Monday, July 9, 2018

ഘന ഗം‌ഭീര സ്വരം.....

2018 ജൂലായ്‌ 6 ന്‌,ഉദയം റസിഡന്‍‌സില്‍  വാരാന്ത്യത്തിലെ വെള്ളിയാഴ്‌ച  ഉച്ച ഭക്ഷണം കഴിച്ച്‌ സ്വീകണ മുറിയില്‍ എല്ലാവരും ഒത്തു കൂടിയ സമയം.ദീര്‍‌ഘകാലത്തെ പ്രവാസം മതിയാക്കി നാട്ടിലേയ്‌ക്ക്‌ പുറപ്പെടുന്ന സുഹൃത്തുമായി സഹവാസികള്‍ എല്ലാവരും കൂടെ പഴങ്കഥകള്‍ പങ്കുവെക്കുകയായിരുന്നു.

ഞങ്ങളുടെ വര്‍‌ത്തമാനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കെ, ടലിഫോണ്‍ മുഴങ്ങി.എന്‍.പി അഷ്‌‌റഫായിരുന്നു വിളിച്ചത്‌.ആദ്യ റിങില്‍ തന്നെ ഫോണ്‍ എടുത്തു.ഗഫൂര്‍ സാഹിബ്‌.............."സം‌സാരം മുഴുമിപ്പിക്കും മുമ്പ്‌ കാര്യം വായിച്ചെടുത്തു.അതെ ഘന ഗം‌ഭീര ശബ്‌ദത്തിന്റെ ഉടമയായ ശാന്ത സ്വഭാവക്കാരന്‍ തിരിച്ചു വിളിക്കപ്പെട്ടിരിക്കുന്നു.

പിന്നീടെല്ലാം യാന്ത്രികമായിരുന്നു.ഒരിക്കല്‍ കൂടെ അഷറഫിനെ വിളിച്ചു കാര്യങ്ങള്‍ തിരക്കി.കൂടാതെ കൂളിമുട്ടം അസീസ്‌ സാഹിബില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു.

മനസ്സും ശരീരവും തളരുന്നതു പോലെ.ശാന്തനായി കട്ടിലില്‍ പോയി കിടന്നു.ഒരു കാലഘട്ടം മുഴുവന്‍ ചിത്രീകരണത്തിലെന്നപോലെ മനസ്സില്‍ തെളിഞ്ഞു വന്നു കൊണ്ടിരുന്നു.എ.വി ഹംസ സാഹിബ്‌,സുലൈമാന്‍ സാഹിബ്‌,എന്‍.കെ മുഹിയദ്ധീന്‍,പി.കെ സിദ്ധീഖ്‌,പി.അബ്‌ദുല്‍ ഗഫൂര്‍,കെ.കെ നാസിമുദ്ധീന്‍,അബ്‌ദുല്‍ അസിസ്‌ കൂളിമുട്ടം,വി.എം അബ്‌ദുല്‍ മജീദ്‌,ആര്‍.വി അബ്‌ദുല്‍ മജീദ്‌,ഇ.എ.കെ അഹമ്മദ്‌,കെ.വി നൂറുദ്ധീന്‍,എന്‍.പി അഷറഫ്,അറക്കല്‍ ഖാലിദ്‌,എം.എം അബ്‌‌ദുല്‍ ജലീല്‍, കെ.എച് കുഞ്ഞു മുഹമ്മദ്‌ തുടങ്ങി പേരുകള്‍ ഇനിയും ഉണ്ട്....‌   ചിത്രങ്ങളും പരിശ്രമങ്ങളും മനസ്സില്‍ ഓടിയെത്തി.

എവിടെ തുടങ്ങണം എങ്ങിനെ എഴുതണം ഒരു രൂപവും ഇല്ല.ഒരു വസന്ത കാലത്തെ കുറിച്ച്‌ എഴുതി ഫലിപ്പിക്കുക സാധ്യമല്ല.പുഴ പോലെ,പൂക്കള്‍ പോലെ,വര്‍‌ണ്ണം പോലെ,മധു പോലെ,മധുരം പോലെ,മയില്‍ പീലി പോലെ,സുഗന്ധം പോലെ,മന്ദ മാരുതന്‍ പോലെ....

