Friday, July 19, 2024
Wednesday, May 22, 2024
നന്ദി ആരോട് ചൊല്ലേണ്ടു ഞാന്‍...
പ്രസാധകരോടും പ്രിയപ്പെട്ടവരോടും കൂടിയാലോചിച്ച്, സച്ചിദാനന്ദന്‍ സാറിന്റെ സമയവും സൗകര്യവും കൂടെ പരിഗണിച്ച് മെയ് 20 ന് സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളില്‍ 'മഞ്ഞു തുള്ളികളുടെ' പ്രകാശനം നടത്താന്‍ തീരുമാനിച്ചു.
വചനം ഡയറക്‌ടര്‍ സിദ്ദീഖ് കുറ്റിക്കാട്ടൂര്‍,സക്കീര്‍ ഹുസൈന്‍ തൃശൂര്‍,അഡ്വ.ഖാലിദ് അറക്കല്‍,എ.വി.എം ഉണ്ണി എന്നിവരും പ്രിയപ്പെട്ടവരും ആദ്യാന്തം കൂടെയുണ്ടായിരുന്നു.പ്രഭാഷകരുടെ എണ്ണം കുറച്ചു കൊണ്ട് പരമാവധി ചുരുങ്ങിയ അജണ്ട എന്നതായിരുന്നു പൊതുവെ സ്വീകരിക്കപ്പെട്ടത്.പുസ്‌തകത്തിന്റെ പകര്‍പ്പും അജണ്ടയും മുന്‍കൂട്ടി അതിഥികള്‍ക്ക് കൈമാറി.പ്രകാശന വാര്‍ത്താ വര്‍ത്തമാനങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചു.പ്രത്യേകം നിര്‍ദേശിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ പ്രസ്സ്ക്ലബ്ബിലെ മീഡിയാ ന്യൂസ് ബോക്‌സുകളില്‍ വാര്‍ത്താ കുറിപ്പുകള്‍ നല്‍കി.തൊട്ടടുത്ത ദിവസം സ്ഥിരമായി വായിക്കുന്ന പത്രത്തില്‍ ഒഴികെ എല്ലാ പത്ര മാധ്യമങ്ങളിലും 'ഇന്നത്തെ പരിപാടിയില്‍' പ്രകാശന വാര്‍ത്ത സ്ഥലം പിടിച്ചു.
മെയ് 20 മാനം കൂടുതല്‍ കനക്കുന്നതായി അനുഭവപ്പെട്ടിരുന്നു.വചനം ഡയറക്‌ടര്‍ സിദ്ദീഖ് കുറ്റിക്കാട്ടൂരും പി.ടി കുഞ്ഞാലിമാഷും നേരത്തോടെ തൃശൂരില്‍ എത്തും വിധം കോഴിക്കോട് നിന്നും യാത്ര പുറപ്പെട്ട് മധ്യാഹ്നത്തോടെ തൃശൂരില്‍ എത്തിയിരുന്നു.അറക്കല്‍ ഖാലിദും എ.വി.എം ഉണ്ണിയും നാല് മണിക്ക് മുമ്പ് തന്നെ സാഹിത്യ അക്കാഡമിയില്‍ സാന്നിധ്യം അറിയിച്ചു.ഡോ.സലീല്‍ ഹസന്‍ അനിവാര്യമായ കാരണത്താല്‍ പങ്കെടുക്കാന്‍ കഴിയില്ല എന്ന് അറിയിച്ചതിനാല്‍ സൈനബ് ചാവക്കാടിനെ പുസ്‌തകം സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു.സൈനബ് ചാവക്കാടും മഞ്ഞിയിൽ കുടുംബംവും ഒരുമിച്ചായിരുന്നു സാഹിത്യ അക്കാഡമിയില്‍ എത്തിയത്.
വൈകുന്നേരം 5.15 നാണ് അജണ്ട പ്രകാരം പരിപാടി തുടങ്ങേണ്ടത്.വേദിയും ശബ്‌ദ സംവിധാനവും ബന്ധപ്പെട്ടവര്‍ ക്രമീകരിച്ചു.ഞങ്ങൾ സച്ചിദാനന്ദന്‍ സാറിന്റെ ഓഫീസില്‍ ചെന്നു കണ്ടു കൃത്യസമയത്ത് തന്നെ പരിപാടി ആരംഭിക്കുമെന്നു ഓര്‍മ്മപ്പെടുത്തി.
പരിപാടി തുടങ്ങാനുള്ള സമയം അടുക്കും തോറും നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരുന്നു.ഏറെ പ്രതീക്ഷയുണ്ടായിരുന്ന സഹോദരങ്ങള്‍ ആരും ഹാജറുണ്ടായിരുന്നില്ല.
പ്രിയപ്പെട്ടവരും ബന്ധുമിത്രാധികളും അവസരത്തിനൊത്ത് ഉണര്‍ന്നതിനാല്‍ യഥാ സമയം പരിപാടി ആരംഭിക്കാന്‍ സാധിച്ചു.
വിമല്‍ വാസുദേവിന്റെ ശബ്‌ദത്തില്‍ പൊന്നുമ്മ എന്ന കവിതയുടെ ശബ്‌ദലേഖനം വൈലോപ്പിള്ളിഹാളില്‍ പ്രതിധനിച്ചപ്പോള്‍ എന്തു കൊണ്ടോ ഹൃദയം നൊന്തു.
