Monday, November 11, 2019

മാങ്ങ നല്ലാതാണെന്നു പറയാന്‍

മാങ്ങ നല്ലാതാണെന്നു പറയാന്‍ തേങ്ങ ചീത്തയാണെന്നു പറയേണ്ട കാര്യമില്ല.ഇപ്പോള്‍ നമ്മുടെ പ്രദേശത്തൊക്കെ കണ്ടു വരുന്ന രീതി മരുന്നില്‍ കൂട്ടാന്‍ പോലും ഖുര്‍‌ആനിക ശാസനകള്‍ പാലിക്കാത്ത രണ്ടും കെട്ടവരും അഹങ്കാരികളുമാണ്‌ ഈ ദര്‍‌ശനത്തിന്റെ ആളുകളെന്നോണം മേനി ചമയുന്നവര്‍.എന്നാല്‍ ഇസ്‌ലാമികമായ പാഠങ്ങളും ശിക്ഷണങ്ങളും ജീവിതത്തില്‍ പകര്‍‌ത്താന്‍ ശ്രമിക്കുന്നവര്‍‌ക്ക്‌ പാഠം നല്‍‌കാന്‍ വരെ ഈ സാധുക്കള്‍ ശ്രമിച്ചെന്നിരിക്കും.

മര്‍‌മ്മ പ്രധാനമായ വിഷയങ്ങളില്‍ പോലും അവര്‍ പ്രവാചകാധ്യാപനങ്ങള്‍ പാലിക്കുകയില്ല.ജീവിതത്തിലെ ഒരു മേഖലയിലും അവര്‍‌ ഇസ്‌ലാമികമായ ശാസനകള്‍ മുഖ വിലക്കെടുക്കുകയും ഇല്ല.അടിസ്ഥാന പരമായ വിശ്വാസങ്ങള്‍‌ക്ക്‌ നിരക്കാത്തത്‌ ചെയ്യാനും മടികാണിക്കുകയില്ല.അടിസ്ഥാന പ്രമാണത്തിന്റെ സാരം പോലും നേരെ ചൊവ്വെ അറിയുകയും ഇല്ല.അതു തന്നെയത്രെ ഏറ്റവും വലിയ ദുരന്തവും.

സ്വാര്‍‌ഥം‌ഭരികളായ ചിലര്‍  കുത്തിവെച്ചു കൊടുക്കുന്ന വിഷവും തീണ്ടി നമ്മുടെ മക്കള്‍ കുതറി നടക്കുമ്പോള്‍ നിയന്ത്രിക്കാന്‍ നമുക്ക്‌ സാധിക്കണം.പ്രായമുള്ളവരെ അവഗണിക്കുക അപഹസിക്കുക എന്നതില്‍ ഒരു തെറ്റും അവര്‍ കാണുകയില്ല.

മാലാഖമാരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്ന ധന്യമുഹൂര്‍‌ത്തങ്ങള്‍ പോലും ഇത്തരം കോപിരാട്ടിക്കാര്‍ ശാപ മുഹൂര്‍‌ത്തമാക്കി മാറ്റും.കാരണം അവരുടെ പാഠവും പഠനവും അത്രയേ ഉള്ളൂ എന്നതു കൊണ്ടാണ്‌.

അനഭലഷണീയമായത്‌ കാണുമ്പോള്‍ ഒരു ചൂണ്ടു വിരലുകൊണ്ടെങ്കിലും തടയിടാന്‍ ശ്രമിക്കാത്തതിന്റെ പരിണിതിയില്‍ പിന്നീട്‌ ഖേദിക്കുന്നതിലര്‍‌ഥമില്ല.നമ്മുടെ രക്തമായിട്ടുപോലും അവരുടെ ഉള്ളം കെട്ടു പോകും.ഇത്തരക്കാരുടെ ഉള്ളിന്റെ ഉള്ളില്‍ നെയ്‌തിരി പ്രകാശിക്കുകയില്ല.മറിച്ച്‌ കരിക്കനലായിരിക്കും.ആ കരിയും പുകയും ഈലോകത്ത്‌ സമാശ്വാസവും നല്‍‌കുകയില്ല.പരലോക സമാധാനവും നല്‍‌കുകയില്ല.
-----------
വിവിധങ്ങളായ വീക്ഷണങ്ങളുള്ള നാല്‌ മദ്‌ഹബുകള്‍ അം‌ഗീകരിക്കാന്‍ മാത്രം വിശാലമായ ഒരു മത ദര്‍‌ശനത്തിലാണ്‌ വിശ്വാസികള്‍ ഉള്ളത് എന്നെങ്കിലും ഈസമൂഹം മനസ്സിലാക്കിയെങ്കില്‍ എന്നു ആശിച്ചു പോകും.പ്രസ്‌തുത ഇമാമുകളില്‍ രണ്ട്‌ പേര്‍ ഗുരുവും ശിഷ്യനുമാണെന്നതും അടിവരയിടപ്പെടേണ്ടതാണ്‌.വീക്ഷണവ്യത്യാസം ആകാം.എന്നാല്‍ ആദര്‍‌ശ വ്യതിയാനം സൂക്ഷിക്കണം.
-----------
മുതിര്‍ന്നവരും ഉമ്മ പെങ്ങന്മാരും മക്കളും ഒക്കെ ഉള്ള ഏതു ഇടത്തിലും മര്യാദകെട്ടു പെരുമാറിക്കൂടാ.ഇതൊക്കെ ശരിയാം വണ്ണം അറിയണമെങ്കില്‍ സാംസ്‌കാരികമായി ഉയര്‍‌ന്നിരിക്കണം പ്രവാചക പാഠങ്ങള്‍ അറിഞ്ഞിരിക്കണം.അല്ലാത്തവരെ സം‌ബന്ധിച്ച്‌ കാട്ടു പോത്തിനെന്തു ചങ്കരാന്തി.???
-----------