തൃശൂര്‍ ജില്ലാ ഇസ്‌ലാമിക് അസോസിയേഷന്‍.അതിന്റെ പ്രാരം‌ഭ പ്രവര്‍‌ത്തനങ്ങള്‍.ഭാവി സംരംഭങ്ങള്‍.തൃശൂര്‍ റഹീം സാഹിബിന്റെ ഖത്തര്‍ സന്ദര്‍‌ശനം.തുടങ്ങി നൂറു നൂറു കാര്യങ്ങള്‍ ഓരോന്നായി മിന്നി മറഞ്ഞു.ഇന്ന്‌ ഖത്തറില്‍ കാണുന്ന പ്രാസ്ഥാനിക അടിത്തറയുള്ള എല്ലാ ജില്ലാ അസോസിയേഷനുകളുടെയും തുടക്കം തൃശൂര്‍ ജില്ലാ ഇസ്‌ലാമിക് അസോസിയേഷനാണ്‌.
-------------------
തൊണ്ണൂറുകളിലെ അതീവ ഹൃദ്യമായ ഓര്‍‌മ്മ മനസ്സില്‍ തെളിഞ്ഞു വരുന്നു. ഒരു പെരുന്നാളിനോടനുബന്ധിച്ച്‌ പ്രവാസിയുടെ വേപഥുകളെ ഹൃദയാവര്‍‌ജ്ജമാക്കി ഒപ്പിയെടുക്കുന്ന ഒരു നാടകം അരങ്ങേറാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്‌.അറക്കല്‍ ഖാലിദിന്റെതാണ്‌ നാടകം.എ.വി.എം ഉണ്ണി സം‌വിധാനവും.ഇതില്‍ ഒരു ഗാന രം‌ഗമുണ്ട്‌ . നിഷ്‌കളങ്കമായ സ്‌നേഹ സം‌ഗീതോപഹാരം സമര്‍‌പ്പിക്കും മട്ടിലാണ്‌ പ്രസ്‌തുത രം‌ഗം.

നിര്‍ദേശിക്കപ്പെട്ട പോലെ രചന നിര്‍‌വഹിച്ചു.ഖാലിദ്‌ വടകരയും,പ്രമോദ്‌ ഐ.സി.ആര്‍.സിയും ചേര്‍ന്ന്‌ സംഗീതവും പശ്ചാത്തലവും ഒരുക്കി.ഫൈനല്‍ റിഹേഴ്‌സല്‍ അസോസിയേഷന്‍ ഹാളില്‍ നടന്നു കൊണ്ടിരിക്കെ ഈ ഗാനത്തിന്റെ ഓഡിയൊ പ്ലേ ചെയ്‌തു.

ആഴിക്കടിയിലെ ചിപ്പിയാണു ഞാന്‍
ആശിച്ചു നിനക്കൊരു സമ്മാനം നല്‍കാന്‍
അറ തുറന്നതിലെന്റെ കണ്ണുനീര്‍ വീഴ്‌ത്തി
ഇമയടച്ചിരുന്നൊരു പവിഴം തീര്‍ത്തു.....

റിഹേഴ്‌സല്‍ സമയത്ത്‌ ഗാനത്തിന്റെ ഈരടികള്‍ മധുര മനോഹരമായി  കൂടെക്കൂടെ ആലപിക്കപ്പെടുമ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത നിര്‍‌വൃതിയിലായിരുന്നു. ഹാളിനോട് ചേര്‍‌ന്ന ഓഫിസില്‍ മുറിയിലിരുന്ന് മൗലവിയും ഈ ഗാനം ആസ്വദിക്കുന്നുണ്ടായിരുന്നു.മൗലവിയുടെ അഭിപ്രായമറിയാന്‍ മനസ്സ് ധൃതികൂട്ടികൊണ്ടിരുന്നെങ്കിലും അതിനു മുതിര്‍‌ന്നില്ല.കൂട്ടത്തില്‍ ചിലരൊക്കെ ഇത് മഞ്ഞിയില്‍ രചനയാണോ എന്ന്‌ ചോദിക്കുന്നുമുണ്ടായിരുന്നു.നാടക സംവിധായകന്‍ എ.വി.എം ഉണ്ണി ഏറെ സന്തോഷത്തോടെ വന്നു അഭിനന്ദിച്ചതും ആലിം‌ഗനം ചെയ്‌തതും ഇപ്പോഴും ഓര്‍‌മ്മയിലുണ്ട്‌.എല്ലാം സാകൂതം ശ്രദ്ധിച്ചു കൊണ്ടിരുന്ന ഗഫൂര്‍‌ സാഹിബ് അടുത്ത്‌ വന്ന്‌ പ്രസ്‌തുത രചനയിലെ പരാമര്‍‌ശങ്ങളെ വളരെ വിശദമായി അന്വേഷിച്ചറിഞ്ഞു.മൗലവിക്ക്‌ മഞ്ഞിയില്‍ രചന ഇഷ്‌ടമായി എന്നു പറഞ്ഞ്‌ കൊണ്ടായിരുന്നു തുടങ്ങിയത്.സലീം മൗലവിയെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍‌ശം.മൗലവിയുടെ അനുകൂലമായ അഭിപ്രായമാണെന്ന്‌ കേട്ട സന്ദര്‍‌ഭം വിവരണാതീതമായിരുന്നു.ഒരു കീര്‍‌ത്തി മുദ്ര ലഭിച്ച പ്രതീതിയിലായിരുന്നു രചയിതാവ്‌ എന്നു ചുരുക്കം.


