Tuesday, March 29, 2016

ഓര്‍‌മ്മയില്‍ നിന്നൊരേട്‌

ഓര്‍‌മ്മയില്‍ നിന്നൊരേട്‌:അന്‍‌സാര്‍ മഞ്ഞിയിൽ.

പോക്കുവെയിലിന്റെ അവരോഹണത്തോടെ ഇളം തെന്നലിൽ മഴ കാത്തു കിടക്കുന്ന വയലുകള്‍ താണ്ടി ഞങ്ങൾ യാത്ര തുടർന്നു.അല്‍‌പ ദൂരം കൂടെ നടന്നപ്പോള്‍ റോഡിന്റെ ഇരുവശവും വീടുകൾ കണ്ടു തുടങ്ങി..ഇടതു വശത്തെ ഒരു വീടിനു മതിലുകളില്ലായിരുന്നു. അവിടെ മാത്രം വൈദ്യുതിയും ഇല്ല.

ഉമ്മറത്തേക്ക്‌ വിളക്കുമായി ആരോ കടന്നു വരുന്നു..അങ്ങോട്ടേക്ക്‌ നടന്നു..വിളക്കിന്റെ വെട്ടത്തിൽ തിളങ്ങുന്ന കണ്ണുകള്‍.ആ തിളക്കത്തില്‍ തെളിഞ്ഞ പുഞ്ചിരി ഞങ്ങള്‍‌ക്ക്‌ സ്വാഗതമരുളി.എല്ലാവരേയും കണ്ട മാത്രയിൽ അകത്തേക്ക്‌ നോക്കി 'മോനേ ദേ നിന്റെ കുട്ട്യോൾ‌ വന്നൂട്ടാ..'എന്ന് അമ്മ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.ഇരുട്ടിൽ നിന്ന് വിളക്കിന്റെ ഇത്തിരി വെട്ടത്തിലേക്ക്‌‌ കുപ്പായത്തിന്റെ കുടുക്കുകള്‍ ഓരോന്നുമിട്ടു കൊണ്ട്‌ മാഷ്‌ വരാന്തയിലേയ്‌ക്ക്‌ വന്നു.

അസമയത്തും വൈകി ചെന്നതിലുമുള്ള നീരസം ഒട്ടും ഒളിപ്പിക്കാതെ മാഷ്‌ ഞങ്ങളെ അകത്തേക്ക്‌ സ്വീകരിച്ചിരുത്തി..

എണ്ണയിലിട്ട കടുക്‌ പൊട്ടും പോലെ സംസാരിക്കുന്ന മാഷ്‌ കുറച്ചു നേരം നനഞ്ഞ പടക്കം കത്തിച്ചത്‌ പോലെയായിരുന്നു.

രംഗം പന്തിയല്ലന്ന് തോന്നിയതോടെ രണ്ട്‌ ദിവസം കഴിഞ്ഞ്‌ നടക്കാനുള്ള പരീക്ഷാ ചൂടങ്ങോട്ട്‌ നല്ലവണ്ണം‌ പകർന്നു കൊടുത്തു..അതോടെ‌ തൃശൂർ പൂരത്തിന്റെ വെടികെട്ട്‌ പോലെ സന്ധിയും സമാസവും പൊട്ടി വിരിയാൻ തുടങ്ങി.ഇടവേളകളിൽ പൊട്ടിയ ചില അമിട്ടുകൾ മനസ്സിൽ ചിരിമഴ പെയ്യിക്കുന്നുണ്ടായിരുന്നു. വാതിലുകളില്ലാത്ത‌ ജാലകങ്ങളിലൂടെ പലപ്പോഴും തൊടിയിലേയ്‌ക്ക്‌ ഒഴുകിയത് കവിതകളുടെ കിണുക്കവും കുളിരും സുഗന്ധവും പേറിയ  രസബിന്ധുക്കളായിരുന്നു.നേര്‍‌ത്തു പെയ്‌തു കൊണ്ടിരുന്ന മഴത്തുള്ളികളെ രാഗ സാന്ദ്രമാക്കും പോലെ അവ കാതില്‍ താളമിട്ടു കൊണ്ടിരുന്നു.

മഴ തോർന്നു തുടങ്ങാനായപ്പോഴേക്കും ദാ വരുന്നൂ ചൂട്‌ കപ്പയും ചമ്മന്തിയും പിന്നെ നല്ല ആവി പറക്കുന്ന കട്ടൻ ചായയും.. മലവെള്ള പാച്ചിലുപോലെ വായിൽ കരു പൊട്ടി..കൂട്ടത്തിൽ ഒഴുക്ക്‌ കൂട്ടാൻ മത്തി കറിയും എത്തിയതോടെ അത്‌ വള്ളംകളിയെ അനുസ്‌‌മരിപ്പിക്കുന്ന പ്രകടനമായി മാറി..ഞങ്ങളുടെ രസ മുഗുളങ്ങളെ ഇത്രമേല്‍ സ്വാധീനിച്ച ഒരു ഭക്ഷണം വേറെയുണ്ടായിട്ടുണ്ടാവില്ല..

മലയാളവും കവിതയും വൃത്തവും താളവും കുസൃതിയും വികൃതിയും തകൃതിയില്‍ നാടൻ ഭക്ഷണവും ഒക്കെ കൂടി വളരെ ചുരുങ്ങിയ നേരം കൊണ്ട്‌ മനസ്സില്‍ തിമര്‍‌ത്ത്‌ പെയ്‌ത കുറേ നല്ല ഓർമ്മകൾ സമ്മാനിച്ച ഒരു ദിവസം. പൊട്ടാതെ കിടന്ന ചില അമിട്ടുകൾ യാത്ര പറഞ്ഞിറങ്ങും നേരം പൊട്ടുകയും ചെയ്‌‌തതോടെ ഒരു കൂട്ടച്ചിരിയുടെ പൂരമേളത്തിനു സാമാപനം. വാദ്യപ്പെരുക്കം കഴിഞ്ഞ്‌ പുറത്തിറങ്ങും പോലെ ഞങ്ങൾ പുറത്തിറങ്ങി.നിറഞ്ഞ മനസ്സുകളുമായി  കൂടണഞ്ഞു..

അന്‍‌സാര്‍ മഞ്ഞിയിൽ.
29.03.2016