മഞ്ഞിയില്‍ ഖാദർ,ഐഷ ദമ്പതികളുടെ പത്ത് മക്കളിൽ ആറാമത്ത മകനാണ് അബ്‌ദുല്‍ അസീസ് മഞ്ഞിയില്‍.
തൃശൂർ ജില്ലയിലെ മുല്ലശ്ശേരി തിരുനെല്ലൂർ പൗര പ്രമുഖനായിരുന്ന രായം മരക്കാർ വീട്ടിൽ മഞ്ഞിയിൽ ബാപ്പുട്ടി സാഹിബിന്റെ മകൻ ഖാദർ മഞ്ഞിയിലാണ് പിതാവ്. 1982 ൽ പിതാവ് ഇഹലോക വാസം വെടിഞ്ഞു. പാരമ്പര്യ ഭിഷഗ്വരന്മാരിൽ പ്രസിദ്ധനായിരുന്ന തൊയക്കാവ് ഏർച്ചം വീട്ടിൽ അമ്മുണ്ണി വൈദ്യരുടെ മകള്‍ ഐഷയാണ് മാതാവ്.2017 ഒക്‌ടോബര്‍ 5 ന് തൊണ്ണൂറ്റിയൊന്നാമത്തെ വയസ്സില്‍ ഉമ്മ പരലോകം പൂകി.
------------
കൗമാരം വിട്ടുണരുമ്പോള്‍ തന്നെ ഒരു പരന്ന വായനയുടെ ശീലം എന്നെ പിടികൂടിയിരുന്നു.പത്താം തരം കഴിയുന്നതിന്നു മുമ്പുതന്നെ വായനയുടെ വിശാലമായ ലോകത്തെ പ്രാപിക്കാന്‍ ഭാഗ്യമുണ്ടായി.എഴുപതുകളുടെ അവസാനം ഇന്നലെക്കഴിഞ്ഞതു പോലെ മനസ്സിലുണ്ട്.
1970 -1980 കളില്‍ തിരുനെല്ലൂരിന്റെ വടക്കും തെക്കും ഉള്ള അയല്‍ ഗ്രാമങ്ങള്‍ വഴി രണ്ട് ചെറുപ്പക്കാര്‍ (മുഹമ്മദ് മുസ്‌ല്യാരുടെ മകന്‍ അബ്‌ദുറഹിമാന്‍ കേലാണ്ടത്ത് പാടൂര്‍.അബ്‌ദുറഹിമാന്‍ മുസ്‌ല്യാരുടെ മൂത്തമകന്‍ മുഹ്‌യിദ്ദീന്‍ നാലകത്ത് പൈങ്കണ്ണിയൂര്‍) . തുടങ്ങി വെച്ച ധാര്‍മ്മിക പ്രബോധന പ്രചാരണ പരിപാടികളില്‍ ഭാഗഭാക്കാകാന്‍ സാധിച്ചിരുന്നു.
1973 ൽ ഏഴാം തരം വരെയുള്ള മദ്രസാ പഠനത്തിനു വിരാമമിട്ടു.ശേഷം ജമാലുദ്ദീന്‍ മുസ്‌ല്യാര്‍, കൂറ്റനാട് മുഹമ്മദ് മുസ്‌ല്യാര്‍ എന്നിവരുടെ ദര്‍സില്‍ തിരുനെല്ലൂര്‍ ജുമാ മസ്‌ജിദിലും തുടര്‍ന്ന് ഏകദേശം ഒരു വർഷം കുടുംബ പേരിൽ അറിയപ്പെടുന്ന മഞ്ഞിയിൽ പള്ളിയിൽ (മസ്‌ജിദ് തഖ്‌വ) പെരിഞ്ഞനം സുലൈമാൻ മുസ്‌ല്യാരുടെ കൂടെയും ദർസിൽ ചേർന്നു.ഇടക്ക് വെച്ച് ദര്‍സ് പഠനം നിന്നു.വീണ്ടും 76/77 കളിൽ വെന്മേനാട് കുട്ടോത്ത് അബൂബക്കർ മുസ്‌ല്യാരുടെ ശിക്ഷണത്തിൽ പഠനം പുരോഗമിച്ചു.(ഏകദേശം രണ്ട് വർഷത്തിലധികം)
പക്വമതിയായ ഒരു ഉസ്‌താദിന്റെ സാന്നിധ്യം കൊണ്ട് മഞ്ഞിയില്‍ പള്ളി എപ്പോഴും ധന്യമായിരുന്നു.
