Friday, May 19, 2023

വിജയശ്രീലാളിതരായവര്‍‌ക്ക് അഭിവാദ്യങ്ങള്‍

ഈ വര്‍ഷം പത്താം തരം പൊതു പരീക്ഷക്കിരുന്ന എല്ലാ വിദ്യാര്‍ഥികളും വലിയ നേട്ടം കൈവരിച്ചിരിക്കുന്നു.ചരിത്ര പ്രസിദ്ധമായ ഈ ഉയര്‍‌ന്ന മേനിയുടെ അഭിമാനാര്‍ഹമായ വിജയത്തില്‍ ആശംസകളുടെ പ്രവാഹമാണെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു.എല്ലാ വിദ്യാര്‍‌ഥി വിദ്യാര്‍‌ഥിനികള്‍‌ക്കും അനുമോദനങ്ങള്‍...അഭിവാദ്യങ്ങള്‍...

ഭാവി വാഗ്‌‌ദാനങ്ങളെ വാര്‍ത്തെടുക്കുന്ന ധര്‍മ്മ സരണിയിലെ വീരോചിതമായ കര്‍മ്മങ്ങള്‍ക്ക്‌ ചൂട്ട്‌ പിടിക്കാന്‍ നിയുക്തരായ പരിവ്രാചകന്മാരത്രെ അധ്യാപകര്‍. കുശവന്റെ കയ്യിലെ കളിമണ്ണുരളകളെപ്പോലെ പുതിയ രൂപവും ഭാവവുമാകാന്‍ കാത്ത്‌ കഴിയുന്ന അസംസ്‌കൃത മണ്ണുരളകളാണ്‌ വിദ്യാര്‍ഥികള്‍. പാകപ്പെടുത്തപ്പെട്ട മണ്ണുരളകള്‍ കലങ്ങളായും കുടങ്ങളായും ചട്ടികളായും ചെരാതുകളായും മാറ്റപ്പെടുന്നു.അതതു രൂപ കല്‍പനക്കനുസൃതമായി മണ്ണ്‌ പാകപ്പെടുക എന്നതുപോലെ പാകപ്പെട്ടവിധം രൂപപ്പെടുത്താനും സാധിക്കണം.

വിദ്യാര്‍ഥികളെന്ന മണ്ണുരളകള്‍ പരുവപ്പെടേണ്ടത്‌ അവരുടെ മാതാപിതാക്കളുടെ മടിത്തട്ടുകളിലാണ്‌.രൂപപ്പെടേണ്ടത്‌ അധ്യാപകന്റെ നിര്‍മ്മാണ കൌശലത്തിലും.മണ്ണ്‌ യഥാവിധി പാകപ്പെടുന്നില്ല എന്നത്‌ ദുരന്തമാണ്‌.യഥോചിതം രൂപപ്പെടുന്നില്ല എന്നതും .​

സമൂഹത്തിന്റെ വിവിധമേഖലയിലുള്ളവരുടെ പോരായ്‌മകളും ദൂഷ്യങ്ങളും എടുത്തോതുന്ന വര്‍ത്തമാന ശൈലി പുനര്‍വിചിന്തനത്തിന്‌ വിധേയമാക്കണം. ആത്യന്തികമായി മാറേണ്ടത്‌ സമൂഹമാണ്‌.നല്ല സമൂഹത്തില്‍ നല്ല അധ്യാപകരുണ്ടാകും .നല്ല ഉദ്യോഗസ്ഥരുണ്ടാക്കും .നല്ല രാഷ്‌ട്രിയക്കാരനും സാമുഹിക പ്രവര്‍ത്തകനും ഉണ്ടാകും .നല്ല അവസ്ഥയും വ്യവസ്ഥയും ഉണ്ടാകും.ഒരു നല്ല നാളെയുടെ സങ്കല്‍പത്തെ പൂവണിയിക്കുന്നതില്‍ നിതാന്ത ജാഗ്രതയുള്ളവരായിരിക്കണം മതാപിതാക്കളും അധ്യാപകരും.

=========










അസീസ് മഞ്ഞിയില്‍


Wednesday, May 17, 2023

അവധിക്കാല പ്രവര്‍‌ത്തനങ്ങള്‍

2023 പിറന്നതിനു ശേഷം അവധിക്ക് നാട്ടിലേക്ക് പോയി.ആദ്യത്തെ ഒരു മാസം ചികിത്സക്കും വിശ്രമത്തിനും ഉപയോഗപ്പെടുത്തി.പിന്നീട്‌ പ്രദേശത്തെ ഖുബ മസ്‌‌ജിദില്‍ ഖുത്വുബ ഏല്‍‌പിക്കപ്പെട്ടത് യഥാവിധി നിര്‍‌വഹിച്ചു.തുടര്‍‌ന്ന് പ്രസ്ഥാനത്തിന്റെ എഴുപതിയഞ്ചാം വാര്‍‌ഷികവുമായി ബന്ധപ്പെട്ട പരിപാടികളില്‍ സജീവമായി.ഗുരുവായൂര്‍ ഏരിയ പരിപാടികള്‍‌ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി പാവറട്ടി ഖുബ മദ്രസയില്‍ നടന്ന സം‌ഗമം ഉദ്‌ഘാടനം ചെയ്‌തു.വെന്മേനാട്‌ ഹല്‍‌ഖ സം‌ഘടിപ്പിച്ച ക്ഷണിക്കപ്പെട്ടവര്‍‌ക്ക്‌ വേണ്ടിയുള്ള പൊതു പരിപാടിയില്‍ പ്രഭാഷണം നടത്തി.

റമദാന്‍ പ്രാരം‌ഭത്തോടെ പരിശുദ്ധ മാസത്തെ സ്വാഗതം ചെയ്‌തു കൊണ്ടുള്ള ചാവക്കാട് - ഗുരുവായൂര്‍ ഏരിയകളില്‍ തിരുവത്രെ,കോടമുക്ക്‌ - തൊയക്കാവ്‌ തുടങ്ങി വിവിധ ഇടങ്ങളില്‍ പ്രഭാഷണം നടത്തി.റമദാന്‍ സമാഗതമായതിനു ശേഷം പാടൂര്‍ മസ്‌‌ജിദ് റഹ്‌മ,പുവ്വത്തൂര്‍ മസ്‌‌ജിദ് ഖുബ,മുതുവട്ടൂര്‍ രാജ മസ്‌ജിദ് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ പകലിലും തറാവീഹിനോടനുബന്ധിച്ചും പ്രഭാഷണങ്ങള്‍ നടത്തി.പാടൂര്‍ ഹല്‍‌ഖയില്‍ പ്രവര്‍‌ത്തകര്‍‌ക്ക് വേണ്ടി പ്രത്യേക പഠന ശിബിരത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.

സം‌സ്ഥാനത്തുടനീളം നന്മയുടെ - പ്രസാരണ ദൗത്യവുമായി ബന്ധപ്പെട്ട് സം‌ഘടിപ്പിച്ച  ക്വിസ്സ് പരിപാടിയില്‍,ഗുരുവായൂര്‍ മേഖലയുടെ ക്വിസ്സ്മാസ്റ്റര്‍ ആയിരുന്നു.

കുടും‌ബ ഇഫ്‌ത്വാര്‍ സം‌ഗമങ്ങള്‍ സം‌ഘടിപ്പിക്കുകയും വിവിധ പരിപാടികളില്‍ സം‌ബന്ധിക്കുകയും ചെയ്‌തു.തിരുനെല്ലൂര്‍ മഹല്ലില്‍ നടന്ന വിശാലമായ ഇഫ്‌ത്വാര്‍  സം‌ഗമത്തില്‍ റമദാന്‍ സന്ദേശം നല്‍‌കി.

ഗുരുവായൂര്‍ മേഖല സം‌ഘടിപ്പിച്ച ഖുര്‍‌ആന്‍ സമ്മേളനത്തില്‍ ഖുര്‍‌ആനിന്റെ തീരങ്ങളിലൂടെ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

പ്രദേശത്തെ പാവറട്ടി ഖുബ മസ്‌‌ജിദില്‍ പെരുന്നാള്‍ ഖുത്വുബ നിര്‍‌വഹിച്ചു.പെരുന്നാള്‍ പ്രമാണിച്ച് കാരക്കാട് ഗുരുവായൂര്‍ വനിത ഹല്‍‌ഖയുടെ ഈദ് സം‌ഗമത്തില്‍ പൊതു സമൂഹത്തെ അഭിസം‌ബോധന ചെയ്‌തു.

==========

അബ്‌‌ദുല്‍ അസീസ് മഞ്ഞിയില്‍


Wednesday, April 5, 2023

ഓര്‍‌മ്മകള്‍ മരിക്കുന്നില്ല

റമദാന്‍ 17 നായിരുന്നു ഐസമോള്‍‌ത്താടെ വേര്‍‌പാട്‌.അഥവാ ഷിഹാബ്‌ ഇബ്രാഹീമിന്റെയും നൗഷാദ്‌ ഇബ്രാഹീമിന്റെയും മാതാവിന്റെ വിയോഗം.വ്രത വിശുദ്ധിയുടെ അനുഗ്രഹീതമായ ഒരു ദിനം.വിശ്വാസികളുടെ ഹൃദയാന്തരങ്ങളില്‍ ഒരു ചരിത്ര ഭൂമിക ദഫ്‌ മുട്ടി ഉണരുന്ന ബദറിന്റെ രാവില്‍.കൃത്യമായി കുറിച്ചാല്‍ ഹിജ്‌റ വര്‍‌ഷം 1429 ഇം‌ഗ്ലീഷ്‌ വര്‍‌ഷം 2008 ല്‍.അഥവാ 15 വര്‍‌ഷം പിന്നിട്ടിരിക്കുന്നു.അഞ്ച് ദശകങ്ങള്‍‌ക്കപ്പുറമുള്ള ഓര്‍‌മ്മകളാണ്‌ ഇവിടെ കുറിക്കുന്നത്.

പഠന പാരായണങ്ങളുടെ തിരക്കിലും തൂലികയില്‍ നിന്നുതിര്‍ന്ന്‌‌ വീണ ഹരിതാഭമായ ചില ബാല്യകാല ഓര്‍‌മ്മകള്‍.

കാഥികരും കഥിക്കപ്പെടുന്നവരും കഥാവശേഷരായാലും,കഥ ശേഷിക്കുന്നു. വീണ്ടും വീണ്ടും വായിക്കപ്പെടുന്നു.ഓര്‍‌മ്മിക്കപ്പെടുന്നു.സാഹിത്യ രചനാ ലോകത്തെ ഒരു വര്‍‌ത്തമാനമത്രെ ഇത്‌.ഇനി കഥ പറയാം.വര്‍‌ഷാ വര്‍‌ഷങ്ങളിലെ കേവല ഓര്‍‌മ്മ ദിവസത്തിന്റെ കഥ മാത്രമല്ല.പറയാന്‍ പോകുന്നത്‌.ഓര്‍‌‌മ്മയിലെവിടെയൊ ഒരു ശിഖിരത്തില്‍ ഒരു ഊഞ്ഞാല്‍ കിളിയുടെ കൂടു പോലെ തൂങ്ങിയാടുന്ന, ഒരു താലോലം പോലെ ഇടക്കിടെ മൂളി ഉണരുന്ന ബാല്യകാലോര്‍‌മ്മകളുടെ തൊങ്ങും തൂവലും പൊതിഞ്ഞ കഥയാണ്‌.