ഒരു അക്കാഡമിക് പ്രഭാഷണമൊന്നും ചെയ്യാനുദ്ദേശിക്കുന്നില്ല എന്ന് സച്ചിദാനന്ദന്‍ സാര്‍ ആമുഖമായി പറഞ്ഞുവെങ്കിലും ഒന്നാന്തരം ക്ലാസിക് പ്രഭാഷണത്തിന് സദസ്സ് സാക്ഷ്യം വഹിച്ചു.അധ്യക്ഷന്‍ പി.ടി കുഞ്ഞാലി മാഷ് തന്റെ സ്വതസിദ്ധ ശൈലിയില്‍ സദസ്സിന്റെ മനം കവര്‍ന്നു.അറക്കലും ഖുറൈഷിയും സൈനബും സക്കീര്‍ ഹുസ്സൈനും വചനം സിദ്ദീഖും തങ്ങളുടെ ഊഴങ്ങള്‍ ഹൃദയാവര്‍ജ്ജകമാക്കി.ഇര്‍ഫാന കല്ലയില്‍ മഞ്ഞിയില്‍ കവിതക്ക് ചിറക് തുന്നിയപ്പോള്‍ സദസ്സിലുള്ളവരും കൂടെ പറന്നു.കവിക്ക് പറയാനുള്ളത് പുസ്‌തകത്തിലുണ്ടെന്നായിരുന്നു കവിയുടെ മറുപടി.പൊന്നുമ്മക്ക് വേണ്ടി സമര്‍പ്പിച്ച പുസ്‌തകം എന്നു തൊണ്ടയിടറാതെ പറയാന്‍ കഴിയാത്ത കവി എന്തു മറുപടിപറയാനാണ്.
എല്ലാ മംഗളമായി തീരുന്നത് വരെ ആദരണീയനായ സച്ചിദാനന്ദന്‍ സാര്‍ വേദിയിലുണ്ടായിരുന്നു.
വാര്‍ത്തകള്‍ ഓണ്‍ ലൈന്‍ ഓഫ് ലൈന്‍ ഇതരമീഡിയകള്‍ എല്ലാം പ്രാധാന്യം ചോരാതെ പ്രസിദ്ദീകരിച്ചു.പ്രിയപ്പെട്ട പത്രം ഇവിടെയും നിരാശരാക്കി.
പ്രസാധനവുമായി ബന്ധപ്പെട്ട് ആദ്യാന്തം എല്ലാ അര്‍ഥത്തിലും സഹകരിച്ചവര്‍ക്കും സഹായിച്ചവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും നന്ദി പ്രകാശിപ്പിക്കുന്നു.
=============
അബ്‌ദുല്‍ അസീസ് മഞ്ഞിയില്‍
Tuesday, May 21, 2024
മഞ്ഞു തുള്ളികള്‍
തന്റെ ബോധ്യങ്ങള്‍ ഹൃദ്യമായും സൂക്ഷ്‌മമായും അനുവാചകനെ ധരിപ്പിക്കാനുള്ള ആസ്വദിപ്പിക്കാനുള്ള കവിയുടെ ശ്രമങ്ങളാണത്രെ കവിതകള്‍.പ്രൊ.കെ സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. കാവ്യഭാഷയിൽ മിടിക്കുന്ന ഒരു സൂക്ഷ്മ വാദ്യമാണ് മഞ്ഞു തുള്ളികളിലെ ഓരോ കവിതയും.അനുഭവം മാത്രമല്ല ചരിത്രവും സ്വപ്നകാമനകളും സത്യസാക്ഷ്യവും സ്വത്വകാംക്ഷയും നീതിബോധവും സന്ദേഹവും കവിതയിൽ പൊലിക്കുന്നു.മഞ്ഞു തുള്ളികള്‍ പോലെ നിഷ്‌കളങ്കമാണ് മഞ്ഞിയില്‍ കവിതകള്‍.പറഞ്ഞറിയിക്കാന്‍ കഴിയാത്ത അനുഭൂതി ലോകങ്ങളെ ആവിഷ്‌ക്കരിക്കുന്നതാണ് കവിത.വര്‍ത്തമാന കാലവും ലോകവും രാഷ്‌ട്രീയവും എല്ലാം കൃത്യമായി അടയാളപ്പെടുത്തുന്നതാണ് ഈ കവിതാ സമാഹാരം.സദസ്സ് വിലയിരുത്തി.
സാഹിത്യ നിരൂപകന്‍ പി.ടി കുഞ്ഞാലി മാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രകാശനച്ചടങ്ങില്‍,എ.വി.എം ഉണ്ണി പുസ്‌തക പരിചയം നടത്തി.സൈനബ് ചാവക്കാട്,സക്കീര്‍ സാഹിബ് (തനിമ),സൈനുദ്ദീന്‍ ഖുറൈഷി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.ഇര്‍ഫാന കല്ലയില്‍ താഴ്‌വരയുടെ കണ്ണീര്‍ എന്ന മഞ്ഞിയിലിന്റെ കവിത ആലപിച്ചു.അസിസ് മഞ്ഞിയില്‍ മറുപടി പറഞ്ഞു.ശ്രീ വിമല്‍ വാസുദേവ് ആലപിച്ച പൊന്നുമ്മ എന്ന കവിതയുടെ ശബ്‌ദലേഖനത്തോടെ പ്രാരംഭം കുറിച്ച സായാഹ്ന സംഗമത്തില്‍ അഡ്വ.അറക്കല്‍ ഖാലിദ് സ്വാഗതമാശംസിച്ചു.വചനം ഡയറക്‌ടര്‍ സിദ്ദീഖ് കുറ്റിക്കാട്ടൂര്‍ നന്ദി പ്രകാശിപ്പിച്ചു.
----------------------------
ഏകാധിപത്യത്തിനെതിരേയുള്ള നിരന്തര പ്രതിരോധമാവണം കവിത".
സച്ചിദാനന്ദൻ
"മഞ്ഞുതുള്ളികൾ " പ്രകാശനം ചെയ്തു.
തൃശൂർ: നമ്മുടെ രാജ്യത്തെ സമഗ്രമായി ഗ്രസിക്കുന്ന മഹാവിപത്താണ് അരിച്ചിറങ്ങുന്ന ഫാഷിസവും അത് മുന്നോട്ട് വെയ്ക്കുന്ന ഏകാധിപത്യ ജ്വരവും.
