Monday, June 23, 2025

ജൂണ്‍ 23

വേനലവധിക്കാലങ്ങളില്‍ നാട്ടില്‍ ഉണ്ടാകാറാണ്‌ പതിവ്.പതിവുകള്‍ ചിലപ്പോഴൊക്കെ മാറിമറിയാറുണ്ട്.കുടും‌ബം ദോഹക്ക് പോന്നു.മധ്യേഷ്യന്‍ സം‌ഭവവികാസങ്ങള്‍ നേര്‍‌ക്കു നേര്‍ ഇറാനിലേക്ക് കൂടെ പടര്‍‌ന്ന സാഹചര്യം. ലോക പൊലീസിന്റെ മേഖലയിലെ നിറസാന്നിധ്യം - കളം മറിച്ചിലുകള്‍.ആക്രമണ പ്രത്യക്രമണങ്ങള്‍.വല്യേട്ടന്റെ മേഖലയിലെ താവളങ്ങള്‍ ഇറാന്‍ ഉന്നം വെക്കുമെന്ന വാര്‍‌ത്തകള്‍.വിപുലമായ താവളങ്ങളിലൊന്ന് ഖത്തറിലാണെങ്കിലും പ്രത്യാക്രമണ സാധ്യത കുറവാണെന്ന വിലയിരുത്തലുകളില്‍ സമാശ്വസിക്കുകയായിരുന്നു. വാര്‍‌ത്തകളുടെ മലവെള്ളപ്പാച്ചില്‍.

ജൂണ്‍ 23 വൈകുന്നേരം ഖത്തര്‍ വ്യോമപാത താല്‍‌ക്കാലികമായി അടക്കുന്നു എന്ന വാര്‍‌ത്ത.ഒപ്പം ഇന്ത്യയടക്കമുള്ള വിദേശ എമ്പസികളുടെ ജാഗ്രതാനിര്‍‌ദേശം.സുഖകരമല്ലാത്തത് എന്തൊക്കെയൊ സം‌ഭവിക്കാന്‍ പോകുന്നതിന്റെ സൂചന.പ്രാദേശിക കൂട്ടായ്‌മയുടെ തീരുമാനിക്കപ്പെട്ട പ്രവര്‍‌ത്തക സമിതി മാറ്റിവെക്കേണ്ടതില്ലെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ യഥാസമയം സിറ്റിയില്‍ എത്തി.

വാഹനത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരായി ആകാശക്കാഴ്‌ച കാണുകയായിരുന്നു.അഥവാ അല്‍ഉദൈദ് താവളം ലക്ഷ്യം വെച്ചുള്ള മിസൈലുകള്‍ പാഞ്ഞെത്തുന്നതും നിര്‍‌വിര്യമാക്കപ്പെടുന്നതും കണ്ടും പകര്‍‌ത്തിയും നില്‍‌ക്കുന്ന കാഴ്‌ചയില്‍ ഞാനും പങ്കുചേര്‍‌ന്നു. ആദ്യമാദ്യം പരിഭാന്തിയായിരുന്നുവെങ്കിലും പിന്നീട് ആസ്വാദ്യകരമായ ആകാശക്കാഴ്ചയയായി പരിണമിച്ചതു പോലെ തോന്നി.തുരുതുരെ തൊടുത്തുവിട്ട മിസൈലുകള്‍ ഒന്നൊഴികെ എല്ലാം നിര്‍‌വീര്യമാക്കാന്‍ കഴിഞ്ഞു എന്ന വാര്‍‌ത്ത താമസിയാതെ കേള്‍‌ക്കാന്‍ കഴിഞ്ഞു.

യഥാസമയം ഖത്തറിന്റെ വ്യോമ പാത അടക്കാന്‍ കഴിഞ്ഞതുകൊണ്ടും ഒന്നൊഴികെ എല്ലാം നിര്‍‌വീര്യമാക്കാന്‍ സാധിച്ചതുകൊണ്ടും വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു എന്നു സാരം.വലിയ പ്രഹര ശേഷിയുള്ള മിസൈലുകള്‍ നിര്‍‌വീര്യമാക്കുന്നതിന്റെയും നിലത്ത് പതിച്ചതിന്റെയും ശബ്‌ദം ദോഹ നഗരത്തില്‍ ഒരുവിധം എല്ലായിടത്തും കേള്‍‌ക്കാന്‍ കഴിഞ്ഞിരുന്നു. ആകാശക്കാഴ്‌ച ഖത്തറില്‍ എല്ലായിടത്തും ദര്‍‌ശിക്കാനും സാധിച്ചിരുന്നുവത്രെ.

Sunday, May 25, 2025

യാത്രാമൊഴി ...

എന്റെ ഉമ്മയുടെ മൂത്ത സഹോദരിയുടെ (വല്യുമ്മ) മകനാണ്‌ പാടൂര്‍ അബ്‌ദുറഹ്‌മാന്‍ കേലാണ്ടത്ത്.കാരണവര്‍, ഉടപ്പിറപ്പ്, സഹോദരന്‍ കൂട്ടുകാരന്‍ ഒരുവേള ഗുരുനാഥന്‍ എന്നൊക്കെ വിശേഷിപ്പിക്കാവുന്നതാണ്‌.

എഴുപതുകളില്‍ എന്റെ കൗമാര കാലത്ത് ജീവിതത്തിലെ സുപ്രധാന വഴിത്തിരിവുകളില്‍ ദിശാബോധം നല്‍‌കിയതില്‍ കേലാണ്ടത്തിന്റെ പങ്ക് വളരെ വലുതാണ്‌.

എനിക്കെന്നല്ല എന്റെ കൂട്ടുകാര്‍, സഹപാഠികള്‍, സമപ്രായക്കാര്‍ പ്രദേശത്തെ പലര്‍‌ക്കും അബ്‌ദുറഹ്‌മാന്‍‌ക്കയുടെ സഹവാസവും സമാഗമവും ഒത്തു ചേരലുകളും ഭാവി ജീവിതത്തിന്റെ ദിശ നിര്‍‌ണ്ണയിക്കുന്നതില്‍ വിലപ്പെട്ട സം‌ഭാവനകളായി മാറിയിരിക്കണം.

കേവല സാമുദായികതക്കപ്പുറമുള്ള മതദര്‍‌ശന ധാര്‍‌മികതയെ മാനുഷികതയെ ആത്മീയതയെ വിശുദ്ധ വചന സുധയുടെ വഴിയിലേക്കും വെളിച്ചത്തിലേക്കും തിരിച്ചു വിടാനുള്ള സര്‍‌ഗാത്മകമായ ഈ സാധുവിന്റെ -  നിഷ്‌കളങ്കനായ മനുഷ്യന്റെ പ്രയത്നങ്ങള്‍ ഉപകരിച്ചിട്ടുണ്ട്.

അബ്‌ദുറഹ്‌മാന്‍‌ക്ക ഈ വര്‍‌ഷം ഹജ്ജ്‌ കര്‍‌മത്തിന്‌ പുറപ്പെടുകയാണ്‌.ഈ അവസരത്തില്‍ അദ്ദേഹം എഴിതിയ യാത്രാ മൊഴി എല്ലാവര്‍‌ക്കുമായി പങ്കുവെക്കുന്നു.

പ്രസവിച്ചു വീണ കുഞ്ഞിനെപ്പോലെ ഈ പരിശുദ്ധ കര്‍‌മ്മം നിര്‍‌വഹിച്ചു തിരുച്ചുവരാന്‍ അല്ലാഹു അനുവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ എന്ന്‌ പ്രാര്‍‌ഥിക്കുന്നു...

യാത്രാമൊഴി ...

ഒരിക്കലും വറ്റാത്ത സംസമിന്റെ നാട്ടിലേക്ക്, ഒരിക്കലും ചീയാത്ത ഈത്തപ്പഴത്തിന്റെ നാട്ടിലേക്കു, ഒട്ടും തളരാതെ നടന്നു നീങ്ങുന്ന ഒട്ടകക്കൂട്ടങ്ങളുടെ താഴ്‌വരയിലേക്ക്, ലബ്ബൈകല്ലാഹ് എന്ന തൽബിയത്തിന്റെ  ആരവം മുഴങ്ങുന്ന  മക്കാനഗരിയിലേക്ക്, ഇന്നോളം വിളക്കണഞ്ഞിട്ടില്ലാത്ത മസ്‌ജിദുല്‍ ഹറാമിന്റെ അകത്തളത്തിലേക്കു, സർവ്വോപരി ഭൂമദ്ധ്യബിന്ദുവിൽ നാഥന്റെ പ്രഥമ ഭവനമായി പണികഴിക്കപ്പെട്ട  തൗഹീദിന്റെ  പ്രഭാ കേന്ദ്രമായ  വിശുദ്ധ കഅബാ മന്ദിരത്തിലേക്ക്.....

നിങ്ങളുടെ ഈ വിനീതനായ ഞാൻ അല്ലാഹുവിനാൽ ക്ഷണിക്കപ്പെട്ട അതിഥിയായിക്കൊണ്ട് യാത്ര പുറപ്പെടുകയാണ്.

മുത്ത് റസൂലിന്റെ റൗളാ ശരീഫും ജന്നത്തുൽ ബഖിഅയും ബദറിന്റെ രണഭൂമിയും ഉഹ്ദിന്റെ മലമടക്കുകളും ഖുബാമസ്‌ജിദും എല്ലാമെല്ലാം കൺകുളിർക്കെ കാണാനുള്ള ആർത്തിയോടെ.....

ഞാൻ പുറപ്പെടുകയാണ്.

ഇൻശാഅല്ലാഹ്... ഈ മാസം 30 നാണ്‌ നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാനയാത്ര.പ്രാർത്ഥനയിലുണ്ടവണേ.....

എന്റെ ഇടപെടലുകളിൽ ഇടപാടുകളില്‍  അരോചകമായി വല്ലതും വന്ന് പോയിയിട്ടുണ്ടെങ്കിൽ  പൊരുത്തപ്പെട്ടു തരണേ.

സ്നേഹ ബാഷ്‌പങ്ങളോടെ 

നിങ്ങളുടെ

അബ്‌ദുറഹ്‌മാൻ,

കേലാണ്ടത്ത്.

99618 99185

22-05-25

=============



Wednesday, May 14, 2025

സഹല യാസ്‌മിന്‍ ഷൗകത്ത് വിജയത്തിളക്കത്തില്‍

പുതിയ വിദ്യാഭ്യാസ വര്‍‌ഷം കാത്തിരിക്കുകയാണ്‌ രക്ഷിതാക്കളും വിദ്യാര്‍‌ഥികളും. പരീക്ഷാ ഫലങ്ങളുടെ സന്തോഷം പങ്കിടുന്നവരും വരുന്ന അധ്യയന വര്‍‌ഷത്തെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്.

മഞ്ഞിയില്‍ കുടും‌ബങ്ങളിലുള്ള മക്കള്‍ പലരും നല്ല ഉയര്‍‌ന്ന വിജയശതമാനം നേടിയിട്ടുണ്ട്. ഷൗകത്തിന്റെ മകള്‍ സഹല യാസ്‌മിന്‍ പത്താം തരം പൊതു പരീക്ഷയില്‍ ഉയര്‍‌ന്ന ശതമാനത്തോടെയാണ്‌ പാസ്സായിരിക്കുന്നത്.

കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍‌ത്തിക്കുന്ന ഇസ്‌ലാമിക് എഡുക്കേഷന്‍ ബോര്‍‌ഡിന്റെ കീഴിലുള്ള മദ്രസ്സാ പൊതു പരീക്ഷയിലും സഹല മികവ് തെളിയിച്ചിട്ടുണ്ട്.

ഭാവിയിലും കൂടുതല്‍ ഉന്നത വിജയ വീഥികളില്‍ എത്താനാകാട്ടെ എന്ന് ആശം‌സിക്കുന്നു പ്രാര്‍‌ഥിക്കുന്നു.