ഓര്‍‌മ്മകളുടെ കലവറയായ മഞ്ഞിയില്‍ പള്ളിയും പള്ളിക്കുളവും തട്ടും തട്ടും-പുറവും പൂമുഖവുമുള്ള ഒരു നാല്‌കെട്ടും,കണ്ടം പറമ്പും, പൊന്നേങ്കടവും മാക്കിരിപ്പറമ്പും അഞ്ച്‌ ദശാബ്‌ദങ്ങള്‍‌ക്ക്‌ മുമ്പുള്ള ചിത്രവും ചരിത്രവും കല്ലില്‍ കൊത്തിയ മാതിരി.അല്ല അതിലും മനോഹരമായി വാര്‍‌ന്നു നില്‍‌ക്കുന്നുണ്ട്‌.വീടിന്റെ മേല്‍ തട്ടിലെ പറമ്പിലായിരുന്നു വൃദ്ധ സഹോദരിമാരായ ഉമ്മോത്തിത്താടെയും ബിയ്യുത്താടെയും വീട്‌.അതിന്റെയും മേല്‍‌തട്ടില്‍ തിത്തുട്ടിത്തയുടെ വീടായിരുന്നു.പറമ്പിന്റെ തെക്കെ മൂലയില്‍ ആമിന അമ്മായി,തൊട്ടു താഴെ ഇറക്കില്‍ റുഖിയത്താടെ വീട്‌.മാക്കിരി പറമ്പില്‍ ഹമീദ്‌ക്കയായിരുന്നു താമസം.പിന്നീട്‌ പാത്തോമത്തയുടെ വീടായി മാറി.പള്ളിയുടെ വടക്ക്‌ ഭാഗത്ത്‌ ബീരാവുക്കയും അതേ പറമ്പില്‍ ഒരു മൂലയില്‍ പാത്തീവിത്താടെയും വീടാണ്‌ ഉണ്ടായിരുന്നത്.‌

പറമ്പിന്റെ വടക്ക്‌ പടിഞ്ഞാര്‍ മൂലയില്‍ മുളം കൂടിനോട്‌ ചേര്‍‌ന്ന്‌ കല്‍ കിണര്‍.പരിസരത്തെ അഞ്ചോ ആറോ വീട്ടുകാരുടെ കുടിവെള്ള സ്രോതസ്സ്‌.കുറച്ച്‌ വീടുകളും ഒഴിഞ്ഞ പറമ്പുകളും.കാലാവസ്ഥയുടെ ഗതി മാറ്റങ്ങള്‍‌ക്കൊത്ത്‌ പറമ്പുകളില്‍ ഇടവിളകള്‍ വിതയ്‌ക്കും.പുല്ലും പയറും വാഴയും ഒക്കെയുണ്ടാകും.എന്നാല്‍ പടര്‍‌ന്നു കയറിയ പയര്‍ കൃഷി പറമ്പുകളില്‍ നിറഞ്ഞു നില്‍‌ക്കുന്നത് ഇന്നും പച്ച പിടിച്ച ഓര്‍‌മ്മയാണ്‌.

പുതുതായി എന്തെങ്കിലും വിത്തിട്ടാല്‍ കോഴിയെ നോക്കുന്ന വലിയ പണിയൊക്കെ കുട്ടികളുടെ ഉത്തരവാദിത്തമാണ്‌.പ്രസ്‌തുത ഉത്തരവാദിത്തം അതി ഗം‌ഭീരമായി ആഘോഷിക്കുന്ന പാവം കുസൃതിക്കാരനായിരുന്നു അസീസ്‌.ഈ കുട്ടിയെ അനുനയിപ്പിച്ച്‌ കുളിപ്പിച്ച്‌ സന്ധ്യയോടെ വീട്ടില്‍ കയറ്റുന്ന അതി സമര്‍‌ഥകളായ ഉദ്യോഗക്കാരായിരുന്നു ഇയ്യയും (പാത്തുത്ത) കഥയിലെ നായിക ഐസ‌മോള്‍ത്തയും.

കിണറ്റിന്‍ കര എപ്പോഴും സജീവമായിരിയ്‌ക്കും.മണ്‍ കുടങ്ങളില്‍ വെള്ളം കോരി നിറച്ച്‌ വീടുകളിലേയ്‌ക്ക്‌ കൊണ്ടു പോകുന്നവര്‍,കുട്ടികളെ കിണറ്റിന്‍ കരയില്‍ നിര്‍‌ത്തി കുളിപ്പിക്കുന്നവര്‍..ഇവരുടെയൊക്കെ തിരക്ക് കൊണ്ട്‌ കിണറ്റിന്‍ കര വീര്‍‌പ്പു മുട്ടും‌.കോരി ഒഴിക്കുന്ന വെള്ളത്തിന്റെ തണുപ്പകറ്റാന്‍ കൂകി വിളിക്കുന്ന കുട്ടികള്‍ കിണുങ്ങിക്കരയുന്ന കുസൃതികള്‍,ഏറെ ആസ്വദിച്ചു കുളിക്കുന്നവര്‍ ഒക്കെ ബഹു രസമാണ്‌.പറമ്പുകളില്‍ ഓല വെട്ടി മെടയാന്‍ വിട്ടു പോയ ഓലക്കീറുകള്‍ ഉണക്കം പിടിച്ചാല്‍ കിണറ്റിന്‍ കരയില്‍ കൊണ്ടു വന്നിടും.ഒന്നു നനഞ്ഞു കിട്ടിയാലെ വീണ്ടും മെടയാനാകുകയുള്ളൂ.

ഇത്തരം ഉണങ്ങിയ ഓലക്കീറില്‍ നിര്‍‌ത്തി കോരി വെച്ച വെള്ളത്തില്‍ നിന്നും കുളിപ്പിച്ച്‌ തീരും വരെ പാട്ടും പയക്കവും സറപറാ പെയ്‌തു കൊണ്ടിരിയ്‌ക്കും‌.ഒരു പാള വെള്ളം കിണറ്റില്‍ നിന്നും കോരി ഒഴിക്കുന്നതോടെയാണ്‌ നീരാട്ട്‌ തീരുക.ഈ ബഹളങ്ങള്‍ കാണാന്‍ രണ്ട്‌ വൃദ്ധ സഹോദരിമാരായ ഉമ്മോത്തിത്തയും ബിയ്യുത്തയും എന്റെ പൊന്നുമ്മയും വെല്ലിത്തയും ഉണ്ടാകും.നിഷ്‌കളങ്കരായ ആ മഹതികള്‍ ഇന്നില്ല.നര ബാധിക്കും മുമ്പ്‌ യാത്ര പറഞ്ഞ ഇയ്യയും,ഐസമോള്‍‌ത്തയും ഇന്നില്ല.എന്നാലും ഓര്‍‌മ്മകളുടെ ഹരിതാഭമായ താഴ്‌വരകളില്‍ ഈ കഥാ പാത്രങ്ങള്‍ അനശ്വരകളാണ്‌.

ചക്കമുല്ലകള്‍ കാട്‌ പോലെ പടര്‍‌ന്നു നില്‍‌ക്കുന്ന മാവിന്റെ ചുവട്ടില്‍ പച്ച മടല്‍ ഒതുക്കിവെച്ച്‌ ഉണ്ണിപ്പുരയുണ്ടാക്കും.ഓലത്തുമ്പ്‌ നിരത്തി‌ മെത്ത വിരിയ്‌ക്കും.അതില്‍ അമ്പഴങ്ങ കൊത്തിയരിഞ്ഞ്‌ ഉപ്പും‌ മുളകും കലര്‍ത്തി ഉണ്ണിച്ചോറും കറിയും വിളമ്പും ഇതിന്റെയൊക്കെ മുന്‍ നിരയില്‍ വെല്ലിത്തയുണ്ടാകും കൂടെ ഇയ്യയും ഐസമോള്‍ത്തയും.ഇതൊന്നും ഒരുക്കിത്തരാതെ കൊത്തം‌ കല്ല്‌ കളിക്കാന്‍ കുസൃതിച്ചെക്കന്‍ സമ്മതിക്കുകയില്ല.ചക്കമുല്ല പൂത്ത പോലെ ഈ ഓര്‍‌മ്മകളൊക്കെ മനസ്സിന്റെ ഇറയത്ത്‌ ആടിയുലയുകയാണ്‌.സുഗന്ധം പരത്തുന്ന തെന്നലലകളുടെ പരിമളം ഇപ്പോഴും ആസ്വദിക്കാന്‍ കഴിയുന്നുണ്ട്‌.എന്റെ മനസ്സിന്റെ അടിത്തട്ടില്‍ പൂത്തുലയുന്ന മലരും മണവും പ്രിയപ്പെട്ട ഇയ്യമാരുടെ പാരത്രിക ലോകത്തും വസന്തം വിരിയിക്കുന്നുണ്ടാകും. 

എനിക്ക്‌ മാത്രമായി പത്തിരി ചുടുന്ന,മീന്‍ പൊരിച്ചു കാത്തിരുന്നിരുന്ന ഉമ്മാമമാര്‍ മണ്‍ മറഞ്ഞു പോയി.വിശേഷ രാവുകളില്‍ ഒരു ഫാത്വിഹ അതുമല്ലെങ്കില്‍ ഒരു യാസീന്‍ ഉമ്മറത്തെ വരാന്തയില്‍ പുല്‍ പായയില്‍ ഇരുന്ന്‌ ഓതിക്കൊടുക്കണം.ഓതി തീരും വരെ പ്രാര്‍‌ഥിച്ചു തീരും വരെ മുഖത്ത്‌ നിന്ന്‌ കണ്ണെടുക്കുകയില്ല.പിന്നെ വിളമ്പി വെച്ചത് മുഴുവന്‍ തിന്നു തീരാതെ വിടുകയും ഇല്ല. വയോവൃദ്ധകളായ സ്‌നേഹ നിധികളായ ഉമ്മമാര്‍ ഇന്നും ഓര്‍‌മ്മകളിലെ നൊമ്പരങ്ങളാണ്‌.

മനസ്സിന്റെ പൂമുറ്റത്തൊരു തുള്ളി അടര്‍‌ന്നു വീഴാതെ ഓര്‍‌ക്കാനാകാത്ത മണ്‍ മറഞ്ഞ ഇയ്യമാര്‍.

പഴയ കാലത്തിന്റെ നിഷ്‌കളങ്കമായ നാളും നാള്‍ വഴികളും ഓര്‍‌ത്തെടുക്കുന്നതു പോലും എന്തു മധുരമാണെന്നോ..?  പച്ചയായ മനുഷ്യര്‍ എത്ര പാവങ്ങളായിരുന്നെങ്കിലും ഏറെ സമ്പന്നരായിരുന്നു എന്നതത്രെ വാസ്‌തവം.

മുത്തു മണികള്‍ പോലെ മഞ്ഞു പൊതിഞ്ഞ മലരിതളുകളുടെ വജ്ര കണ്ണുകള്‍ പോലെ തൊട്ടാല്‍ മൂളുന്ന തലോടിയാല്‍ കണ്ണീര്‍ തൂകുന്ന , നേര്‍‌ത്ത നൊമ്പര സം‌ഗീതം പോലെ ഓര്‍‌മ്മകള്‍ ഉണരുകയാണ്‌.അര്‍‌ഥനകള്‍ ഉയരുകയാണ്‌.

താരങ്ങള്‍ മിന്നും മട്ടില്‍ ചുണ്ടില്‍ മധുര മന്ത്രങ്ങള്‍....
‍തോരാ മഴ പോലേ പെയ്‌തിറങ്ങും മിഴിയോരങ്ങള്‍....
മലരിതളുകള്‍ മണ്ണില്‍ വീണുടയും മുഹൂര്‍ത്തങ്ങള്‍....
മണിവീണകള്‍ ശ്രുതിതേങ്ങി ഉണരും സുകൃതയാമങ്ങള്‍....
നാഥാ നീ അനുഗ്രഹിച്ചാലും......
.......................
റഹ്‌മാന്‍ പി. അയച്ചു തന്ന പ്രതികരണം:-

പിൻനടന്നു പോയ ആ കാലത്തെയും അനുഭവങ്ങളെയും ഓർമ്മകളെയും  കാലത്തെ തന്നെ സാക്ഷി നിറുത്തി കഥയായും കവിതയായും ആഖ്യായികയായും ചരിത്രമായും വെറും പതംപറച്ചിൽ മാത്രമായും ഇനി, ഇതൊന്നുമല്ലാതെയും അടയാളപ്പെടുത്താനാകും.അത്രമേൽ തീവ്രതയുണ്ട് ആ ചരിത്ര സത്യങ്ങൾക്ക്.

നമ്മുടേത് ചെറിയൊരു ഗ്രാമമാണെങ്കിലും ഒരു നൂറ്റാണ്ടിന്റെ ഗ്രാമാനുഭവങ്ങളിലൂടെയും ഗ്രാമജീവിതങ്ങളിലൂടെയും അന്വേഷണ ബുദ്ധിയോടെ സഞ്ചരിച്ചാൽ കേവലമായ ഓർമ്മകൾക്കുമപ്പുറം രേഖീയമായ ഒട്ടേറെ ചരിത്ര സത്യങ്ങൾ തൊട്ടറിയാനാകും.അവയെല്ലാം ഒന്നൊന്നായി പെറുക്കിയെടുത്താൽ കിട്ടുന്ന മണി മുത്തുകൾക്ക് പത്തരമാറ്റ് തിളക്കമുണ്ടാകും .... പുസ്തകമാവുകയാണെങ്കിൽ അതിന് 1000 പുറങ്ങൾ തികയാതെയും വരും.