പ്രകൃതിക്ഷോഭങ്ങൾ മനുഷ്യനെ ദുഃഖിതനാക്കുന്നു. അതേ പോലെ സമഗ്രാധിപത്യവും സ്വേച്ഛാധിപത്യവും നമ്മെ സംഘർഷത്തിലാക്കുന്നു. എപ്പോഴാണ് നാം അപരമാക്കപ്പെടുന്നതെന്നത് രാജ്യത്തെ വലിയൊരു വിഭാഗം പൗരൻമാരുടെ വേവലാതിയാണ്. മത ന്യൂനപക്ഷങ്ങൾ ഇന്നിന്ത്യയിൽ ഒരു ദുരിത സാനുവിലാണ്. അസത്യങ്ങൾ സത്യങ്ങളായി അവതരിക്കുന്നു.
ഈ ഭീകരാവസ്ഥ നിലനിൽക്കുന്ന സാമൂഹിക അന്തരീക്ഷത്തിൽ കവിതകൾ തീക്ഷണമായ പ്രതിരോധമായി മാറണമെന്ന് പ്രൊഫ: സച്ചിതാനന്ദൻ അഭിപ്രായപ്പെട്ടു.
അസീസ് മഞ്ഞിയിലിൻ്റെ മഞ്ഞുതുള്ളികൾ " എന്ന കവിതാ സമാഹാരം തൃശൂർ സാഹിത്യ അക്കാഡമിയിലെ വൈലോപ്പള്ളി ഹാളിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കവയിത്രി സൈനബ് ചാവക്കാട് പുസ്തകം ഏറ്റുവാങ്ങി.
ഏത് ജനതയുടേയും സന്തോഷത്തിലും ആഘോഷത്തിലും കവിയുണ്ടാവും, അവരുടെ ദു:ഖത്തിൽ വിശേഷിച്ചും. അതയാളുടെ അവതാരലക്ഷ്യമാണ്", സച്ചിദാനന്ദൻ ഓർമിപ്പിച്ചു.
കവികളും കലാകാരന്മാരും ഒരേ ഗോത്രത്തിൽ നിന്നാണ് വരുന്നത്. ആ ഗോത്രം മനുഷ്യ ഗോത്രമാണ്. അവരുടെ സുരക്ഷ കവിയുടെ ധർമമാണ് ''തൻ്റെ ഗോത്രം എന്ന കവിത ചൊല്ലിക്കൊണ്ട് അദ്ദേഹം തുടർന്നു.
സാഹിത്യ നിരൂപകനും, എഴുത്തുകാരനുമായ പി.ടി. കുഞ്ഞാലി അധ്യക്ഷതവഹിച്ചു. കവിതയുടെ സൂക്ഷ്മമണ്ഡത്തിലേക്കിറങ്ങി പി ടി കുഞ്ഞാലി നടത്തിയ നിരീക്ഷങ്ങളെ ഏറ്റെടുത്തു കൊണ്ടാണ് സച്ചിതാനന്ദൻ പ്രഭാഷണം മുഴുമിപ്പിച്ചത്.
ഇർഫാന കല്ലയിൽ കവിതാലാപനം നടത്തി.മാധ്യമപ്രവർത്തകൻ സക്കീർ ഹുസൈൻ തൃശൂർ, സൈനുദ്ദീൻ ഖുറൈശി എന്നിവർ ആശംസകൾ നേർന്നു.
തൻ്റെ മാതാവിന് സമർപ്പിച്ച കവിതാ സമാഹാരത്തെ കുറിച്ച് കവി അസീസ് മഞ്ഞിയിൽ സംസാരിച്ചത് വികാരഭരിതനായാണ്.ഖാലിദ് അറക്കൽ സ്വാഗതവും സിദ്ദീഖ് കുറ്റിക്കാട്ടൂർ നന്ദിയും പറഞ്ഞു.കോഴിക്കോട് വചനം പബ്ലിഷിംഗ് ഹൗസാണ് പ്രസാധകർ.
-------
വചനം
Thursday, May 2, 2024
തെളിനീര്
മുല്ലശ്ശേരി കുന്നും പുറത്താണ് എന്റെ വീട്.ഇരുപത്തിയഞ്ച് അടി താഴ്‌ചയുള്ള സ്വാഭാവികമായ കല്‍കിണറ്റില്‍ ജലലഭ്യതയില്‍ നേരിയ കുറവ് ഉണ്ടാകാറുണ്ടെങ്കിലും ജലമുപയോഗിക്കുന്നതില്‍ ചെറിയൊരു ജാഗ്രതയുണ്ടായാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമേ ഉണ്ടാകുമായിരുന്നുള്ളൂ.എന്നാല്‍ ഇത്തവണ കിണറ്റിന്റെ നെല്ലിപ്പടി ശരിക്കും വെളിവായി.ചെറിയൊരു കുഴിയില്‍ ഇത്തിരിവെള്ളം.അതില്‍ പോലും വശങ്ങള്‍ ഇടിഞ്ഞ് മണ്ണ് വീണ് ചെളിവെള്ളമാകുന്ന അവസ്ഥയും.ഏതായാലും കിണര്‍ വൃത്തിയാക്കാന്‍ തീരുമാനിച്ചു.ഒപ്പം മണ്ണിടിച്ചലിനു പരിഹാരമുണ്ടാക്കാനും.കിണര്‍ വൃത്തിയാക്കാനും കിണറ്റിന്റെ വിസ്‌താരത്തിനൊത്ത കളിമണ്‍ വാര്‍പ്പുകള്‍ ഇറക്കാനും പരിചയസമ്പന്നരായ ജോലിക്കാരെ ഏല്‍പിച്ചു.