Saturday, May 10, 2025

ഒരു സന്തോഷ വര്‍‌ത്തമാനം

1947 ല്‍ മഞ്ഞിയില്‍ മാമദ്‌ ഹാജിയാണ്‌ ആദ്യമായി മഞ്ഞിയില്‍ പള്ളി പണികഴിപ്പിച്ചത്. ഈ പള്ളിയുടെ പുനരുദ്ധാരണത്തിന്‌ ശേഷം 2010 ആഗസ്റ്റ്‌ 10 ന്‌ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. മഹല്ല്‌ ഖത്തീബ് മൂസ അന്‍വരി പ്രാര്‍ഥനയ്‌ക്ക് നേതൃത്വം കൊടുത്തു.

മഹല്ല്‌ പ്രസിഡന്റ് കെ.പി അഹമ്മദ് സാഹിബ്‌, മഹല്ല്‌ പ്രവര്‍ത്തക സമിതി അംഗങ്ങള്‍  ,നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ ഹാജി കുഞ്ഞുബാവു മൂക്കലെ, മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ പ്രതിനിധികള്‍ തുടങ്ങിയ പ്രമുഖര്‍ ഉദ്ഘാടന വേദിയെ ധന്യമാക്കി.ഏറെ നാളത്തെ അനിശ്ചിതത്വത്തിന്‌ ശേഷം വീണ്ടും പ്രാര്‍ഥനയ്‌ക്ക് സജ്ജമായ പള്ളി സന്ദര്‍‌ശിക്കാനും പ്രാര്‍ഥനയില്‍ പങ്ക്‌ ചേരാനും നൂറ് കണക്കിന്‌ നാട്ടുകാര്‍ സന്നിഹിതരായിരുന്നു.

2013 ല്‍ തിരുനെല്ലൂര്‍  മഹല്ലിലേയ്‌ക്ക് വഖഫ് ചെയ്‌തതിനു ശേഷം തഖ്‌‌വ മസ്‌ജിദ് എന്ന്‌ പുനര്‍ നാമകരണം ചെയ്‌തു.ഹൈദറലി ഷിഹാബ്‌ തങ്ങള്‍ ആയിരൂന്നു ഈ കര്‍‌മം നിര്‍‌വഹിച്ചത്.തുടര്‍‌ന്ന്‌ മസ്‌ജിദ്‌ റോഡില്‍ നിന്നും പള്ളിയിലേക്ക്‌ സുഖമമായ വഴി അനുവദിച്ചത് കാട്ടില്‍ കുടും‌ബമായിരുന്നു.

2025 മെയ്‌ 10 നായിരുന്നു മസ്‌ജിദ് റോഡില്‍ നിന്നും തഖ്‌വയിലേക്ക് (മഞ്ഞിയില്‍ പള്ളി) ഗതാഗത യോഗ്യമായ പാതക്ക് സ്ഥലം അനുവദിച്ചത്.അല്‍ തുറൈഫി ഗ്രൂപ്പായിരുന്നു നിര്‍‌മാണ പ്രവര്‍‌ത്തനങ്ങളുടെ പ്രായോജകര്‍.ഒരു നാട് മുഴുവന്‍ സ്വാഗതം ചെയ്‌ത സദ്‌കര്‍‌മമായിരുന്നു ഇത്.

============

മഞ്ഞിയില്‍

Monday, March 31, 2025

കേവലമൊരു പെരുന്നാളല്ല.

കേവലമൊരു പെരുന്നാളല്ല.

ഇന്ന്‌ വെറുമൊരു പെരുന്നാള്‍ ദിവസമല്ല.നാല്‌ ദശാബ്‌ധങ്ങളുടെ കണ്ണീരും പുഞ്ചിരിയും നിറഞ്ഞാടിയ എഴുതിത്തീരാത്ത  കഥയും കവിതയും ഓര്‍‌ക്കാനും ഓര്‍‌മിപ്പിക്കാനും കഴിയുന്ന അതിമനോഹരമായ ദിവസം.

ഹൃദ്യമായ അഞ്ചു രചനകള്‍.ദാര്‍‌ശനികന്‍ എന്ന അക്ഷരധ്വനിയെ അക്ഷരാര്‍‌ഥത്തില്‍ പ്രതിനിധീകരിച്ച് തിരിച്ചു വിളിക്കപ്പെട്ട അബ്‌സ്വാര്‍ മോന്‍ മധുരമുള്ള നൊമ്പരമാണ്‌.

രണ്ടാമന്‍ അന്‍‌സ്വാര്‍ വിവാഹിതനാണ്‌.ബാഗ്‌ളൂരില്‍ ജോലി ചെയ്യുന്നു.പഠനവും മനനവും സപര്യയാക്കിയ ഇര്‍‌ഫാന ഇസ്‌ഹാഖാണ്‌ ഇണ. 

മൂന്നാമത്തെ കവിതയാണ്‌ ഹിബമോള്‍.സം‌ഘാടനത്തില്‍ മികച്ച കഴിവുള്ള നിശ്ചയദാര്‍‌ഢ്യവുമുള്ള ഇരട്ടക്കുട്ടികളുടെ പൊന്നുമ്മ.ഷമീര്‍ മന്‍‌സൂര്‍ നമ്പൂരിമഠമാണ്‌ ഹിബയുടെ പ്രിയതമന്‍.

നാലാമന്‍ ഹമദ് ദോഹയില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്നു.വിവാഹ നിശ്ചയം കഴിഞ്ഞു.2025 ഡിസം‌ബര്‍ 20 രാജഹാളില്‍ വെച്ച് ദൈവാനുഗ്രഹത്താല്‍ വിവാഹം നടക്കും.മുഹമ്മദ് ഷിബിലി നുഅ്‌‌മാന്റെ സീമന്തപുത്രിയാണ്‌ പ്രതിശ്രുത വധു.സര്‍‌ഗ്ഗ സിദ്ധികളാല്‍ സമ്പന്നയാണ്‌ കവയിത്രി കൂടിയായ ഹിബ ഷിബിലി.

ദാമ്പത്യ കാവ്യസമാഹാരത്തിലെ അഞ്ചാമത്തെ  പാട്ടും പയക്കവുമാണ്‌ മിന്നു അഥവാ അമീനമോള്‍. വരകളുടെയും - വരികളുടെയും, ചിത്രങ്ങളുടെയും - ചിത്രീകരണങ്ങളുടെയും വിശാലവിഹായസ്സാണ്‌ മിന്നുവിന്റേത്.പഠനം തുടരുന്നു.

എഴുതിത്തീരാത്ത കഥകളുടെയും കവിതകളുടെയും മാനത്ത് ബാക്കിയാക്കിയ രചനകളുടെ ലോകത്ത് കണ്ണീരും പുഞ്ചിരിയും ചാലിച്ച മഷിത്തണ്ടുമായ് ജീവിതം വരച്ചു കൊണ്ടിരിക്കുക്കയാണ്‌....    

ദൈവത്തിന്‌ സ്‌തുതി.

അസീസ് മഞ്ഞിയില്‍

01.04.2025






Thursday, January 30, 2025

സാബിറ ..

ഡോ.എം.എസ് മൗലവി അവാര്‌ഡ് (അന്‌സാറിന്റെ സഹധര്‌മ്മിണി ഇര്‌ഫാനയുടെ ഉമ്മ) സി.എ സാബിറക്ക്.വാടാനപ്പള്ളി പാഠപുസ്‌തക നിര്‌മാണ സമിതി മുന് അം‌ഗവും നിലവില് പാഠ്യപദ്ധതി പരിഷ്‌കരണ സമിതി അം‌ഗവുമായ സി.എ സാബിറ കേരള അറബിക് മുന്‌ഷീസ് അസോസിയേഷന് സം‌സ്‌ഥാന കമ്മിറ്റി ഏര്‌പ്പെടുത്തിയ ഡോ.എം.എസ്.മൗലവി സ്‌മരണ അവാര്‌ഡിന്‌ അര്‌ഹയായി.അറബിക് സാഹിത്യോത്സവത്തിന്റെ ഉപജ്ഞാതാവായ ഡോ.എം.എസ് മൗലവി അറബിക് ഡിപ്പാര്‌ട്ട്‌മന്റില് വ്യത്യസ്‌ത പരിഷ്‌കരണങ്ങള്‌ക്ക് നേതൃത്വം നല്‌കിയ വ്യക്തിത്വമായിരുന്നു. തൃശുരില് ജനുവരി 30 ന്‌ സം‌ഘടിപ്പിക്കപ്പെട്ട കെ.എ.എം.എ സമ്മേളനത്തില് അവാര്‌ഡ് സമ്മാനിച്ചു.



Wednesday, January 22, 2025

സന്തോഷ വര്‍‌ത്തമാനം

സന്തോഷ വര്‍‌ത്തമാനം

-----------------

കൂട്ടുകാരികളായ ഇര്‍‌ഫാനയും ഹിബ ഷിബിലിയും തമ്മിലുള്ള സ്‌നേഹാന്വേഷണം മകന്‍ ഹമദിനുള്ള ഇണയെ കണ്ടെത്തുന്നതിലേക്ക് യാദൃശ്ചികമായി വഴി തുറന്നപ്പോള്‍ ഹിബയുടെ പിതാവ് ഷിബിലിയും ഞാനും വിശേഷങ്ങള്‍ പ്രാധാന്യത്തോടെ പങ്കുവെച്ചു. 

19 ഡിസം‌ബര്‍ 2024 ന്‌ രാവിലെ ഞങ്ങള്‍ മുല്ലശ്ശേരിയിലെ വസതിയില്‍ വെച്ച് പരസ്‌പരം പ്രാഥമികമായി ചര്‍‌ച്ച ചെയ്‌തു.അല്‍ജാമി‌അ ഇസ്‌ലാമിയ്യയില്‍ ഉസൂലുദ്ദീന്‍ വിദ്യാര്‍‌ഥിനിയാണ്‌ ഹിബ ഷിബിലി.പഠന സൗകര്യാര്‍‌ഥം ശാന്തപുരത്താണ്‌ താല്‍‌കാലികമായി താമസിക്കുന്നത്.ഡിസം‌ബര്‍ 26 ന്‌ ഞങ്ങള്‍ ശാന്തപുരത്തെ വീട്ടില്‍ പോയി.മക്കള്‍ പരസ്‌പരം കണ്ടു.മക്കളുടെ അനുകൂലമായ പ്രതികരണങ്ങളില്‍ അല്ലാഹുവിനെ സ്‌തുതിച്ചു. 

19 ജനുവരി 2025

ഞങ്ങള്‍ കുടും‌ബ സമേതം അഞ്ചങ്ങാടി ബുഖാറയില്‍ പോയി.സ്‌നേഹ സമ്പന്നരായ റഫീഖ് സഹോദരന്മാരുടെ വീട് സന്ദര്‍‌ശിച്ചു.എന്റെ സഹോദരിമാരില്‍ നിന്നും രണ്ട് പേരും ജേഷ്‌ഠ സഹോദരന്റെ മൂത്തമകളും കുടും‌ബവും ഹമദിന്റെ മാമയും മാമിമാരും കുഞ്ഞുമ്മയും കുഞ്ഞുപ്പയും കൂടെയുണ്ടായിരുന്നു.വൈകീട്ട് 5 മണിക്ക് ശേഷമാണ്‌ ഞങ്ങള്‍ ബുഖാറയില്‍ എത്തിയത്.എല്ലാം പരിചിതമുഖങ്ങളായിരുന്നില്ലെങ്കിലും അങ്ങനെയാണ്‌ അനുഭവപ്പെട്ടത്.ബന്ധുക്കളും പ്രിയപ്പെട്ടവരുമായി കുറച്ചു സമയം സൗഹൃദം പങ്കിട്ടു.പരസ്‌പരം പരിചയപ്പെട്ടു.പ്രിയ സഹോദരങ്ങളുടെ വന്ദ്യവയോധികയായ ഉമ്മ ഏറെ സന്തോഷവതിയായിരുന്നു.ഞാനും മോനും ചാരത്തിരിക്കെ അവര്‍ മനസ്സ് തുറന്നു പ്രാര്‍‌ഥിച്ചു.