മുത്ത്‌ രൂപപ്പെടാനുള്ള ബീജം അടങ്ങുന്ന ജലകണം ചിപ്പി സ്വീകരിച്ച്‌ ആഴിയുടെ അഗാധതയില്‍ കിടന്നു കൊണ്ട്‌ മുത്തുണ്ടാകുന്നു.അതല്ല ആകസ്‌മികമായി അകപ്പെടുന്ന മണൽത്തരി പോലെയുള്ള ബാഹ്യവസ്തുക്കൾ ചിപ്പിയുടെ മാംസഭാഗത്തെ ശല്യപ്പെടുത്തുന്നു. ഇതിനെ ചെറുക്കുന്നതിന് ചിപ്പി ഒരു ദ്രവം പുറപ്പെടുവിക്കുന്നു. ഈ ദ്രവം ബാഹ്യ വസ്‌‌തുവിനെ ആവരണം ചെയ്‌‌ത്‌ കട്ടപിടിക്കുന്നു.എന്നിങ്ങനെ രണ്ട്‌ വിധങ്ങള്‍ മുത്തുണ്ടാകുന്ന പ്രക്രിയയെ കുറിച്ച് വിശ്വസിച്ചു പോരുന്നു.ഏതായാലും ഈ സര്‍‌ഗാത്മകയുടെ സാധനയായിരുന്നു കവിതയിലെ ആകര്‍‌ഷണീയത.എന്ന്‌ വിശദീകരിക്കപ്പെടുകയും ചെയ്‌തു.

കവിതയില്‍ പരാമര്‍‌ശിക്കപ്പെടുന്ന മുത്ത്‌ രൂപപ്പെടുന്നതിലും അനര്‍ഘമായ നിമിഷങ്ങളിലായിരിക്കണം ഈ രചന പിറന്നത് എന്ന്‌ വിലയിരുത്തപ്പെട്ടതും ഇന്നും ഓര്‍‌മ്മകളില്‍ തിളങ്ങി നില്‍‌ക്കുന്നു.ഇവ്വിധമുള്ള അനര്‍‌ഘ നിമിഷങ്ങള്‍ ഒരു ചിത്രത്തിലെന്ന പോലെ ചിത്രികരണത്തില്‍ എന്നപോലെ മനസ്സില്‍ മുദ്രണം ചെയ്യപ്പെട്ടു കിടക്കുന്നു.

ഇന്നും ഈ കാഴ്‌ച ഒരു ചിത്രത്തിലെന്ന പോലെ ചിത്രികരണത്തില്‍ എന്നപോലെ മനസ്സില്‍ മുദ്രണം ചെയ്യപ്പെട്ടു കിടക്കുന്നു.

പ്രസ്ഥാനത്തിന്റെ വിവിധങ്ങളായ പരിപാടികളിലുള്ള സജീവത,കൂടിയിരുത്തം,ഒരുക്കങ്ങള്‍ എല്ലാം എല്ലാം ഓരോന്നോരാന്നായി മനസ്സില്‍ പൂത്തു നില്‍‌ക്കുന്നു.