പൊന്നാനിക്കാരനായ മുഹമ്മദലി മുസ്‌ലിയാരുടെ ചിത്രം ഇപ്പോഴും മനസ്സിലുണ്ട്.തുടര്‍ച്ചയായി യാത്രക്കാരനായ അദ്ദേഹത്തിന്റെ സാന്നിധ്യം ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമായി പരിമിതപ്പെട്ടിരുന്നു.
പിന്നീടാണ് പെരിഞ്ഞനം സുലൈമാന്‍ മുസ്‌ല്യാര്‍ വന്നത്.വടക്കന്റെ കായില്‍ ഹംസക്കയായിരുന്നു അദ്ദേഹത്തെ നിയോഗിച്ചത്.സുലൈമാന്‍ മുസ്‌ല്യാരുടെ വീട്ടില്‍ പെരിഞ്ഞനത്ത് ദിവസങ്ങളോളം പോയി താമസിച്ചതൊക്കെ ഓര്‍മ്മയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഏനാമാവ് കടവ് വരെ ബസ്സുണ്ടായിരുന്നുള്ളൂ.പാലം ഉണ്ടായിരുന്നില്ല.കടത്തു കടന്ന് അക്കരെ പോകണം.മണലൂര്‍ കാഞ്ഞാണി അന്തിക്കാട് വഴിയായിരുന്നു യാത്ര.
സുലൈമാന്‍ മുസ്‌ല്യാര്‍ ബോംബെക്ക് കൂടുമാറിയപ്പോഴായിരുന്നു കുട്ടോത്തെ അബൂബക്കര്‍ മുസ്‌ല്യാര്‍ പള്ളിയില്‍ വന്നത്.കണ്ടം പറമ്പില്‍ അഹമ്മദ്‌ക്കയായിരുന്നു അദ്ദേഹത്തെ നിയമിച്ചത്.
മഞ്ഞിയില്‍ പള്ളി ദര്‍സിലെ ജൂനിയറായിരുന്നു ഈയുള്ളവന്‍. പൊന്നേങ്കടത്തെ സുലൈമുക്കയും,പുതിയപുര ഖമറുക്കയും ദര്‍സിലെ സീനിയര്‍ അംഗങ്ങളായിരുന്നു.തെക്കെയിലെ അന്തമുക്ക, ഉസ്‌താദിന്റെ വലം കയ്യും സഹായിയും ആയിരുന്നു.ഓര്‍ക്കാന്‍ മധുരമുള്ള നല്ലൊരു കാലം.
-----------
1966 മുതൽ 69 വരെ തിരുനെല്ലൂർ എ.എം.എൽ.പി സ്‌കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം.പ്രൈമറി വിദ്യാലയത്തില്‍ ആദ്യാക്ഷരം പഠിപ്പിച്ച അധ്യാപിക ഏലിയ കുട്ടി ടീച്ചറും മദ്രസ്സയിലെ ആദ്യത്തെ അധ്യാപകന്‍ മൂക്കലെ മുഹമ്മദ് മുസ്‌ല്യാരുമായിരുന്നു.മദ്രസ്സയില്‍ ചേര്‍ത്തതിന്റെ ശേഷമാണ് സ്‌കൂളില്‍ ചേര്‍ത്തത്.പോള്‍ മാഷും സരോജനി ടീച്ചറും അധ്യാപകരായിരുന്നു.
സെന്റ് ആന്റണീസ് പുവ്വത്തൂരിൽ അപ്പർ പ്രൈമറിയും,ഹൈസ്‌കൂൾ പഠനം 1974 - 76 കളിൽ വെന്മേനാട് എം.എ.എസ്.എം കലാലയത്തിലുമാണ് അഭ്യസിച്ചത്.
പുവ്വത്തൂര്‍ സ്‌കൂളിലെ ഫാത്വിമ ടീച്ചര്‍,ദേവകി ടീച്ചര്‍,മാര്‍ഗരറ്റ് ടീച്ചര്‍,ജോസ് മാഷ്,ജോസഫ് മാഷ്,ജോണി മാഷ് വിശിഷ്യാ പ്രധാനാധ്യാപകന്‍ സെബാസ്റ്റ്യന്‍ മാഷ് തുടങ്ങിയ ആദരണീയരാവര്‍ പ്രാര്‍ഥനാ പൂര്‍വ്വം ഓര്‍മ്മിക്കപ്പെടുന്നവരാണ്.