വായന ഇഷ്‌ടപ്പെടുന്ന ഹിബമോള്‍‌ക്ക് എന്റെ പ്രിയപ്പെട്ട എഴുത്തുകാരുടെ അടക്കം പുസ്‌തകങ്ങള്‍ സമ്മാനമായി നല്‍‌കി.എല്ലാവരും ഒരുമിച്ചിരുന്ന് ചായസത്കാരം ആസ്വദിച്ചു കൊണ്ടിരിക്കെ മഗ്‌രിബ് അദാന്‍ കേള്‍‌ക്കുന്നുണ്ടായിരുന്നു.ബുഖാറപള്ളിയില്‍ പോയി നിസ്‌ക്കരിച്ചു.പള്ളിയില്‍ വെച്ചും പ്രിയപ്പെട്ട ഹുസൈന്‍ തങ്ങളേയും മറ്റുപലരേയും കണ്ടു സന്തോഷം പങ്കിട്ടു.

റഫീഖ് കുടും‌ബത്തിലെ കുട്ടികളും കൗമാരക്കാരും യുവാക്കളും എല്ലാം പ്രകൃതിരമണീയമായ ബുഖാറ പരിസരത്ത് നില്‍‌ക്കുമ്പോള്‍ മൊബൈലുകള്‍ മിന്നിക്കൊണ്ടിരുന്നു.ഖത്തറില്‍ നിന്നും റഫീഖ് തങ്ങളും ഷിബിലിയും ടലഫോണിലൂടെ സ്‌നേഹാന്വേഷണങ്ങള്‍ നടത്തി തങ്ങളുടെ ആത്മീയ സാന്നിധ്യം രേഖപ്പെടുത്തി.

ഹിബമോളുടെ പഠനത്തിന്‌ പ്രയാസമില്ലാത്ത നാളും തിയ്യതിയുമൊക്കെ പരസ്‌പരം കൂടിയാലോചിച്ച് വിവാഹം നിശ്ചയിക്കണമെന്നാണ്‌ രണ്ട് കുടും‌ബങ്ങളും കരുതുന്നത്.

-----------

28.01.2025

ദോഹയിലെത്തിയ ശേഷം പുതിയ ബന്ധുക്കാര്‍ കാണാന്‍ വന്നിരുന്നു.ഷിബിലി തങ്ങളുടെ കാരണവരും കുടും‌ബക്കാരും ഖത്തറില്‍ ഉണ്ട്.അവരുടെ വളരെ അടുത്ത ബന്ധുക്കള്‍‌ക്ക് ഹമദിനെ പരിചയപ്പെടുത്താന്‍ കഴിഞ്ഞ ദിവസം ഷിബിലിയുടെ മൂത്ത ജേഷ്‌ഠന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു.

ഞങ്ങള്‍ പോയി.എല്ലാവരുമായും പരിചയപ്പെട്ടു.കല്യാണം എപ്പോള്‍ നടത്താമെന്നതിനെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ശാന്തപുരം കലാലയത്തിന്റെ അവധി ദിനങ്ങള്‍ വരുന്നത് നോമ്പിനോടും ചേര്‍‌ന്നും ഒക്കെയാണ്‌.പക്ഷെ കുടും‌ബങ്ങള്‍‌ക്കും കുട്ടികള്‍‌ക്കും പങ്കെടുക്കാന്‍ ഡിസം‌ബര്‍ അവസാനത്തിലായിരിക്കും കൂടുതല്‍ നന്നാവുക എന്ന അഭിപ്രായത്തിലാണ്‌ ഒടുവില്‍ എത്തിയത്.കല്യാണം പ്രമാണിച്ച് ഹിബമോള്‍‌ക്ക് ഒന്നു രണ്ട് ആഴ്‌ച പ്രത്യേക അവധി ആവശ്യപ്പെട്ടാല്‍ അനുവദിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. 

വിവാഹം സം‌യുക്തമായി രണ്ട് കുടും‌ബങ്ങള്‍‌ക്കും സൗകര്യമുള്ള പരിസരത്തെ കല്യാണ ഹാളുകള്‍ ആകാം എന്നും അഭിപ്രായമുണ്ട്.

ഡിസം‌ബറില്‍ കോളേജ് പ്രത്യേക അവധി അനുവദിക്കുന്ന പക്ഷം അല്ലാഹു അനുവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്‌താല്‍ ഹാളിന്റെ ലഭ്യതയനുസരിച്ച് ഡിസം‌ബര്‍ അവസാനത്തില്‍ വിവാഹം നടത്താനാകും എന്നാണ്‌ പ്രതീക്ഷിക്കുന്നത്.

സകലവിധ നിരര്‍‌ഥക വര്‍‌ത്തമാനങ്ങള്‍‌ക്കും അപ്പുറം ഇസ്‌ലാമിനെ അതിന്റെ പൂര്‍‌ണ്ണ സൗന്ദര്യത്തോടെ - തനിമയോടെ കാണാന്‍ ആഗ്രഹിക്കുന്ന കുടും‌ബങ്ങള്‍ തമ്മിലുള്ള ബന്ധം എന്നതാണ്‌ ഇതിലെ യാഥാര്‍‌ഥ്യം എന്ന്‌ സൂചിപ്പിച്ചു കൊണ്ടും പ്രാര്‍‌ഥിച്ചു കൊണ്ടുമാണ്‌ പിരിഞ്ഞത്.

സദുദ്ദേശപരമായ കാര്യങ്ങള്‍ ഏറ്റവും നല്ലനിലയില്‍ സര്‍‌വലോക പരിപാലകനായ നാഥന്‍ സാക്ഷാത്കരിച്ച് തരുമാറാകട്ടെ...

==========

മഞ്ഞിയില്‍




Monday, December 30, 2024

പൊള്ളുന്നവാക്കുകള്‍

പൊള്ളുന്നവാക്കുകള്‍ 

ഫാത്തിമ ഹിബയുടെ 2015ല്‍ പ്രകാശനം ചെയ്യപ്പെട്ട കവിതാ സമാഹാരമാണ്‌ വാക്ക്.കഴിഞ്ഞ ദിവസം ഈ കവിതകളിലൂടെ സഞ്ചരിച്ചപ്പോള്‍ വായിക്കാന്‍ വൈകിപ്പോയതില്‍ ഖേദം തോന്നി.

ഉറുദു കവിയായ ഇഫ്‌തികാര്‍ ആരിഫിന്റെ മുകാലമ എന്ന കവിതയില്‍ കനം തൂങ്ങി നില്‍‌ക്കുന്ന ചിലവരികളിലെ അര്‍‌ഥതലങ്ങള്‍ ഓര്‍‌ത്തുപോയി.ഓരോ ശിലയിലും അഗ്നി നിറച്ച,അഗ്നിക്ക് നിറം കൊടുത്ത,അണുവിന്‌ ശബ്‌ദവും ശബ്‌ദത്തിന്‌ വാക്കും വാക്കിന്‌ ജീവനും നല്‍‌കിയവന്‍ എന്നാണ്‌ അതിലെ ആശയം. അഥവാ സര്‍‌ഗാത്മകമായി പ്രപഞ്ച നാഥനെ വിശേഷിപ്പിക്കുന്ന അതിമനോഹരമായ അക്ഷര ലോകം.

മനുഷ്യന്‍ ആശയവിനിമയം നടത്തി കൊണ്ടിരിക്കുന്ന വാക്കുകളുടെ ആഴങ്ങളിലേക്കും അതിലെ വിസ്‌മയലോകത്തേക്കും കവി അനുവാചകനെ നയിക്കുകയാണ്‌.

ഹിബയുടെ കവിതാസമാഹാരത്തിന്റെ പേര്‌ പോലും വാക്ക് എന്നാണ്‌.അവതാരികയില്‍ സൂചിപ്പിക്കപ്പെട്ടതുപോലെ,ഹിബ എഴുതുമ്പോള്‍ ഭാവനക്ക് ചിറക്‌വെക്കുകയല്ല.യാഥാര്‍‌ഥ്യത്തിന്‌ മൂര്‍‌ച്ച കൂടുകയാണ്‌. വേദനകൊണ്ട് പുളയുന്ന പച്ചമനുഷ്യരുടെ നോവും വേവും സ്വമേധയാ ഏറ്റുവാങ്ങുന്ന നിഷ്‌കളങ്കരായ കവികളുടെ മുന്‍ നിരയില്‍ ഈ ബാലിക മൂര്‍‌ച്ചയുള്ള വാക്കുകള്‍‌കൊണ്ട് പ്രതികരിക്കുന്നതായി അനുഭവപ്പെടുന്നു.

കവിയുടെ സ്വപ്‌നങ്ങള്‍,പ്രതീക്ഷകള്‍ സങ്കടങ്ങള്‍ എല്ലാം മിഴിവാര്‍‌ന്ന വാക്കുകളിലൂടെ പ്രസരിപ്പിക്കുന്നുണ്ട്.ഹൃദയവികാരങ്ങള്‍ നോവുകളായി പുറത്ത് വരുന്നതാണ്‌ കവിത എന്ന വരിയിലുണ്ട് കാവ്യലോകത്തിന്റെ സകല സൗന്ദര്യവും.വാക്കിന്റെ ശക്തിക്ക് മുന്നില്‍ വാള്‍‌മുനകള്‍ ഒടിയുന്നു എന്ന പ്രയോഗം മാത്രം മതിയാകും ഈ പ്രതിഭയുടെ അക്ഷരധ്വനികളുടെ മാസ്‌മരികലോകം തിരിച്ചറിയാന്‍.

വാക്ക് എന്നകവിതയില്‍ നിന്നും തുടങ്ങി ഐലന്‍ എന്ന കവിതയോടെ സമാപിക്കുന്ന ഈ കൊച്ചു സമാഹാരം വായനക്കാരോട് തുറന്നു പറയുന്ന പൊള്ളുന്ന വാക്കുകള്‍ നിമിഷം പ്രതി ജ്വലിച്ചു കൊണ്ടിരിക്കുകയും ഇത് അണയാതിരിക്കാന്‍ കൊതിച്ചു പോകുകയും ചെയ്യും.

ഗസ്സയിലൂടെ പറഞ്ഞ് വെക്കുന്ന വാക്കുകൾ, കണ്ണടയിലൂടെ കാണുന്ന കാഴ്ചകൾ, ഐലനിലൂടെ ലോകത്തെ നോക്കിക്കാണുന്ന കുഞ്ഞു ഹൃദയം ഏറെ വിസ്‌മയാവഹം തന്നെ....!

ഫാത്തിമ ഹിബ ഷിബിലി നു‌അ്‌മാന്‍ എന്നാണ്‌ ഈ കവയത്രിയുടെ പൂര്‍‌ണ്ണനാമം.ഇപ്പോള്‍ ശാന്തപുരം അല്‍‌ജാമിഅയില്‍ ഉസൂലുദ്ദീന്‍ വിദ്യാര്‍‌ഥിനിയാണ്‌.

മുതിര്‍‌ന്ന ഹിബയുടെ വാക്കുകളല്ല,ബാലികയായിരുന്ന പ്രതിഭയുടെ മൂര്‍‌ച്ചയുള്ള വാക്കുകളും അതില്‍ ചൂഴ്‌ന്ന് നില്‍‌ക്കുന്ന ഭാവനാലോകവും വായനക്കാരെ ആശ്ചര്യപ്പെടുത്തും.ഇന്നെനിക്ക് ആകാശത്ത് വട്ടമിട്ട് പറക്കണം എന്ന് ആശ എന്ന കവിതയിലൂടെ ധീരമായി ചുവട് വെക്കുന്ന ഹിബയുടെ സങ്കല്‍‌പങ്ങള്‍‌ക്ക് ചിറകുകള്‍ മുളക്കട്ടെ എന്നാണ്‌ പ്രാര്‍‌ഥന. 

മഞ്ഞിയില്‍


Friday, December 27, 2024

ശൈത്യകാല വിശേഷങ്ങള്‍...