ശിഹാബിന്റെ ഉമ്മയുടേത് പോലെ നമ്മുടെ ഓരോരുത്തരുടെയും മാതാപിതാക്കൾ, സഹോദരങ്ങൾ, ബന്ധുക്കൾ, അയൽക്കാർ... എന്നിങ്ങനെ അവരുടെയെല്ലാം ഓർമ്മ ദിനങ്ങളിലൂടെ കടന്നുപോകുമ്പോൾ അനാവൃതമാകുന്ന നമ്മുടെ നാടിന്റെ മൂല്യവത്തായ ആ ഭൂമികയും ഉദാത്തമായ  മനുഷ്യ മൂല്യങ്ങളിൽ അടിയുറച്ച് ജീവിച്ച കുറേ യഥാർത്ഥ മുഷ്യരെയും ഒരു നല്ല കാലത്തെയും നമുക്ക് കണ്ടെത്താനാകും....

മരണം അനിവാര്യമാണ്.ആ യാഥാർത്ഥ്യം ഓരോ ഹൃദയമിടിപ്പിലും നമ്മുടെയെല്ലാം ഓർമ്മകളിൽ ഉണ്ടായാൽ അതിൽ പരം മനുഷ്യ ജീവിതത്തിൽ നന്മയുള്ളവരായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ കൈവരിക്കുന്ന അവാച്യമായ അനുഭൂതി വിവരണാതീതമാണ്...

ഐസമോൾത്ത ഉൾപ്പെടെ  നമ്മുടെ നാട്ടിൽ മരണപ്പെട്ട എല്ലാവരുടെയും , എല്ലാ വിശ്വാസികളുടെയും പാരത്രിക ജീവിതം അള്ളാഹു വിജയിപ്പിക്കുമാറാകട്ടെ - ആമീൻ...!

Saturday, April 1, 2023

അവിസ്‌മരണീയമായ 38 വര്‍‌ഷങ്ങള്‍

1985 ഏപ്രില്‍ ഒന്നിനായിരുന്നു ഞങ്ങളുടെ വിവാഹം. വിവാഹ സത്കാരം നടന്നത് ഏപ്രില്‍ നാലിനും. അവിസ്‌മരണീയമായ മുപ്പത്തിയെട്ട് വര്‍‌ഷങ്ങള്‍.
 
അഞ്ച്‌ വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം 1990 ജനുവരി അഞ്ചിനായിരുന്നു ആദ്യത്തെ കണ്‌മണി.എന്നാല്‍ കാത്തിരിന്ന്‌ കിട്ടിയ അബ്‌സ്വാര്‍ പതിമൂന്നാമത്തെ വയസ്സില്‍ 2003 ജൂണ്‍ 26 ന്‌ തിരിച്ചു വിളിക്കപ്പെട്ടു.എല്ലാ സുഖ ദുഃഖങ്ങളിലും പ്രായാധിക്യത്തിലും തളരാതെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന പ്രിയപ്പെട്ട ഉമ്മ 2017 ഒക്‌ടോബറില്‍ അല്ലാഹുവിന്റെ വിളിക്ക്‌ ഉത്തരം നല്‍‌കി.

അബ്‌സ്വാറിന്റെ താഴെയുള്ള അന്‍‌സ്വാറും ഹിബയും വിവാഹിതരാണ്‌.കല്ലയില്‍ ഇസ്‌ഹാക്‌ സാഹിബിന്റെ മകള്‍ ഇര്‍‌ഫാനയാണ്‌ അന്‍‌സാറിന്റെ സഹ ധര്‍‌മ്മിണി.വലപ്പാട്‌ നമ്പൂരി മഠത്തില്‍ മന്‍‌സൂര്‍ സാഹിബിന്റെ മകന്‍ ഷമീറാണ്‌ ഹിബമോളുടെ ഭര്‍‌ത്താവ്‌.ഹിബ ഷമീര്‍ ദാമ്പത്യവല്ലരിയില്‍ ഇരട്ടകളായ രണ്ടോമനകള്‍.മുഹമ്മദ് ഫലഖും മുഹമ്മദ് ഫായിഖും.നാലാമത്തെ മകന്‍ ഹമദ്‌ പഠനം പൂര്‍‌ത്തീകരിച്ചു ജോലി അന്വേഷണത്തിലാണ്‌.അബ്‌സ്വാറിന്റെ വിയോഗാനന്തരം പിറന്ന അമീനമോള്‍ പഠനം തുടരുന്നു.മക്കള്‍ എല്ലാവരും ധാര്‍‌മ്മിക സനാതന മൂല്യങ്ങളിലൂന്നിയ പ്രവര്‍‌ത്തനങ്ങളില്‍ തല്‍‌പരരാണ്‌.

കഴിഞ്ഞു പോയ സമ്മിശ്രമായ നാള്‍ വഴികള്‍ ഓര്‍‌ത്തെടുക്കുന്ന അവസരത്തില്‍ പ്രാര്‍‌ഥനാ പൂര്‍‌വ്വം സര്‍‌വ്വലോക പരിപാലകനായ നാഥനെ സ്‌മരിക്കുകയാണ്‌.
















Tuesday, March 14, 2023

ഷമീറ

മുഹമ്മദ് കുട്ടി വൈദ്യരുടെ സഹോദരി ഫാത്തിമ മുഹമ്മദാലിയുടെ മകന്‍ മുഹമ്മദിന്റെ (ഇത്തിക്കുന്നത്ത്) ഭാര്യ ഷമീറ (39) നിര്യാതയായി. ദീര്‍‌ഘകാലമായി ചികിത്സയിലായിരുന്നു.കൂരിക്കുഴിയിലുള്ള വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

അവസാന യാത്രക്കുള്ള   ഒരുക്കത്തോടെയായിരുന്നു ഷമീറ. പൂര്‍‌ണ്ണമായ ബോധത്തോടെയും ബോധ്യത്തോടെയുമാണ്‌ അവര്‍ യാത്രയായത്.ലോക രക്ഷിതാവായ തമ്പുരാന്‍ അവരൂടെ പാരത്രിക ജീവിതം സ്വര്‍‌ഗ്ഗീയമാക്കി അനുഗ്രഹിച്ചരുളുമാറാകട്ടെ.

ഖബറടക്കം പെരിങ്ങോട്ടുകര ജാറത്തിങ്കല്‍ പള്ളി ഖബര്‍‌സ്ഥാനില്‍ നടക്കും.മക്കള്‍ സുഹൈല,അഹമ്മദ് ഫാതിഹ്,ബിലാല്‍ മുഹിയദ്ദീന്‍.

14.03.2023


Saturday, February 25, 2023

മൗലവിയെ അനുഭവിച്ച നിമിഷങ്ങള്‍..

ആദരണീയനായ മൗലവിയില്‍ നിന്നും 2021 ഏപ്രില്‍ മാസത്തില്‍ ഒരു സര്‍‌ട്ടിഫിക്കറ്റ് ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായി.അല്‍ ജാമിഅ വേള്‍‌ഡ് കാമ്പസിന്‌ കീഴില്‍ നടത്തിയ മഖാസിദുശ്ശരീഅ,ഉലൂമുല്‍ ഖുര്‍‌ആന്‍ ഓണ്‍ ലൈന്‍ കോഴ്‌സുകളുടെ സര്‍‌ട്ടിഫിക്കറ്റ് വിതരണം ഏപ്രില്‍ മൂന്നിന്‌ രാവിലെ പത്തിന്‌ അല്‍ ജാമിഅ കോണ്‍‌ഫറന്‍‌സ്‌ ഹാളില്‍ നടന്നിരുന്നു.എം.വി മുഹമ്മ്ദ്‌ സലീം മൗലവി,വി.കെ അലി, ഡോ.കൂട്ടില്‍ മുഹമ്മദലി, ഡോ.അബ്‌ദുസ്സലാം അഹമ്മദ് തുടങ്ങിയവര്‍ കോണ്‍വെക്കേഷന്‍ പരിപാടിയില്‍ പങ്കെടുത്തു.

അല്‍ ജാമിഅ വേള്‍‌ഡ് കാമ്പസിന്റെ ഓണ്‍ ലൈന്‍ പഠന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ ഉലൂമുല്‍ ഖുര്‍‌ആന്‍,മഖാസിദ് ശരീഅ എന്നീ കോഴ്‌സുകള്‍ പൂര്‍‌ത്തീകരിക്കാന്‍ എനിക്കും ഭാഗ്യം ലഭിച്ചിരുന്നു.

സദസ്സിനെ അഭിമുഖീകരിച്ചു സം‌സാരിക്കാന്‍ ക്ഷണിക്കപ്പെട്ട പഠിതാക്കളില്‍ ഒരാളാകാനുള്ള സൗഭാഗ്യവും ഉണ്ടായി.ഖത്തറില്‍ വെച്ച്‌ വിശുദ്ധ ഖുര്‍‌ആനിന്റെ സൗന്ദര്യ ശാസ്‌ത്രവുമായി ബന്ധപ്പെട്ട പഠനങ്ങള്‍‌ക്ക്‌ പ്രചോദനം നല്‍‌കിയ ആദരണീയനായ ഉസ്‌താദ് സലീം മൗലവിയില്‍ നിന്ന്‌ അം‌ഗീകാരം ഏറ്റു വാങ്ങാനും സദസ്സിനെ അഭിമുഖീകരിക്കാനും സാധിച്ചു എന്നത് ഇരട്ടി മധുരം പോലെ അനുഭവപ്പെട്ടു.....

------------

2023 ഫിബ്രുവരി അവസാന വാരം മൗലവിയെ സന്ദര്‍‌ശിക്കാന്‍ ലഭിച്ച അസുലഭാവസരമാണ്‌ പങ്കുവെക്കുന്നത്.

ഖത്തറിലെ പഴയകാല ഇന്ത്യന്‍ ഇസ്‌‌ലാമിക് അസോസിയേഷന്‍ പ്രവര്‍‌ത്തകരുടെ പരസ്‌‌പരമുള്ള സം‌ഭാഷണങ്ങളില്‍ മുന്‍കാല അസോസിയേഷന്‍ സാരഥികള്‍ വിശിഷ്യാ സലീം മൗലവി കടന്നുവരിക സ്വാഭാവികം.കഴിഞ്ഞ ദിവസം ഖാലിദ് അറക്കല്‍,മുഹമ്മദ് കുട്ടി ചേന്ദമം‌ഗല്ലൂര്‍,എ.വി.എം ഉണ്ണി  തുടങ്ങിയവരുമായി ഒക്കെ സം‌സാരിച്ചപ്പോഴും മൗലവി പരാമര്‍‌ശിക്കപ്പെട്ടിരുന്നു.അതുപോലെ കുടും‌ബവും മക്കളുമായി തൊണ്ണൂറുകളിലെ പ്രവാസകാലം ഓര്‍‌ത്തെടുക്കുമ്പോഴൊക്കെ മൗലവി എന്ന മഹദ് വ്യക്തിത്വം ഓര്‍‌മ്മിക്കപ്പെടാറുണ്ട്.

ഈയിടെ മൗലവിയുടെ ആരോഗ്യവിവരവുമായി ബന്ധപ്പെട്ട ചില വര്‍‌ത്തമാനങ്ങള്‍ മക്കളുമായി പങ്കുവെച്ചപ്പോള്‍ മൊറയൂരിലുള്ള വീട്ടില്‍ പോയി സന്ദര്‍ശിക്കാമെന്ന അഭിപ്രായത്തിലെത്തി.പോകും വഴി എ.വി.എം ഉണ്ണിയെ കൂടെ കൂട്ടാമെന്ന ധാരണയില്‍ ഞാനും മക്കളും (അന്‍‌സാര്‍,ഹമദ്)കാലത്ത് ഒമ്പത് മണിക്ക് വീട്ടില്‍ നിന്നും പുറപ്പെട്ടു. ഏകദേശം പത്തുമണിയോട് കൂടെ പന്താവൂരിലെത്തി.തലേന്നാള്‍ പറഞ്ഞുറപ്പിച്ചതനുസരിച്ച് എ.വി.എം ഉണ്ണി ഒരുങ്ങി നില്‍‌ക്കുന്നുണ്ടായിരുന്നു. ഒരുക്കമെന്നു പറഞ്ഞാല്‍ എല്ലാവിധ ഒരുക്കങ്ങളും.അഥവാ സൗകര്യപ്പെടുമെങ്കില്‍ എന്തെങ്കിലും പകര്‍‌ത്താനും ശബ്‌ദലേഖനം ചെയ്യാനുമുള്ള ഒരുക്കം.