വെന്മേനാട് വിദ്യാലയത്തിലെ പ്രധാനധ്യാപകനായിരുന്ന അബ്‌ദുല്ല കുട്ടിമാഷ്, അബൂബക്കര്‍ മാഷ്,മുഐമിന്‍ മാഷ്,ജോര്‍ജ് മാഷ്,വിജയന്‍ മാഷ്,ഇട്ടൂപ്പുണ്ണി സാര്‍,ജമീല ടീച്ചര്‍,ഐഷ ടീച്ചര്‍,ഫാത്വിമ ടീച്ചര്‍,സരോജിനി ടീച്ചര്‍,പത്മിനി ടീച്ചര്‍ തുടങ്ങിയ അധ്യാപക അധ്യാപികമാരും ഓര്‍മ്മകളിലെ താരങ്ങള്‍ തന്നെ.
1973 ൽ മദ്രസാ പഠനത്തിനു വിരാമമിട്ടു.ശേഷം ജമാലുദ്ദീന്‍ മുസ്‌ല്യാര്‍, കൂറ്റനാട് മുഹമ്മദ് മുസ്‌ല്യാര്‍ എന്നിവരുടെ ദര്‍സില്‍ തിരുനെല്ലൂര്‍ ജുമാ മസ്‌ജിദിലും തുടര്‍ന്ന് ഏകദേശം ഒരു വർഷം കുടുംബ പേരിൽ അറിയപ്പെടുന്ന മഞ്ഞിയിൽ പള്ളിയിൽ (മസ്‌ജിദ് തഖ്‌വ) പെരിഞ്ഞനം സുലൈമാൻ മുസ്‌ല്യാരുടെ കൂടെയും ദർസിൽ ചേർന്നു.ഇടക്ക് വെച്ച് ദര്‍സ് പഠനം നിന്നു.വീണ്ടും 76/77 കളിൽ വെന്മേനാട് കുട്ടോത്ത് അബൂബക്കർ മുസ്‌ല്യാരുടെ ശിക്ഷണത്തിൽ പഠിക്കാന്‍ ഭാഗ്യം ലഭിച്ചിരുന്നു.
പ്രദേശത്തെ ചുക്കുബസാര്‍,പുവ്വത്തൂര്‍,പാവറട്ടി,കാക്കശ്ശേരി തുടങ്ങിയ ഗ്രാമീണ വായന ശാലകളില്‍ ഹൈസ്‌കൂള്‍ പഠന കാലത്ത് തന്നെ അംഗത്വമുണ്ടായിരുന്നു.പത്താം തരം കഴിയും മുമ്പ് തന്നെ പ്രസിദ്ധങ്ങളായ ഒട്ടേറെ ക്ലാസ്സിക്കുകളും/വിശുദ്ധഖുര്‍ആന്‍ പരിഭാഷയും വായിക്കാന്‍ ഭാഗ്യം ലഭിച്ചു.
ഖുര്‍ആന്‍ പരിഭാഷ വായിച്ചതിന്റെ പ്രതികരണമായിരുന്നു മാണിക്യ ചെപ്പ് എന്ന കവിത.ഈ കവിതയുടെ പേരിലാണ് 1993 ല്‍ കവിതാ സമാഹാരം പ്രതീക്ഷാ തൃശൂര്‍ പ്രസിദ്ധീകരിച്ചത്.2024ല്‍ മഞ്ഞു തുള്ളികള്‍ കവിതാ സമാഹാരം വചനം കോഴിക്കോട് പ്രകാശനം ചെയ്‌തു.എ.വി എം ഉണ്ണിയുടെ ഉമറുബ്‌നു അബ്‌ദില്‍ അസീസ് എന്ന ചരിത്രാഖ്യായികയ്ക്ക് വേണ്ടി ഗാനങ്ങള്‍ എഴുതി.പ്രവാസി നാടകക്കാരൻ അഡ്വ:ഖാലിദ് അറയ്ക്കൽ എഴുതി അവതരിപ്പിച്ച എല്ലാ നാടകങ്ങളുടേയും ഗാന രചനയിതാവാണ്.
