പിന്നിട്ട പതിറ്റാണ്ടുകള്‍

ജീവിതത്തിലെ അതിപ്രധാനമായ നാള്‍‌വഴികള്‍ക്ക് പ്രവാസ ഭൂമിക സാക്ഷ്യം വഹിച്ചു.ഒറ്റവാക്കില്‍ പറഞ്ഞാല്‍  പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു.എന്റെ പ്രവാസത്തെ വിവിധ ഘട്ടങ്ങളായി വിഭജിച്ചെടുക്കാം. എമ്പതുകളിലാണ്‌ ദോഹയിലെത്തിയത്. മൂന്ന്‌ പതിറ്റാണ്ടുകള്‍‌ പിന്നിട്ടപ്പോള്‍ അഥവാ 2012 ല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഒരു അര്‍‌ധ വിരാമം എടുത്തിരുന്നു.2022 മുതല്‍ കമ്പനിയുടെ ട്രേഡിങ് ഡിവിഷനിലായിരുന്നു താല്‍‌കാലിക നിയോഗം.2026 പിറന്നപ്പോള്‍ നാലര പതിറ്റാണ്ടിനു ശേഷം ഒരു പൂര്‍‌ണവിരാമത്തിനുള്ള ഒരുക്കത്തിലാണ്‌.

ഖത്തറിന്റെ സാമൂഹ്യ രാഷ്‌ട്രീയ സാം‌സ്‌ക്കാരിക തലങ്ങളിലെ വളര്‍‌ച്ചയും ഉയര്‍‌ച്ചയും എന്നതിലുപരി  അതിനൂതനമായ  പരിഷ്‌കരണ ഭൂമികയിലേക്ക് ഒരു രാജ്യം പടിപടിയായി ഉയര്‍‌ന്നുവന്നതിന്ന്‌ സാക്ഷിയാകാന്‍ ഭാഗ്യമുണ്ടായി.തെളിച്ചു പറഞ്ഞാല്‍ ഗ്രാമീണതയുടെ നിഷ്‌കളങ്ക നിശബ്‌ദതയില്‍ നിന്നും അത്യാധുനികതയുടെ നിറം പകര്‍‌ന്ന പളപളപ്പിലേക്കും ബഹളങ്ങളിലേക്കും ഒരു നാഗരികത വളര്‍‌ന്നു വികസിച്ചതിന്റെ വിവിധ ഘട്ടങ്ങള്‍ ഗൃഹതുരതയോടെ മനസ്സില്‍ പതിഞ്ഞു കിടപ്പുണ്ട്.വരും നാളുകളില്‍ പ്രകാശനം ചെയ്യാനിരിക്കുന്ന പ്രവാസവുമായി ബന്ധപ്പെട്ട കൃതികളില്‍ അതെല്ലാം അവസരോചിതം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

പതിനേഴാമത്തെ വയസ്സില്‍ 1977 ൽ തിരുനെല്ലൂരിലേയും സമീപ പ്രദേശത്തേയും കലാകാരന്മാർ ഒരുക്കിയ ശാസ്‌ത്രീയ സംഗീത പ്രാധാന്യമുള്ള നാടകത്തിന്‌ ഗാനങ്ങളെഴുതാനുള്ള അവസരമാണ്‌ കലാ സാഹിത്യ രംഗത്തേയ്‌ക്കുള്ള കടന്നു വരവിന്റെ പ്രാരംഭം.രാഗം പുവ്വത്തൂരിലെ വേലായുധന്‍ വേപ്പുള്ളി ആയിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്‌. സംഗീത സംവിധാന മേഖലയിൽ പ്രസിദ്ധനായ മോഹൻ സിത്താരയെപ്പോലെയുള്ള കലാകാരന്മരുടെ ആദ്യ കാല സംഗീതക്കളരിയായിരുന്നു ഇത്.പ്രസ്‌‌തുത കലാ സമിതിയുടെ തന്നെ വഴികാട്ടിയും ഗുരുവുമായ പ്രസിദ്ധ ഗായകൻ കെ.ജി സത്താറിന്റെ ശബ്‌ദത്തിൽ ആകശവാണിവിയിലൂടെ രചനകള്‍ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്.