കോരിയെടുക്കാത്ത കിണറുകളില്‍ പ്രാണവായുവിന്റെ അളവ് വേണ്ടത്ര ഉണ്ടാകുകയില്ല.പകരം കാർബൺ മോണോക്സൈഡ് പോലെയുള്ള വിഷവാതകങ്ങളായിരിക്കും ഉണ്ടാകുക.തൊട്ടി ഉപയോഗിച്ചു വെള്ളം കോരിയെടുക്കാത്തതിനാൽ വെള്ളം ഇളകുന്നില്ല. ഇങ്ങനെയുള്ള കിണറുകളിൽ ആവശ്യത്തിനു ശുദ്ധവായു കാണില്ല.കിണറ്റിലിറങ്ങുന്നതിനു മുൻപായി ശുദ്ധവായു ഉണ്ടെന്ന് ഉറപ്പാക്കണം. ഇതിനായി മെഴുകുതിരി ജലനിരപ്പിനു മുകളിലെത്തിക്കണം. പെട്ടെന്ന് കെട്ടുപോയാൽ ശുദ്ധവായു ഇല്ലെന്ന് ഉറപ്പിക്കാം. പ്രാണവായു എത്തിക്കാൻ പച്ചിലകൾ കെട്ടിയ വലിയ കമ്പ് കയറിൽക്കെട്ടി വെള്ളത്തിനു മുകളിലെത്തിച്ച് പലതവണ ഉയർത്തുകയും താഴ്ത്തുകയും ചെയ്യണം. വിഷവാതകം പുറത്തു പോകാൻ ഇതു സഹായിക്കും. കിണറ്റിലിറങ്ങുമ്പോൾ കയറിന്റെ ഒരറ്റം അരയിൽ കെട്ടിയതിനുശേഷം മറ്റേ അറ്റം ബലമുള്ള മരത്തിലോ മറ്റോ കെട്ടണം. കിണറ്റിലിറങ്ങുന്ന സമയത്ത് അബോധാവസ്ഥയിലായാൽ പെട്ടെന്ന് വലിച്ചുകയറ്റാൻ ഇതു സഹായിക്കും.
ചുരുക്കത്തില്‍ എല്ലാ മുന്‍ കരുതലോടും ജ്രാഗതയോടെയും കിണര്‍ ശുചീകരണം കഴിഞ്ഞു. കളിമണ്ണു കൊണ്ടുണ്ടാക്കിയ നാല് വാര്‍പ്പുകള്‍ ഇറക്കി.കളിമണ്‍ വാര്‍പ്പ് വൃത്തത്തിന് .ചുറ്റിലും കരിങ്കല്ല് ചീളുകള്‍ പാകി. കിണറ്റിന്റെ ഏറ്റവും ആഴത്തില്‍ ഇടിഞ്ഞു നില്‍ക്കുന്ന മണ്ണ് വീണ്ടും കിണറ്റില്‍ വീഴുന്ന സാഹചര്യം റിങ്ങുകള്‍ ഇറക്കുന്നതോടെ ഇല്ലാതായി.കണ്ണീര് പോലെയുള്ള തെളിനീര് കൊണ്ട് കിണര്‍ സമൃദ്ധം.ദൈവത്തിന് സ്‌തുതി.
Wednesday, April 24, 2024
ഖദീജ ഇമ്പാര്‍ക്ക്
മക്കൾ:മുബാറക് ഇമ്പാർക്ക്,ജമാൽ ഇമ്പാർക്ക്,ഹക്കീം ഇമ്പാർക്ക് (വൈറ്റ് കോളർ), നൂർജഹാൻ,ഹസീന.മരുമക്കൾ:മുഹമ്മദ് ഇഖ്‌ബാല്‍ (വൈറ്റ് കോളർ),മൊയ്‌നുദ്ധീൻ (ഖത്തർ),ജസീറ,സബീന.
------------
സ്‌നേഹ നിധിയായ താത്ത ഓര്‍മ്മകളുടെ സുഗന്ധം ബാക്കിയാക്കി പറന്നു പോയിരിക്കുന്നു.ഒരു ദേശത്തിന്റെ സാമൂഹിക സാംസ്‌ക്കാരിക മണ്ഡലങ്ങളിലെ ചൂടും ചൂരും നിറഞ്ഞ തറവാടിന്റെ പ്രതാപകാലം ജ്വലിച്ചു നിന്ന കാലത്തും ശേഷം തന്റെ നല്ലപാതിയുടെ ഇടം വലങ്ങളില്‍ കര്‍മ്മ നൈരന്തര്യങ്ങള്‍ക്കെല്ലാം സാക്ഷിയായപ്പോഴും പ്രസന്നവദയായി പ്രശോഭിച്ചിരുന്ന നെയ്‌തിരി അണഞ്ഞു പോയിരിക്കുന്നു.
കൃത്രിമങ്ങളുടെ അതിരുകളില്ലാത്ത വീട്ടുവരാന്തയിലെത്തുന്നവര്‍ക്ക് സുപരിചിതമായ സ്‌നേഹാഭിവാദ്യങ്ങള്‍ നിലച്ചു പോയിരിക്കുന്നു.അതിഥികളായത്തുന്നവരുടെ മുഖങ്ങളില്‍ വെണ്ണിലാവുദിപ്പിക്കുന്ന തൂവെളിച്ചം അസ്‌തമിച്ചിരിക്കുന്നു.തന്നെ സന്ദര്‍ശിക്കുന്ന ഓരോരുത്തരേയും പ്രത്യേകം പ്രത്യേകം പരിഗണിക്കുകയും സ്വീകരിക്കുകയും ചെയ്‌തിരുന്ന വിനീതയായ മഹതി ദൈവ വിളിക്കുത്തരം നല്‍കി യാത്രയായിരിക്കുന്നു.ഇടത്താവളത്തിലൊരുക്കിയ കൂട്ടില്‍ അവര്‍ പൊഴിച്ചിട്ട ഓര്‍മ്മകളുടെ പൊന്‍ തൂവലുകളില്‍ തൊട്ടു തലോടി ഓര്‍മ്മകളെ ജീവിപ്പിക്കാം.മനസ്സ് തൊട്ട് പ്രാര്‍ഥിക്കാം.