ശൈത്യകാല വിശേഷങ്ങള്‍..

2024 ഡിസം‌ബര്‍ 2 ന്‌ ദോഹക്ക് തിരിച്ചു പോകാനുള്ള ഒരുക്കത്തിലായിരുന്നു.തലേദിവസം ഡിസം‌ബര്‍ 1 ന്‌ വൈകീട്ട് ഗുരുവായൂരില്‍ നിന്നും സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോരുമ്പോള്‍ തീരെ സുഖകരമല്ലാത്ത പാതകളുടെ ശോചനീയാവസ്ഥയെ കുറിച്ച് അസ്വസ്ഥനായിരുന്നു.

കൂടെ ഷമീര്‍ മോനും ഉണ്ട്.പെയ്‌തു കൊണ്ടിരുന്ന മഴയുടെ ബാക്കി തുള്ളികള്‍ ഹെല്‍‌മറ്റില്‍ പതിക്കുന്നതിന്റെ ഇടവിട്ട താളം യാത്രയുടെ താളം പോലെ കിണുങ്ങി കിണുങ്ങിയായിരുന്നു സഞ്ചാരം. 

മാമബസാര്‍ എത്താറായപ്പോള്‍ എണ്ണാനാകാത്തത്ര കുഴികളിലെല്ലാം വെള്ളം നിറഞ്ഞിട്ടുണ്ട്.സുരക്ഷിതമായ യാത്ര ദുസ്സഹമായി തോന്നി.നിമിഷങ്ങളുടെ ദൈര്‍‌ഘ്യത്തില്‍ അത് സം‌ഭവിച്ചു.സ്‌കൂട്ടര്‍ കുഴിയില്‍ കുടുങ്ങി.ചക്രം ഉരുട്ടാനുള്ള ശ്രമം പാഴായി.വാഹനം മുന്‍ ഭാഗം പൊന്തി ഞങ്ങള്‍ വീണൂ.ഇടതു കാലില്‍ ചെറിയൊരു പരിക്ക് ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് എഴിന്നേറ്റു.പക്ഷെ പിന്നിലിരുന്ന ഷമീറിന്‌ എഴുന്നേല്‍‌ക്കാന്‍ കഴിയുമായിരുന്നില്ല.പിന്‍ഭാഗത്തേക്ക് മലര്‍‌ന്നടിച്ചു വീണു ഒപ്പം ഇടതുകാലില്‍ സ്‌കൂട്ടറിന്റെ പെടല്‍ ഈണത്തില്‍ വീണതിനാല്‍ സാരമായ പരിക്കും.

ഓടിയെത്തിവരെല്ലാം ബന്ധപ്പെട്ട വകുപ്പിന്റെ അനാസ്ഥയെ കുറിച്ച് വാചാലമാകുന്നുണ്ടായിരുന്നു.

നിമിഷങ്ങള്‍‌ക്കുള്ളില്‍ ആം‌ബുലന്‍‌സ് എത്തി.നാട്ടുകാരുടെ സാഹയത്താല്‍ ആം‌ബുലന്‍‌സില്‍ കയറ്റി.കാലിലെ എല്ലിന്‌ സാരമായ പരിക്കുള്ളതിനാല്‍ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഷമീര്‍ മോന്റെ പ്രാഥമിക പരിചരണങ്ങള്‍‌ക്ക് ശേഷമാണ്‌ എന്റെ കാലിലെ പരിക്കും മുറിവും ശ്രദ്ദയില്‍ പെട്ടത്.ഷമീറിനെ ശസ്‌ത്രകിയക്ക് വിധേയനാക്കാനുള്ള ഒരുക്കങ്ങള്‍ക്കിടെ ബന്ധുക്കളെ വിവരമറിയിച്ചു.താമസിയാതെ എല്ലാവരും എത്തി.

എനിക്കുള്ള പരിചരണങ്ങള്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഹമദിനോട് നാട്ടില്‍ വരാന്‍ നിര്‍‌ദേശം കൊടുത്തു.അവധികഴിഞ്ഞ് ബാം‌ഗ്‌ളൂരില്‍ തിരിച്ചെത്തിയ അന്‍‌സാര്‍ ഉടനെ നാട്ടിലേക്ക് പുറപ്പെടുകയും ചെയ്‌തു. 

മൂന്നോ നാലോ ദിവസങ്ങള്‍‌ക്ക് ശേഷം ഡിസ്‌ചാര്‍ജ് ചെയ്‌ത് വീട്ടില്‍ തിരിച്ചെത്തി.വിശ്രമം തുടര്‍‌ന്നു.ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു.

---------------

ഇതിന്നിടെ തികച്ചും അവിചാരിതമായി മകന്‍ ഹമദിന്‌ ഒരു വിവാഹാന്വേഷണം. പെരുമ്പിലാവ്  അന്‍‌സാര്‍ കേമ്പില്‍ വെച്ച് ഇര്‍‌ഫാനയും ഹിബ ഷിബിലിയും തമ്മിലുള്ള സ്‌നേഹാന്വേഷണത്തിലൂടെ വളര്‍‌ന്നു വന്നു.താമസിയാതെ ഹിബയുടെ പിതാവ് ബുഖാറയില്‍ ഷിബിലിയും ഞാനും കാര്യങ്ങള്‍ പങ്കുവെച്ചു. ഡിസം‌ബര്‍ 19 ന്‌ രാവിലെ ഞങ്ങള്‍ മുല്ലശ്ശേരിയിലെ വസതിയില്‍ വെച്ച് പരസ്‌പരം പ്രാഥമികമായി ചര്‍‌ച്ച ചെയ്‌തു.അന്ന് വൈകീട്ട് അദ്ദേഹം ദോഹക്ക് പോയി.

ശാന്തപുരം അല്‍ജാമി‌അ ഇസ്‌ലാമിയ്യയില്‍ ഉസൂലുദ്ദീന്‍ വിദ്യാര്‍‌ഥിനിയാണ്‌ ഹിബ ഷിബിലി.പഠന സൗകര്യാര്‍‌ഥം ഉമ്മയും മകളും ശാന്തപുരത്താണ്‌ താല്‍‌കാലികമായി താമസിക്കുന്നത്.

ഡിസം‌ബര്‍ 26 ന്‌ ഞങ്ങള്‍ ശാന്തപുരത്തെ വീട്ടില്‍ പോയി.മക്കള്‍ പരസ്‌പരം കണ്ടു.മക്കളുടെ അനുകൂലമായ പ്രതികരണങ്ങളിലുള്ള സന്തോഷത്തിലാണ്‌ ഇരു കുടും‌ബവും.ശൈത്യകാല നൊമ്പരങ്ങളില്‍ മലരുകള്‍ ഉണരുന്നത് പോലെ...

===============

മഞ്ഞിയില്‍

Monday, December 16, 2024

ഒരു അധ്യായത്തിന്‌ പരിസമാപ്‌തി

വൈദ്യ കുടും‌ബത്തിലെ ഒരു അധ്യായത്തിന്‌ പരിസമാപ്‌തി

-----------------

മേനോത്തകായിലെ തലമുതിര്‍‌ന്ന കാരണവര്‍ മുഈനുദ്ദീന്‍ വൈദ്യരുടെ ഭൗതിക ശരീരം തൊയക്കാവ്‌ മഹല്ല് ഖബര്‍‌സ്ഥാനിലെ കുടും‌ബാം‌ഗങ്ങളുടെ ഖബറുകള്‍‌ക്കരികില്‍ ഖബറടക്കി.കുറച്ച് നാളായി വാര്‍‌ദ്ധക്യ സഹജമായ കാരണത്താല്‍ രോഗശയ്യയിലായിരുന്നു. ഒരാഴ്‌ചയിലധികമായി  ആരോഗ്യനില തൃപ്‌തികരമായിരുന്നില്ല.  

രണ്ട് ദിവസം മുമ്പ് വൈദ്യരെ  സന്ദര്‍‌ശിച്ചിരുന്നു.ആഹാരാധികാര്യങ്ങളില്‍ വിരക്തി പ്രകടിപ്പിക്കുന്നുണ്ട് എന്നതൊഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല എന്ന് കൂടെയുള്ളവര്‍ പറയുന്നുണ്ടായിരുന്നു.എന്നാല്‍ മുഖഭാവങ്ങളില്‍ നിന്നും കാര്യങ്ങള്‍ അതിലും അപ്പുറമാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചിരുന്നു എന്നതാണ്‌ വാസ്‌തവം.അതുകൊണ്ട് തന്നെ കാര്യത്തിന്റെ ഗൗരവം ബന്ധപ്പെട്ടവരെ ഉണര്‍‌ത്തുകയും ചെയ്‌തു.

ഡിസം‌ബര്‍ 15 ന്‌ മധ്യാഹ്നത്തിനു ശേഷം,മരണാസന്നനാണെന്ന ബോധ്യത്തിലായിരിക്കണം ബന്ധുക്കളെ പലരേയും കാണാന്‍ വൈദ്യര്‍ ആഗ്രഹം പ്രകടിപ്പിച്ചു.വിവരമറിഞ്ഞെത്തിയവരില്‍ കൊച്ചയമു മുസ്‌ല്യാരും ഉണ്ടായിരുന്നു.അദ്ദേഹം  അടുത്തിരുന്ന് ഖുര്‍‌ആന്‍ പാരായണം ചെയ്‌ത് കേള്‍‌പ്പിച്ചു കൊണ്ടേയിരുന്നു.ചുരുക്കത്തില്‍ അന്ത്യാത്രയുടെ അവസാന നിമിഷങ്ങള്‍‌ക്ക് ബന്ധുമിത്രാധികള്‍ എല്ലാവരും സാക്ഷിയായി.ഏകദേശം 2 മണിയോടെ വൈദ്യരുടെ ആത്മാവ്‌ അല്ലാഹുവിലേക്ക് അനുഗ്രഹത്തിന്റെ മാലാഖമാരുടെ അകമ്പടിയോടെ പറന്നുയര്‍‌ന്നു.

ഏര്‍‌ച്ചം വീട്ടിലെ പാരമ്പര്യ ആയുര്‍‌വേദ കുടും‌ബത്തില്‍ പഴയ തലമുറയിലെ വൈദ്യന്മാര്‍ ഇനിയാരും ജീവിച്ചിരിപ്പില്ല.സം‌ഭവബഹുലമായ ഒരു അധ്യായം ഇവിടെ പരിസമാപ്‌തി കുറിച്ചിരിക്കുന്നു.പുതിയ തലമുറയിലുള്ളവര്‍ പ്രതിജ്ഞാ ബദ്ധതയോടെ പുതിയ അധ്യായത്തിലെ താളുകള്‍ ക്രിയാത്മകമായി സര്‍‌ഗാത്മകമായി രചിച്ചു തുടങ്ങണം.അല്ലാഹു അനുഗ്രഹിക്കട്ടെ.

==========

രാവിലെ 10.30 ന്‌  ഏറെ ഉറ്റവരുടെ സൗകര്യാര്‍‌ഥം വീടിനകത്ത് വെച്ച് വൈദ്യരുടെ മകന്‍ അബ്‌ദുല്‍ ഹഫീദിന്റെ നേതൃത്വത്തില്‍  പ്രാര്‍‌ഥനയും ജനാസ നിസ്‌ക്കാരവും നടന്നു.വീട്ടുമുറ്റത്ത് വെച്ച് നടന്ന പ്രാര്‍‌ഥനക്ക് കൊച്ചയമു മുസ്‌ലിയാരും,തൊയക്കാവ് പള്ളിയില്‍ വെച്ച് നടന്ന നിസ്‌ക്കാരത്തിന്‌ മേച്ചേരിപ്പടി ഉസ്‌താദും നേതൃത്വം നല്‍‌കി.മധ്യാഹ്നത്തിനു മുമ്പ് ഖബറടക്കം കഴിഞ്ഞു.