മക്കത്ത് പൂത്ത പൂവിന്‍ മണമിന്നും തീര്‍‌ന്നില്ലാ ...മദീനത്ത് മാഞ്ഞ ഖമറിന്‍ പ്രഭയിന്നും മാഞ്ഞില്ലാ.. ഏറെ പ്രസിദ്ധിനേടിയ വരികളാണ്‌.

എമ്പതുകളിൽ ബോംബെയിൽ നിന്നിറങ്ങിയിരുന്ന ഗൾഫ് മലയാളിയിൽ നിന്നു തുടങ്ങി നിരവധി ഓൺലൈൻ മാഗസിനുകളിലും ആനുകാലികങ്ങളിലും എഴുതുന്നുണ്ട്.

തൊണ്ണൂറുകളില്‍ അസോസിയേഷന്‍ സം‌ഘടിപ്പിച്ചിരുന്ന കലാ പരിപാടികളുമായി ബന്ധപ്പെട്ട്‌ സഹകരിച്ചിരുന്നു. ഖാലിദ്‌ അറക്കല്‍,എ.വി.എം ഉണ്ണി കൂട്ട്‌ കെട്ടില്‍ അരങ്ങേറിയിരുന്ന നാടകങ്ങളില്‍ ഗാനങ്ങള്‍,മറ്റ്‌ നാടന്‍ മപ്പിളാ കലാരൂപങ്ങള്‍‌ തുടങ്ങിയവയുടെ രചനകളിലും സജീവമായിരുന്നു.ഖത്തറില്‍ ആദ്യമായി വില്ല്‌ പാട്ട്‌, ഉടുക്ക്‌ പാട്ട്‌,വഞ്ചിപ്പാട്ട്,ഓട്ടം തുള്ളല്‍ തുടങ്ങിയ കേരളീയ കലാ രൂപങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സഹകരിക്കാന്‍ അവസരം ലഭിച്ചിരുന്നു.

ആഴിക്കടിയിലെ ചിപ്പിയാണ്‌ ഞാന്‍...
കയ്യിലെരിയുന്നുണ്ട്‌‌ കൈതിരി 
തുടങ്ങിയ നാടക ഗാനങ്ങള്‍ ജനപ്രിയങ്ങളായി ഗണിക്കപ്പെടുന്നു.

അഡ്വ.അറക്കല്‍ ഖാലിദ് എവി.എം കൂട്ട് കെട്ടിലെ നാടകത്തിന്‌ വേണ്ടി രചിച്ച രചനകള്‍ക്ക്‌,ഖാലിദ് വടകരയുടെ ഭാവാത്മകമായ സം‌ഗീതവും പ്രമോദ് ഐ.സി.ആര്‍.സിയുടെ ഹൃദ്യമായ പശ്ചാത്തല സം‌ഗീതവും ചേര്‍‌ന്നപ്പോള്‍ ഏറെ ആസ്വാദ്യകരമായി മാറി.

വിവിധ തലത്തില്‍ നിന്നുള്ള അം‌ഗീകാരങ്ങള്‍ 1980 കളിലും തൊണ്ണൂറുകളിലും ലഭിച്ചിട്ടുണ്ട്‌.2017 ല്‍ തിരുനെല്ലൂര്‍ ആഗോള പ്രവാസി കൂട്ടായ്‌മയായ ഗ്‌ളോബല്‍ തിരുനെല്ലുരിന്റെ പ്രത്യേക പുരസ്‌കാരത്തിനും 2018 ല്‍ കലാകായിക സാം‌സ്‌കാരിക കൂട്ടായ്‌മയായ മുഹമ്മദന്‍‌സ്‌ ഖത്തറിന്റെ സമഗ്ര സം‌ഭാവനക്കുള്ള എക്‌സലന്‍സി അവാര്‍‌ഡിനും 2019 ല്‍ നന്മ തിരുനെല്ലുരിന്റെ ഗ്രാമീണ്‍ മീഡിയ അവാര്‍‌ഡിനും കൂടതെ വിവിധ സാമൂഹ്യ രാഷ്‌ട്രീയ സാം‌സ്‌ക്കാരിക തലങ്ങളില്‍ നിന്നുമുള്ള അവാര്‍‌ഡുകള്‍‌ക്കും അര്‍‌ഹനായി.

