Tuesday, July 10, 2018

സംയുക്ത സംഗമം

ദോഹ:രക്ഷാ കര്‍‌ത്താക്കളും സന്താനങ്ങളും ഒരുമിച്ചിരിക്കുന്ന പ്രതീതിയിലാണ്‌ ഇന്നത്തെ വാരാദ്യ യോഗം തുടങ്ങുന്നത്.അതുമല്ലെങ്കില്‍ ജേഷ്‌ഠ സഹോദരങ്ങളും അനുജന്മാരും.എങ്ങിനെയായാലും സന്തോഷ ദായകം തന്നെ.മൂത്തവരും ഇളയവരും ഒക്കെ ബോധ പുര്‍‌വ്വം അടുത്തിടപഴകേണ്ടതും ഒരുമിച്ച് പ്രവര്‍‌ത്തിക്കേണ്ടതും കാലഘട്ടത്തിന്റെ തേട്ടമാണ്‌.ഉത്തമമായതിനെ അന്വേഷിച്ചു കൊണ്ടിരിക്കുകയും കണ്ടെത്തിയതിനെ യഥാവിധി ഉള്‍‌കൊള്ളുകയും എന്നത് പ്രസ്ഥാന പ്രവര്‍‌ത്തകരുടെ പ്രകൃതമത്രെ.അതു കൊണ്ട്‌ തന്നെ ഈ കൂടിയിരുത്തവും സൗഹൃദം പങ്കുവെക്കലും ശ്‌ളാഘനീയമാണ്‌.എം.ടി സിദ്ധീഖ്‌ പറഞ്ഞു.സി.ഐ.സി ദോഹ മേഖലയിലെ ദോഹ ജദീദ്‌ യൂണിറ്റും യൂത്ത് ഫോറം യൂണിറ്റും സം‌യുക്തമായി ചേര്‍ന്ന യോഗത്തില്‍ ആമുഖം കുറിക്കുകയായിരുന്നു യൂണിറ്റ് വൈസ്‌ പ്രസിഡണ്ട്.

വിപ്ലവകരമായ മുന്നേറ്റങ്ങള്‍‌ക്ക്‌ നാന്ദി കുറിക്കപ്പെടുന്നതില്‍ യുവാക്കളുടെ പങ്ക്‌ നിസ്‌തുലമാണ്‌.പൂര്‍‌വ്വികരുടെ ദിശാ സുചികകളും പിതാ സമാനരായവരുടെ പ്രവര്‍‌ത്തന പരിചയവും യുവ നിരയിലുള്ളവരുടെ കര്‍മ്മോത്സുകതയും വിളക്കിച്ചേര്‍ക്കപ്പെടുമ്പോള്‍ രൂപപ്പെടുന്ന കാലാവസ്ഥയിലാണ്‌ ഒരു വസന്തം പൂത്തുലയുന്ന വര്‍‌ണ്ണാഭമായ നാളുകള്‍  കാത്തിരിക്കുന്നത്.സിദ്ദീഖ്‌ എം.ടി വിശദീകരിച്ചു.

തുടര്‍‌ന്ന്‌ പരസ്‌പരം പരിചയപ്പെട്ടു.കേരളത്തിന്റെ വടക്ക്‌ ഭാഗം മുതല്‍ തെക്ക്‌ ഭാഗം വരെയുള്ളവര്‍ പരസ്‌പരം ആശയ വിനിമയം നടത്തി.എമ്പതുകളില്‍ ഖത്തറില്‍ എത്തിയവര്‍ മുതല്‍ വളരെ പുതുതായി പ്രവാസം തുടങ്ങിയവര്‍ വരെ സംഘത്തിലുണ്ടായിരുന്നു.