റൗഊഫ് സാഹിബ്നെ വിളിച്ച് സന്ദര്‍‌ശന വിവരം അറിയിച്ചിരുന്നു.കൂടാതെ മധ്യാഹ്നത്തിനു ശേഷമേ മൗലവിയുടെ വീട്ടിലേക്ക് എത്തുകയുള്ളൂ എന്ന വിവരവും ധരിപ്പിച്ചിരുന്നു.ഞങ്ങള്‍ യാത്ര തുടര്‍‌ന്നു.യാത്രയിലുടനീളം എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പ്രവാസികള്‍‌ക്കിടയില്‍ നിറഞ്ഞു നിന്നിരുന്ന അസോസിയേഷന്‍ പ്രവര്‍‌ത്തനങ്ങളിലെ ഓര്‍‌മ്മച്ചെപ്പുകള്‍ പലതും ഗൃഹാതുരതയോടെ തൊട്ടു തലോടുകയായിരുന്നു.ചുരുക്കത്തില്‍ മൂന്ന് മണിക്കൂര്‍ യാത്രാ ദൂരം അറിഞ്ഞതു പോലുമില്ല.ഒരിടത്താവളത്തില്‍ നിര്‍‌ത്തി വിശ്രമിച്ച് ലഘു ഭഷണം കഴിച്ച് വീണ്ടും യാത്ര തുടര്‍‌ന്നു.മൗലവിയുടെ വീട്ടിലേക്ക് ഏകദേശം അരമണിക്കൂര്‍ യാത്രാദൂരമുള്ളപ്പോള്‍ അഥവാ മൊറയൂര്‍ പ്രാന്തപ്രദേശത്തെ ഹിറാ മസ്‌‌ജിദില്‍ നിന്നും ദുഹുര്‍ നമസ്‌‌കരിച്ചതിനു ശേഷം  മൗലവിയുമായി ഫോണില്‍ ബന്ധപ്പെട്ടു.

സന്ദര്‍‌ശനം ! എന്ന്‌ അര്‍‌ധവിരാമത്തില്‍ നിശബ്‌ദമായ നിമിഷങ്ങള്‍.ഒരു സന്ദര്‍‌ശനം ഉദ്ദേശിച്ച് ഇത്രയും ദൂരമൊക്കെ വരേണ്ടതുണ്ടോ എന്നായിരുന്നു പിന്നത്തെ അന്വേഷണം.മൊറയുര്‍ പരിസരത്ത് നിന്നു തന്നെയാണ്‌ വിളിക്കുന്നത്.ഈ പ്രദേശത്ത് എത്തിയിട്ട് മൗലവിയെ കാണാതെ എങ്ങനെപോകും.എ.വി.എം ഉണ്ണിയും കൂടെയുണ്ട്.എന്നൊക്കെ പറഞ്ഞപ്പോഴാണ്‌ ഒരു വിധത്തില്‍ സന്ദര്‍‌ശനത്തിന്‌ സമ്മതിച്ചത്.

വീട്ടിലെത്തി പൂമുഖ വരാന്തയില്‍ ഞങ്ങള്‍ സ്വാഗതം ചെയ്യപ്പെട്ടു.താമസിയാതെ സ്വതസിദ്ധമായ പുഞ്ചിരിയോടെ  അദ്ദേഹം ഞങ്ങളെ സ്വീകരിച്ചിരുത്തി.ആദ്യം എന്റെ മക്കളെ പരിചയപ്പെടുത്തി. മക്കളൊക്കെ കവിതയെഴുതുമോ എന്ന നര്‍‌മ്മഭാവത്തിലാണ്‌ സം‌സാരം തുടങ്ങിയത്. സ്‌നേഹാന്വേഷണങ്ങള്‍‌ക്ക് ശേഷം സന്ദര്‍‌ശകരെ തല്‍‌ക്കാലം അനുവദിക്കുന്നില്ലെന്ന വിവരം കാര്യകാരണ സഹിതം ഹ്രസ്വമായി അദ്ദേഹം വിശദീകരിച്ചു തന്നു.

ക്ഷണനേരം കൊണ്ട് എമ്പതുകളിലെ - തൊണ്ണൂറുകളിലെ ഖത്തര്‍ പ്രവാസകാലത്തെ അസോസിയേഷന്‍ വര്‍‌ത്തമാനങ്ങള്‍‌ക്ക് തുടക്കമിട്ടു.

വളരെ പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി അക്കാലത്ത് ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ നിര്‍‌വഹിച്ച കാര്യങ്ങള്‍ വിശേഷിച്ച് പൊതു സമൂഹത്തെ ഉദ്ദേശിച്ച് കൊണ്ട് സം‌ഘടിപ്പിക്കപ്പെട്ടിരുന്ന സാമൂഹിക സാം‌സ്ക്കാരിക വൈജ്ഞാനിക കലാ സാഹിത്യ പരിപാടികളില്‍ വിശേഷപ്പെട്ട പലതും അദ്ദേഹം ഓര്‍‌ത്തെടുത്തു.ഇത്തരം സം‌വിധാനങ്ങളുടെ അരങ്ങിലും അണിയറയിലും പ്രവര്‍‌ത്തിച്ചവരേയും മൗലവി ഓര്‍‌ത്തെടുത്തു. തുള്ളല്‍ പാട്ടും വില്ലു പാട്ടും വഞ്ചിപ്പാട്ടും തുടങ്ങി മലയാളത്തനിമയുള്ള  കലാരൂപങ്ങള്‍‌ക്കും വിനോദങ്ങള്‍‌ക്കും ആദ്യമായി വേദിയൊരുക്കിയത് ഇന്ത്യന്‍ ഇസ്‌‌ലാമിക് അസോസിയേഷനായിരുന്നു.

ഇങ്ങനെ സം‌ഭാഷണം പടിപടിയായി നീണ്ടു കൊണ്ടിരിക്കെ കൂടുതല്‍ സമയം ഈ സാഹചര്യത്തില്‍ ചെലവഴിക്കേണ്ടതില്ലെന്നു ഇടക്ക് ഞാന്‍ സൂചിപ്പിച്ചു.

പ്രസന്നവദനനായിരുന്നുവെങ്കിലും അതിഥികള്‍‌ക്ക്‌ വേണ്ടി കൂടുതല്‍ ഇരുന്നു തരാനുള്ള ആരോഗ്യസ്ഥിതിയല്ല എന്ന് മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. അടുത്ത വാരം മുതല്‍ ചികിത്സക്ക് വിധേയനാകുന്ന വിവരവും മൗലവി ഞങ്ങളോട്‌ പങ്കുവെച്ചു.ഇതിന്നിടെ ഞാന്‍ ഒന്നു പകര്‍‌ത്തിക്കോട്ടെ എന്നു പറഞ്ഞ് എ.വി.എം ഉണ്ണി ചിലത് വീഡിയോവില്‍ പകര്‍‌ത്തിക്കൊണ്ടിരിക്കേ അദ്ദേഹം വിശ്രമിക്കാനായി എഴുന്നേറ്റു.സ്നേഹസമ്പന്നനായ വ്യക്തിത്വത്തിന്റെ ഒരു വലിയ പണ്ഡിതന്റെ സാമിപ്യം തൊട്ടറിഞ്ഞ നിര്‍‌വൃതിയില്‍ ഞങ്ങള്‍ പടിയിറങ്ങി.

നാല്‌ പതിറ്റാണ്ടുകള്‍‌ക്ക്‌ മുമ്പ് മുഷേരിബില്‍ വെച്ച് മൗലവിയെ കണ്ടു മുട്ടിയതും ഘട്ടംഘട്ടമായി മുഷേരിബ് യൂണിറ്റ് അം‌ഗമായി അസോസിയേഷന്‍ അം‌ഗത്വമെടുത്തതും തൊണ്ണൂറുകളിലെ സര്‍‌ഗാത്മകമായ അജണ്ടകളും പദ്ധതികളും പരിപാടികളും അതിലെ പ്രവര്‍‌ത്തന നൈരന്തര്യവും എണ്ണപ്പെട്ട മുഹൂര്‍‌ത്തങ്ങള്‍ പോലും ശിലാലിഖിതങ്ങള്‍ പോലെ മനസ്സിലുണ്ട്.പ്രസ്ഥാന പ്രവര്‍‌ത്തന മാര്‍‌ഗത്തില്‍ ഇതു പോലെ സ്വാധീനിച്ച വ്യക്തിത്വങ്ങള്‍ അപൂര്‍‌വമാണ്‌.

ലോക രക്ഷിതാവായ നാഥാ പ്രിയപ്പെട്ട മൗലവിക്ക് വേണ്ടിയുള്ള ഞങ്ങളുടെ ഹൃദയം തൊട്ട പ്രാര്‍‌ഥന സ്വീകരിക്കേണമേ....

===========

മഞ്ഞിയില്‍

Monday, January 30, 2023

വൈദ്യ കുടും‌ബത്തിലെ വര്‍‌ത്തമാനങ്ങള്‍

കേരളത്തിലെ പ്രഗത്ഭരും പ്രശസ്ഥരുമായ പണ്ഡിത വര്യന്മാരുടെ ചികിത്സാലയമായി തൊയക്കാവ്‌ മുട്ടിക്കലിനടുത്തുള്ള മേനോത്തകായില്‍ അറിയപ്പെട്ടിരുന്നു.പരമ്പരാഗത ആയുര്‍വേദ ചികിത്സാ രംഗത്തെ കുലപതികളുടെ പാരമ്പര്യം ശ്രേഷ്‌ഠമായി നില നിര്‍ത്തിപ്പോരുന്നതില്‍ തൊയക്കാവ്‌ മേനോത്തകായില്‍ വൈദ്യ കുടും‌ബത്തിലെ അഞ്ചാം തലമുറക്കാര്‍ പ്രതിജ്ഞാ ബദ്ധരത്രെ.

വൈദ്യ കുടുംബത്തിലെ കുലപതി അബ്‌ദുല്‍ ഖാദര്‍ വൈദ്യരുടെ മകന്‍ പ്രസിദ്ധ പാരമ്പര്യ വൈദ്യന്‍ അമ്മുണ്ണി വൈദ്യരുടെ ഇളം തലമുറയിലും കണ്ണി മുറിയാത്ത വൈദ്യ പാരമ്പര്യം കൊണ്ട്‌ അനുഗ്രഹീതമാണ്‌. ആയുര്‍‌വേദത്തിലും സിദ്ധ വൈദ്യത്തിലും ഏറെ പ്രശസ്ഥനായിരുന്നു പരേതനായ ഹാജി കുഞ്ഞു ബാവു വൈദ്യര്‍.അദ്ധേഹത്തിന്റെ മകന്‍ മുഈനുദ്ധീനും പാരമ്പര്യം നില നിര്‍‌ത്തി.മുഈനുദ്ധീന്‍ വൈദ്യരുടെ മകന്‍ ഡോക്‌ടര്‍ ഹഫീദ്‌ പുതിയ തലമുറയിലെ പശസ്‌തനു പ്രഗത്ഭനുമായ ഭിഷഗ്വരനാണ്‌.മുഈനുദ്ധീന്‍ വൈദ്യരുടെ സഹോദരങ്ങളായ അഹമ്മദ്‌, ഉസ്‌മാന്‍ എന്നിവരുടെ മക്കളും കണ്ണി മുറിയാത്ത വൈദ്യ പാരമ്പര്യം നില നിര്‍‌ത്തുന്നതില്‍ പ്രതിജ്ഞാ ബദ്ധരത്രെ.

ഉസ്‌മാന്റെ ഒരു മകള്‍ ഫദീല നിഷാര്‍ പഠനാനന്തരം ഔഷധിയില്‍ സേവനമനുഷ്‌ഠിച്ചുകൊണ്ടിരിക്കേ വിദേശത്തേക്ക് പോയി.ഇളയ മകള്‍ ഹാഷിദ സിദ്ധ വൈദ്യത്തിലേയ്‌ക്കുള്ള വഴിയില്‍ രാജ ഗിരിയില്‍ പഠനം പൂര്‍‌ത്തീകരിച്ചു.

രണ്ടാമത്തെ മകള്‍ ഉസ്‌മിത ഷബീബും,മകന്‍ ഹാഷിം ഉസ്‌മാനും,അബ്‌‌ദു റസാഖിന്റെ സീമന്ത പുത്രനും വൈദ്യ ശാസ്‌ത്രമല്ല തെരഞ്ഞെടുത്തിരിക്കുന്നത്..