ഖബറടക്കം കഴിഞ്ഞ് തിരിച്ചു പോരുമ്പോള്‍ മനസ്സ് എവിടെയൊക്കെയോ സഞ്ചരിച്ചു കൊണ്ടിരുന്നു.എഴുപതുകളില്‍ പുവ്വത്തൂരിലെ പഴയ പോസ്റ്റോഫീസിനോട് ചേര്‍‌ന്ന് നിന്നിരുന്ന ഓട്മേഞ്ഞ കെട്ടിടത്തിലെ ഒരു മുറിയില്‍ വൈദ്യരുടെ ചികിത്സാ കേന്ദ്രമുണ്ടായിരുന്നു.കൂടാതെ കെ.ജി.എസ് ബുക്ക് സ്റ്റാള്‍,വാച്ച് റിപ്പയര്‍,മരുന്ന് കട ഒക്കെയായിരുന്നു പ്രസ്‌തുത കെട്ടിടത്തില്‍ ഉണ്ടായിരുന്നത്.വാസ്‌മ,രാഗം തിയറ്റേഴ്‌സ്,വനിതാ ടൈലറിങ് തുടങ്ങിയവയായിരുന്നു മുകളിലെ നിലയില്‍.ആഴ്‌ചയിലെ നിശ്ചിത ദിവസത്തെ കേമ്പ് വിവരങ്ങള്‍ എഴുതിയ നോട്ടീസ് ബോര്‍‌ഡ് പുറത്ത് ചുമരില്‍ തൂക്കിയിട്ടിരുന്നു.

പുവ്വത്തൂര്‍ സെന്റ്‌ആന്റണീസില്‍ പഠിച്ചു കൊണ്ടിരുന്ന കാലം.ഇടവേള സമയത്ത് പുറത്തിറങ്ങിയാല്‍ വൈദ്യരുടെ ചികിത്സാ കേമ്പുള്ള ദിവസങ്ങളില്‍ ഇക്കാനെ കാണാന്‍ ചെല്ലും.ഞെളിഞ്ഞും പിരിഞ്ഞുമൊക്കെ കുറച്ച് നേരം അവിടെ നില്‍‌ക്കും.കുശലന്വേഷണങ്ങള്‍ നടത്തി കൊണ്ടിരിക്കെ മേശ വലിപ്പ് തുറന്ന് അതില്‍ ചുരുണ്ട് കിടക്കുന്ന ഒരു രൂപയൊ രണ്ട് രൂപയൊ എടുത്ത് തരും.വേണ്ട എന്ന് നിരസിച്ചു കൊണ്ട് തന്നെ കാശ് വാങ്ങി പോക്കറ്റിലിട്ട് തിരിച്ചു പോരും.ഒപ്പം ഇക്കയും കസേരയില്‍ നിന്നും എഴുന്നേല്‍‌ക്കും.ഞാന്‍ റോഡ് മുറിച്ചു കടക്കുന്നത് വരെ നോക്കി നില്‍‌ക്കും.

---------------

പഠനകാലത്തും പഠനാനന്തരവും പ്രവാസകാലത്തും ഒക്കെയുള്ള ഓര്‍‌മ്മകള്‍‌ക്ക് അറ്റമില്ല.

ഇടക്കൊക്കെ മേനോത്തകായില്‍ സന്ദര്‍‌ശിക്കുകയും വീട്ട് വര്‍‌ത്തമാനങ്ങള്‍ പങ്കു വെക്കുന്നതും വളരെ ഇഷ്‌ടമാണ്‌.ചിലപ്പോളൊക്കെ എന്നെ കാണണമെന്ന് പ്രത്യേകം ആഗ്രഹം പ്രകടിപ്പിക്കാറും ഉണ്ട്.മിനമോളെയും ഹിബമോളെയും വലിയ ഇഷ്‌ടമാണ്‌.ഒരാളെയെങ്കിലും വൈദ്യം പഠിപ്പിക്കണമെന്നൊക്കെ പറയാറുണ്ട്.ഒരിക്കല്‍ ഹിബമോളുടെ മക്കളുമായി ചെന്ന് കുറേ നേരം മക്കളുമായി കളിച്ചും ചിരിച്ചുമൊക്കെ സമയം ചിലവഴിച്ചു. 

കഴിഞ്ഞ ജൂണില്‍ സാഹിത്യ അക്കാദമിയില്‍ വെച്ച് പ്രകാശനം ചെയ്യപ്പെട്ട മഞ്ഞുതുള്ളികള്‍ എന്ന എന്റെ കവിതാ സമാഹാര വര്‍‌ത്തമാനം ഏറെ സന്തോഷത്തോടെയാണ്‌ കേട്ടിരുന്നത്.

മരിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ് സന്ദര്‍‌ശിച്ചപ്പോള്‍ തീരെ അവശനായിരുന്നു.ചുമലിലൂടെ ചുറ്റിയ ഷാളിന്നടിയിലൂടെ കൈകളില്‍ തൊട്ടപ്പോള്‍ സാധ്യമാകുന്നത്ര കൈകള്‍ ചേര്‍‌ത്ത് പിടിച്ച് സാവകാശമായിരുന്നു കൈവിട്ടത്.ജീവനുള്ള ഒടുവിലത്തെ സ്‌പര്‍‌ശനം..

ലോക രക്ഷിതാവായ നാഥാ മണ്‍‌മറഞ്ഞു പോയ പ്രിയപ്പെട്ടവരുടെ പ്രവര്‍‌ത്തനങ്ങളുടെ പ്രതിഫലനം ഈ ലോകത്തും പ്രതിഫലം പരലോകത്തും നല്‍‌കി അനുഗ്രഹിച്ചരുളേണമേ...

=============

മഞ്ഞിയില്‍






Sunday, December 15, 2024

മുഈനുദ്ദീന്‍ വൈദ്യര്‍ ഓര്‍‌മയായി

തൊയക്കാവ് :ഹാജി കുഞ്ഞി ബാവു വൈദ്യരുടെ മകന്‍ മുഈനുദ്ദീന്‍ വൈദ്യര്‍ അല്ലാഹുവിലേക്ക് യാത്രയായി വാര്‍‌ദ്ധക്യ സഹജമായ കാരണത്താല്‍ കുറച്ച് നാളായി രോഗശയ്യയിലായിരുന്നു.

ഒരാഴ്‌ചയിലധികമായി വൈദ്യരുടെ  ആരോഗ്യനില തൃപ്‌തികരമായിരുന്നില്ല.  ഡിസം‌ബര്‍ 15 ന്‌ മധ്യാഹ്നത്തിനു ശേഷമായിരുന്നു മരണം.

തൊയക്കാവ് മുട്ടിക്കല്‍ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ബന്ധുമിത്രാധികളും മക്കളും മരണാസന്നവേളയില്‍ അടുത്തുണ്ടായിരുന്നു.

ഡിസം‌ബര്‍ 16 തിങ്കളാഴ്‌ച 11 മണിക്ക് തൊയക്കാവ് ഖബര്‍‌സ്ഥാനില്‍ ഖബറടക്കം നടക്കും.
ഭാര്യ:-സുഹറ.മക്കള്‍:-ഡോ.അബ്‌ദുല്‍ഹഫീദ്,സബീന,സല്‍‌വ.മരുമക്കള്‍:-ഡോ.സായ,അബ്‌ദുല്ല,ഷാഹുല്‍,സഹോദരങ്ങള്‍:-നഫീസ,റാബിയ,ഹവ്വ, ഹാജറു,അഹമ്മദ്‌,അബ്‌ദുറസാഖ്‌, ആമിനക്കുട്ടി,ഉസ്‌മാന്‍.

പരേതന്റെ പാരത്രിക ജീവിതം പ്രകാശമാനമാക്കി അനുഗ്രഹിക്കട്ടെ.

===============

കേരളത്തിലെ പ്രഗത്ഭരും പ്രശ‌സ്‌തരുമായ പണ്ഡിതവര്യന്മാരുടെ ചികിത്സാലയമായി തൊയക്കാവ്‌ മുട്ടിക്കലിനടുത്തുള്ള മേനോത്തകായില്‍ അറിയപ്പെട്ടിരുന്നു.പരമ്പരാഗത ആയുര്‍വേദ ചികിത്സാ രംഗത്തെ കുലപതികളുടെ പാരമ്പര്യം ശ്രേഷ്‌ഠമായി നില നിര്‍ത്തിപ്പോരുന്നതില്‍ തൊയക്കാവ്‌ മേനോത്തകായില്‍ വൈദ്യ കുടും‌ബത്തിലെ അഞ്ചാം തലമുറക്കാര്‍ സവിശേഷ പ്രാധാന്യം നല്‍‌കിപ്പോരുന്നു.

വൈദ്യ കുടുംബത്തിലെ കുലപതി അബ്‌ദുല്‍ ഖാദര്‍ വൈദ്യരുടെ മകന്‍ പ്രസിദ്ധ പാരമ്പര്യ വൈദ്യന്‍ വൈദ്യ കേസരി അമ്മുണ്ണി വൈദ്യരുടെ ഇളം തലമുറയിലും കണ്ണി മുറിയാത്ത വൈദ്യ പാരമ്പര്യം കൊണ്ട്‌ അനുഗ്രഹീതമാണ്‌. ആയുര്‍‌വേദത്തിലും സിദ്ധവൈദ്യത്തിലും ഏറെ പ്രശസ്‌തനായിരുന്ന പരേതനായ വൈദ്യ കേസരി ഹാജി കുഞ്ഞു ബാവു വൈദ്യരുടെ മകനാണ്‌ മുഈനുദ്ധീന്‍ വൈദ്യര്‍.

മുഈനുദ്ധീന്‍ വൈദ്യരുടെ മകന്‍ ഡോക്‌ടര്‍ ഹഫീദ്‌ പുതിയ തലമുറയിലെ പ്രശസ്‌തനും പ്രഗത്ഭനുമായ ഭിഷഗ്വരനാണ്‌.മുഈനുദ്ധീന്‍ വൈദ്യരുടെ സഹോദരങ്ങളായ അഹമ്മദ്‌, ഉസ്‌മാന്‍ എന്നിവരുടെ മക്കളും കണ്ണി മുറിയാത്ത വൈദ്യ പാരമ്പര്യം നില നിര്‍‌ത്തുന്നതില്‍ പ്രതിജ്ഞാ ബദ്ധരത്രെ. 

Tuesday, November 5, 2024

വൈദ്യ കുടും‌ബത്തിലെ വിശേഷങ്ങള്‍

കേരളത്തിലെ പ്രഗത്ഭരും പ്രശസ്ഥരുമായ പണ്ഡിത വര്യന്മാരുടെ ചികിത്സാലയമായി തൊയക്കാവ്‌ മുട്ടിക്കലിനടുത്തുള്ള മേനോത്തകായില്‍ അറിയപ്പെട്ടിരുന്നു.പരമ്പരാഗത ആയുര്‍വേദ ചികിത്സാ രംഗത്തെ കുലപതികളുടെ പാരമ്പര്യം ശ്രേഷ്‌ഠമായി നില നിര്‍ത്തിപ്പോരുന്നതില്‍ തൊയക്കാവ്‌ മേനോത്തകായില്‍ വൈദ്യ കുടും‌ബത്തിലെ അഞ്ചാം തലമുറക്കാര്‍ പ്രതിജ്ഞാ ബദ്ധരത്രെ.

കേരളത്തിലെ പ്രഗത്ഭരും പ്രശ‌സ്‌തരുമായ പണ്ഡിത വര്യന്മാരുടെ ചികിത്സാലയമായി തൊയക്കാവ്‌ മുട്ടിക്കലിനടുത്തുള്ള മേനോത്തകായില്‍ അറിയപ്പെട്ടിരുന്നു.പരമ്പരാഗത ആയുര്‍വേദ ചികിത്സാ രംഗത്തെ കുലപതികളുടെ പാരമ്പര്യം ശ്രേഷ്‌ഠമായി നില നിര്‍ത്തിപ്പോരുന്നതില്‍ തൊയക്കാവ്‌ മേനോത്തകായില്‍ വൈദ്യ കുടും‌ബത്തിലെ അഞ്ചാം തലമുറക്കാര്‍ സവിശേഷ പ്രാധാന്യം നല്‍‌കിപ്പോരുന്നു.