വിശുദ്ധ ഖുര്‍ആനിന്റെ ഭാഷയില്‍ എല്ലാ ആത്മാവും മരണത്തെ ആസ്വദിക്കുന്നതാണ്. പിന്നീട് നമ്മുടെ അടുക്കലേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.ആത്മാവിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ മനുഷ്യന്റെ വിഭാവനകളില്‍ ഒതുങ്ങാത്തതാണ്.ആത്മാവിനെ കുറിച്ച ജ്ഞാനം അല്‍പമല്ലാതെ മനുഷ്യന് നല്‍കപ്പെട്ടിട്ടില്ല എന്നും വിശുദ്ധ വചനങ്ങളില്‍ നിന്നും വായിക്കാനാകും. കൊളുത്തി വെച്ച തിരി അണഞ്ഞു പോകുന്ന മാതിരി.ഒരു പ്രകാശ കിരണം കെട്ടു പോകുന്ന പോലെ.
അല്ലാഹുവിന്റെ മാലാഖമാര്‍ പ്രകാശം കൊണ്ടും,ജിന്നു വംശത്തിലുള്ളവര്‍ അഗ്‌നി കൊണ്ടും സൃഷ്‌ടിക്കപ്പെട്ടപ്പോള്‍ മനുഷ്യന്‍ മണ്ണു കൊണ്ടാണ് സൃഷ്‌ടിക്കപ്പെട്ടിട്ടുള്ളത്.മനുഷ്യ ശരീരത്തില്‍ ഉള്ളതെല്ലാം മണ്ണില്‍ നിന്നാണ്.മനുഷ്യന്‍ ജീവിച്ചിരിക്കുമ്പോള്‍ അവന്‍ ആഹരിച്ചു കൊണ്ടിരിക്കുന്നതെല്ലാം മണ്ണില്‍ നിന്നു തന്നെ.ജീവന്‍ നഷ്‌ടപ്പെടുന്ന സകല ജീവജാലങ്ങളും മണ്ണില്‍ മറമാടപ്പെടുകയും മണ്ണില്‍ ലയിച്ചു ചേരുകയുമാണ്.മനുഷ്യ ശരീരം എന്നത് ഈ ഭൂമിയില്‍ മനുഷ്യന്റെ ആത്മാവിനെ വഹിക്കുന്ന ഒരു കൂട് മാത്രമാണ്.നിര്‍ണ്ണയിക്കപ്പെട്ട അവധിയില്‍ ആത്മാവ് ഊരിയെടുക്കപ്പെടുന്നതോടെ മനുഷ്യ ശരീരം നിശ്ചലമാകുന്നു - നിര്‍ജീവമാകുന്നു.മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ വെച്ച് സ്രഷ്‌ടാവ് സന്നിവേശിപ്പിച്ച ആത്മാവ് ശരീരത്തില്‍ ഉള്ളത്ര കാലമാണ് മനുഷ്യന്റെ ആയുസ്സ്.
ആത്മാവ് ശരീരത്തില്‍ ഉള്ളപ്പോള്‍ ഉള്ള അവസ്ഥയായിരിക്കില്ല.അതില്‍ നിന്നും വേര്‍പ്പെട്ടാലുള്ള അവസ്ഥ.ആത്മാവ് ശരീരത്തില്‍ നിന്നും സ്വതന്ത്രമായി എന്നതിനര്‍ഥം സര്‍വതന്ത്ര സ്വതന്ത്രയായി എന്നല്ല.മറിച്ച് നിയോഗിക്കപ്പെട്ട മാലാഖമാരുടെ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണെന്നാണ് പഠിപ്പിക്കപ്പെട്ടിട്ടുള്ളത്.മരണം സംഭവിക്കുന്നതോടെ മൃതശരീരം ഭൗതിക ശരീരം മയ്യിത്ത് എന്നൊക്കെയാണ് ഏതു മഹാനെകുറിച്ചും മഹതിയെ കുറിച്ചും പറയുകയുള്ളൂ.ഒപ്പം ആത്മാവിന് ശാന്തി ലഭിക്കാനുള്ള പ്രാര്‍ഥനകളും.
പുണ്യാത്മാക്കള്‍ മരണവേളയില്‍ ശാന്തരായിരിക്കുമെന്ന് ഖുര്‍ആനിന്റെ പദപ്രയോഗത്തില്‍ നിന്നു മനസ്സിലാക്കാം. മരണത്തിന്റെ മാലാഖ വന്ന് അവരെ അഭിസംബോധന ചെയ്യുന്നതു തന്നെ ആത്മാവേ എന്നാകുന്നു. ശാന്തിയടഞ്ഞ ആത്മാവേ, നിന്റെ നാഥനിലേക്ക് സ്വയം തൃപ്തയും മറ്റുള്ളവര്‍ക്ക് തൃപ്തിയേകുന്നവളുമായി പുറപ്പെട്ടുകൊള്ളുക. എന്റെ ഇഷ്ടദാസന്മാരുടെ കൂട്ടത്തില്‍ പ്രവേശിക്കുക. എന്റെ സ്വര്‍ഗത്തിലും പ്രവേശിക്കുക. പരിശുദ്ധാത്മാവിന്റെ സമീപത്ത് എത്തിയാല്‍ മാലാഖമാര്‍ സലാം പറഞ്ഞ് അഭിസംബോധന ചെയ്യും.ആനന്ദകരമായ മടക്കയാത്രയ്ക്ക് സ്‌നേഹത്തോടെ ക്ഷണിക്കാനും സമാധാനത്തോടുകൂടി കൂട്ടിക്കൊണ്ടുപോകാനുമാണ് മാലാഖമാര്‍ വരുന്നത്. തങ്ങളെ അനുഗമിക്കുന്ന ആത്മാവിന് വിരഹ ദുഃഖം മറന്ന് പൂര്‍ണ ആനന്ദം ലഭിക്കണമെന്നു കരുതി അതിമനോഹരവും അത്യാകര്‍ഷകവുമായ അലങ്കാരവേഷം അണിഞ്ഞുകൊണ്ടാണ് നിയോഗിക്കപ്പെട്ട മാലാഖമാര്‍ അതിനെ സമീപിക്കുന്നത്. കണ്ണിനു മുന്നില്‍ ദൃശ്യം പ്രകടമാകും വിധം പ്രവാചകന്‍ വിശദീകരിക്കുന്നുണ്ട്.