ബോംബെയിലും പ്രവാസകാലത്തും ഔദ്യോഗിക അനൗദ്യോഗിക വിദ്യാഭ്യാസം തുടര്‍ന്നു പോന്നു.ഖുര്‍ആനിക വിജ്ഞാന സമ്പാദനത്തിലെ വഴികാട്ടികളില്‍ ഏറെ സ്‌മരിക്കപ്പെടുന്ന ആദരണീയ വ്യക്തിത്വങ്ങളാണ് കെ.അബ്‌ദുല്ല ഹസനും എം.വി മുഹമ്മദ് സലീം മൗലവിയും.
ആധുനിക സാങ്കേതിക സൗകര്യങ്ങളുടെ സുവര്‍ണ്ണാവസരം ഉപയോഗപ്പെടുത്തി അല്‍ ജാമിഅ വേള്‍ഡ് കാമ്പസിന് കീഴില്‍ നടത്തിയ മഖാസിദുശ്ശരീഅ,ഉലൂമുല്‍ ഖുര്‍ആന്‍ കോഴ്‌സുകളില്‍, ഡോ.സാഫിര്‍, ഡോ.അബ്‌ദുല്‍ വാസീഹ് എന്നിവര്‍ അധ്യാപകരായിരുന്നു.
എല്ലാ ഗുരുവര്യന്മാരെയും പ്രാര്‍ഥനാ പൂര്‍വം സ്‌മരിക്കുന്നു.
1977 ഒരു റമദാന്‍ മാസം.പി.കെ റഹീം സാഹിബിന്റെ ആഥിത്യം സ്വീകരിക്കാന്‍ ഭാഗ്യമുണ്ടായി.തൃശൂര്‍ അലങ്കാര്‍ റസ്റ്റോറന്റില്‍ നിന്നായിരുന്നു നോമ്പു തുറന്നത്.ഒരുമിച്ച് മഗ്‌രിബ് നമസ്‌കരിച്ച് വളരെ കുറഞ്ഞ സമയത്തെ സംഭാഷണവും ഇടപഴക്കവും മാത്രം.യാത്ര പറഞ്ഞു പോരുമ്പോള്‍ മേല്‍ വിലാസം ആവശ്യപ്പെട്ടു.അതു കൊടുത്തു.കൂട്ടത്തില്‍ രണ്ട് പുസ്‌തകങ്ങളും തന്നു.
ഒന്ന് വളരെ ചെറിയ ഒരു പുസ്‌തകവും മറ്റൊന്നു തെറ്റിദ്ധരിക്കപ്പെട്ട മതം എന്ന പുസ്‌തകവും ആയിരുന്നു.ചെറിയ പുസ്‌തകം ബസ്സിലിരുന്നു തന്നെ ഏകദേശം വായിച്ചു തീര്‍ത്തു.ദാഹം തീര്‍ത്തു വെള്ളം കുടിക്കും പോലെ.മറ്റൊന്നു താമസിയാതെ വായിച്ചു തുടങ്ങി.ഇതോടെ ഞാന്‍ അന്വേഷിച്ചു കൊണ്ടിരുന്ന വായനാ ലോകം മലര്‍ക്കെ തുറന്ന പ്രതീതി.പിന്നെ തപാലില്‍ പ്രബോധനവും വരാന്‍ തുടങ്ങി.
1980 ല്‍ പലരും പലവഴി പിരിഞ്ഞു(ഞാന്‍ ഖത്തറിലേയ്‌ക്ക് പോന്നു). മുഹ്‌യിദ്ദീന്‍ സാഹിബിന്റെ ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തിരുനെല്ലൂര്‍ കേന്ദ്രീകരിച്ച് നടന്നിരുന്നു.1982 ഒക്‌ടോബര്‍ മാസത്തിലാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അംഗീകൃത വിദ്യാര്‍ത്ഥി വിഭാഗമായ എസ്.ഐ.ഒ രൂപം കൊണ്ടത്.അതേ കാലയളവില്‍ തന്നെ തിരുനെല്ലൂരിലും യൂണിറ്റ് രൂപീകരിച്ചിരുന്നു.
ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം ബോംബയിൽ കച്ചവടം നടത്തിയിരുന്ന പിതാവിനൊപ്പം ചേർന്നു.ബോംബയിൽ സായാഹ്ന കോളേജിൽ പഠനം തുടര്‍ന്നു.