വൈദ്യ കുടുംബത്തിലെ കുലപതി അബ്‌ദുല്‍ ഖാദര്‍ വൈദ്യരുടെ മകന്‍ പ്രസിദ്ധ പാരമ്പര്യ വൈദ്യന്‍ അമ്മുണ്ണി വൈദ്യരുടെ ഇളം തലമുറയിലും കണ്ണി മുറിയാത്ത വൈദ്യ പാരമ്പര്യം കൊണ്ട്‌ അനുഗ്രഹീതമാണ്‌. ആയുര്‍‌വേദത്തിലും സിദ്ധ വൈദ്യത്തിലും ഏറെ പ്രശസ്‌തനായിരുന്ന പരേതനായ ഹാജി കുഞ്ഞു ബാവു വൈദ്യരുടെ മകനാണ്‌ മുഈനുദ്ധീന്‍ വൈദ്യര്‍.

മുഈനുദ്ധീന്‍ വൈദ്യരുടെ മകന്‍ ഡോക്‌ടര്‍ ഹഫീദ്‌ പുതിയ തലമുറയിലെ പ്രശസ്‌തനും പ്രഗത്ഭനുമായ ഭിഷഗ്വരനാണ്‌.മുഈനുദ്ധീന്‍ വൈദ്യരുടെ സഹോദരങ്ങളായ അഹമ്മദ്‌, ഉസ്‌മാന്‍ എന്നിവരുടെ മക്കളും കണ്ണി മുറിയാത്ത വൈദ്യ പാരമ്പര്യം നില നിര്‍‌ത്തുന്നതില്‍ പ്രതിജ്ഞാ ബദ്ധരത്രെ. 

ഉസ്‌മാന്റെ ഒരു മകള്‍ ഫദീല നിഷാര്‍ പഠനാനന്തരം ഔഷധിയില്‍ സേവനമനുഷ്‌ഠിച്ചുകൊണ്ടിരിക്കേ വിദേശത്തേക്ക് പോയി.ഇളയ മകള്‍ ഹാഷിദ സിദ്ധ വൈദ്യത്തിലേയ്‌ക്കുള്ള വഴിയില്‍ 2023 ല്‍ രാജ ഗിരിയില്‍ പഠനം പൂര്‍‌ത്തീകരിച്ചു.

2024 നവം‌ബര്‍ 11 ന്‌ തലസ്ഥാന നഗരിയില്‍ വെച്ച് നടന്ന വര്‍‌ണ്ണാഭമായ ചടങ്ങിന്‌ ശേഷം ഔദ്യോഗികമായി ഡോ.ഹാഷിദ ആരോഗ്യ സേവന രം‌ഗത്തേക്ക് പ്രവേശിച്ചിരിക്കുന്നു.

മൂത്ത മകള്‍ ഉസ്‌മിത ഷബീബും,മകന്‍ ഹാഷിം ഉസ്‌മാനും,അബ്‌‌ദു റസാഖിന്റെ സീമന്ത പുത്രനും വൈദ്യ ശാസ്‌ത്രമല്ല തെരഞ്ഞെടുത്തിരിക്കുന്നത്.ഉസ്‌മിത എച്.ഡി.എഫ്.സി ബാങ്കില്‍ ലൈഫ് ജനറല്‍ ഏജന്റ് തസ്‌കിയില്‍ ജോലി നോക്കുന്നു.

അഹമ്മദിന്റെ മക്കളില്‍ ഫാസില്‍ അഹമ്മദ് വൈദ്യശാസ്‌ത്ര പഠനം പൂര്‍‌ത്തിയാക്കി. മറ്റൊരു മകന്‍ അനസ്‌ അഹമ്മദും,വിവാഹിതയായ മകള്‍ ഫാഹി യാസിറും  വേറിട്ട പഠന വഴിയിലാണ്‌.

============


Wednesday, October 9, 2024

ജിവിതയാത്രയിലെ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ..

ജീവിതത്തിലെ ചില നുറുങ്ങുകള്‍ അനുഭവങ്ങള്‍ ഒക്കെ കുറിച്ചു വെക്കുകയും പങ്കുവെക്കുകയും ചെയ്യറുണ്ട്. സ്‌കൂള്‍ അവധിക്കാലങ്ങളിലെ ബോം‌ബെ യാത്രയൊക്കെ ഓര്‍‌ത്തെടുത്ത് ഈയിടെ എഴുതിയതും പങ്കുവെച്ചിരുന്നു.ദോഹാ മെട്രോ അനുഭവങ്ങള്‍ തല്‍‌സമയം കുറിച്ചതും കൂട്ടത്തിലുണ്ട്.ചില ദിവസങ്ങളില്‍ പ്രത്യേകമായി മനസ്സുലിദിക്കുന്ന വിചാരങ്ങള്‍ ചിന്തകള്‍ മനസ്സില്‍ കിടന്ന്‌ പുകയാറുണ്ട്.ഒരു പക്ഷെ ആത്മസം‌വാദം പോലും നടത്താറുണ്ട്.ഇന്ന്‌ മനസ്സില്‍ വന്നത് അയല്‍‌പക്ക ബന്ധങ്ങള്‍ കൂട്ടു കുടും‌ബ ബന്ധങ്ങള്‍ സൗഹൃദങ്ങള്‍ എന്നിവയെ കുറിച്ചും ഒക്കെയായിരുന്നു.
അയല്‍ വീടുകളുമായി സന്തോഷ സന്താപങ്ങള്‍ പങ്കുവെച്ചിരുന്ന ഒരു സുവര്‍‌ണ്ണ കാലഘട്ടം,വീടുകള്‍ക്കിടയിലെ പുല്ലു മുളയ്‌ക്കാത്ത നടപ്പാതയിലൂടെ നിരന്തരം നടന്നു പോയിക്കൊണ്ടിരുന്ന ഹാര്‍‌ദ്ദമായ അയല്‍‌പക്ക ബന്ധം,വിശേഷപ്പെട്ട എന്തെങ്കിലും പാകം ചെയ്‌താല്‍ അയല്‍‌ക്കാരന്റെ ഓഹരിയെക്കുറിച്ച്‌ മറക്കാന്‍ കഴിയാതിരുന്ന പച്ചപിടിച്ച മനുഷ്യരുടെ വസന്തകാലം.മക്കള്‍‌ക്ക്‌ മാത്രമായി കൊണ്ടുവരുന്ന മധുര പലഹാരങ്ങൾ‍ തൊട്ട വീട്ടിലെ കുട്ടികള്‍ക്കും അവകാശപ്പെട്ടതാണെന്ന ബോധം സജീവമായിരുന്ന കാലം.ഇത്തരം അമൂല്യങ്ങളായ സം‌സ്‌ക്കാരങ്ങള്‍‌ക്ക് നല്ല പരിക്ക് പറ്റിയിരിക്കുന്നു.ഇതൊക്കെ ജീവിതത്തിലേയ്‌ക്ക്‌ പകര്‍‌ത്താനുള്ള ബോധപൂര്‍‌വ്വമായ പരിശ്രമങ്ങള്‍ പുരോഗമിക്കുമ്പോൾ‍ നഷ്‌ടപ്പെട്ടെന്നു കരുതുന്ന എല്ലാ പ്രതാപവും തിരിച്ചു വരും. മനസ്സും മസ്‌തിഷ്‌കവും ഇത്തരം ഹരിതാഭമായ ഓര്‍‌മ്മകളില്‍ മേഞ്ഞ് നടക്കുകയായിരുന്നു.കാലത്ത് 9 മണിക്ക് ശേഷം മുഷേരിബ് മെട്രോ സ്റ്റേഷനില്‍ ഗ്രീന്‍ ലൈന്‍ ട്രൈന്‍ കാത്തു നില്‍‌ക്കുമ്പോള്‍ ഷാമിന ഹിഷാമും അവരുടെ സുഹൃത്തും അരികിലേക്ക് വന്നു.കുശലങ്ങള്‍ പറഞ്ഞു.നിമിഷങ്ങളുടെ ദൈര്‍‌ഘ്യമുള്ള സം‌ഭാഷണം.യാത്ര പറഞ്ഞു പിരിഞ്ഞു.മുല്ലശ്ശേരി പാവറട്ടി മേഖലയിലെ സാമൂഹ്യ സേവന രം‌ഗത്ത് കൊട്ടിഘോഷങ്ങളില്ലാതെ സേവനനിരതനായ അബൂബക്കര്‍ സാഹിബിന്റെ മകളാണ്‌ ഷാമിന.
മഞ്ഞിയിൽ എന്നത് ഒരു പ്രദേശത്തിന്റെ പേരാണെന്നായിരുന്നു ഷാമിന മനസ്സിലാക്കി വെച്ചിരുന്നത് .ആ ധാരണ തിരുത്തി കൊടുത്തു. നാമൊരു ഒരു പ്രദേശത്തു കാരാണെന്നും കൂടുതൽ‍ വിശദീകരിച്ചാൽ‍ ഒരുപക്ഷെ കുടും‌ബക്കാരാകാൻ സാധ്യതയുണ്ടെന്നും പറഞ്ഞു കൊടുത്തു.എല്ലാറ്റിലുമുപരി ഈ സ്‌നേഹ സൗഹൃദമുണ്ടല്ലോ...അതാണ്‌ വലിയ കാര്യം.മെട്രോ സ്റ്റേഷനില്‍ ട്രൈന്‍ കാത്ത് നില്‍‌ക്കുന്ന ഈ സാധുവിനെ തിരിച്ചറിഞ്ഞതിനോളം വരില്ല ഒരു ബന്ധവും സ്‌നേഹവും സൗഹൃദവും.
തിരിച്ചവുകൾ‍ നഷ്‌ടപ്പെട്ട കാലത്തെ ഓര്‍‌ത്ത് നടക്കുമ്പോൾ‍,എന്തിനിങ്ങനെ അസ്വസ്ഥനാകുന്നു എന്നു ചോദിച്ചു വന്നപോലെ അനുഭവപ്പെട്ടു പ്രിയ സഹോദരിയെ കണ്ടതും കേട്ടതും. സ്‌നേഹത്തോടെ.. ============ മഞ്ഞിയിൽ

Wednesday, September 25, 2024

നോവോര്‍‌മ്മകള്‍

സങ്കടപ്പെട്ട കാര്‍‌മേഘങ്ങളുടെ ആകാശകാഴ്‌‌ചയില്‍ തൊയക്കാവ്‌ ജുമാ‌അത്ത് ഖബര്‍‌സ്ഥാനിലെ നനഞ്ഞ മണ്ണ്‌ പ്രിയ കൂട്ടുകാരന്‍ ഏര്‍‌ച്ചം വീട്ടില്‍ അഹമ്മദിന്റെ ഭൗതിക ശരീരം ഏറ്റുവാങ്ങിയിട്ട് ഒരു വര്‍‌ഷം.(സപ്‌തം‌ബര്‍ 2023 )

മാമാടെ മകന്‍ എന്നതിലുപരി സമപ്രായക്കാരും സ്നേഹ നിധിയായ കളിക്കൂട്ടുകാരനുമായിരുന്നു.

അവധി ദിവസങ്ങളില്‍ കൂട്ടു കുടും‌ബങ്ങളിലേക്ക് വിരുന്നു പോയിരുന്ന പഴയകാലങ്ങളൊന്നും ഇന്നത്തെ തലമുറക്ക് പരിചയമുണ്ടായിക്കൊള്ളണമെന്നില്ല. പെരിങ്ങാട് നിന്നും ഇടിയഞ്ചിറ കടന്ന് തങ്ങന്മാരുടെ വളപ്പുകള്‍‌ക്കരികിലൂടെ നടന്ന്‌ പോയിരുന്ന കാലം ഓര്‍‌മ്മയിലുണ്ട്.