ദോഹ ജദീദ്‌ മസ്‌ജിദില്‍ ആഴ്‌ച തോറും നടക്കുന്ന ഖുര്‍‌ആന്‍ പഠനത്തിലും,സാധ്യയുണ്ടെങ്കില്‍ പുതിയ സംയുക്ത സ്റ്റഡിസെന്റര്‍ ആരം‌ഭിക്കുന്നതിലും,വിശേഷാവസരങ്ങളിലെ സം‌യുക്ത സാധ്യതകളും ചര്‍‌ച്ചാ വിധേയമാക്കി.രണ്ടോ മൂന്നോ മാസത്തിലൊരിക്കലെങ്കിലും സം‌യുക്ത പൊതു കുടും‌ബ സം‌ഗമം സം‌ഘടിപ്പിക്കാനും ധാരണയായി.

യൂത്ത് ഫോറം പ്രവര്‍‌ത്തകന്‍ സ്വലാഹ്‌,നൂറുദ്ദീന്‍ കുറ്റ്യാടി എന്നിവര്‍ സദസ്സിനെ ഏറെ ആസ്വദിപ്പിക്കും വിധം ഗാനങ്ങള്‍ അവതരിപ്പിച്ചു.

യോഗത്തില്‍ ഈയിടെ വിട പറഞ്ഞ സി.ഐ.സിയുടെ സജീവ പ്രവര്‍ത്തകന്‍ അബ്‌ദുല്‍ ഗഫൂര്‍ പോനിശ്ശേരി  അനുസ്‌മരിക്കപ്പെട്ടു.അസീസ്‌ മഞ്ഞിയില്‍ ഖത്തറിലെ പഴയകാല പൂര്‍വ്വികരേയും അവരുടെ പരിശ്രമങ്ങളേയും മാതൃകാ പരമായ കര്‍മ്മ സരണികളേയും സദസ്സിനെ ഒര്‍മ്മിപ്പിക്കുകയും ധരിപ്പിക്കുകയും ചെയ്‌തു.

ഒരുമിച്ചിരിന്ന്‌ വിളമ്പുകയും ഉണ്ണുകയും ഊട്ടുകയും സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളില്‍ തോളോട്‌ തോള്‍ ചേര്‍‌ന്ന്‌ ഗോദയിലിറങ്ങുകയും ചെയ്യുമ്പോള്‍ അനുഭവിക്കാനാകുന്ന സാഹോദര്യത്തിന്റെ സൗഹൃദത്തിന്റെ മധുരിമ പുതു തലമുറയും സ്വാം‌ശികരിക്കേണ്ടതുണ്ട്‌.സൗകര്യങ്ങള്‍ വര്‍‌ദ്ധിച്ച കാലത്ത്‌ ഇത്തരം പ്രവര്‍‌ത്തനങ്ങളില്‍ മാന്ദ്യം സം‌ഭവിച്ചിട്ടുണ്ട്‌.അതിന്റെ പ്രത്യാഘാതം അനുഭവിക്കാനും കഴിയുന്നുണ്ട്‌.മഞ്ഞിയില്‍ ഓര്‍‌മ്മപ്പെടുത്തി.

ദോഹ ജദീദ്‌ ആക്‌ടിങ് പ്രസിഡണ്ട്‌ അബ്‌ദുല്‍ റ‌ഊഫ്‌ സാഹിബിന്റെ ഉദ്‌ബോധനത്തോടെയും പ്രാര്‍‌ഥനയോടെയും സം‌ഗമം സമാപനം കുറിച്ചു.യൂത്ത്‌ ഫോറം ആസ്ഥാനത്ത് നൂറുദ്ദീന്‍ കുറ്റ്യാടിയുടെ ഖുര്‍ആന്‍ പാരായണത്തോടെ രാത്രി 08.45 ന്‌ തുടങ്ങിയ യോഗം 10.15 വരെ നീണ്ടു നിന്നു.എല്ലാവരും ഒരുമിച്ച്‌ ഭക്ഷണം കഴിച്ച്‌ പിരിഞ്ഞു.ദോഹ ജദീദ്‌ യൂത്ത്‌ ഫോറം പ്രസിഡണ്ട്‌ സിയാദ്‌ പടന്ന നന്ദി പ്രകാശിപ്പിച്ചു.