അഹമ്മദിന്റെ മക്കളില്‍ ഫാസില്‍ അഹമ്മദ് വൈദ്യശാസ്‌ത്ര പഠനം പൂര്‍‌ത്തിയാക്കി. മറ്റൊരു മകന്‍ അനസ്‌ അഹമ്മദും,വിവാഹിതയായ മകളും  വേറിട്ട പഠന വഴിയിലാണ്‌.

Thursday, January 12, 2023

സൈദു‌മുഹമ്മദ്

തിരുനെല്ലൂർ സെന്ററിൽ താമസിക്കുന്ന സൈദു‌മുഹമ്മദ്  മരണപ്പെട്ട വിവരം അറിയിക്കുന്നു. ദീര്‍‌ഘനാളായി രോഗ ശയ്യയിലായിരുന്നു.ഭാര്യ മൈമൂന കാട്ടേപറമ്പില്‍ ഈയിടെയാണ്‌ മരണപ്പെട്ടത്.

മക്കള്‍:- സഫ്‌വാന്‍,സുമയ്യ ഷാഹുല്‍.മരുമക്കള്‍:- ഷാഹുല്‍ മുസ്‌‌തഫ,ഫീനിയ സഫ്‌‌വാന്‍.

ഖബറടക്കം തിരുനെല്ലൂര്‍ മഹല്ല്‌ ഖബര്‍‌സ്ഥാനില്‍ കാലത്ത് 9 ന്‌  (13.01.2023 വെള്ളി) നടക്കും.

==========

Tuesday, January 10, 2023

എ.ബി.അബ്‌‌ദുല്ല മാസ്റ്റർ സ്‌‌മാരക പുരസ്‌‌കാരം

എ.ബി.അബ്‌‌ദുല്ല മാസ്റ്റർ സ്‌‌മാരക പുരസ്‌‌കാരം സി.എ.സാബിറക്ക്.കേരള അറബിക് മുൻഷീസ് അസോസിയേഷൻ തൃശൂർ റവന്യൂ ജില്ലാ കമ്മിറ്റി നൽകുന്ന എ.ബി.അബ്‌‌ദുല്ല മാസ്റ്റർ സ്‌‌മാരക പുരസ്‌‌കാരത്തിന് കൂർക്കഞ്ചേരി എസ്.ബി.എം.എൽ.പി.സ്‌‌കൂള്‍ അറബി അധ്യാപികയായ ശ്രീമതി സി.എ.സാബിറയെ തെരഞ്ഞെടുത്തു.

എസ്.എസ്.കെ.യുടെ കീഴിൽ എസ്.ആർ.ജി.യായും ഡി.ആർ.ജി യായും സേവനം ചെയ്‌‌തു വരുന്ന സാബിറ ടീച്ചർ 2008 - 2009 ൽ എൽ.പി. അറബിക് പാഠപുസ്‌‌തക നിർമ്മാണ സമിതി അംഗമായിരുന്നു. ഇപ്പോൾ 2022 - 2023 വർഷത്തെ സ്‌‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌‌കരണ കമ്മിറ്റി യിൽ ഫോക്കസ് ഗ്രൂപ്പ് അംഗമാണ്.കേരള അറബിക് മുൻഷീസ് അസോസിയേഷൻ വനിതാ വിംഗ് സംസ്ഥാന ചെയർപേ‌ഴ്‌‌സൺ ആണ്.2023 ജനുവരി 21 ന് തൃശൂരിൽ വെച്ച് നടക്കുന്ന പരിപാടിയിൽ അവാർഡ് സമർപ്പണം നടക്കും.

-----------

അന്‍‌സാര്‍ മഞ്ഞിയിലിന്റെ സഹധര്‍‌മ്മിണി ഇര്‍‌ഫാന ഇസ്‌ഹാഖിന്റെ ഉമ്മയാണ്‌.

========

Wednesday, December 21, 2022

ഡോ.റസിന്‍ സിദ്ദീഖ്

ഒരു സന്തോഷ വര്‍‌ത്തമാനം:-സിദ്ദീഖ് സൈനബ ദമ്പതികളുടെ നാലാമത്തെ മകന്‍ കൊച്ചിന്‍ യൂണിവേഴ്‌‌സിറ്റി ഓഫ് സയന്‍‌സ് & ടക്‌‌നോളജിയില്‍ നിന്നും സ്‌‌റ്റാറ്റിസ്‌റ്റിക്‌സില്‍ ഡോക്‌ടറേറ്റ് നേടി.തൃശൂര്‍ സെന്റ് തോമസ് കോളേജ്‌ അസിസ്റ്റന്റ് പ്രൊഫസറാണ്‌.

ഡോക്‌‌ടര്‍ റസിന്‍ സിദ്ദീഖിന്‌ രണ്ട് സഹോദരിമാര്‍ രഹ്‌ന,റുക്‌സാന.മൂത്ത സഹോദരന്‍ ഷാന്‍ റിയാസ്.

============

അഭിനന്ദനങ്ങള്‍ ...

അല്ലാഹു അനുഗ്രഹിക്കട്ടെ.

Sunday, September 18, 2022

കാരണവര്‍

ഞങ്ങളുടെ തറവാട്ടു കാരണവന്മാരുടെ ശുനക പ്രേമത്തെ സാന്ദര്‍‌ഭികമായി ഓര്‍‌ത്തു പോകുന്നു.1

1970 ല്‍വിടവാങ്ങിയ ഇമ്പാര്‍‌ക്ക്‌ ബാപ്പുട്ടിയും 2018 ല്‍ പരലോകം പൂകിയ കുഞ്ഞു മോന്‍ ഇമ്പാര്‍‌ക്കും വേട്ടനായ്‌ക്കളെ പോറ്റുന്നതില്‍ അതീവ തല്‍‌പരരായിരുന്നു.

ലോക കേസരികളായി അറിയപ്പെട്ടിരുന്ന വളര്‍‌ത്ത്‌ നായ്‌ക്കള്‍ കാരണവന്മാരുടെ കമ്പങ്ങളിലൊന്നായിരുന്നു.പോമറേനിയന്‍ പോലുള്ള നായ്‌ക്കള്‍ നാട്ടുകാര്‍‌ക്ക്‌ വലിയ കൗതുക കാഴ്‌ച തന്നെയായിരുന്നു.നായ്‌ക്കള്‍ക്ക്‌ പ്രത്യേക ഭക്ഷണ ശേഖരം തന്നെ ഉണ്ടായിരുന്നു.അതിനുള്ള പരിചാരകരും പരിശ്രമക്കാരും. 

ഡോബർമാൻ,ലാബ്രഡോര്‍,ഡാൽമേഷ്യന്‍,ഗ്രേറ്റ് ഡെയിൻ തുടങ്ങിയ പട്ടികളിലെ പട്ടികകള്‍ ചാവക്കാട്ടുകാര്‍ പരിചയപ്പെടുന്നത് ഇമ്പാറക്‌ കുടും‌ബത്തിലൂടെയായിരുന്നെന്നു പറഞ്ഞാല്‍ അതിശയിക്കേണ്ടതില്ല.

ഡോബർമാൻ ജനുസ്സ് അവയുടെ ധൈര്യത്തിനും ബുദ്ധിശക്തിക്കും വിശ്വസ്തതക്കും പേരുകേട്ടവയാണ്. കാവലിനും പൊലീസ് നായയായും ഇവയെ വളരെ അധികം ഉപയോഗിച്ചു പോരുന്നു.

ലാബ്രഡോര്‍ ജന്മംകൊണ്ട്‌ ന്യൂഫൗണ്ട്‌ ലാന്റു കാരന്‍.നീന്തുവാനുള്ള കഴിവ്‌ ഉള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ക്കും നാവികര്‍ക്കും പ്രിയപ്പെട്ടവന്‍.പരിശീലനം നല്‍കിയാല്‍ നായാട്ടിനും ബോംബ്‌ സ്ക്വാഡിലും ഒക്കെ നന്നായി ശോഭിക്കുവാന്‍ കഴിവുള്ള വര്‍‌ഗം.ആളുകളുമായി എളുപ്പത്തില്‍ സൗഹൃദം കൂടുന്നതിനാല്‍ കാവലിനു മറ്റു ജനസ്സുകളെ അപേക്ഷിച്ച്‌ അത്ര നല്ലതല്ല.എങ്കിലും കുട്ടികളുമായും മറ്റും വളരെവേഗം ഇണങ്ങുന്ന സൗമ്യ പ്രകൃതക്കാരനാണ്‌ ലാബ്രഡോര്‍.

ഡാൽമേഷ്യന്‍.പരസ്യത്തിൽ മുതൽ പൊലീസ് സേനയിൽ വരെ താരമാണ്‌.ഈ ജന പ്രിയ ഇനം.ഗ്രേറ്റ് ഡെയിൻ.അനുസരണ ശീലനായ ഒന്നാന്തരം തന്നെയത്രെ.

എലിയെപ്പേടിച്ച് ഇല്ലം ചുടുക എന്ന പഴമൊഴിയെ അന്വര്‍ഥമാക്കും വിധമത്രെ വര്‍‌ത്തമാന വാര്‍‌ത്താ കൗതുകങ്ങള്‍ ...