കാരക്കോസ് പള്ളിയും കടന്ന് മൂന്നു നാല്‌ ഇടുങ്ങിയ തിരിവുകള്‍ കഴിഞ്ഞാല്‍ അല്‍‌പം ഉയരത്തിലുള്ള പറമ്പിന്റെ മുകളില്‍ അപ്പൂപ്പന്റെ പെട്ടി കടയുണ്ട്.നടന്നു പോകുമ്പോള്‍ അതൊരു ഇടത്താവളമായിരുന്നു.അഞ്ചോ പത്തോ പൈസയിലൊതുങ്ങുന്ന തേന്‍‌നിലാവും നാരങ്ങ സത്തും വാങ്ങിയിട്ടാണ്‌ ബാക്കി ദൂരം താണ്ടുക. അന്നത്തെ മധുരമിഠായികളില്‍ പേരെടുത്ത ഇനങ്ങളായിരുന്നു ഇതൊക്കെ.

കുറച്ചു ദൂരം കൂടെ നടന്നാല്‍ ഷാപ്പിന്റെവിടെ എന്നു പ്രസിദ്ധമായിരുന്ന സെന്ററില്‍ എത്തും.സെന്ററില്‍ നിന്നും നേരെ വീണ്ടും നടന്നാല്‍ ചൂനാമനയും അവരുടെ താവളങ്ങളുമാണ്‌.തൊയക്കാവ് മുട്ടിക്കല്‍ സെന്ററില്‍ എത്തും മുമ്പേ കിഴക്കോട്ടുള്ള വഴിയിലൂടെ കുറച്ചു ദൂരം കഴിഞ്ഞാല്‍ മേനോത്തകായില്‍ അഥവാ വൈദ്യന്മാരുടെ തറവാടായ ഏര്‍‌ച്ചം വീട്ടില്‍ അമ്മുണ്ണി വൈദ്യരുടെ വീട്.

കേരളത്തിലെ പ്രഗത്ഭരും പ്രശസ്ഥരുമായ പണ്ഡിത വര്യന്മാരുടെ ചികിത്സാലയമായി തൊയക്കാവ്‌ മുട്ടിക്കലിനടുത്തുള്ള മേനോത്തകായില്‍ അറിയപ്പെട്ടിരുന്നു.പരമ്പരാഗത ആയുര്‍വേദ ചികിത്സാ രംഗത്തെ കുലപതികളുടെ പാരമ്പര്യം ശ്രേഷ്‌ഠമായി നില നിര്‍ത്തിപ്പോരുന്നതില്‍ തൊയക്കാവ്‌ മേനോത്തകായില്‍ വൈദ്യ കുടും‌ബത്തിലെ പുതിയ തലമുറക്കാര്‍ പ്രതിജ്ഞാ ബദ്ധരത്രെ.

അമ്മുണ്ണി വൈദ്യരുടെ മകന്‍ കുഞ്ഞു ബാവു വൈദ്യര്‍.വൈദ്യരുടെ മക്കളാണ്‌ മുഈനുദ്ദീന്‍ വൈദ്യര്‍, നഫീസ, റാബിയ ,ഹവ്വ,ഹാജറു, അഹമ്മദ്‌, റസാഖ്‌, ആമിനക്കുട്ടി,ഉസ്‌മാന്‍.അഥവാ വിടപറഞ്ഞ അഹമ്മദ് കുഞ്ഞു ബാവു വൈദ്യരുടെ ആറാമത്തെ മകനാണ്‌.

പറഞ്ഞു വന്നത് അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ എത്തിയതിനെക്കുറിച്ചാണ്‌.പെരിങ്ങാട്ടേക്ക് തിരിച്ചു പോരുന്നത് വരെ അഹമ്മദുമായിട്ടാണ്‌ പിന്നീടുള്ള ഓരോ നിമിഷവും.മുട്ടിക്കല്‍ പീടികയിലേക്കുള്ള പോക്കുവരവുകള്‍ മുതല്‍ പൊന്നാന്റെ കുളത്തിലെ വിസ്‌തരിച്ചുള്ള കുളിയിലും കളിയിലും അഹമ്മദിന്റെ അനുജന്‍ റസാഖും കൂടെയുണ്ടാകും.

വീടിനോട് ചേര്‍‌ന്നുള്ള കയ്യാലയുടെ തൊട്ടുള്ള മുറിയിലായിരുന്നു ഉറക്കം.കഥകളും തമാശകളും പറഞ്ഞ് ഉറങ്ങാന്‍ വൈകുമ്പോള്‍ മക്കളുറങ്ങണില്ലേ എന്നു ഒരു അന്വേഷണം കേള്‍‌ക്കാം.കയ്യാലയില്‍ ആരെങ്കിലും അതിഥികള്‍ സാധാരണയുണ്ടാകും. അവരിലാരെങ്കിലുമായിരിക്കും ഇങ്ങനെ അന്വേഷിക്കുന്നത്.ഒരു പക്ഷെ യാത്രയില്‍ ഇടത്താവളമായി തങ്ങിയവര്‍,അതുമല്ലെങ്കില്‍ ദൂരെ ദിക്കില്‍ നിന്നും വന്നു തല്‍‌ക്കാലം തിരിച്ചു പോകാത്തവര്‍,അതുമല്ലെങ്കില്‍ പ്രത്യേക ചികിത്സക്ക് എത്തിയവര്‍.ഏതായാലും പിന്നെയും അടക്കിപ്പിടിച്ച പോലെ സം‌സാരങ്ങള്‍ തുടരും.

നേരം വെളുത്താല്‍ പിന്നെ തിരിച്ചു പോക്കിനെ കുറിച്ചുള്ള വേവലാധിയായിരിയ്‌ക്കും. പറഞ്ഞ സമയത്തും കാലത്തും തിരിച്ചെത്തിയില്ലെങ്കില്‍ പെരിങ്ങാട്‌ നിന്നും അന്വേഷിക്കാന്‍ ആരെയെങ്കിലും പറഞ്ഞയക്കും.അതിനാല്‍ കൃത്യസമയത്ത് തിരിച്ചു പോകാന്‍ നിര്‍‌ബന്ധിതനാണ്‌.

തൊയക്കാവില്‍ നിന്നുള്ള തിരിച്ചുവരവ് പലപ്പോഴും ബസ്സിലായിരിക്കും. മേച്ചേരിപ്പടി വരെ നടന്ന്‌ വരുമ്പോള്‍ ബസ്സ്‌ സ്റ്റോപ്പ് വരെ അഹമ്മദും കൂടെ വരുമായിരുന്നു. അവിടെ നിന്നും മുല്ലശ്ശേരി ബ്ലോക് സ്റ്റോപ്പില്‍ ബസ്സിറങ്ങും.ബ്ലോക്കില്‍ നിന്നും പടിഞ്ഞാറ് ഭാഗത്തുള്ള വഴിയിലൂടെ കോഴിത്തോട് കടന്ന് (ഇന്നത്തെ കനാല്‍ ഭാഗം) പെരിങ്ങാടെത്തും.അന്നു മേച്ചേരിപ്പടിയിലേക്ക് വന്നിരുന്ന വഴിയിലാണ്‌ അഹമ്മദിന്റെയും റസാഖിന്റെയും പുതിയ വീടുകള്‍ തറവാട്ടില്‍ മുഈനുദ്ദീന്‍ വൈദ്യരും. മുല്ലശ്ശേരി ബ്ലോക്കില്‍ ബസ്സിറങ്ങി പറങ്കിമാവിന്‍ കാടെന്നു പറയാവുന്നത്ര തിങ്ങി നിറഞ്ഞ പഴയകാലത്തെ ഗൃഹാതുരത്വമുണര്‍‌ത്തുന്ന വഴിയിലെ തിരിവിലാണ്‌ ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന ഇടം.

ഇവിടെ പരാമര്‍‌ശിച്ചു പോയ സ്ഥലങ്ങള്‍‌ക്കും പെരുവഴികള്‍‌ക്കും പൊതുവഴികള്‍‌ക്കും എല്ലാം എന്തെക്കെ മാറ്റങ്ങള്‍ സം‌ഭവിച്ചിരിക്കുന്നു.യാത്രാ സൗകര്യങ്ങളും പരസ്‌‌പരം കാണാനും കേള്‍‌ക്കാനുമുള്ള ഇന്നത്തെ സൗകര്യങ്ങള്‍ അന്നൊന്നും ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല.

എന്നാല്‍ പ്രയാസമാണെന്നു കരുതപ്പെടുന്ന കാലത്തെ സ്നേഹോഷ്‌‌മളമായ ബന്ധങ്ങളും സൗഹൃദങ്ങളും ഏറെ ധന്യമായിരുന്നു. നിഷ്‌‌പ്രയാസം എന്തിനും സാധ്യതയുള്ള സൗകര്യമുള്ള പുതിയ കാലത്ത് ഇതെല്ലാം അസ്‌‌തമിച്ചു കൊണ്ടിരിക്കുകയാണ്‌. 

2023 അവധിയില്‍ നാട്ടിലുള്ളപ്പോള്‍ കണ്ടതും കേട്ടതും ഒക്കെ അവസാനത്തെ കൂടിയിരുത്തമായിരുന്നെന്ന്‌ ഓര്‍‌ക്കുമ്പോള്‍ വല്ലാതെ നോവുന്നു.

ഇവിടെ ഏതൊക്കെ ഇടങ്ങളിലും ഭവനങ്ങളിലുമായിരുന്നെങ്കിലും ശാശ്വതമായ ഗേഹം അതത്രെ പ്രധാനം.

ദീര്‍‌ഘനാളത്തെ മാനസിക ശരീരികാസ്വസ്ഥതകള്‍ പാപമോചനത്തിനുള്ള ഉപാധിയായി നാഥന്‍ സ്വീകരിച്ച് ശാശ്വതമായ സ്വര്‍‌ഗീയാരാമങ്ങളില്‍ ഇടം നല്‍‌കി അനുഗ്രഹിക്കട്ടെ.

പെയ്‌തിറങ്ങുന്ന ഈ അനുഗ്രഹത്തിന്റെ മഴയോരത്ത് പ്രപഞ്ച നാഥന്റെ അനുഗ്രഹ വര്‍‌ഷത്തില്‍ ഒരിറ്റു കണ്ണീരോടെ പ്രതീക്ഷയോടെ കൈകളുയര്‍‌ത്തി പ്രാര്‍‌ഥന പൂര്‍‌വ്വം. 

മഞ്ഞിയില്‍ ...

സഹധര്‍‌മ്മിണി:നഫീസ.മക്കള്‍:- ഫാഹി യാസിര്‍,  അനസ്, ഫാസില്‍.

Friday, July 19, 2024

ഉമ്മ യാത്രയായിട്ട്‌ ഏഴുവര്‍‌ഷങ്ങള്‍

ഉമ്മ യാത്രയായിട്ട്‌ ഏഴുവര്‍‌ഷങ്ങള്‍...പത്തുമക്കളുടെ ഉമ്മ പേരമക്കളും മക്കളും അവരുടെ മക്കളും എല്ലാമായി അനുഗ്രഹീതരായ കുടും‌ബാം‌ഗങ്ങളുടെ ഉമ്മയും - ഉമ്മൂമയും യാത്രയായിട്ട്‌ അറബ് കലണ്ടര്‍ പ്രകാരം മുഹറം 15ന്‌ ഏഴ് വര്‍‌ഷങ്ങള്‍.എല്ലാം ഇന്നും ഇന്നലെയും എന്ന പോലെ തോന്നും.ദൈവവും ദൂതനും കഴിഞ്ഞാല്‍ ഉമ്മയാണ്‌ എല്ലാം.