രണ്ടോ മൂന്നോ ദശകങ്ങള്‍‌ക്ക്‌ മുമ്പുണ്ടായിരുന്ന ഹൃദയ ബന്ധങ്ങളുടെ ആഴം പുതു തലമുറയിലേയ്‌ക്കും പുതുക്കിക്കൊണ്ടു വരണം.പണം കൊടുത്ത്‌ സൗകര്യങ്ങളുണ്ടാകുന്ന ഉണ്ടാക്കുന്ന അവസ്ഥയില്‍ നിന്നും പരസ്‌പരം പണിയെടുത്ത് ഹൃദയ ബന്ധങ്ങള്‍ വളര്‍ത്തുന്നതിന്റെ വളരുന്നതിന്റെ സര്‍‌ഗാത്മകതയിലേയ്‌ക്ക്‌ തിരിച്ചു വരണം.

ആദ്യകാലങ്ങളിലൊക്കെ നടക്കാനിരിക്കുന്ന സമൂഹ സംഗമങ്ങളുടെ തലേന്നാള്‍ ഒരുമിച്ചിരുന്ന്‌ ഉള്ളി അരിഞ്ഞപ്പോള്‍,പാചകം ചെയ്‌തപ്പോള്‍,പാത്രം കഴുകിയപ്പോള്‍ ,അരങ്ങൊരുക്കിയപ്പോള്‍,ശുചീകരണ പ്രവര്‍‌ത്തനങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ ഒക്കെ രൂപം കൊള്ളുമായിരുന്ന ഹൃദയ ബന്ധങ്ങള്‍ ഒരു നൂറ്‌ ശിക്ഷണ ശിബിരം കൊണ്ട്‌ പോലും സാധ്യമാകുകയില്ല.

നൊമ്പരങ്ങളിലെ തൂവല്‍ സ്‌പര്‍‌ശം,നിസ്സഹായന്റെ സഹായ ഹസ്‌തം,സങ്കടപ്പെരുമഴയില്‍ പെട്ടവന്റെ കൂടെ നിന്നും കുടയായി നിവര്‍‌ന്നും നിസ്വാര്‍‌ഥ സേവന പാതയിലെ ആള്‍ രൂപം മണ്‍ മറഞ്ഞിരിക്കുന്നു.

ശാരീരികമായ സകല തളര്‍ച്ചകളേയും വിളര്‍ച്ചകളേയും മാനസികമായ ദാര്‍‌ഢ്യം കൊണ്ടും സഹനം കൊണ്ടും  പരിഹരിച്ചു പോന്ന കര്‍‌മ്മ യോഗി ഓര്‍‌മ്മയായിരിക്കുന്നു.തന്റെ കര്‍‌മ്മ സരണികളിലും ഇടങ്ങളിലും പൊഴിച്ചിട്ടു പോയ വര്‍‌ണ്ണാഭമായ സ്വര്‍‌ണ്ണത്തൂവലുകളില്‍ തൊട്ടുഴിഞ്ഞ്‌ ഗൃഹാതുരത്വമുണര്‍‌ത്തുന്ന മനോഹരമായൊരു  കാലത്തെ കാലഘട്ടത്തെ താലോലിക്കാം. പ്രാര്‍‌ഥിക്കാം.🤲

"ശാന്തി പ്രാപിച്ച ആത്മാവേ, സംതൃപ്തമായ അവസ്ഥയിൽ നിന്റെ നാഥന്റെ സന്നിധിയിലേക്ക് മടങ്ങിക്കൊള്ളുക.സച്ചരിതരായ ദാസൻമാരുടെ കൂടെ സ്വർഗീയാരാമങ്ങളിൽ പ്രവേശിച്ചു കൊള്ളുക.."
...............
സഹോദരങ്ങള്‍:- അബ്‌ദുല്‍ ഖാദര്‍,അബ്‌ദുല്‍ മജീദ്‌,മനാഫ്‌.
ജീവിത പങ്കാളികള്‍:-
(1) സൈഫുന്നിസ
(2) ബുഷറ
(1) മക്കള്‍ 6 പേര്‍:- മുഹ്‌സിന്‍,(മുഫീദ), മുസ്‌ലിഹ്‌,മുഫ്‌ലിഹ്‌,മുബീന്‍, മുനീര്‍.
(2)  മക്കള്‍  5 പേര്‍:-മുഈന്‍, (മുഅ്‌‌മിന),മുആദ്‌,മുഷീര്‍,ഐഷ മര്‍‌വ.
..........
മര്‍‌ഹൂം അബ്‌ദുല്‍ ഗഫൂര്‍ വിടവാങ്ങിയതിന്റെ മൂന്നാം ദിവസം കുറിച്ച ഓര്‍‌മ്മകള്‍
അസീസ്‌ മഞ്ഞിയില്‍
09.07.2018