സത്യവിശ്വാസിയായ ദൈവദാസന്റെ ഐഹിക ജീവിതത്തിന്റെ അന്ത്യവും പാരത്രിക ജീവിതത്തിന്റെ ആരംഭവുമായിക്കഴിഞ്ഞാല്‍ സ്വര്‍ഗീയ വസ്ത്രങ്ങളും സുഗന്ധ ദ്രവ്യങ്ങളുമായി സൂര്യനെപ്പോലെ ജ്വലിക്കുന്ന തൂവെള്ള മുഖമുള്ള കുറേ മാലാഖമാര്‍ ആകാശത്തു നിന്നിറങ്ങി വന്ന് അവന്റെ കണ്‍ പീലി മുഴുക്കെ നിറഞ്ഞൊഴുകും വിധം ഇരിക്കുന്നു.പിന്നീട് മരണത്തിന്റെ മാലാഖ വന്ന് അവന്റെ തലഭാഗത്ത് ഇരുന്നിട്ട് ഇങ്ങനെ ക്ഷണിക്കുന്നു : പരിശുദ്ധാത്മാവേ, അല്ലാഹുവിന്റെ പാപമോചനത്തിലേക്കും പൊരുത്തത്തിലേക്കുമായി പുറപ്പെട്ടുകൊള്ളുക.അപ്പോഴേക്കും കൂജയില്‍ നിന്ന് വെള്ളം ഒഴുകിവരുന്നതുപോലെ ആത്മാവ് ഒഴുകിവരികയായി. ഉടനെ മരണത്തിന്റെ മാലാഖ അതിനെ സ്വാഗതം ചെയ്യുകയും പൊടുന്നനെ കൂടെയുള്ള മറ്റു മാലാഖമാരെ ഏല്‍പ്പിക്കുകയും അവരതിനെ സുഗന്ധം പൂശി സ്വര്‍ഗീയ വസ്ത്രങ്ങളിലാക്കുകയും ചെയ്യുന്നു.
ഭൂമിയില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന കസ്തൂരിയുടെ പരിമളം ഉണ്ടായിരിക്കും അതിന്. അങ്ങനെ അവര്‍ ആത്മാവുമായി ആകാശലോകത്തേക്ക് ഉയരുകയായി. വഴിയില്‍ കാണുന്ന എല്ലാ മാലാഖമാരും ഏതാണീ പരിശുദ്ധാത്മാവ് എന്ന് അന്വേഷിക്കുന്നു. അദ്ദേഹത്തിന് പറയാറുണ്ടായിരുന്ന ഏറ്റവും നല്ല പേരില്‍ അവര്‍ അതിനെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു.ഇതുപോലെ ഏറെ മനോഹരമായി മരണത്തെ കുറിച്ച് സജ്ജനങ്ങളുടെ ആത്മാവിനുള്ള സ്വര്‍ഗ്ഗീയമായ സ്വീകരണത്തെ കുറിച്ച് പ്രവാചക ശ്രേഷ്‌ഠന്‍ വിശദീകരിച്ചിട്ടുണ്ട്.
------------
ഇവ്വിധം സ്വീകരിക്കപ്പെട്ട ആത്മാക്കളുടെ ഗണത്തില്‍ പ്രിയപ്പെട്ടവരെ ഉള്‍പ്പെടുത്തി അനുഗ്രഹിക്കണേ....
നാഥാ .....
-----------
അസീസ് മഞ്ഞിയില്‍
Monday, April 8, 2024
2024 ലെ റമദാന്‍
----------
സാന്ദര്‍ഭികമായി ഇമാം മുഹമ്മദ് ബിന്‍ അബ്‌ദുല്‍ വഹാബ് മസ്‌ജിദിനെക്കുറിച്ച്:-
അല്‍ ഖുവൈറില്‍ പണിതീര്‍ത്ത രാജ്യത്തെ ഏറ്റവും വലിയ പള്ളി . ഖത്തറിന്റെ പരമ്പരാഗത നിര്‍മാണ പ്രൗഢിയും ആധനുനികതയുടെ രൂപകല്‍പനാ വൈഭവവും ശില്‍പവൈദഗ്ധ്യത്തിന്റെ ദൃശ്യഭംഗിയും സമ്മേളിക്കുന്ന പള്ളി രാജ്യത്തെ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഏറ്റവും നൂതനമായ അടയാളം കൂടിയായിരിക്കും.
ഒരേ സമയം പതിനായിരം പേര്‍ക്ക് പ്രാര്‍ഥന നിര്‍വഹിക്കാന്‍ കഴിയുന്ന പള്ളിയോടനുബന്ധിച്ച് ഗ്രന്ഥശാല അടക്കമുള്ള മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിലവിലെ ഏറ്റവും വലിയ പള്ളിയായ സ്‌പൈറല്‍ മോസ്‌കിനെ രണ്ടാം സ്ഥാനത്താക്കിക്കൊണ്ടാണ് നിര്‍മാണത്തിലും രൂപകല്‍പനയിലും സൗകര്യങ്ങളിലും ഏറെ സവിശേഷതകളുള്ള അല്‍ ഖുവൈറിലെ പള്ളി വലുപ്പത്തില്‍ ഒന്നാം സ്ഥാനം കൈയ്യടക്കുന്നത്.
ഇരുപത്തിയഞ്ചോളം വലിയ താഴികക്കുടങ്ങളും നിരവധി ചെറിയ താഴികക്കുടങ്ങളും നാല് മിനാരങ്ങളുമുള്ള പള്ളിയുടെ നിര്‍മാണം 2006 ലായിരുന്നു ആരംഭിച്ചത്.
