പതിനേഴാമത്തെ വയസ്സില്‍ 1977 ൽ തിരുനെല്ലൂരിലേയും സമീപ പ്രദേശത്തേയും കലാകാരന്മാർ ഒരുക്കിയ ശാസ്‌ത്രീയ സംഗീത പ്രാധാന്യമുള്ള നാടകത്തിന് ഗാനങ്ങളെഴുതാനുള്ള അവസരമാണ് കലാ സാഹിത്യ രംഗത്തേയ്‌ക്കുള്ള കടന്നു വരവിന്റെ പ്രാരംഭം.രാഗം പുവ്വത്തൂരിലെ വേലായുധന്‍ വേപ്പുള്ളി ആയിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്. സംഗീത സംവിധാന മേഖലയിൽ പ്രസിദ്ധനായ മോഹൻ സിത്താരയെപ്പോലെയുള്ള കലാകാരന്മരുടെ ആദ്യ കാല സംഗീതക്കളരിയായിരുന്നു ഇത്.പ്രസ്‌തുത കലാ സമിതിയുടെ തന്നെ വഴികാട്ടിയും ഗുരുവുമായ പ്രസിദ്ധ ഗായകൻ കെ.ജി സത്താറിന്റെ ശബ്‌ദത്തിൽ ആകശവാണിവിയിലൂടെ രചനകള്‍ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്.
മക്കത്ത് പൂത്ത പൂവിന്‍ മണമിന്നും തീര്‍ന്നില്ലാ ...
മദീനത്ത് മാഞ്ഞ ഖമറിന്‍ പ്രഭയിന്നും മാഞ്ഞില്ലാ.. ഏറെ പ്രസിദ്ധിനേടിയ വരികളാണ്.
1980 കളിൽ ബോംബെയിൽ നിന്നിറങ്ങിയിരുന്ന ഗൾഫ് മലയാളിയിൽ നിന്നായിരുന്നു പ്രാരംഭം.നിരവധി ഓൺലൈൻ മാഗസിനുകളിലും ആനുകാലികങ്ങളിലും എഴുതുന്നുണ്ട്.
1992ല്‍ മുല്ലശ്ശേരി മേഖലയിലെ മഹല്ലുകള്‍ കേന്ദ്രീകരിച്ച് പാവറട്ടി ആസ്ഥാനമാക്കി ഉദയം പഠനവേദിയ്ക്ക് രൂപം കൊടുക്കുന്നതില്‍ പ്രദേശത്തെ സഹൃദയരോടൊപ്പം സഹകരിച്ചു.
1993 ല്‍ എന്റെ മാണിക്യച്ചെപ്പ് എന്ന കവിതാ സമാഹാരം പ്രതീക്ഷാ തൃശൂര്‍ പ്രസിദ്ധീകരിച്ചു.എ.വി എം ഉണ്ണിയുടെ ഉമറുബ്നു അബ്ദില്‍ അസീസ് എന്ന ചരിത്രാഖ്യായികയ്ക്ക് വേണ്ടി ഗാനങ്ങള്‍ എഴുതി.തൊണ്ണൂറുകളില്‍ പ്രവാസി നാടകക്കാരൻ അഡ്വ:ഖാലിദ് അറയ്ക്കൽ എഴുതി അവതരിപ്പിച്ച എല്ലാ നാടകങ്ങളുടേയും ഗാന രചയിതാവാണ്.
തൊണ്ണൂറുകളില്‍ ദോഹയിലെ ഫാമിലി കമ്പ്യൂട്ടര്‍ എന്ന സാങ്കേതിക വിജ്ഞാന ശാഖയില്‍ നിന്നും കമ്പ്യൂട്ടര്‍ പരിജ്ഞാനം നേടുകയും വെബ് ഡവലപ്മന്റ് കോഴ്സ് പൂര്‍ത്തിയാക്കുകയും ചെയ്‌തു.1999 അവസാനത്തിൽ മധ്യേഷ്യയിൽ നിന്നുള്ള ആദ്യത്തെ ദ്വിഭാഷ വെബ്സൈറ്റ് മലയാളം ഇംഗ്ളീഷ് ലോഞ്ച് ചെയ്തുകൊണ്ടായിരുന്നു ഇന്റർനെറ്റ് ലോകത്തേക്കുള്ള പടികയറ്റം.