===========

അസീസ് മഞ്ഞിയില്‍





Friday, September 16, 2022

ഓര്‍‌മ്മകളിലെ സത്താര്‍

ഓര്‍‌മ്മകളിലെ കെ.ജി സത്താര്‍ അണിയറയില്‍ ഒരുങ്ങുന്നു.ഗുല്‍ മുഹമ്മദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സം‌ഘടിപ്പിക്കപ്പെടുന്ന സം‌ഗീത വിരുന്ന് കൊതിയോടെ കാത്തിരിക്കുകയാണ്‌ സംഗീതാസ്വാദകര്‍. 2015 ല്‍ എമ്പത്തിയേഴാമത്തെ വയസ്സിലായിരുന്നു കെ.ജി പരലോകം പൂകിയത്‌.600 ലേറെ മാപ്പിളപ്പാട്ടുകളും ലളിതഗാനങ്ങളും നാടക ഗാനങ്ങളും എഴുതി, സംഗീതമിട്ട്, പാടിയിട്ടുണ്ട്.
പ്രസിദ്ധനായ പ്രൊഫസര്‍ കെ.ഗുല്‍മുഹമ്മദ് ബാവയുടെ മകനാണ്.പൂവത്തൂര്‍ സെന്‍റ് ആന്‍റണീസ് ഹയര്‍ എലിമെന്‍റി സ്‌‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മട്ടാഞ്ചരേിയിലെ കൃഷ്‌‌ണന്‍കുട്ടി ഭാഗവതരുടെ പക്കല്‍ ശാസ്‌‌ത്രീയ സംഗീതം പഠിച്ചു. എം.എസ്. ബാബുരാജ്, രാമുകാര്യാട്ട്, ടി.കെ. പരീക്കുട്ടി, മൊ‌‌യ്‌‌തു പടിയത്ത് തുടങ്ങിയവരുമായുള്ള അടുപ്പം മലയാള സംഗീതമേഖലയിലേക്ക് അടുപ്പിച്ചു.1942 ല്‍ മദ്രാസിലത്തെി ആദ്യ ഗ്രാമഫോണ്‍ റെക്കൊഡിങ് നടത്തി.
1960-70 കളില്‍ ആകാശവാണിയിലും ഗ്രാമഫോണ്‍ റെക്കൊഡുകളിലും നിരവധി മാപ്പിളപാട്ടുകള്‍ ആലപിച്ചു. ആകാശവാണിയില്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു. ഹാര്‍മോണിയം സ്വയം അഭ്യസിക്കാവുന്ന 'ഹാര്‍മോണിയ അധ്യാപകന്‍' എന്ന കൃതി രചിച്ചിട്ടുണ്ട്.സംഗീത സംവിധായകന്‍ മോഹന്‍ സിത്താരയുടെ ആദ്യകാല സംഗീത ഗുരു.
കണ്ണിന്റെ കടമിഴിയാലെ കിന്നാരം പറയണ പെണ്ണേ ഇന്നെന്തേ നിന്‍ മിഴിക്കോരു നിറമാറ്റം പൊന്നേ...''
ഹസ്ബീ റബ്ബീ ജല്ലല്ലാഹ് മാ ഫീ ഖല്‍ബീ ഗ‌യ്റുല്ലാ നൂറുമുഹമ്മദ് സല്ലല്ലാ ലാഇലാഹ ഇല്ലല്ലാ...''
മക്കത്ത് പോണോരെ ഞങ്ങളെ കൊണ്ടുപോകണേ മക്കം കാണുവാന്‍ കഅ്ബ ചുറ്റുവാന്‍ കില്ല പിടിച്ചങ്ങ് കേഴുവാന്‍..'',
ഏക ഇലാഹിന്റെ കരുണാ കടാക്ഷത്താല്‍ എഴുതിയ കത്തു കിട്ടി
എന്റെ സഖീ...തുടങ്ങിയ ആസ്വാദക ലോകം ഏറ്റെടുത്ത പാട്ടുകളെ അനശ്വരമാക്കിയ ഗായകനാണ്‌ കെ.ജി.സത്താര്‍.
മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയതില്‍ അനിഷേധ്യമായ പങ്കുവഹിച്ച മാപ്പിള്ളപ്പാട്ട് തറവാട്ടിലെ ഖുറൈഷി കെ.ജി സത്താര്‍ എന്റെ നാട്ടുകാരനാണ്‌ എന്നതില്‍ അഭിമാനമുണ്ട്‌.കൗമാരപ്രായത്തില്‍ ഞാന്‍ രചിച്ച വരികള്‍ ആകാശവാണിയിലൂടെ ശബ്‌ദം നല്‍‌കി പ്രോത്സാഹിപ്പിച്ചിരുന്നു എന്നതും ഇത്തരുണത്തില്‍ ഓര്‍‌ത്തു പോകുന്നു...
മക്കത്ത് പൂത്തൊരു പൂവിന്‍ മണമിന്നും തീര്‍‌‌ന്നില്ലാ മദീനത്ത് മാഞ്ഞ ഖമറിന്‍ പ്രഭയിന്നും മാഞ്ഞില്ലാ.. -------- മുന്തിരിവള്ളികള്‍ കാറ്റിലുലഞ്ഞു മധുരക്കനികള്‍ തിങ്ങി നിറഞ്ഞു മണല്‍ കാട്ടിലന്ന്‌ മലരുകള്‍ വിടര്‍‌ന്നു മരുഭൂമിയിലാകെ നറുമണം പരന്നു.. സല്ലല്ലാഹു അലാ മുഹമ്മദ്‌... സല്ലല്ലാഹു അലൈഹി വസല്ലം... -------- മഗ്‌രിബും മശ്‌രിഖും തുടു തുടുത്തിരുന്നു മദ്‌ഹുകൾ മൂളിക്കൊണ്ട്‌ മരുക്കാടും ഉണര്‍‌ന്നൂ.. മധു മന്ദഹാസത്താലെ മധുപന്മാര്‍ പറന്നു... സല്ലല്ലാഹു അലാ മുഹമ്മദ്‌... സല്ലല്ലാഹു അലൈഹി വസല്ലം... -------- കിലു കിലെ കലിമകള്‍ കടലിരമ്പിടുന്നു മിനു മിനു മിന്നും താര ഗണങ്ങളും ഉണര്‍‌ന്നു തസ്‌ബീഹിന്‍ സ്വരം കൂട്ടി മഴമേഘം പടര്‍‌‌ന്നൂ... സല്ലല്ലാഹു അലാ മുഹമ്മദ്‌... സല്ലല്ലാഹു അലൈഹി വസല്ലം... -------- ഈ വരികളായിരുന്നു ആകാശവാണിയിലൂടെ ആദ്യമായി ശബ്‌ദം നല്‍‌കപ്പെട്ടത്.എഴുപതുകളില്‍ കൗമാര പ്രായത്തില്‍ എഴുതിയ ഈ മദ്‌ഹ്‌ ഗാനം തൊണ്ണൂറുകളില്‍ മറ്റാരുടെയൊ വിലാസത്തിലും പിതൃത്വത്തിലും കാസറ്റിലൂടെ പ്രചരിച്ചതും സാന്ദര്‍‌ഭികമായി ഓര്‍‌ത്തു പോകുന്നു.
ധാര്‍‌മ്മികമായ പാഠങ്ങളും ചരിത്രങ്ങളും ആഘോഷാവസരങ്ങള്‍‌ക്കസരിച്ചുള്ള പാട്ടുകളും എന്നതിലുപരി സമൂഹത്തില്‍ നിലനിന്നിരുന്ന അത്യാചാരങ്ങളെ സരസമായി അവതരിപ്പിക്കുന്നതിലും കെ.ജി.സത്താര്‍ ബദ്ധശ്രദ്ധനായിരുന്നു. കാതുകളനവധി തുള തുളക്കാന്‍ പടച്ചവന്‍ പറിഞ്ഞിട്ടുണ്ടോ അതിലൊരു കൂമ്പാരം സ്വര്‍‌ണ്ണമിടാന്‍ പടച്ചവന്‍ പറഞ്ഞിട്ടുണ്ടോ ? എന്നീ വരികള്‍ എഴുപതുകളില്‍ മാപ്പിള ചുണ്ടുകളിലെ മൂളിപ്പാട്ടുകളില്‍ ഇടം പിടിച്ചവയായിരുന്നു.
സാമൂഹിക വിപ്ലവത്തിന്‌ വളരെ സമര്‍‌ഥമായി മാപ്പിള ഗാന ശാഖയെ ഉപയോഗപ്പെടുത്തിയ,മാപ്പിളപ്പാട്ട് തറവാട്ടിലെ കാരണവരുടെ സ്‌മരണാര്‍‌ഥം സപ്‌‌തം‌ബര്‍ 29 ന് സം‌ഘടിപ്പിക്കുന്ന ഓര്‍‌മ്മകളിലെ കെ.ജി സത്താര്‍ എന്ന സം‌ഗീതവിരുന്നിന്‌ ഭാവുകങ്ങള്‍. ===== അസീസ് മഞ്ഞിയില്‍

Monday, September 12, 2022

സപ്‌തം‌ബറിലെ മണിയറയും മണ്ണറയും

2022 സപ്‌‌തം‌ബര്‍ 8 വൈകുന്നേരം അബൂഹമൂര്‍ ഖബര്‍‌സ്ഥാന്‍ ബ്ലോക് നമ്പര്‍ 106 ല്‍ ഖബറടക്കത്തിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു.ബന്ധു മിത്രാധികളും സുഹൃത്തുക്കളും ചേര്‍‌ന്ന്‌ ഉമറിന്റെ ഭൗതീക ശരീരം  അടക്കം ചെയ്യാനുള്ള ഒടുവിലത്തെ മിനുക്ക് പണികളില്‍ സജീവം.ദുഃഖം ഘനീഭവിച്ച അന്തരീക്ഷം.നാട്ടിലെ ഖബറടക്ക രീതിയില്‍ നിന്നും തികച്ചും വ്യതിരിക്തമായ ശൈലി മരുഭൂമിയിലെ ഖബറടക്കത്തില്‍ പ്രകടമാണ്‌.ഈ സാഹചര്യത്തില്‍ വിശേഷാലൊരു ഹൃദയ വ്യഥ അനുഭവപ്പെടുന്നുണ്ടായിരുന്നു.

നമ്മുടെ നാട്ടില്‍ ഖബറുകള്‍‌ക്ക്‌ മേല്‍ക്കുഴി, ഇരിക്കക്കുഴി എന്നീ രണ്ട് വ്യത്യസ്ത കുഴികളാണ് തയ്യാറാക്കുക. ഇരിക്കക്കുഴിയില്‍ മൃതശരീരം കിടത്താനുളള വീതി മാത്രമാണ് ഉണ്ടാവുക.മൃത ശരീരം അടക്കിയതിനു ശേഷം,മൂടു കല്ലുകള്‍ വെച്ച് അടക്കും.അറേബ്യന്‍ ഗള്‍‌ഫ് രാജ്യങ്ങളില്‍ ഒരേ വലിപ്പത്തിലും ആകൃതിയിലുമുള്ള ആറടി താഴ്ചയിലുള്ള ഒറ്റ കുഴിയാണ്.ഏറ്റവും അടിയില്‍ പാര്‍ശ്വത്തിലെ ഭിത്തി ചെത്തി ഒരു മൃതശരീരത്തെ കിടത്താന്‍ മാത്രം പാകത്തില്‍ വലിപ്പമുള്ള അറ വെട്ടിയൊരുക്കും.അതിലേക്ക് മൃതദേഹം കയറ്റിവെച്ച ശേഷം കുഴച്ച മണ്ണുരുളകള്‍ കൊണ്ട് അറ അടയ്ക്കുന്നതാണ് ഗള്‍‌ഫ്‌ നാടുകളിലെ രീതി.പിന്നെ ആറടി കുഴിയും മണ്ണിട്ട് മൂടും.മണല്‍ നിറഞ്ഞ മരുഭൂമിയുടെ ഭൂപ്രകൃതിക്ക് അനുസരിച്ച് രൂപപ്പെട്ട ശൈലിയായിരിക്കാം ഇത്.

ഖബറടക്ക വേളയില്‍ സാക്ഷിയായ സന്ദർഭം.മനുഷ്യന്റെ  നിസ്സഹായാവസ്‌ഥയില്‍ സ്‌തം‌ഭിച്ചു നിന്നു പോയ മുഹൂര്‍‌ത്തങ്ങള്‍.എല്ലാം യന്ത്രങ്ങൾക്ക് വഴിമാറിയപ്പോൾ ഊര്‍‌ന്നു പോകുന്ന ചോര്‍‌ന്നു പോകുന്ന മഹിതമായ സമ്പ്രദായങ്ങൾ ഗൃഹാതുരതയോടെ ഓര്‍‌ത്ത് നൊന്തു പോയ നിമിഷം.

വിശാലമായി നീണ്ട് കിടക്കുന്ന ശ്‌മശാന ഭൂമിയില്‍ നൂറുകണക്കിന്‌ ഖബറുകള്‍ മുന്‍‌കൂട്ടി ഒരുക്കി വെക്കുന്നുണ്ട്.ഓരോന്നിനും അതിന്റെ ഊഴം വരും.മയ്യിത്ത് നിസ്‌‌ക്കാര ശേഷം പ്രത്യേക വാഹനത്തില്‍ ഖബരിന്നരികെ വരെ ജനാസ കൊണ്ടുവരും.മൃത ദേഹം ഖബറിലേക്ക് ഇറക്കി വെച്ച്,സിമന്റ്‌ സ്ലാബുകള്‍ കൊണ്ട്‌ മൂടി പഴുതടക്കാനുള്ള കുഴച്ച മണ്ണ്‌ സഹൃദയര്‍ പരസ്‌പരം കൈമാറി ഖബറിലേക്ക്‌ എത്തിക്കുന്നതിനപ്പുറം,ചുറ്റും കൂടിയവര്‍‌ക്ക്‌ ഒന്നും സാധിക്കുകയില്ല.

ഇതേ മണ്ണില്‍ നിന്നാകുന്നു നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. ഇതിലേക്ക്‌ തന്നെ നിങ്ങളെ തിരിച്ചു കൊണ്ടു പോകും. ഇതില്‍ നിന്നു തന്നെ നിങ്ങളെ മറ്റൊരിക്കല്‍ നാം പുറപ്പെടുവിക്കുകയും ചെയ്യും.

എന്ന്‌ ശാന്തമായി നിന്നു മൊഴിയാം.

ഉറച്ചു കിടക്കുന്ന ചുടുകാട്ടിലെ കല്ലും കട്ടയുമല്ലാതെ ഒരു പിടി മണ്ണും എടുക്കാനാകില്ല.ഷേവലിന്റെ സഹായത്താലാണ്‌ ഖബറില്‍ മണ്ണ് നിറക്കുന്നത്.അതെ,യന്ത്ര വത്കൃത ലോകത്ത് എല്ലാം യാന്ത്രികം. അസ്വസ്ഥമാകുന്ന മനസ്സിന്റെ തീഷ്‌ണതയില്‍ ചുട്ടുപോകുന്ന മനസ്സോടെ  കൈകളുയർത്താം.നാടും വീടും വിട്ട പരദേശിയുടെ സ്വീകാര്യമായ പ്രാര്‍‌ഥനകൾക്ക് വേണ്ടി.