-----------
1985 ഏപ്രില്‍ ഒന്നിനായിരുന്നു വിവാഹം.1990 ജനുവരി 5 നായിരുന്നു ആദ്യത്തെ കണ്‍മണി അബ്‌സ്വാറിന്റെ ജനനം.പതിമൂന്നാമത്തെ വയസ്സില്‍ അല്ലാഹുവിലേയ്‌ക്ക് യാത്രയായി.ഐ.പി എച് പ്രസിദ്ധീകരിച്ച മണിദീപം അബ്‌സ്വാറിന്റെ കവിതാ സമാഹാരമാണ്.
പരമ്പരാഗത പള്ളി ദര്‍സ് പഠനത്തിലൂടെ വേണ്ടത്ര ശ്രദ്ധിക്കാനൊ പൂര്‍ത്തീകരിക്കാനൊ കഴിയാതെ പോയ അറബി ഭാഷാ പരിജ്ഞാനം മദീന യൂനിവാഴ്‌സിറ്റിയുടെ ഓണ്‍ലൈന്‍ പഠന സംവിധാനങ്ങളിലൂടെ 2013 ല്‍ പരിപോഷിപ്പിച്ചു.
2013 ല്‍ തിരുനെല്ലൂര്‍ മഹല്ല് പ്രവര്‍ത്തക സമിതിയിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ടു.തിരുനെല്ലൂര്‍ മഹല്ല് വൈസ് പ്രസിഡന്റ് പദവിയും അലങ്കരിച്ചിട്ടുണ്ട്.പ്രാദേശിക കൂട്ടായ്‌മകളുടെയും മഹല്ല് പ്രവാസി സംഘടനകളുടെയും പ്രവര്‍ത്തക സമിതികളില്‍ അംഗമാണ്.
പ്രവര്‍ത്തന നൈരന്തര്യമില്ലാതെ ദീര്‍ഘ കാലം നിശ്ചലമായിരുന്ന ഖത്തറിലെ തിരുനെല്ലൂര്‍ പ്രവാസി കൂട്ടായ്‌മയെ പ്രവര്‍ത്തന സജ്ജമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു.2006 ല്‍ പ്രഥമ തിരുനെല്ലൂര്‍ മഹല്ല് അസോസിയേഷന്‍ പ്രവര്‍ത്തക സമിതിയില്‍ ജനറല്‍ സെക്രട്ടറി പദവും പിന്നീടുള്ള കാലയളവുകളില്‍ വിവിധ നേതൃ പദവികളും അലങ്കരിച്ചു.
അസോസിയേഷന്‍ (സി.ഐ.സി) പ്രാഥമിക അംഗത്വം നേടിയത് 1989 ല്‍ ആണെന്നാണ് രേഖ.സലീം മൗലവി കുഞ്ഞലവി സാഹിബ് തുടങ്ങിയവര്‍ അന്നത്തെ ഹല്‍ഖയില്‍ ഉണ്ടായിരുന്നു.
1991 ല്‍ ആയിരുന്നു പ്രസ്ഥാന ചട്ടക്കൂട് അനുസരിച്ചുള്ള പ്രത്യേക പദവിയില്‍ എത്തിയത് . 2020 ലാണ് അംഗത്വം ലഭിച്ചത്.
--------------
1980 ഫിബ്രുവരി 15 നായിരുന്നു പ്രവാസത്തിന്റെ പ്രാരംഭം.എന്നാൽ കമ്പനി രൂപീകരണവും മറ്റും നടന്നത് രണ്ട് വർഷങ്ങൾക്ക് ശേഷമായിരുന്നു. അതുവരെയുള്ള കാലം ഉടമയുടെ റുവൈസിലുള്ള അതിഥി മന്ദിരത്തിൽ കഴിയാനായിരുന്നു നിയോഗം.ഖത്തറിന്റെ തലസ്ഥാന നഗരിയായ ദോഹയിൽ നിന്നും നൂറിലേറെ കിലോമീറ്റർ ദൂരത്താണ് റുവൈസ് സ്ഥിതിചെയ്യുന്നത്.ഏകദേശം ബഹറൈനുമായി അഭിമുഖം നിൽക്കുന്ന പഴയ കാല ജനവാസ കേന്ദ്രങ്ങളിലൊന്നാണ് റുവൈസ്.ഇവിടെ നിന്നും മൂന്നു കിലോമീറ്റർ കിഴക്കു ഭാഗത്ത് കടലോരത്താണ് പ്രസ്‌തുത അതിഥി മന്ദിരം.
