Tuesday, August 18, 2015

മരണത്തെക്കുറിച്ചുള്ള ഓര്‍മ്മ

'മണ്ണില്‍ നിന്ന് നാം നിങ്ങളെ സൃഷ്ടിച്ചു. മണ്ണിലേക്കു തന്നെ നാം നിങ്ങളെ മടക്കി. മണ്ണില്‍ നിന്നുതന്നെ നിങ്ങളെ നാം പുനര്‍ജനിപ്പിക്കുകയും ചെയ്യും.
'മനുഷ്യരായി പിറന്നവരുടെ അന്ത്യമെന്താണെന്നു ഈ മന്ത്രം വ്യക്തമായും  പറഞ്ഞു തരുന്നുണ്ട്‌.

മരണത്തെക്കുറിച്ചുള്ള ഓര്‍മ്മ വിശ്വാസിയെ സംസ്‌കൃതനാക്കും. പാപമോചനവും സാധ്യമായേക്കും.സന്ദര്‍ശകന്റെ പ്രാര്‍ഥന ഒരു പക്ഷെ സ്വീകരിപ്പെട്ടേക്കാം.ഖബര്‍ സന്ദര്‍ശനത്തെ ഇവ്വിധമാണ്‌ വിശ്വാസിസമൂഹത്തിന്‌ അനുവദിക്കപ്പെട്ടത്.

സന്ദര്‍ശനം കൊണ്ട്‌ പഠിപ്പിക്കപ്പെട്ടതിനു പകരം ദര്‍ശനവും അര്‍ച്ചനയും സമര്‍പ്പണവും പൂജയും പൂരവും നടമാടുന്നതിന്നെതിരെ വിരലുയര്‍ത്തുക എന്നത്‌ ഏതെങ്കിലും ചിലരുടെ മാത്രം ബാധ്യതയല്ല വിശ്വാസികളുടെ ധാര്‍മ്മികമായ ഉത്തരവാദിത്വമാണ്‌.

ഇവ്വിഷയത്തില്‍ വളരെ ബുദ്ധിപൂര്‍വവും ബോധപൂര്‍വ്വമായ നിലപാടുകളാണ്‌ കേരളത്തിലെ സമസ്‌ത പ്രബോധന മാധ്യമങ്ങളും  അനുവര്‍ത്തിക്കുന്നത്‌......

മുസ്‌ലിം കുടുംബത്തില്‍ ജനിച്ച ഏതു പമ്പര പാമരന്‍ ചെയ്യുന്ന അത്യാചാരവും മുസ്‌ലിം ബഹുഭൂരിപക്ഷത്തെ പ്രതിനിധാനം ചെയ്യുന്നവരുടെ കണക്കില്‍ വരവ്‌ ചേര്‍ക്കുന്ന ചില അശാസ്‌ത്രീയ സംസ്‌കരണ ശ്രമങ്ങള്‍ അധികപേരിലും വാശിയും വിദ്വേഷവും വളര്‍ത്തുമെന്നല്ലാതെ ഫലം ചെയ്യുകയില്ലെന്നതാണ്‌ ഇതുവരെയുള്ള പാഠം.

ഒരിക്കല്‍ കേരളത്തിലെ വേല പൂരങ്ങളുടെ പട്ടികയില്‍ ചന്ദനക്കുടാഘോഷങ്ങള്‍ എഴുതപ്പെട്ടപ്പോള്‍ പൊട്ടിപ്പുറപ്പെട്ട പുകിലുകളുടെ അച്ചടി ബഹളങ്ങളില്‍ നിന്നും ആയിരങ്ങളേയും പതിനായിരങ്ങളേയും സാക്ഷിയാക്കി 'ചന്ദനക്കുടപ്പൂരങ്ങള്‍ ' എന്ന്‌ ഒറ്റപ്പെട്ടവിധത്തിലെങ്കിലും ഘോഷിക്കുന്ന ഭൂമികയിലേയ്‌ക്ക്‌ മാറിയ സാമൂഹിക പശ്‌ചാത്തലം  ഒരു സുപ്രഭാതം കൊണ്ട്‌ സംഭവിച്ചതല്ല.

ഒരു പരിധിവരെ ആരാധനയുടേയും ആദരവിന്റേയും അതിര്‍ ലംഘനവുമായി ബന്ധപ്പെട്ട നെല്ലും പതിരും തിരിച്ചു കൊടുക്കുന്നതില്‍ അലംഭാവം കാണിച്ചിരുന്ന സമസ്‌ത മേഖലകളും 'സ്‌നേഹ സന്ദേശങ്ങളുടെ' പ്രസാരണോദയത്തില്‍ ഉണരാന്‍ ശ്രമിക്കുന്നുണ്ടെന്നാണ്‌ വിലയിരുത്തപ്പെടുന്നത്.

സര്‍വ്വ ശക്തനായ അല്ലാഹുവിന്റേയും പ്രവാചക പ്രഭു ഹബീബായ  മുഹമ്മദ് നബിയുടേയും (സ) പൊരുത്തത്തില്‍ ജീവിച്ചു്‌ മരിക്കാന്‍ ഭാഗ്യം സിദ്ധിക്കുമാറാകട്ടെ.