2012 സപ്‌‌തം‌ബറിലായിരുന്നു ഉമറിന്റെ വിവാഹം.പുതു മണവാളന്‍ തന്റെ ഇണയെ മണിയറയിലേക്ക് കൂടെ കൂട്ടുന്ന അനുഗ്രഹീതമായ നിമിഷങ്ങള്‍ മനസ്സില്‍ നിറഞ്ഞു നിന്നു.പുതിയ ജീവിതാധ്യായം പ്രാരം‌ഭം കുറിച്ച മഹിതമായ മുഹൂര്‍‌ത്തം.ഒരു ദശാബ്‌‌ദത്തിനു ശേഷം ഭൗതിക ജീവിതത്തില്‍ നിന്നും പാരത്രിക ലോകത്തേക്കുള്ള പ്രയാണത്തിലും,അഥവാ ജീവിതാധ്യായത്തിന്‌ വിരാമമിട്ട് മണ്ണറയിലേക്ക്‌ യാത്രയാക്കുന്നേരവും സാക്ഷിയായപ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദന.തന്റെ പ്രിയതമന്റെ ഖബറടക്കത്തിന്‌ സാക്ഷിയായി തൊട്ടടുത്തൊരു വാഹനത്തില്‍ മുഹ്‌സിയും ഉണ്ടായിരുന്നു.

മൃത ശരീരം ഖബറിലെ പാര്‍‌ശ്വ ഭാഗത്തെ അറയിലേക്ക്‌ എടുത്ത വെച്ച ശേഷം കുഴച്ച മണ്ണുരുളകള്‍ വെച്ച് അടച്ചു.എന്നിട്ട് ആറടി ആഴമുള്ള കുഴിയിലേക്ക്‌ മണ്‍ കോരിയിലൂടെ മണ്ണൊഴുക്കി മൂടിക്കൊണ്ടിരുന്നു.കണ്ണുകളില്‍ ഇരുട്ട് കയറുന്നതു പോലെ തോന്നി.കൈകാലുകള്‍ കുഴഞ്ഞു പോകുന്നതു പോലെ.പരസഹായമില്ലാതെ നില്‍‌ക്കാന്‍ കഴിയാത്ത അവസ്ഥ. പറഞ്ഞറിയിക്കാനാകാത്ത അസ്വസ്ഥത.ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തെക്കാള്‍ വേവും നോവുമായിരുന്നു ഉള്ളുമുഴുവന്‍. പരേതാത്മാവിന്റെ പാരത്രിക വിജയത്തിനായി ഉള്ളുരുകി പ്രാര്‍‌ഥിച്ചു. ഒടുവില്‍ സലാം പറഞ്ഞു കൊണ്ട് പിരിഞ്ഞു.

കോരിച്ചൊരിയുന്ന മഴയുടെ അർധ വിരാമാത്തിൽ ഇനിയൊരു പെരുമഴക്ക് തുടക്കമാവും മുമ്പ് വീടെത്താനുള്ള വ്യഗ്രത പോലെ......

വാഹനത്തില്‍ കയറിയിരുന്നപ്പോള്‍ വിശുദ്ധ ഖുര്‍‌ആനിലെ ഇരുമ്പ്‌ എന്ന അധ്യായത്തിലെ ഇരുപതു മുതലുള്ള സൂക്തത്തിലെ സം‌ക്ഷിപ്‌‌ത ചിത്രം ഓര്‍‌മ്മയില്‍ തെളിഞ്ഞു.ജീവിതമെന്നാല്‍ കളിയും തമാശയും വിനോദവും ആര്‍‌ഭാഡവും സന്താന സൗഭാഗ്യങ്ങളില്‍ പരസ്‌‌പരം മികച്ചു നില്‍‌ക്കാനുള്ള മത്സരവുമെന്നത്രെ മനുഷ്യരുടെ വിചാരം.ഇത്തരം അതിരു വിട്ട സമീപനത്തെ അതിമനോഹരമായി ചിത്രീകരിക്കുന്ന ഭാഗം വര്‍‌ണ്ണമഴയായി പെയ്‌‌തിറങ്ങി. ശാശ്വതമായ വിജയത്തിനുവേണ്ടി നന്മയിലേക്കുള്ള മത്സരമാണ്‌ പരമ പ്രധാനം എന്ന് അടിവരയിട്ടുകൊണ്ടാണ്‌ പ്രസ്‌തുത ഭാഗം അവസാനിക്കുന്നത്.

കരുണാവാരിധിയായ തമ്പുരാന്‍ അനുഗ്രഹിക്കുമാറാകട്ടെ...
==============
അസീസ് മഞ്ഞിയില്‍

Thursday, September 8, 2022

ഉമര്‍ ഓര്‍‌മ്മയായി

ദോഹ:പാറാത്ത് വീട്ടില്‍ പൂനത്ത് ഖാദര്‍ മകന്‍  പി.പി ഉമര്‍ (36) വട്ടേക്കാട് - തൃശൂര്‍, മരണപ്പെട്ടു.അര്‍‌ബുധ ബാധിതനായി ദീര്‍‌ഘകാലമായി ചികിത്സയിലായിരുന്നു. ഖബറടക്കം ദോഹയില്‍.ഭാര്യ മുഹ്‌സിന. മകന്‍ ഹം‌ദാന്‍.

ഉമര്‍ ഓര്‍‌മ്മയായി
----------
2018 ലാണ്‌ ഏറ്റവും ഒടുവില്‍ അവധികഴിഞ്ഞ്‌ ഉമര്‍ പി.പി ഖത്തറിലെത്തുന്നത്.2018 ഏപ്രില്‍ മാസത്തില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ നിയമക്കുരുക്കില്‍ തടവിലായി.ജയില്‍ വാസത്തിന്നിടക്ക്‌ 2021 ല്‍ തുടയെല്ലില്‍ കടുത്ത വേദനയെ തുടര്‍‌ന്ന്‌ ചികിത്സക്ക്‌ വിധേയനായി.പിന്നീട്‌ ഹമദ്‌ ആശുപതിയില്‍ അഡ്‌‌മിറ്റ് ചെയ്യപ്പെട്ടു. അര്‍‌ബുധവുമായി ബന്ധപ്പെട്ടതായിരുന്നു രോഗം എന്ന്‌ സ്ഥിരീകരിച്ചു കൊണ്ടുള്ള ചികിത്സ തുടര്‍‌ന്നു കൊണ്ടിരുന്നു.ദീര്‍‌ഘനാളത്തെ ചികിത്സക്കിടയില്‍ ആശുപതിയില്‍ നിന്നും ഡിസ്‌ചാര്‍‌ജ്‌ ചെയ്യപ്പെട്ടു.

2022 ല്‍ ഡിസ്‌ചാര്‍‌ജ്‌ ചെയ്യപ്പെട്ട സാഹചര്യത്തില്‍ കോവിഡ്‌ ബാധിച്ചു.കോവിഡ് ബാധ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതല്‍ പ്രയാസത്തിലാക്കി.വീണ്ടും അഡ്‌മിറ്റ് ചെയ്യപ്പെട്ടു.റുമേല കാന്‍‌സര്‍ ആശുപതിയിലായിരുന്നു ചികിത്സ.

രോഗവും ചികിത്സയും കൂടാതെ നിയമ കുരുക്കുകളും ഉള്ളതിനാലും നാട്ടിലേക്കുള്ള യാത്ര നടന്നില്ല.ഉമര്‍ ഖത്തറിലേക്ക്‌ പോരുമ്പോള്‍ 4 വയസ്സ് പ്രായമുണ്ടായിരുന്ന മകന്‍ മുഹമ്മദ് ഹം‌ദാന്‌ ഇപ്പോള്‍ 9 വയസ്സ് ആയിരിക്കുന്നു.

മകന്റെ വിവരം അറിഞ്ഞതു മുതല്‍ കണ്ണീരിലായ ഉമ്മ ഏറെ രോഗ ബാധിതയായി.മകന്റെ ആരോഗ്യാവസ്ഥ ഏറെ സങ്കീര്‍‌ണ്ണമാണെന്നതിനാല്‍ മകനെ കാണാന്‍ അവര്‍ ദോഹയില്‍ ഓണ്‍ അറൈവല്‍ വിസയില്‍ വന്നു.തിരിച്ചു പോയി.ശേഷം ഉമറിന്റെ ഭാര്യ ഒരു മാസത്തെ ഓണ്‍ അറൈവല്‍ വിസയില്‍ ദോഹയിലെത്തി.സപ്‌തം‌ബര്‍ 8 ന്‌ മുഹ്‌സിന തിരിച്ചു പോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.ആരോഗ്യ സ്ഥിതി ഗുരുതരമാണെന്നു മനസ്സിലാക്കി യാത്ര നീട്ടിവെക്കുകയായിരുന്നു.കൂടാതെ മുഹ്‌സിന പോകരുതെന്നു ഉമര്‍ പ്രത്യേകം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

മാസങ്ങള്‍‌ക്ക്‌ മുമ്പ്‌ തന്നെ ഉമര്‍ അന്ത്യയാത്രക്ക്‌ ഒരുങ്ങിക്കൊണ്ടിരുന്നു എന്നത് ഒരു യാഥാര്‍‌ഥ്യമാണ്‌.സപ്‌തം‌ബര്‍ 6 വൈകുന്നേരത്തോടെ പൂര്‍‌ണ്ണാര്‍‌ഥത്തില്‍ ഒരുങ്ങിയിരുന്നു എന്നു മാത്രം.നേരമായി എന്ന്‌ ഇടക്ക്‌ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു കൊണ്ടിരുന്നു.ഏറെ ദയനീയമായ അവസ്ഥയിലായിട്ടും തന്റെ സഹധര്‍‌മ്മിണിയെ ആവും വിധം സമാശ്വസിപ്പിക്കാനും സന്തോഷിപ്പിക്കാനും മാപ്പപേക്ഷ പോലും നടത്താനും പാതി ബോധത്തിലും ഉമര്‍ മറന്നില്ല.

സപ്‌തം‌ബര്‍ 7 മധ്യാഹ്നം മുതല്‍ ശ്വാസോച്ഛ്വാസത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായി.വിശുദ്ധ ഖുര്‍‌ആന്‍ പാരായണം ചെയ്‌തും ദിക്കറുകള്‍ ചൊല്ലിക്കൊടുത്തും നിമിഷങ്ങള്‍ ധന്യമാക്കാന്‍ കൂടെയുള്ളവര്‍ ശ്രദ്ധിച്ചു.വിവരങ്ങള്‍ കേട്ടറിഞ്ഞ് ബന്ധു മിത്രാധികളും സുഹൃത്തുക്കളും ആശുപത്രിയിലേക്ക്‌ വന്നു കൊണ്ടിരുന്നു.പാതിരാത്രിയില്‍ 12.04 ന്‌ അഥവാ സപ്‌തംബര്‍ 8 വ്യാഴം, അന്ത്യശ്വാസത്തിന്റെ വേഗത കൂടിക്കൊണ്ടിരുന്നു.സാമൂഹ്യ പ്രവര്‍‌ത്തക സൗദ പി.കെ മുഹ്‌സിനയെ സമാശ്വസിപ്പിക്കാന്‍ അടുത്തുണ്ടായിരുന്നു.ഖുര്‍‌ആന്‍ പാരായണത്തിന്റെ വശ്യതയില്‍ തൗഹീദിന്റെ മന്ത്ര ധ്വനികളാല്‍ നനഞ്ഞ ചുണ്ടുകള്‍ ചലിച്ചു കൊണ്ടിരിക്കേ അനുഗ്രഹത്തിന്റെ മാലാഖമാരുടെ അകമ്പടിയോടെ ഉമറിന്റെ ആത്മാവ് ആകാശാലോകത്തേക്ക്‌ പറന്നകന്നു.

എന്റെ കുടും‌ബവും ബന്ധുമിത്രാധികളും സുഹൃത്തുക്കളും വിശിഷ്യാ ഉമറിന്റെ പ്രിയ സുഹൃത്ത് ഷരീഫും അന്ത്യയാത്രാ വേളയില്‍ ചാരത്തുണ്ടായിരുന്നു.