1982 മാഫ്‌കോ എന്ന കമ്പനിയുടെ ഉപ ഘടകമായ തമീമ ട്രേഡിങിലായിരുന്നു തുടക്കം.അറബികൾക്കിടയിൽ ഏറെ പ്രസിദ്ധി നേടിയ പാദരക്ഷയുടെ പേരാണ് തമീമ.പിന്നീട് ഈ കമ്പനിയുടെ വിവിധ വിഭാഗങ്ങളിലും പ്രവർത്തിക്കാൻ അവസരം ലഭിച്ചിരുന്നു.
1992ല്‍ മുല്ലശ്ശേരി മേഖലയിലെ മഹല്ലുകള്‍ കേന്ദ്രീകരിച്ച് പാവറട്ടി ആസ്ഥാനമാക്കി ഉദയം പഠനവേദിയ്‌ക്ക് രൂപം കൊടുക്കുന്നതില്‍ പ്രദേശത്തെ സഹൃദയരോടൊപ്പം സഹകരിച്ചു.നന്മയുടെ പ്രബോധകരില്‍ നിന്നും പ്രസാരകരില്‍ നിന്നും ഊര്‍ജവും ആര്‍ജവവും നേടിയെടുത്ത ഒരു കൊച്ചു സംഘമാണ് ഇതിന്റെ ബീജാവാപം നടത്തിയത്.
തൊണ്ണൂറുകളില്‍ ദോഹയിലെ ഫാമിലി കമ്പ്യൂട്ടര്‍ എന്ന സാങ്കേതിക വിജ്ഞാന ശാഖയില്‍ നിന്നും കമ്പ്യൂട്ടര്‍ പരിജ്ഞാനം നേടുകയും വെബ് ഡവലപ്‌മന്റ് കോഴ്‌സ് പൂര്‍ത്തിയാക്കുകയും ചെയ്‌തു.1999 അവസാനത്തിൽ മധ്യേഷ്യയിൽ നിന്നുള്ള ആദ്യത്തെ ദ്വിഭാഷ വെബ്‌സൈറ്റ് (മലയാളം ഇംഗ്‌ളീഷ്)ലോഞ്ച് ചെയ്‌തുകൊണ്ടായിരുന്നു ഇന്റർനെറ്റ് ലോകത്തേക്കുള്ള പടികയറ്റം.സജീവ ബ്‌ളോഗ് എഴുത്തിനോടൊപ്പം സോഷ്യല്‍ മീഡിയകളിലെ സര്‍ഗാത്മക സാന്നിധ്യവുമാണ്.പ്രാദേശിക സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ രംഗങ്ങളിൽ വിശിഷ്യാ ഓൺലൈൻ രംഗത്തെ സംഭാവനകൾ നിരവധിയത്രെ.
തൂലിക,കവിത,രചന,സാമൂഹികം എന്നീ തലക്കെട്ടുകളിൽ മഞ്ഞിയിൽ എന്ന ബ്‌ളോഗ് ഓൺലൈൻ ലോകത്ത് പ്രസിദ്ധമാണ്.സജീവ ബ്‌ളോഗ് എഴുത്തിനോടൊപ്പം സോഷ്യല്‍ മീഡിയകളിലെ സര്‍ഗാത്മക സാന്നിധ്യവുമാണ്.
2003 ൽ കാലിക്കറ്റ് സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ പദ്ധതിവഴി ഉപരി പഠനം പൂർത്തീകരിച്ചു വരുമ്പോഴായിരുന്നു ദീർഘകാല അവധിയിൽ നാട്ടിൽ കഴിയേണ്ട സാഹചര്യം ഉണ്ടായത്. തന്റെ കഴിവുകൾ കൊണ്ട് സഹൃദയരെ അത്ഭുതപ്പെടുത്തിയ മൂത്ത പുത്രൻ അബ്‌സ്വാർ എന്ന പ്രതിഭയുടെ ആകസ്‌മിക വിയോഗം.
