Thursday, December 20, 2018

ഒഴുക്കില്‍ പെടുന്നവര്‍

ഒഴുക്കില്‍ പെട്ട്‌ നീന്തുവാന്‍ എളുപ്പമായിരിയ്‌ക്കും.ഒഴുക്കില്‍ പെടാതിരിക്കാനും.ഒഴുക്കിനെതിരെ നീന്താനാണ്‌ പ്രയാസം....

എന്തൊക്കെ മാറ്റങ്ങള്‍ സം‌ഭവിച്ചു എന്നു പറഞ്ഞാലും നാട്ടു നടപ്പുകളും നാട്ടു ശീലങ്ങളും സകലമാന ഭാവങ്ങളോടെയും  ഉറഞ്ഞാടുന്ന കാലമാണിത്.ഇതിന്നെതിരെ ബോധം നല്‍കുന്നവര്‍ പോലും പെട്ടു പോകുന്ന കെട്ട കാലം.നാട്ടു നടപ്പുകളുടെ ഊരാ കുരുക്കുകളില്‍ ഏറെ പെട്ടുപോയവര്‍ വിശ്വാസി സമൂഹമാണെന്നതത്രെ ഏറെ ഖേദകരം.ഓരോ പുതുമയും പിന്നീട്‌ അനിവാര്യമായി മാറുകയും;അനിവാര്യതകള്‍ ആചാരമാകുന്നതും ആയിരിക്കണം ഈ സമൂഹത്തിന്റെ ദുസ്‌ഥിതിക്ക്‌ ഹേതു....

നാട്ടു നടപ്പുകള്‍ തലക്ക്‌ പിടിക്കുന്നവരുടെ നടുവിലൂടെ നിസ്സങ്കോചം നടക്കുമ്പോഴുണ്ടാകുന്ന ആത്മ സം‌തൃപ്‌തി ആചാരങ്ങളുടെ ആലകളില്‍ കുടുക്കപ്പെട്ടവര്‍‌ക്ക്‌ മനസ്സിലായിക്കൊള്ളണമെന്നില്ല.

നാട്ടു നടപ്പുകള്‍‌ക്കെതിരെ ശബ്‌ദിക്കാന്‍ എളുപ്പമാണ്‌ പ്രവര്‍‌ത്തിപഥത്തില്‍ കാട്ടിക്കൊടുക്കുക എന്നത് പ്രയാസകരം തന്നെയത്രെ.സമൂഹത്തില്‍ രൂഢമൂലമാക്കപ്പെട്ട ചില കള്ളികളും കോളങ്ങളും ഉണ്ട്‌.എന്നാല്‍ വിശ്വാസികള്‍‌ക്ക്‌ നിര്‍‌ബന്ധമാക്കപ്പെട്ട വിധി വിലക്കുകളും ഉണ്ട്‌.ഇത്തരം വിധിവിലക്കുകള്‍ വിസ്‌മൃതമായാലും ആചാരങ്ങളും ശീലങ്ങളും ഏറെ മഹത്വപ്പെടുത്തപ്പെട്ട ലോകമാണെന്നതത്രെ യാഥാര്‍‌ഥ്യം.ഇവിടെ ഉണരാന്‍ കഴിയുക എന്നതും നിസ്സാര കാര്യമല്ല.

മേടാസ്‌ കളിയില്‍ കളിയുടെ ചിട്ടവട്ടങ്ങളൊക്കെ പൂര്‍‌ത്തിയാക്കിയ കുട്ടികള്‍ ‘മേടാസ്‌’ മേടാസ്‌ എന്നു ചോദിച്ച്‌ ഓരോ കളത്തിലൂടെയും വരകളിൽ മുട്ടാതെ കടന്നു പോകാന്‍ ശ്രമിക്കുന്ന ചിത്രം നാട്ടു കാഴ്‌ചയാണ്‌.ഇങ്ങനെ കളിയുടെ കളങ്ങളില്‍ കണ്ണും പൂട്ടി കടന്നു പോകുമ്പോള്‍ ഉയരുന്ന ചിരിയും കളിയും ആവേശവും ആരവവും വീട്ടു കാരണവന്മാരെ അലോസരപ്പെടുത്താറുണ്ട്‌. മാത്രമല്ല ചില പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഒക്കെ നടത്തുകയും ചെയ്യും.'കഷ്‌ടം ഈ കുട്ട്യോളെ കാര്യം.അവര്‍ വരച്ച കളത്തിലും കളിയിലും അവര്‍ തന്നെ വിയര്‍‌ക്കുന്നു.

ജീവിതത്തിലും ഇതുപോലെ ചില കളങ്ങള്‍ ആരോ വരച്ചുവെച്ചിട്ടുണ്ട്‌.മായ്‌ചാല്‍ പോകുന്ന ഇത്തരം കളങ്ങളില്‍ ഓടി തളരുന്നവരും വിയര്‍‌ക്കുന്നവരും ഏറെയത്രെ.അവരോട്‌ സഹതപിക്കാം.മായ്‌ച്ചു കളയാന്‍ കഴിയാത്ത വിധിവിലക്കുകളുടെ കളങ്ങളിലേയ്‌ക്ക്‌ ചുവടുമാറ്റാന്‍ കഴിയുന്നവരായിരിയ്‌ക്കും യഥാര്‍‌ഥ വിജയികള്‍.

ഉരല്‌ തന്നെ തിന്നുമ്പോഴും വിരലുകൊണ്ടൊരു മറ എന്നത്‌ പഴമൊഴിയായി മാത്രം കരുതാതിരിയ്‌ക്കാം..