ബ്ളോഗ് എഴുത്തിനോടൊപ്പം സോഷ്യല്‍ മീഡിയകളിലെ സര്‍ഗാത്മക സാന്നിധ്യവുമാണ്.പ്രാദേശിക സാമൂഹിക സാംസ്കാരിക രാഷ്‌ട്രീയ രംഗങ്ങളിൽ വിശിഷ്യാ ഓൺലൈൻ രംഗത്തെ സംഭാവനകൾ നിരവധിയത്രെ.
തൊണ്ണൂറുകളില്‍ സി.ഐ.സി സംഘടിപ്പിച്ചിരുന്ന കലാ പരിപാടികളുമായി ബന്ധപ്പെട്ട് സഹകരിച്ചിരുന്നു.ഖാലിദ് അറക്കല്‍,എ.വി.എം ഉണ്ണി കൂട്ട് കെട്ടില്‍ അരങ്ങേറിയിരുന്ന നാടകങ്ങളില്‍ ഗാനങ്ങള്‍,മറ്റ് നാടന്‍ മപ്പിളാ കലാരൂപങ്ങള്‍ തുടങ്ങിയവയുടെ രചനകളിലും സജീവമായിരുന്നു.ഖത്തറില്‍ ആദ്യമായി വില്ല് പാട്ട്, ഉടുക്ക് പാട്ട്,വഞ്ചിപ്പാട്ട്,ഓട്ടം തുള്ളല്‍ തുടങ്ങിയ കേരളീയ കലാ രൂപങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സഹകരിച്ചു.
ആഴിക്കടിയിലെ ചിപ്പിയാണ് ഞാന്‍...
കയ്യിലെരിയുന്നുണ്ട് കൈതിരി
തുടങ്ങിയ നാടക ഗാനങ്ങള്‍ ജനപ്രിയങ്ങളായി ഗണിക്കപ്പെടുന്നു.
വിവിധ തലത്തില്‍ നിന്നുള്ള അംഗീകാരങ്ങള്‍ 1980കളിലും തൊണ്ണൂറുകളിലും ലഭിച്ചിട്ടുണ്ട്.2017 ല്‍ തിരുനെല്ലൂര്‍ ആഗോള പ്രവാസി കൂട്ടായ്‌മയായ ഗ്‌ളോബല്‍ തിരുനെല്ലുരിന്റെ പ്രത്യേക പുരസ്‌കാരത്തിനും 2018ല്‍ കലാകായിക സാംസ്‌കാരിക കൂട്ടായ്‌മയായ മുഹമ്മദന്‍സ് ഖത്തറിന്റെ സമഗ്ര സംഭാവനക്കുള്ള എക്‌സലന്‍സി അവാര്‍ഡിനും 2019ല്‍ നന്മ തിരുനെല്ലുരിന്റെ ഗ്രാമീണ്‍ മീഡിയ അവാര്‍ഡിനും,2023 തനിമ ഖത്തറിന്റെ ഗാന രചനക്കുള്ള അംഗീകാരത്തിനും അര്‍ഹനായിട്ടുണ്ട്.
പരമ്പരാഗത പള്ളി ദര്‍സ് പഠനത്തിലൂടെ വേണ്ടത്ര ശ്രദ്ധിക്കാനൊ പൂര്‍ത്തീകരിക്കാനൊ കഴിയാതെ പോയ അറബി ഭാഷാ പരിജ്ഞാനം മദീന യൂനിവാഴ്‌സിറ്റിയുടെ ഓണ്‍ലൈന്‍ പഠന സംവിധാനങ്ങളിലൂടെ പരിപോഷിപ്പിച്ചു.
മഹാമാരിയുടെ പ്രതിസന്ധികാലത്ത്,അല്‍ ജാമിഅ വേള്‍ഡ് കാമ്പസിന്റെ ഓണ്‍ ലൈന്‍ പഠന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഉലൂമുല്‍ ഖുര്‍ആന്‍,മഖാസിദ് ശരീഅ എന്നീ കോഴ്‌സുകള്‍ പൂര്‍ത്തീകരിക്കാന്‍ ഭാഗ്യം ലഭിച്ചു.