കൃത്യമായി മനസ്സിലകേണ്ട കാര്യങ്ങളില്‍ പ്രധാനമായത് എന്താണെന്നും കൂട്ടത്തില്‍ വിശദീകരിക്കാം.

പടച്ചവനോടുള്ളതും പടപ്പുകളോടുള്ളതും എന്ന രണ്ട്‌ കാര്യങ്ങളും പ്രത്യേകം പ്രത്യേകം മനസ്സിലാക്കപ്പെടേണ്ടതു തന്നെ.പടച്ചവനോടുള്ള കാര്യങ്ങളില്‍ വിട്ടു വീഴ്‌ചകള്‍ കാണാം.പടപ്പുകളോടുള്ളതില്‍ വിട്ടു വീഴ്‌ചയില്ല.അത് ആവ്യക്തിയില്‍ അധിഷ്‌ടിതമാണ്‌.നമസ്‌കാരത്തില്‍ ഇളവുകള്‍ കാണാം.നിന്നു നിസ്‌കരിക്കാം ഇരിന്നു നിസ്‌കരിക്കാം കിടന്നു നിസ്‌കരിക്കാം.നോമ്പിനുമുണ്ട്‌ ഇതു പോലെ.ഇളവുകള്‍ പല തരത്തില്‍.അങ്ങിനെ നിശ്ചയിക്കപ്പെട്ട പഞ്ചകര്‍‌മ്മങ്ങള്‍‌ക്കൊക്കെയും കാണാം ഇളവുകള്‍.
-------------------
എന്നാല്‍ മറ്റുള്ളവര്‍‌ക്കുള്ള അവകാശങ്ങള്‍.ഇതു പലവിധത്തിലുമാവാം.കൊള്ളകൊടുക്കകള്‍ എന്നതിലുപരിയാണ്‌ ഇതിന്റെ വിവക്ഷ.ഈ അവകാശ നിഷേധം.സാമ്പത്തികമാകാം,ശാരീരികമാകാം.മാനസികമാകാം.ജീവിതത്തിലെ സുപ്രധാനമായ മുഹൂര്‍‌ത്തത്തെ പരിഹാസ്യമാക്കിയതിലാകാം.
---------------
ഇതൊക്കെ കൊടുത്തു വീട്ടുകയൊ,ആശ്വസിപ്പിക്കുകയൊ ചെയ്യാത്ത പക്ഷം സഹോദരനായാലും സഹോദരിയായാലും മാതാപിതാക്കളായാലും രക്ഷക്കുണ്ടാവില്ല.സ്വന്തം രക്തബന്ധം പോലും നാളെ പറയും എന്റെ അവകാശ നിഷേധത്തിനു കണക്കു തീര്‍‌ക്കണം എന്ന്‌.അല്ലാഹു നീതിമാന്‍ അത്‌ പരിഹരിക്കുകയും ചെയ്യും.
-----------
പറഞ്ഞു വന്നത് അല്ലാഹു കാരുണ്യവാനാണ്‌.മാതാപിതാക്കളോട്‌,സഹോദരീ സഹോദരങ്ങളോട്,ബന്ധു മിത്രാധികളോട്‌ തുടങ്ങി ആരുടെ ഏതര്‍‌ഥത്തിലുള്ള അവകാശത്തിനും നിഷേധത്തിനും മാനസിക പീഡനത്തിനും കാരണക്കാരാകുന്ന ഘട്ടം വന്നിട്ടുണ്ടെങ്കില്‍ ഗൗരവമുള്ളതാണ്‌.കളി കളിതന്നെ എന്നാല്‍ കാര്യം കാര്യവുമാണ്‌.കാര്യഗൗരവമുള്ളിടത്ത് കളിയില്ല എന്ന പ്രവാചക പാഠം മനസ്സിലാക്കാതെ പോകരുത്.അതുമിതും കേട്ടു കത്തിപ്പടരുന്നതില്‍ അര്‍ഥമില്ല.ശാന്തി സമാധാനത്തോടെ കാര്യങ്ങള്‍ ഉള്‍‌ക്കൊള്ളുന്നതിലാണ്‌ നന്മയും വിജയവും.

മൈതാനത്ത്` കടലാസിനു തീപിടിച്ചപോലെ ആകരുത്.മണല്‍ കാട്ടിലെ ഒട്ടകത്തെ പോലെയാകണം.എന്ന പഴമൊഴിയുണ്ട്‌.സൂക്ഷ്‌മമാണതിന്റെ ചുവടുകള്‍.