Saturday, August 18, 2018

പ്രാര്‍‌ഥനാ നിരതരാകുക

പ്രളയക്കെടുതിയുടെ അതി ഭീകരമായ ദൃശ്യത്തിന്‌ നാട്‌ സാക്ഷിയായി.യുദ്ധകാലാടിസ്ഥാനത്തില്‍ സന്നദ്ധ സേവന പ്രവര്‍‌ത്തകരും ഔദ്യോഗിക അനൗദ്യോഗിക സര്‍‌ക്കാര്‍ അര്‍ധ സര്‍‌ക്കാര്‍ വിഭാഗങ്ങളും അവസരത്തിനൊത്ത് ഉണര്‍‌ന്നു എന്നത് അത്യന്തം അഭിമാനാര്‍‌ഹമാണ്‌.ദൈവം അനുവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്‌താല്‍ കാര്യങ്ങള്‍ സാധാരണ ഗതിയിലേയ്‌ക്ക്‌ താമസിയാതെ വഴി മാറും.മഴയുടെ ശക്തി കുറഞ്ഞു കൊണ്ടിരിക്കുന്നു.തുറന്നിട്ട ജല സംഭരണികള്‍ ഘട്ടം ഘട്ടമായി അടയ്‌ക്കാനുള്ള നാളുകളും വിദൂരമല്ലെന്നും പ്രത്യാശിക്കുന്നു.

ഒരു ജനത ജാതി മത ഭേദമന്യേ ഒറ്റക്കെട്ടായി ഒരേമനസ്സോടെ പ്രാര്‍‌ഥിക്കുകയും പ്രവര്‍‌ത്തിക്കുകയും പരസ്‌പരം കൈകോര്‍‌ത്തിറങ്ങുകയും ചെയ്‌തതിനു കേരളം സാക്ഷി.പച്ച മനുഷ്യരുടെ അതീവ ഹൃദ്യമായ ഏകോപനം സാധ്യമാണെന്നു ലോകത്തിനു കാട്ടിക്കൊടുത്ത മലയാള തനിമ സാക്ഷി.മാനുഷികതയുടെ ഒരു കണികപോലും ഇല്ലെന്നു പിന്നെയും പിന്നെയും ആണയിട്ട്‌  സാക്ഷ്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്ന ഒരു കൊച്ചു ജന സം‌ഘം മാത്രമാണിതിന്നപവാദം.

മധ്യ കേരളത്തിന്റെ മലയോര ദേശങ്ങളും തീര പ്രദേശങ്ങളും ദക്ഷിണ കേരളത്തില്‍ തികച്ചു ഒറ്റപ്പെട്ട ചില ഭാഗങ്ങളും അതി ഭീകരമായ അവസ്ഥയെ മുഖാമുഖം നേരിടുന്നതായി വാര്‍‌ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു.തെക്കന്‍ ജില്ലകളിലെ തീര ദേശങ്ങളും,നദീതീര സമീപ പ്രദേശങ്ങളും പ്രകൃതി ക്ഷോഭ ഭീഷണി തുടരുക തന്നെയാണ്‌.രാപകലില്ലാതെ രക്ഷാ പ്രവര്‍‌ത്തനങ്ങള്‍ തുടരുന്നുണ്ടെങ്കിലും ഏറെ വ്യാപകവും ഭീതിതവുമായ അവസ്ഥയില്‍ സകല രക്ഷാ പ്രവര്‍‌ത്തനങ്ങള്‍‌ക്കും പരിമിതിയുണ്ട്‌.

അന്താരാഷ്‌ട്ര സമൂഹത്തിന്റെ വിശിഷ്യാ ജസീറത്തുല്‍ അറബ് രാഷ്‌ട്രങ്ങളുടെ പൂര്‍‌ണ്ണ പിന്തുണ ദൈവത്തിന്റെ സ്വന്തം നാടിന്റെ ക്ഷേമ പ്രവര്‍‌ത്തനങ്ങള്‍‌ക്കും പുനക്രമീകരണങ്ങള്‍‌ക്കും താങ്ങും തണലുമാകുമെന്ന വാര്‍‌ത്തകളും വന്നു കൊണ്ടിരിക്കുന്നു.

എല്ലാവരും ഉള്ളുരുകി പ്രാര്‍ഥനയില്‍ മുഴുകുക.പ്രകീര്‍ത്തനങ്ങള്‍ കൊണ്ട്‌ ചുണ്ടുകള്‍ നനഞ്ഞു കൊണ്ടിരിക്കണം.പ്രാര്‍‌ഥനയും പ്രായശ്ചിത്തവും ഇടമുറിയാതെ നടക്കണം.ദൈവത്തിലേയ്‌ക്ക്‌ ഖേദിച്ചു മടങ്ങുന്നവരുടെ അര്‍‌ഥനകള്‍ സ്വീകരിക്കാതിരിയ്‌ക്കില്ല.