ഒന്നേമുക്കാല്‍ ലക്ഷം ചതുരശ്രമീറ്റര്‍ സ്ഥലത്ത് 19,500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിലാണ് പള്ളി നിര്‍മിച്ചിരിക്കുന്നത്. 14,877 ചതുരശ്രമീറ്റര്‍ സ്ഥലത്ത് വിശാലമായ പാര്‍ക്കിംഗ് സൗകര്യവുമൊരുക്കിയിട്ടുണ്ട്. പുരുഷന്‍മാര്‍ക്ക് അംഗശുദ്ധി വരുത്തുന്നതിനുള്ള സൗകര്യവും ബാത്‌റൂമുകളും 3,853 ചതുരശ്രമീറ്റര്‍ സ്ഥലത്താണ് ഒരുക്കിയിരിക്കുന്നത്.
12,117 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണം വരുന്ന ഗ്രൗണ്ട് ഫേ്‌ളാറിലാണ് പുരുഷന്‍മാര്‍ക്ക് നമസ്‌കാരത്തിനുള്ള പ്രധാന ഹാള്‍ . സ്ത്രീകള്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും അംഗശുദ്ധി വരുത്തുന്നതിനുള്ള സൗകര്യവും ബാത്‌റൂമുകളും വെവ്വേറെ സജ്ജീകരിച്ചിട്ടുണ്ട്. ഒന്നാം നിലയിലാണ് ലൈബ്രറി. ഇവിടെ തന്നെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം പ്രാര്‍ഥനാ ഹാളുകളുമുണ്ട്.
പള്ളി നിര്‍മാണത്തിന്റെയും മേല്‍നോട്ടത്തിന്റെയും ചുമതല എസ്.എം.ഇ.സി കമ്പനിക്കായിരുന്നു. ആസ്‌ത്രേലിയ, ആഫ്രിക്ക, പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക, ദക്ഷിണേഷ്യ, ഏഷ്യ പസഫിക് എന്നിവിടങ്ങളിലായി 40ഓളം ഓഫീസുകളും നാലായിരത്തോളം ജീവനക്കാരുമുള്ള കമ്പനിയുടെ മേഖലാ ആസ്ഥാനം ഖത്തറാണ്.
----------
പ്രത്യേകം നിര്‍ദേശിക്കപ്പെട്ട പോലെ വിശുദ്ധ ഖുര്‍ആനിലെ ഇസ്‌റാഅ് എന്ന അധ്യായം പഠനവിധേയമാക്കി.പ്രസ്‌തുത അധ്യായത്തെ ആസ്‌പദപ്പെടുത്തി സി.ഐ.സി തുമാമ സോണ്‍ ഒരുക്കിയ പാഠ പഠനങ്ങളും ദിനേനയുള്ള പ്രശ്‌നോത്തരിയുമായി ബന്ധപ്പെട്ടും സഹകരിക്കാനുള്ള സുവര്‍ണ്ണാവസരം യഥാവിധി ഉപയോഗപ്പെടുത്തി.
റമദാനിനോടനുബന്ധിച്ച് ഖുര്‍ആന്‍ ആസ്വാദനം എന്ന പഠന പരമ്പര അവതരിപ്പിക്കാന്‍ ഭാഗ്യമുണ്ടായി.സി.ഐ.സി തുമാമ സോണ്‍ സൗഹൃദ വേദിയുടെ ഹ്രസ്വ സന്ദേശങ്ങള്‍ പങ്കുവെക്കുന്നതിലും ഖത്തറിലെ പ്രസിദ്ധമായ മലയാളം റേഡിയൊ 98.6 ല്‍ മജ്‌ലിസ് റമദാന്‍ പ്രഭാഷണങ്ങളിലും പങ്കാളിയാകാന്‍ കഴിഞ്ഞു.
സി.ഐ.സി വിജ്ഞാന വിരുന്നും,ഖിയാഫ് ഇഫ്‌താര്‍ സംഗമവും,തനിമയുടെ അമൃതവാണിയും,സൗഹൃദവേദിയുടെ ഇഫ്‌താറും,പ്രാദേശിക ഒത്തു കൂടലുകളും എല്ലാം ഹരിതാഭമായ ഓര്‍മ്മകളായി മനസ്സിലുണ്ട്.
തിരക്ക് പിടിച്ച ദിനരാത്രങ്ങള്‍ക്കൊടുവില്‍ റമദാന്‍ വിടപറയുകയാണ്.
സര്‍വലോക പരിപാലകനായ നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ.
============
അസീസ് മഞ്ഞിയില്‍
Monday, April 1, 2024
അടര്‍ന്നു വീണ 39 വര്‍ഷം
അന്‍സാര്‍ വിവാഹിതനാണ്.കല്ലയില്‍ ഇസ്‌ഹാഖ് സാഹിബിന്റെ മകള്‍ ഇര്‍ഫാനയാണ് ഇണ.ഹിബമോളുടെ പ്രിയതമന്‍ ഷമീര്‍ മന്‍സൂര്‍ നമ്പൂരിമഠം.ഹമദ് (ജോലി അന്വേഷണത്തിലാണ്) പഠനം തുടരുന്നു.അമീനമോള്‍ പഠനം തുടരുന്നു.കഴിഞ്ഞു പോയ സമ്മിശ്രമായ നാള്‍ വഴികള്‍ ഓര്‍ത്തെടുക്കുന്ന അവസരത്തില്‍ പ്രാര്‍ഥനാ പൂര്‍വ്വം ദൈവത്തെ സ്‌മരിക്കുകയാണ്.