പ്രസംഗം എഴുത്ത് എന്നീ രംഗങ്ങളിൽ അബ്‌സ്വാർ നടത്തിയ മികവ്` സമാനതകളില്ലാത്തവയായിരുന്നു. മഞ്ഞിയിൽ കുടുംബത്തിനപ്പുറം സമൂഹത്തിനൊന്നടങ്കം ഇന്നും വേദനയൂറുന്ന ഓർമ്മയാണ് അബ്‌സാർ.ഈ ബാലപ്രതിഭയുടെ ഓർമ്മകൾ രചനകൾ എന്നിവ പകർത്തിയ ബ്ളോഗ് ഏറെ വായനക്കാരുള്ള ഒന്നാണ്.
അബ്‌സ്വാറിന്റെ രചനകള്‍ മണിദീപം എന്ന സമാഹാരം ഐ.പി.എച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.2003ല്‍ കേരളപ്പിറവി ദിവസം ശൈഖ് മുഹമ്മദ് കാരക്കുന്നും ബാലചന്ദ്രന്‍ ചുള്ളിക്കാടും ചേര്‍ന്നായിരുന്നു പുസ്‌തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.
-----
പ്രവര്‍ത്തന നൈരന്തര്യമില്ലാതെ ദീര്‍ഘ കാലം നിശ്ചലമായിരുന്ന ഖത്തറിലെ തിരുനെല്ലൂര്‍ പ്രവാസി കൂട്ടായ്‌മയെ പ്രവര്‍ത്തന സജ്ജമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു.
2006 ല്‍ അബു കാട്ടിലിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട പ്രഥമ അസോസിയേഷന്‍ പ്രവര്‍ത്തക സമിതിയില്‍ ജനറല്‍ സെക്രട്ടറി പദവും പിന്നീടുള്ള കാലയളവുകളില്‍ വിവിധ നേതൃ പദവികളും അലങ്കരിച്ചു.
സ്വന്തം ഗ്രാമമായ തിരുനെല്ലൂരിനെ അടുത്തറിയാനുതകുന്ന സൈറ്റും പ്രാദേശിക കൂട്ടായ്‌മയായ ഉദയം പഠനവേദിയുടെ പേജും ഏറെ പ്രശംസ പിടിച്ചു പറ്റിയ ഓൺലൈൻ പ്രവർത്തനങ്ങളാണ്.പ്രാദേശിക സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ രംഗങ്ങളിൽ വിശിഷ്യാ ഓൺലൈൻ രംഗത്തെ സംഭാവനകൾ നിരവധിയത്രെ.
2013 ല്‍ ഹാജി കെ.പി അഹമ്മദ് സാഹിബിന്റെ നേതൃത്വത്തിലുള്ള തിരുനെല്ലൂര്‍ മഹല്ല് പ്രവര്‍ത്തക സമിതിയിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ടു. തിരുനെല്ലൂര്‍ മഹല്ല് വൈസ് പ്രസിഡന്റ് പദവിയും അലങ്കരിച്ചിട്ടുണ്ട്.
------
പ്രവാസത്തിന്റെ ബാക്കി പത്രം.
================
ഇരുപതാമത്തെ വയസ്സില്‍ 1980 ഫിബ്രുവരി 15 നായിരുന്നു ഖത്തറില്‍ എത്തിയത്.
1982 മുതല്‍ 1999 വരെ പാദരക്ഷകളില്‍ കീര്‍ത്തികേട്ട തമീമ ട്രേഡേഴ്‌സിന്റെ ദിവാന്‍ സ്‌ടീറ്റ് ശാഖ,2000 മുതല്‍ 2005 വരെ സിറ്റി ശാഖ,2006 മുതല്‍ 2019 വരെ ഓഫീസ് അഡ്‌മിന്‍, 2020 മുതല്‍ 2025 വരെ ട്രേഡിങ് ഡിവിഷന്‍ തുടങ്ങി യഥാക്രമം തമീമയുടെ വിവിധ വകുപ്പുകളില്‍ സേവനം ചെയ്‌തു.
1982 ഡിസംബര്‍ മാസത്തിലായിരുന്നു ഉപ്പാടെ ആസ്‌മിക വിയോഗം.