ഒരു ശുദ്ധികലശം തന്നെയാകാം ഈ പെയ്‌തൊഴിയുന്നതിലെ രത്നച്ചുരുക്കം. പുതിയകാലത്തിന്റെ പളപളപ്പില്‍ അഹങ്കരിക്കുന്നവര്‍‌ക്കുള്ള ഒരു താക്കീതാകാം.ആധുനിക സൗഭാഗ്യങ്ങളില്‍ മതി മറന്നവര്‍‌ക്കുള്ള ശാസനയാകാം.അത്യന്താധുനിക സാങ്കേതിക വിദ്യകളില്‍ അഭിരമിക്കുന്ന നെറികെട്ട സമൂഹത്തോടുള്ള ഓര്‍‌മ്മപ്പെടുത്തലാകാം.

ഒരു സംസ്‌ഥാനം മുഴുവന്‍ അതി ഭയാനകമായ പ്രകൃതി ദുരന്തത്തിന്‌ സാക്ഷിയായ ദിന രാത്രങ്ങളാണ്‌ പെയ്‌തൊഴിഞ്ഞു കൊണ്ടിരിക്കുന്നത്.ഏറെ താമസിയാതെ കാര്യങ്ങള്‍ സാവകാശത്തിലാണെങ്കിലും സാധാരണ ഗതിയിലേയ്‌ക്ക്‌ തിരിച്ച്‌ വന്നേക്കും എന്ന ശുഭ പ്രതീക്ഷയിലും പ്രാര്‍‌ഥനയിലുമാണ്‌ ജനങ്ങള്‍.

ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരം ചെയ്യുന്ന വ്യക്തിയാണ് ദൈവത്തിന്റെ പ്രിയപ്പെട്ട ദാസന്‍.മനുഷ്യരില്‍ ദൈവം ഏറ്റവും ഇഷ്ടപ്പടുന്നത് ആരെയാണെന്ന ചോദ്യത്തിന്‌ പ്രവാചക പ്രഭു പ്രതിവച്ചു.ജന നന്മ ശീലമാക്കിയാവനാണ്‌ വിശ്വാസി.പരോപകാരം അവന്റെ മുഖമുദ്രയായിരിയ്‌ക്കും. നന്മ ഉപദേശിച്ചും തിന്മ തടഞ്ഞും സാമൂഹിക ബാധ്യത നിറവേറ്റുന്നവനാണ്‌ യഥാര്‍‌ഥ വിശ്വാസി.

എന്നാല്‍ സഹജര്‍‌ക്കിടയില്‍ ശാത്രവം വളര്‍ത്തി ആത്മസംതൃപ്തിയടയുന്നതാണ് ചിലരുടെയൊക്കെ സ്വഭാവം. ദൈവം നില്‍കിയ അനുഗ്രഹങ്ങളില്‍ മതി മറന്നുല്ലസിക്കുന്നവരത്രെ അവര്‍. ജീവിത പ്രയാസങ്ങളും മനോവേദനകളും അനുഭവിക്കുന്ന സഹ ജീവികള്‍ ചുറ്റുപാടും തീ തിന്ന് ജീവിക്കുമ്പോള്‍ അവര്‍ക്ക് നേരെ കാരുണ്യത്തിന്റെ, സഹാനുഭൂതിയുടെ മനസ്സുതുറക്കാത്ത ശിലാഹൃദയര്‍ മനുഷ്യപറ്റില്ലാത്ത സങ്കുചിത മനോഭാവക്കാരാണ്. ഖുര്‍‌ആനിക ദര്‍‌ശനത്തിലും വിശ്വാസത്തിന്റെ ചട്ടക്കൂടിലും അവര്‍ക്ക് സ്ഥാനമില്ല. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചുണ്ണുന്നവന്‍ വിശ്വാസി സമൂഹത്തിന്‌ അന്യനാണെന്നാണ്‌ പ്രവാചക വചനം.

ജനസഞ്ചാരമുള്ള വഴിയില്‍ നിന്നും മാര്‍‌ഗ തടസ്സങ്ങള്‍ നീക്കം ചെയ്യുന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്നാണ്‌പ്രവാചക ശ്രേഷ്‌ഠന്റെ പാഠം.തന്റെ സാന്നിധ്യം സഹവാസം തന്റെ സഹോദരന്‌ അത്യുത്തമമായ വിധം അനുഭവിപ്പിക്കുന്നവനത്രെ വിശ്വാസി.

പുതിയ ഒരു ഉണര്‍ത്തു പാട്ടിന്റെ പ്രസക്തി വിളിച്ചോതുന്നതാകാം ഈ മണി മുഴക്കം.സാമൂഹ്യ സാംസ്‌കാരിക സാഹോദര്യ പരിസ്ഥിതി സൗഹൃദ രാഷ്‌ട്രീയ വികസന വിഭാവനകളിലെ ഒരു പൊളിച്ചെഴുത്താണ്‌ മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ വര്‍‌ത്തമാന കേരളത്തിന്റെ തേട്ടം.അതെ ഒരു പുതിയ മാനവും ഭൂമിയും പ്രഭാതവും വിദൂരത്തല്ല.

അസീസ്‌ മഞ്ഞിയില്‍