Sunday, March 17, 2024
ബദരീങ്ങളെ ആണ്ടില്‍ പതിഞ്ഞ നോമ്പോര്‍മ്മ
Sunday, December 17, 2023
അബൂബക്കർ നിര്യാതനായി
Thursday, October 26, 2023
മലയാളി ഗൾഫ്
Thursday, October 19, 2023
ഇര്‍ഫാനയുടെ പുതിയ ചുവടുവയ്‌പ്
============
Saturday, September 30, 2023
യാത്രാമൊഴി
അഹമ്മദ് മരണപ്പെട്ടു
ഭാര്യ:നഫീസ.മക്കള്‍:- ഫാഹി യാസിര്‍. അനസ്, ഫാസില്‍,
=========
Friday, May 19, 2023
വിജയശ്രീലാളിതരായവര്‍ക്ക് അഭിവാദ്യങ്ങള്‍
ഭാവി വാഗ്ദാനങ്ങളെ വാര്‍ത്തെടുക്കുന്ന ധര്‍മ്മ സരണിയിലെ വീരോചിതമായ കര്‍മ്മങ്ങള്‍ക്ക് ചൂട്ട് പിടിക്കാന്‍ നിയുക്തരായ പരിവ്രാചകന്മാരത്രെ അധ്യാപകര്‍. കുശവന്റെ കയ്യിലെ കളിമണ്ണുരളകളെപ്പോലെ പുതിയ രൂപവും ഭാവവുമാകാന്‍ കാത്ത് കഴിയുന്ന അസംസ്കൃത മണ്ണുരളകളാണ് വിദ്യാര്‍ഥികള്‍. പാകപ്പെടുത്തപ്പെട്ട മണ്ണുരളകള്‍ കലങ്ങളായും കുടങ്ങളായും ചട്ടികളായും ചെരാതുകളായും മാറ്റപ്പെടുന്നു.അതതു രൂപ കല്പനക്കനുസൃതമായി മണ്ണ് പാകപ്പെടുക എന്നതുപോലെ പാകപ്പെട്ടവിധം രൂപപ്പെടുത്താനും സാധിക്കണം.
വിദ്യാര്‍ഥികളെന്ന മണ്ണുരളകള്‍ പരുവപ്പെടേണ്ടത് അവരുടെ മാതാപിതാക്കളുടെ മടിത്തട്ടുകളിലാണ്.രൂപപ്പെടേണ്ടത് അധ്യാപകന്റെ നിര്‍മ്മാണ കൌശലത്തിലും.മണ്ണ് യഥാവിധി പാകപ്പെടുന്നില്ല എന്നത് ദുരന്തമാണ്.യഥോചിതം രൂപപ്പെടുന്നില്ല എന്നതും .
സമൂഹത്തിന്റെ വിവിധമേഖലയിലുള്ളവരുടെ പോരായ്മകളും ദൂഷ്യങ്ങളും എടുത്തോതുന്ന വര്‍ത്തമാന ശൈലി പുനര്‍വിചിന്തനത്തിന് വിധേയമാക്കണം. ആത്യന്തികമായി മാറേണ്ടത് സമൂഹമാണ്.നല്ല സമൂഹത്തില്‍ നല്ല അധ്യാപകരുണ്ടാകും .നല്ല ഉദ്യോഗസ്ഥരുണ്ടാക്കും .നല്ല രാഷ്ട്രിയക്കാരനും സാമുഹിക പ്രവര്‍ത്തകനും ഉണ്ടാകും .നല്ല അവസ്ഥയും വ്യവസ്ഥയും ഉണ്ടാകും.ഒരു നല്ല നാളെയുടെ സങ്കല്പത്തെ പൂവണിയിക്കുന്നതില്‍ നിതാന്ത ജാഗ്രതയുള്ളവരായിരിക്കണം മതാപിതാക്കളും അധ്യാപകരും.
=========
അസീസ് മഞ്ഞിയില്‍
Wednesday, May 17, 2023
അവധിക്കാല പ്രവര്‍ത്തനങ്ങള്‍
റമദാന്‍ പ്രാരംഭത്തോടെ പരിശുദ്ധ മാസത്തെ സ്വാഗതം ചെയ്തു കൊണ്ടുള്ള ചാവക്കാട് - ഗുരുവായൂര്‍ ഏരിയകളില്‍ തിരുവത്രെ,കോടമുക്ക് - തൊയക്കാവ് തുടങ്ങി വിവിധ ഇടങ്ങളില്‍ പ്രഭാഷണം നടത്തി.റമദാന്‍ സമാഗതമായതിനു ശേഷം പാടൂര്‍ മസ്‌ജിദ് റഹ്മ,പുവ്വത്തൂര്‍ മസ്‌ജിദ് ഖുബ,മുതുവട്ടൂര്‍ രാജ മസ്‌ജിദ് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ പകലിലും തറാവീഹിനോടനുബന്ധിച്ചും പ്രഭാഷണങ്ങള്‍ നടത്തി.പാടൂര്‍ ഹല്ഖയില് പ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രത്യേക പഠന ശിബിരത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാനത്തുടനീളം നന്മയുടെ - പ്രസാരണ ദൗത്യവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ക്വിസ്സ് പരിപാടിയില്‍,ഗുരുവായൂര്‍ മേഖലയുടെ ക്വിസ്സ്മാസ്റ്റര്‍ ആയിരുന്നു.
കുടുംബ ഇഫ്ത്വാര്‍ സംഗമങ്ങള്‍ സംഘടിപ്പിക്കുകയും വിവിധ പരിപാടികളില്‍ സംബന്ധിക്കുകയും ചെയ്തു.തിരുനെല്ലൂര്‍ മഹല്ലില്‍ നടന്ന വിശാലമായ ഇഫ്ത്വാര്‍ സംഗമത്തില്‍ റമദാന്‍ സന്ദേശം നല്‍കി.
ഗുരുവായൂര്‍ മേഖല സംഘടിപ്പിച്ച ഖുര്‍ആന്‍ സമ്മേളനത്തില്‍ ഖുര്‍ആനിന്റെ തീരങ്ങളിലൂടെ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
പ്രദേശത്തെ പാവറട്ടി ഖുബ മസ്ജിദില്‍ പെരുന്നാള്‍ ഖുത്വുബ നിര്‍വഹിച്ചു.പെരുന്നാള്‍ പ്രമാണിച്ച് കാരക്കാട് ഗുരുവായൂര്‍ വനിത ഹല്‍ഖയുടെ ഈദ് സംഗമത്തില്‍ പൊതു സമൂഹത്തെ അഭിസംബോധന ചെയ്തു.
==========
അബ്‌ദുല്‍ അസീസ് മഞ്ഞിയില്‍