ഏര്‍ച്ചം വീട്ടില്‍ അമ്മുണ്ണി വൈദ്യരുടെ പുന്നാര മോള്‍. ഹാജി കുഞ്ഞു ബാവു വൈദ്യരുടെ പ്രിയപ്പെട്ട പെങ്ങള്‍.രായം മരക്കാര്‍ വിട്ടില്‍ മഞ്ഞിയില്‍ ബാപ്പുട്ടി സാഹിബിന്റെ മകന്‍ ഖാദര്‍ ബാപ്പുട്ടിയുടെ നല്ലപാതി ഐഷ.പ്രായാധിക്യത്തിന്റെ പരിമിതികളും അടയാളങ്ങളും തരിമ്പുപോലും ആര്‍‌ക്കും പിടികൊടുക്കാത്ത പോലെ പ്രസന്നവദയായ സ്‌നേഹനിധിയായ പൊന്നുമ്മ.

പത്രവായന ശീലമാക്കിയ വിവേകമതി.കേട്ടറിവിനെക്കാള്‍ വായിച്ചറിവിന്‌ പ്രധാന്യമുണ്ടെന്നു പറയുകയും അതിനനുസൃതമായി വായനകള്‍‌ക്കും അന്വേഷണങ്ങള്‍‌ക്കും സാധ്യമാകുന്നത്ര സമയം കണ്ടെത്തുകയും ചെയ്‌തിരുന്ന പ്രകൃതക്കാരി. 

ഇഷ്‌ടങ്ങളും അനിഷ്‌ടങ്ങളും വെട്ടിത്തുറന്നു പറയുന്ന തന്റേടക്കാരി. പ്രദേശത്തെ പ്രസിദ്ധനായ പണ്ഡിതന്റെ പ്രഭാഷണം ഏറെ ഹൃദ്യമാണെന്ന വിവരം അദ്ധേഹത്തെ നേരിട്ടറിയിക്കണമെന്ന്  ശാഠ്യമുള്ള തനി നാട്ടിന്‍പുറത്തുകാരി.അമ്മായിയമ്മ എന്ന പ്രയോഗം പോലും നിരര്‍‌ഥകമെന്ന് ജീവിതത്തിലൂടെ പാഠം നല്‍‌കിയ വാത്സല്യനിധി.

കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ചരിത്ര പ്രസിദ്ധങ്ങളായ ഇടങ്ങളും കാണാന്‍ പുറപ്പെടുന്നതില്‍ കുഞ്ഞു മക്കളെപ്പോലെ ആവേശം കാണിക്കുമായിരുന്നു.മൂത്ത പെണ്‍‌മക്കളുമായി ഹജ്ജ് കര്‍‌മ്മം നിര്‍‌വഹിച്ചു വന്നതിനു ശേഷം,ഇനി നമുക്കൊന്നു പോകണം, എന്ന് സ്‌നേഹത്തോടെ ആവശ്യപ്പെട്ടതനുസരിച്ച് ഞങ്ങള്‍ കുടും‌ബ സമേതം ഉം‌റ നിര്‍‌വഹിച്ച് അവരുടെ ആഗ്രഹം സഫലീകരിക്കാന്‍ കഴിഞ്ഞതിലുള്ള ആത്മസം‌തൃപ്‌തി പറഞ്ഞറിയിക്കാനാകില്ല.

ഉമ്മയുമൊത്തുള്ള ദിനേനയുള്ള ഹറമിലേക്കുള്ള പോക്കുവരവുകളും അഞ്ച് നേരങ്ങളിലെ നമസ്‌ക്കാരങ്ങളും മനസ്സില്‍ ഹരിതാഭമായ ഓര്‍‌മ്മകളാണ്‌. ഉമ്മയുടെ കൈപിടിച്ചുള്ള തവാഫും ചേര്‍‌ത്ത് നിര്‍‌ത്തിയുള്ള പ്രാര്‍‌ഥനകളും,മനം നിറഞ്ഞൊഴുകിയ  നിഷ്‌കളങ്കമായ കണ്ണീര്‍ തുള്ളികള്‍ മണ്ണില്‍ നിന്നും വിണ്ണിലേക്ക് ഭാഷ്‌പീകരിച്ചുണ്ടായ മേഘപാളികളിലൂടെ ഒരു പക്ഷെ പറന്നുയര്‍‌ന്നതും അനുഭൂതിദായകമായ ദിനരാത്രങ്ങളായിരുന്നു. പ്രസ്‌തുത യാത്രാ വിശേഷങ്ങളിലെ ഓരോ നിമിഷവും വിവരണാതീതം.അഥവാ സ്വര്‍‌ഗീയം.

ശാരീരികമായി ഏറെ പ്രയാസങ്ങളുണ്ടായിട്ടും 2017ല്‍ വലിയപെരുന്നാളിന്‌ ഈദ്‌ ഗാഹിലേക്ക് എല്ലാവരും കൂടെ പോകുന്നതില്‍ കൂടുതല്‍ ഔത്സുക്യം കാണിച്ചിരുന്നു.അവരുടെ ജീവിതത്തിലെ ഒടുവിലത്തെ പെരുന്നാളായിരുന്നു അത് എന്നോര്‍‌ക്കുമ്പോള്‍ ഹൃദയം നുറുങ്ങുന്നു.

തൊട്ടടുത്ത മുല്ലശ്ശേരി ആരോഗ്യ കേന്ദ്രത്തിലെത്തുന്നവര്‍ ആരെങ്കിലും ഒരിക്കലെങ്കിലും കുടിവെള്ളമന്വേഷിച്ചൊ,ഒഴിഞ്ഞ കുപ്പികള്‍ തേടിയൊ വീട്ടിലെത്തിയാല്‍ പിന്നീട് നിത്യ സന്ദര്‍‌ശകരായി മാറുകയാണ്‌ പതിവ്. ഒരാവശ്യം മാത്രമന്വേഷിച്ചു വരുന്നവരുടെ എത്രയൊ അനിവാര്യമായ ആവശ്യങ്ങള്‍ അങ്ങോട്ട് ചോദിച്ചറിയുന്ന പൊന്നുമ്മ.ഉമ്മയുടെ വിയോഗ വിവരമറിയാതെ ഒരിക്കല്‍ വീട്ടിലെത്തിയ ഒരു വൃദ്ധയോട് ഉമ്മ യാത്രയായ വിവരം ബോധിപ്പിച്ചപ്പോള്‍ സ്‌തബ്‌ധയായി നിന്നു നെഞ്ചില്‍ കൈവെച്ച് വേദനയോടെ ഏറെ നേരം നിന്ന്‌ പ്രാര്‍‌ഥിച്ചാണ്‌ അവര്‍ മടങ്ങിയത്.

ഉമ്മയുടെ അന്ത്യനാളുകളിലെ ഓരോ രം‌ഗവും ഇപ്പോഴും മനസ്സിലുണ്ട്.മുഹറം അവധിയില്‍ മകന്‍ അന്‍‌സാര്‍ നാട്ടിലെത്തി.എല്ലാവരും നോമ്പെടുത്തു ഒരുമിച്ച്‌ നോമ്പ്‌ തുറന്നു.സഹോദരന്‍ ഹമീദ്‌ക്കയും അന്ന്‌ വീട്ടിലെത്തിയിരുന്നു.ഇഫ്‌താറിനു ശേഷം ഉമ്മയുടെ ചില ആശങ്കകള്‍ ദൂരീകരിക്കാനാകുന്ന പ്രവാചകാധ്യാപനങ്ങള്‍ പറഞ്ഞു കൊടുത്തു. അന്നേദിവസം രാത്രി എല്ലാവരും കൂടെ ദീര്‍‌ഘനേരം പ്രാര്‍‌ഥനയും നടത്തി.മനസ്സിലുണ്ടായിരുന്ന അസ്വസ്ഥകള്‍ നീങ്ങിയെന്നും എല്ലാം അല്ലാഹുവില്‍ ഭരമേല്‍‌പ്പിക്കുന്നു എന്നും ഉമ്മ പറഞ്ഞു.ഭയപ്പെടേണ്ട അടുത്ത ദിവസം തൃശൂര്‍ ആശുപത്രിയിലേയ്‌ക്ക്‌ പോകാമെന്നു സമാശസിപ്പിച്ചു.

2017 ഒക്‌ടോബര്‍ രണ്ടിന്‌ വൈകുന്നേരം എല്ലാവരും കൂടെയുള്ള തൃശൂര്‍ യാത്ര ഈ സന്തുഷ്‌ട കുടും‌ബത്തിന്റെ ഉമ്മൂമയുമായുള്ള അനര്‍‌ഘ നിമിഷങ്ങള്‍ സമ്മാനിച്ച അവസാന യാത്രയായിരിക്കുമെന്നു നിനച്ചതേയില്ല. മരണത്തിന്റെ തൊട്ടു മണിക്കൂറുകള്‍‌ക്ക്‌ മുമ്പ്‌വരേയും തന്നെ സന്ദര്‍‌ശിക്കാനെത്തിയവരെ വേണ്ടത് പോലെ  പരിഗണിക്കാന്‍ പരിചരിക്കാന്‍ മക്കള്‍‌ക്ക് നിര്‍‌ദേശം നല്‍‌കുന്നതില്‍ അവര്‍ പ്രത്യേകം ജാഗ്രത കാണിച്ചിരുന്നു.

ഉമ്മ ഞങ്ങള്‍‌ക്ക്‌ വേണ്ടി പ്രാര്‍‌ഥിക്കണമെന്ന് അവസരോചിതമായി  ഇളയ സഹോദരി നേര്‍‌ത്ത സ്വരത്തില്‍ ആവശ്യപ്പെട്ടപ്പോള്‍, നോക്കട്ടെ ഓര്‍‌മ്മയില്‍ വരുന്നതിനെക്കുറിച്ചൊക്കെ പടച്ചോനോട്‌ പറഞ്ഞു നോക്കാം... എന്ന നര്‍‌മ്മം പറഞ്ഞു ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്‌ത സ്‌നേഹ നിധിയായ പൊന്നുമ്മ.

2017 ഒക്‌ടോബര്‍ നാലിനു വൈകുന്നേരം പ്രത്യേക പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.പാതിരായ്‌ക്ക്‌ ശേഷം സങ്കീര്‍‌ണ്ണമാണെന്ന അറിയിപ്പ്‌  നല്‍‌കപ്പെട്ടു.അഥവാ 2017 ഒക്‌ടോബര്‍ 5 (ചന്ദ്രമാസ കണക്കനുസരിച്ച്‌ ഹിജ്‌റ 1439 മുഹറം 15) പുലര്‍‌ച്ചയ്‌ക്ക്‌  ഒന്നരയോടെ മരണത്തിന്റെ അനുഗ്രഹത്തിന്റെ മാലാഖമാരുടെ സാന്നിധ്യം ഞങ്ങള്‍ തിരിച്ചറിഞ്ഞു. ജീവിച്ചിരിക്കുന്ന എല്ലാ മക്കളും ഞാനും കുടും‌ബിനിയും മക്കളും ഉമ്മയുടെ അന്ത്യയാത്രയ്‌ക്ക്‌ സാക്ഷ്യം വഹിച്ചു.

ഉമ്മയുടെ വേര്‍‌പാടിനു ശേഷം വര്‍‌ഷങ്ങള്‍ പിന്നിട്ടിട്ടും മുല്ലശ്ശേരി അബ്‌സ്വാര്‍ കോര്‍‌ണറില്‍ നൊമ്പരപ്പെടുത്തുന്ന ശാന്തത ഇപ്പോഴും  തളം കെട്ടിനില്‍‌ക്കുന്ന പ്രതീതി.

വാര്‍‌ദ്ധക്യ സഹജമായ നേര്‍‌ത്ത ചില അടയാളങ്ങള്‍ പോലും പൂനിലാവൊളിയുള്ള തൂമന്ദഹാസത്തിലൊളിപ്പിച്ചു വെച്ച ഞങ്ങളുടെ ഉമ്മ.. ഉമ്മൂമ ശാന്തിയുടെ സമധാനത്തിന്റെ ലോകത്തേയ്‌ക്ക്‌ യാത്രയായിട്ട്‌ നീണ്ട ഏഴുവര്‍‌ഷങ്ങള്‍.

പ്രാര്‍‌ഥനാ പൂര്‍‌വ്വം.
മഞ്ഞിയില്‍
15.01.1446