തൊണ്ണൂറുകളിലും 2024 ലും എന്റെ മാണിക്യച്ചെപ്പ്, മഞ്ഞുതുള്ളികള്‍ തുടങ്ങിയ കവിതാസമാഹാരങ്ങള്‍ യഥാക്രമം കുഞ്ഞുണ്ണി മാഷും സച്ചിദാനന്ദന്‍ മാഷും പ്രകാശനം ചെയ്‌തിട്ടുണ്ട്.

കേരളത്തിലെ പ്രസിദ്ധമായ ഡി 4 മീഡിയയുടെ ഇന്റർനെറ്റ്‌ പോർട്ടലിൽ ദീര്‍‌ഘകാലം നെറ്റുലകം പക്തി കൈകാര്യം ചെയ്‌തിട്ടുണ്ട്.മത സാമൂഹ്യ സാം‌സ്‌ക്കാരിക രാഷ്‌ട്രീയ സമകാലിക വിഷയങ്ങളില്‍ നൂറുകണക്കിന്‌ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.പ്രവാസ ലോകത്തെ മലയാളം റേഡിയോകളില്‍ വിശേഷകാല പരിപാടികളിലെ ശബ്‌ദ സാന്നിധ്യമാണ്‌.
===========
പരമ്പരാഗത പള്ളി ദര്‍‌സ് പഠനത്തിലൂടെ വേണ്ടത്ര ശ്രദ്ധിക്കാനൊ പൂര്‍‌ത്തീകരിക്കാനൊ കഴിയാതെ പോയ അറബി ഭാഷാ പരിജ്ഞാനം മദീന യൂനിവാഴ്‌സിറ്റിയുടെ വ്യ്വസ്ഥാപിതമായ ഓണ്‍‌ലൈന്‍ പഠന സം‌വിധാനങ്ങളിലൂടെ പരിപോഷിപ്പിച്ചു.

മഹാമാരിയുടെ പ്രതിസന്ധികാലത്ത്,ഓണ്‍ ലൈന്‍ പഠന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി വിവിധ കോഴ്‌സുകള്‍ പൂര്‍‌ത്തീകരിക്കാന്‍ ഭാഗ്യം ലഭിച്ചു.

പ്രധാനപ്പെട്ട ചില രചനകള്‍ അണിയറയില്‍ പുരോഗമിക്കുന്നു.നാട്ടു ചരിത്രവും മറ്റു ലേഖന സമാഹാരങ്ങളും താമസിയാതെ മഷിപുരളും.

ഐക്കപ്പറമ്പില്‍ സുബൈറയാണ് ഭാര്യ. അബ്‌സ്വാര്‍(മണിദീപം), അന്‍സാര്‍,ഹിബ,ഹമദ്,അമീന എന്നിവരാണ് മക്കള്‍.മരുമക്കള്‍:- ഷമീര്‍ മന്‍‌സൂര്‍ നമ്പൂരി മഠം,ഇര്‍‌ഫാന ഇസ്‌ഹാക്‌ കല്ലയില്‍.ഹിബ ഷിബിലി ബുഖാറയില്‍ പേരമക്കള്‍:മുഹമ്മദ് ഫലഖ്,മുഹമ്മദ് ഫായിഖ്.
=============

azeezmanjiyil@gmail.com