1985 ഏപ്രില്‍ ഒന്നിനായിരുന്നു വിവാഹം.1990 ജനുവരി 5 നായിരുന്നു ആദ്യത്തെ കണ്‍മണി അബ്‌സ്വാറിന്റെ ജനനം.92,95,97,2006 വര്‍ഷങ്ങളില്‍ അന്‍സ്വാര്‍, ഹിബ,ഹമദ്,അമീന എന്നീ സന്താനങ്ങള്‍ പിറന്നു.
1992 ല്‍ മാണിക്യച്ചെപ്പ് കവി കുഞ്ഞുണ്ണി മാഷ് പ്രകാശനം ചെയ്‌തു.
2000 തുടങ്ങും മുമ്പ് കുടുംബം ഖത്തറില്‍ നിന്നും നാട്ടിലേയ്‌ക്ക് തിരിച്ചു.മുല്ലശ്ശേരിയില്‍ താമസമാക്കി.
2003 ജൂണ്‍ 26 നായിരുന്നു അബ്‌സ്വാർ വിടപറഞ്ഞത്.
1994 ലായിരുന്നു പാലയൂര്‍ ഉപ്പാടെ മരണം,രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം 2015 ല്‍ ഉമ്മയുടേയും.
2010 മുതല്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ചികിത്സയും മറ്റു പരിചരണങ്ങള്‍ക്കും ദീര്‍ഘമായ അവധിയില്‍ കഴിയാനും സാവകാശമുള്ള പോക്കുവരവുകള്‍ക്കും അനുവാദം നൽകപ്പെട്ടു.
2017 മാര്‍ച്ച് മാസത്തില്‍ ചെന്നൈയിൽ ഒരു കമ്പനിയില്‍ അന്‍സാര്‍ ജോലിയില്‍ പ്രവേശിച്ചു.
2017 ഒക്‌ടോബര്‍ 5ന് (മുഹറം15) സ്നേഹനിധിയായ ഉമ്മ ഈ ലോകത്തോട് വിടപറഞ്ഞു.
(റുഖിയ, ഫാത്തിമ എന്നീ സഹോദരിമാരും അളിയന്മാര്‍ അബു, മുഹമ്മദ്, മജീദ് എന്നിവരും നേരത്തെ വിടപറഞ്ഞിരുന്നു)
2018 ഡിസംബര്‍ മാസത്തില്‍ ഹിബമോള്‍ വിവാഹിതയായി.വരന്‍ ഷമീര്‍ മന്‍സൂര്‍ നമ്പൂരി മഠം.
2020 ആഗസ്റ്റ് 23 ന് അന്‍സാര്‍ വിവാഹിതനായി.വധു ഇര്‍ഫാന ഇസ്‌ഹാഖ് കല്ലയില്‍.
2021 മുഹമ്മദ് ഫലഖ്,മുഹമ്മദ് ഫായിഖ് ഇരട്ടകളായ പേരമക്കളുടെ ജനനം
2023 ഓക്‌ടോബര്‍ മലയാളി ഗൾഫ് സാംസ്‌ക്കാരിക അടയാളങ്ങൾ പ്രകാശനം
2024 മെയ്‌മാസം 22 ന് മഞ്ഞു തുള്ളികള്‍ പ്രൊഫസര്‍ സച്ചിദാനന്തന്‍ സാര്‍ പ്രകാശനം ചെയ്‌തു.
2024 ജൂണ്‍ 27 പ്രവാസി വെൽഫെയർ കൾച്ചറൽ ഫോറം ആദരം
2024 ഓക്‌ടോബര്‍ മേഘമല്‍ഹാര്‍ ആദരം
2025 തനിമ ഖത്തര്‍ ആദരം.
2025 ഡിസംബര്‍ 20 ഹമദ് വിവാഹിതനായി.ബുഖാറയില്‍ ഹിബ ഷിബിലിയാണ് വധു
അത്യത്ഭുതത്തോടെ കഴിഞ്ഞ കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോഴും ഇനിയും ശേഷിക്കുന്ന ഭാവിയിൽ വരാനിരിക്കുന്ന സാധ്യതകളും സാധുതകളും എന്തൊക്കെ ഏതൊക്കെയാണെന്ന് പ്രതീക്ഷയോടെ പരതിക്കൊണ്ടിരിക്കുകയാണ്.നാഥനിൽ ഭരമേൽപ്പിച്ച് ശുഭ പ്രതീക്ഷ കൈവിടാതെ..
===========