കേരളത്തിലെ പ്രസിദ്ധമായ ഡി4 മീഡിയയുടെ ഇന്റർനെറ്റ് പോർട്ടലിൽ ദീര്‍ഘകാലം നെറ്റുലകം പക്തി കൈകാര്യം ചെയ്‌തിട്ടുണ്ട്.മത സാമൂഹ്യ സാംസ്‌ക്കാരിക രാഷ്‌ട്രീയ സമകാലിക വിഷയങ്ങളില്‍ നൂറുകണക്കിന് ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.പ്രവാസ ലോകത്തെ മലയാളം റേഡിയോകളില്‍ ജുമുഅ മുബാറക്,വിശേഷകാല ഉദ്ബോധനങ്ങള്‍ തുടങ്ങിയ പരിപാടികളിലേയും ശബ്‌ദ സാന്നിധ്യമാണ്.
പ്രമുഖരായ എഴുത്തു കാരുടെ രചനകള്‍ ഉള്‍പെടുത്തി മലയാളി ഗൾഫ് സാംസ്കാരിക അടയാളങ്ങൾ എന്ന പേരില്‍ ബോള്‍ഡ് പേജ് പ്രസിദ്ധീകരിച്ച പുസ്‌തകത്തില്‍ ഒരു അധ്യായം രേഖപ്പെടുത്താന്‍ അവസരം ലഭിച്ചു.നിമിഷങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള ശുഭദിനം വര്‍ഷങ്ങളായി പങ്കുവെച്ചു കൊണ്ടിരിക്കുന്നു.
മഞ്ഞ് തുള്ളികള്‍ എന്ന കവിതാസമാഹാരം പി.ടി കുഞ്ഞാലി മാഷിന്റെ അവതാരികയോടെ താമസിയാതെ പ്രസിദ്ധീകരിക്കും.നൗഷാദ് വെള്ളലശ്ശേരിയാണ് രേഖാ ചിത്രങ്ങള്‍ ഒരുക്കുന്നത്. ഓര്‍മ്മകളിലെ മൗലവി എന്ന പുസ്തകത്തിന്റെ ഒരുക്കങ്ങളും അണിയറയില്‍ പുരോഗമിക്കുന്നു.നാട്ടു ചരിത്രവും മറ്റു ലേഖന സമാഹാരങ്ങളും ഈ വര്‍ഷത്തില്‍ മഷിപുരളും.
ഐക്കപ്പറമ്പില്‍ സുബൈറയാണ് ഭാര്യ. അബ്‌സ്വാര്‍(മണിദീപം), അന്‍സാര്‍,ഹിബ,ഹമദ്,അമീന എന്നിവരാണ് മക്കള്‍.മരുമക്കള്‍:- ഷമീര്‍ മന്‍സൂര്‍ നമ്പൂരി മഠം,ഇര്‍ഫാന ഇസ്‌ഹാക് കല്ലയില്‍.പേരമക്കള്‍:മുഹമ്മദ് ഫലഖ്,മുഹമ്മദ് ഫായിഖ്.
1980 ൽ ആയിരുന്നു പ്രവാസത്തിന്റെ തുടക്കം.ഖത്തറിലെ മാഫ്‌കൊയുടെ അനുബന്ധ സ്ഥാപനമായ പാദരക്ഷകള്‍ക്ക് കീര്‍ത്തികേട്ട തമീമ ട്രേഡിങ് മാനേജിംഗ് വിഭാഗത്തില്‍ ജോലി.
=========
azeezmanjiyil@gmail.com
വരും വര്‍ഷത്തെ അജണ്ട:-
മണ്മറഞ്ഞ വിഖ്യാത പണ്ഡിതന് മുഹമ്മദ് സലീം മൗലവിയുടെ വിയോഗാനന്തരം 14 അധ്യായങ്ങളിലായി പ്രസിദ്ധപ്പെടുത്തിയ ഓര്‍മ്മകളിലെ മൗലവി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നു. ഇതുവരെയുള്ള കവിതകളുടെ സമാഹാരം,പഴയകാല ഓര്‍മ്മകള്‍ രേഖപ്പെടുത്തി വെച്ചത്,ഡി4മീഡിയയിലൂടെ പ്രസിദ്ധപ്പെടുത്തിയ ലേഖന സമാഹാരങ്ങള്‍ തുടങ്ങി 4 പുസ്തകങ്ങള്‍ പുതുവര്‍ഷത്തില്‍ വിവിധ ഘട്ടങ്ങളിലായി പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പുകളിലാണ്.
അറബി മലയാളത്തില്‍ അറിയപ്പെടാത്ത കേരളം എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരന്വേഷണം അണിയറയില്‍ നടക്കുന്നുണ്ട്.
=========