പ്രാര്‍‌ഥനയില്‍ ഉണ്ടാകണം.
അല്ലാഹു അനുഗ്രഹിക്കട്ടെ....
അബ്‌‌ദുല്‍ അസീസ് മഞ്ഞിയില്‍
============
08/09/2022

അവള്‍ മടങ്ങി
===========
ഉമറിനെ യാത്രയാക്കി മുഹ്‌‌സിന മടങ്ങി.ദീര്‍‌ഘമായ വര്‍‌ഷങ്ങള്‍ തന്റെ പ്രിയതമന്‍ കുരുക്കപ്പെട്ട നിയമക്കുരുക്കിന്റെ ഗതിവിഗതികളും,ആശങ്കയും,തുടര്‍‌ന്ന്‌ അദ്ദേഹത്തെ ബാധിച്ച രോഗവും അതിന്റെ നോവും വേവും അകലങ്ങളിരുന്നും ഒടുവിലൊടുവില്‍ നേരിട്ടെത്തിയും കാണാനും കേള്‍‌ക്കാനും പരിചരിക്കാനും വിധിക്കപ്പെട്ട - അനുഗ്രഹിക്കപ്പെട്ട പൊന്നു മോള്‍,ദോഹ വിട്ടു.
പ്രകാശ വര്‍‌ഷത്തെക്കാളും ദൈര്‍‌ഘ്യം തോന്നിക്കുന്ന കാത്തിരിപ്പിനൊടുവിലെ സമാഗമം ഒരു ഓണ്‍ അറൈവലിലൂടെ സാധിച്ചെടുത്ത നിമിഷം സജലങ്ങളായ അവളുടെ കണ്ണുകള്‍‌ക്ക് നക്ഷത്രങ്ങളെ വെല്ലും വിധം തിളക്കമുണ്ടായിരുന്നു.മൃതപ്രായമായ തന്റെ ഇണയെ ഒന്നും സം‌ഭവിക്കാത്ത മട്ടില്‍ ചേര്‍‌ത്ത് പിടിച്ച് "ഞങ്ങള്‍ ഒരുമിച്ച് ഫോട്ടൊയെടുത്തു.." എന്ന്‌ ആഹ്‌‌ളാദ ഭാവത്തില്‍ പറഞ്ഞു തീരും മുമ്പ് മുത്തു മണിപോലെ ഉതിര്‍‌ന്ന് വീണ അശ്രുകണങ്ങള്‍ എത്ര പരിശുദ്ധം.

നീണ്ട കാലത്തെ ഇടവേളക്കൊടുവില്‍ തന്റെ നല്ലപാതിയെ പരിചരിക്കാനെങ്കിലും പടച്ച തമ്പുരാന്‍ അനുഗ്രഹിച്ചല്ലോ എന്ന ആത്മഗദത്തോടെ 30 ദിവസത്തെ ദൗത്യം.രോഗ പീഢയുടെ മൂര്‍‌ധന്യത്തില്‍  അര്‍‌ധ ബോധാവസ്ഥയിലും ചിലപ്പോള്‍ പൂര്‍‌ണ്ണമായും ബോധം നഷ്‌‌ടപ്പെട്ട അവസ്ഥയിലുമായിരുന്നു.
ഏറെ ധന്യമായ പരിചരണകാലം വിവരണാതീതം.ഇണങ്ങിയും പിണങ്ങിയും താലോലിച്ചും താരാട്ടിയും ഉടുപ്പിച്ചും കുളിപ്പിച്ചും കരളലിയിക്കുന്ന ശുശ്രൂഷാ കാലം.തിട്ടപ്പെടുത്തപ്പെട്ട അത്യപൂര്‍‌വ്വമായ നാളുകളിലെ വിശേഷങ്ങള്‍ കണ്ട് മാലാഖമാര്‍ പോലും അത്ഭുതം കൂറിയിരിയ്‌ക്കാം.ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തപ്പെട്ട സ്വര്‍‌ഗ്ഗലോകം ആസ്വദിച്ച  ആതിഥ്യത്തെ ഓര്‍‌മ്മിപ്പിക്കും വിധം ഹൃദയാവര്‍‌ജ്ജകമായ മുഹൂര്‍‌ത്തങ്ങള്‍.

ദോഹ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക്‌ ബഷീര്‍ അഹ‌മ്മദ് സാഹിബിന്റെ കൂടെയായിരുന്നു യാത്ര. സേവനത്തിന്റെ മഹിത മാതൃകയായ പി.കെ സൗദ സാഹിബയുടെ സഹവാസവും സമീപനവും സാമിപ്യവും മതിവരുവോളം അനുഭവിച്ചു തീരാതെ പോകുന്നതില്‍ മോള്‍‌ക്ക്‌ സങ്കടമുണ്ടായിരുന്നു,അവര്‍ തലേ ദിവസം തന്നെ എല്ലാ ഒരുക്കങ്ങളോടും കൂടെ വന്നിരുന്നു.എമിഗ്രേഷനിലേക്ക്‌ പ്രവേശിക്കും വരെ എല്ലാവരും മുഹ്‌സിനയെ അനുഗമിച്ചു.കരുണാ വാരിധിയായ തമ്പുരാന്റെ കരുണാകടക്ഷങ്ങള്‍‌ക്കായി ഉള്ളുരുകി പ്രാര്‍‌ഥിച്ചു കൊണ്ട് മടങ്ങി.കണ്ണീരുണങ്ങാതെ വായിച്ചു തീര്‍‌ക്കാനാകാത്ത പച്ചയായ ഒരു ജീവിതാധ്യായത്തിനു വിരാമം.
പ്രാര്‍‌ഥനാ പൂര്‍‌വ്വം..
11.09.2022
======
ഇദ്ദ എന്നാല്‍ എണ്ണുക കണക്കാക്കുക എന്നാണ്‌ അര്‍‌ഥം
============
ഇദ്ദ എന്നാല്‍ എണ്ണുക കണക്കാക്കുക എന്നാണ്‌ അര്‍‌ഥം.മരണമോ വിവാഹ മോചനമോ മൂലം ഭര്‍ത്താവുമായി പിരിയേണ്ടി വരുമ്പോള്‍ ഒരു സ്ത്രീ കാത്തിരിക്കേണ്ട നിശ്ചിത കാലയളവാണ്‌ ഇദ്ദ (ദീക്ഷാകാലം).ഭര്‍ത്താവ് മരണപ്പെടുകയോ, വിവാഹ മോചനം നടക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ഒരോ സ്ത്രീയും ഇദ്ദഃ അനുഷ്‌‌ഠിക്കണമെന്ന് വിശുദ്ധ ഖുര്‍ആനും നബിചര്യയും പഠിപ്പിക്കുന്നുണ്ട്. 

ഇദ്ദയുടെ ലക്ഷ്യങ്ങള്‍ പലതാണ്.ഗര്‍‌ഭിണിയായിരിക്കേ ഭര്‍‌ത്താവ് മരണപ്പെട്ടാല്‍ പ്രസവം വരെ മാത്രമാണ്‌ ഇദ്ദ. ഇണകള്‍ ഒരുമിച്ച് ജീവിക്കാത്ത സാഹചര്യത്തില്‍ ഭര്‍‌ത്താവ്‌ മരണപ്പെട്ടാല്‍ ഇദ്ദ ആവശ്യമില്ല എന്ന്‌ ഇതിന്നര്‍‌ഥമാക്കരുത്.പവിത്രമായ ബന്ധമാണ്‌ ഇണകളുടേത് എന്ന ബോധ്യമുണ്ടാക്കുക എന്നതും ഇതില്‍ പ്രധാനമാണ്‌.

തങ്ങളുടെ വീടുകളില്‍ സാധാരണ ധരിക്കുന്ന വസ്ത്രങ്ങള്‍ തന്നെ ഇദ്ദാകാലയളവില്‍ സ്ത്രീകള്‍ക്ക് ധരിക്കാവുന്നതാണ്. എന്നാല്‍ ആകര്‍‌ഷകമായതും തന്റെ ശരീരഭംഗിയെ വര്‍ധിപ്പിക്കുകയും ചെയ്യുന്ന വസ്ത്രമോ ഇദ്ദയുടെ കാലയളവില്‍ സ്ത്രീ ഉപയോഗിക്കരുതെന്നാണ്‌ പ്രവാചക പാഠം.

ഇദ്ദ കാലയളവ് ഒരു പ്രയാസകാലമാക്കി കാണാതെ ഭക്ത്യാദരപൂര്‍‌വ്വമുള്ള പ്രാര്‍‌ഥനാകാലമായി മനസ്സിലാക്കുന്നതാണ്‌ ഇസ്‌‌ലാമിക സം‌സ്‌കാരത്തിന്റെ സൗന്ദര്യം.
========== 
അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.
------------
*നന്ദി ആരോട് ചൊല്ലേണ്ടു ഞാന്‍ ...*
=======
ഉമര്‍ ഓര്‍‌മ്മയായ ദിവസം തന്നെ,എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി,വൈകുന്നേരത്തോടെ അബുഹമുർ മഖ്ബറയിൽ ഖബറടക്കം നടത്താന്‍ സഹായിച്ച സഹകരിച്ച ഓരോരുത്തരോടും എത്ര നന്ദി പറഞ്ഞാലും മതിയാകുകയില്ല.

ഔദ്യോഗികമായ എല്ലാ രേഖകളും വാരാന്ത്യത്തിലെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂ‌ത്തിയാക്കുക എന്ന ശ്രമകരമായ ദൗത്യം നിർവ്വഹിച്ചതിൽ ഉമറിന്റെ സന്തത സഹചാരി സഹോദരൻ ഷരീഫിന്റെ നിസ്വാർഥ സേവനം ശ്ലാഘനീയം.തന്റെ കൂട്ടുകാരന്‍ കുരുക്കപ്പെട്ട നിയമക്കുരുക്കും അനുബന്ധ പ്രതിബന്ധങ്ങളും ആയാസരഹിതമാക്കാനുള്ള പരിശ്രമങ്ങളിലും ഷരീഫ് അത്യധ്വാനം ചെയ്‌‌തിരുന്നു.

സാന്ത്വന സേവന രം‌ഗത്ത് അവസരത്തിനൊത്ത് ഉണര്‍‌ന്ന് ചികിത്സക്ക്‌ വേണ്ട സൗകര്യങ്ങളൊരുക്കാന്‍ സഹായിച്ച രാജ്യത്തെ നന്മയുടെ പ്രതീകമായ സ്ഥാപനം വഴി അനുവദിക്കപ്പെട്ട സൗകര്യങ്ങള്‍ വിലമതിക്കാനാകാത്തതായിരുന്നു.ആരോഗ്യ രം‌ഗത്ത് ഏറെ കീര്‍‌ത്തിക്കപ്പെട്ട ഖത്തറിലെ ആതുരാലയ നഗരിയില്‍ ദീര്‍‌ഘമായ കാലഘട്ടം രോഗിക്ക്‌ ശുശ്രൂഷകള്‍ നല്‍‌കിയ ഭിഷഗ്വരന്മാര്‍‌ക്കും,വിവിധ വകുപ്പുകളില്‍ പെട്ട സേവന നിരതരായ പരിപാലകര്‍‌ക്കും, പരിചാരകര്‍‌ക്കും നന്ദി രേഖപ്പെടുത്തുന്നു. 

നാളിതുവരെയുള്ള പരീക്ഷണ ഘട്ടങ്ങളിൽ കൂടെയുണ്ടായിരുന്ന, ചെറുതും വലുതുമായ സേവനങ്ങൾ നൽകി‌പ്പോന്ന, പ്രാർഥനയോടെ കൂടെ നിന്ന്‌ ചേര്‍‌ത്ത് നിര്‍‌ത്തിയ ബന്ധുമിത്രാധികള്‍‌ക്കും സഹൃദയര്‍‌ക്കും നന്ദി പ്രകാശിപ്പിക്കുന്നു.വിശിഷ്യാ അന്ത്യയാത്രയിൽ, ജനാസ നമസ്കാരത്തിൽ ഭാഗഭാക്കായ എല്ലാ പ്രിയപ്പെട്ടവര്‍‌‌ക്കും പടച്ച തമ്പുരാന്‍ അർഹമായ പ്രതിഫലം നല്‍‌കി അനുഗ്രഹിക്കുമാറാകട്ടെ...
=========
പ്രാര്‍‌ഥനയോടെ
അബ്‌ദുല്‍ അസീസ് മഞ്ഞിയില്‍
12.09/2022

Wednesday, August 24, 2022

ഇബ്രാഹീം മഞ്ഞിയില്‍

തിരുനെല്ലൂർ പുതിയവീട്ടിൽ മഞ്ഞിയിൽ മാമദ് മകൻ ഇബ്രാഹിംകുട്ടി മരണപ്പെട്ട വിവരം അറിയിച്ചുകൊള്ളുന്നു.

മഗ്‌‌ഫിറത്തിനും, മർഹമത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. കുടുംബങ്ങൾക്ക് ക്ഷമയും സമാധാനവും നാഥൻ പ്രധാനം ചെയ്യട്ടെ.

=========

(സെയ്‌ത് കുഞ്ഞുപ്പാടെ മകള്‍ പാത്തുണ്ണിയുടെ മകന്‍)