തിരിഞ്ഞു നോട്ടം

ഒരു പാരമ്പര്യ മുസ്‌‌ലിം കുടും‌ബത്തില്‍ അറുപതുകളിലാണ്‌ ജനനം.പിതാവ്‌, രായം മരക്കാര്‍ വീട്ടില്‍ ഖാദര്‍ ബാപ്പുട്ടി.

ഉമ്മ,ഏര്‍‌ച്ചം വീട്ടില്‍ അമ്മുണ്ണി വൈദ്യരുടെ മകള്‍ ആയിഷ.

1982 ല്‍ പിതാവ് പരലോകം പൂകി.2017 ലായിരുന്നു ഉമ്മയുടെ വിയോഗം.

കൗമാരം വിട്ടുണരുമ്പോള്‍ തന്നെ  ഒരു പരന്ന വായനയുടെ ശീലം എന്നെ പിടികൂടിയിരുന്നു.പത്താം തരം കഴിയുന്നതിന്നു  മുമ്പുതന്നെ വായനയുടെ വിശാലമായ ലോകത്തെ പ്രാപിക്കാന്‍ ഭാഗ്യമുണ്ടായി.എഴുപതുകളുടെ അവസാനം ഇന്നലെക്കഴിഞ്ഞതു പോലെ മനസ്സിലുണ്ട്‌.

1970 -1980 കളില്‍ തിരുനെല്ലൂരിന്റെ വടക്കും തെക്കും ഉള്ള അയല്‍ ഗ്രാമങ്ങള്‍ വഴി രണ്ട്‌ ചെറുപ്പക്കാര്‍ (മുഹമ്മദ്‌ മുസ്‌ല്യാരുടെ മകന്‍ അബ്‌ദുറഹിമാന്‍ കേലാണ്ടത്ത് പാടൂര്‍.അബ്‌ദുറഹിമാന്‍ മുസ്‌ല്യാരുടെ മൂത്തമകന്‍ മുഹ്‌യിദ്ദീന്‍ നാലകത്ത്‌ പൈങ്കണ്ണിയൂര്‍) . തുടങ്ങി വെച്ച ധാര്‍മ്മിക പ്രബോധന പ്രചാരണ പരിപാടികളില്‍ ഭാഗഭാക്കാകാന്‍  സാധിച്ചിരുന്നു.

1973 ൽ ഏഴാം തരം വരെയുള്ള മദ്രസാ പഠനത്തിനു വിരാമമിട്ടു.ശേഷം ജമാലുദ്ദീന്‍ മുസ്‌ല്യാര്‍, കൂറ്റനാട്‌ മുഹമ്മദ്‌ മുസ്‌ല്യാര്‍ എന്നിവരുടെ ദര്‍സില്‍ തിരുനെല്ലൂര്‍ ജുമാ മസ്‌ജിദിലും തുടര്‍‌ന്ന്‌ ഏകദേശം ഒരു വർ‌ഷം കുടും‌ബ പേരിൽ അറിയപ്പെടുന്ന മഞ്ഞിയിൽ പള്ളിയിൽ (മസ്‌ജിദ്‌ തഖ്‌വ) പെരിഞ്ഞനം സുലൈമാൻ മുസ്‌ല്യാരുടെ കൂടെയും ദർ‌സിൽ ചേർ‌ന്നു.ഇടക്ക്‌ വെച്ച്‌ ദര്‍സ്‌ പഠനം നിന്നു.വീണ്ടും 76/77 കളിൽ വെന്മേനാട്‌ കുട്ടോത്ത്‌ അബൂബക്കർ മുസ്‌ല്യാരുടെ ശിക്ഷണത്തിൽ പഠനം പുരോഗമിച്ചു.(ഏകദേശം രണ്ട്‌ വർ‌ഷത്തിലധികം)

പക്വമതിയായ ഒരു ഉസ്‌താദിന്റെ സാന്നിധ്യം കൊണ്ട്‌ മഞ്ഞിയില്‍ പള്ളി എപ്പോഴും ധന്യമായിരുന്നു.

പൊന്നാനിക്കാരനായ മുഹമ്മദലി മുസ്‌ലിയാരുടെ ചിത്രം ഇപ്പോഴും മനസ്സിലുണ്ട്.തുടര്‍‌ച്ചയായി യാത്രക്കാരനായ അദ്ദേഹത്തിന്റെ സാന്നിധ്യം ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമായി പരിമിതപ്പെട്ടിരുന്നു.

പിന്നീടാണ്‌ പെരിഞ്ഞനം സുലൈമാന്‍ മുസ്‌ല്യാര്‍ വന്നത്.വടക്കന്റെ കായില്‍ ഹം‌സക്കയായിരുന്നു അദ്ദേഹത്തെ നിയോഗിച്ചത്.സുലൈമാന്‍ മുസ്‌ല്യാരുടെ വീട്ടില്‍ പെരിഞ്ഞനത്ത് ദിവസങ്ങളോളം പോയി താമസിച്ചതൊക്കെ ഓര്‍‌മ്മയില്‍ നിറഞ്ഞു നില്‍‌ക്കുന്നുണ്ട്. ഏനാമാവ്‌ കടവ് വരെ ബസ്സുണ്ടായിരുന്നുള്ളൂ.പാലം ഉണ്ടായിരുന്നില്ല.കടത്തു കടന്ന്‌ അക്കരെ പോകണം.മണലൂര്‍ കാഞ്ഞാണി അന്തിക്കാട് വഴിയായിരുന്നു യാത്ര.

സുലൈമാന്‍ മുസ്‌ല്യാര്‍ ബോം‌ബെക്ക്‌ കൂടുമാറിയപ്പോഴായിരുന്നു കുട്ടോത്തെ അബൂബക്കര്‍ മുസ്‌ല്യാര്‍ പള്ളിയില്‍ വന്നത്.കണ്ടം പറമ്പില്‍ അഹമ്മദ്‌ക്കയായിരുന്നു അദ്ദേഹത്തെ നിയമിച്ചത്.

മഞ്ഞിയില്‍ പള്ളി ദര്‍‌സിലെ ജൂനിയറായിരുന്നു ഈയുള്ളവന്‍. പൊന്നേങ്കടത്തെ സുലൈമുക്കയും,പുതിയപുര ഖമറുക്കയും ദര്‍‌സിലെ സീനിയര്‍ അം‌ഗങ്ങളായിരുന്നു.തെക്കെയിലെ അന്തമുക്ക, ഉസ്‌താദിന്റെ വലം കയ്യും സഹായിയും ആയിരുന്നു.ഓര്‍‌ക്കാന്‍ മധുരമുള്ള നല്ലൊരു കാലം.

1977 ഒരു റമദാന്‍ മാസം.പി.കെ റഹീം സാഹിബിന്റെ ആഥിത്യം സ്വീകരിക്കാന്‍ ഭാഗ്യമുണ്ടായി.തൃശൂര്‍ അലങ്കാര്‍ റസ്റ്റോറന്റില്‍ നിന്നായിരുന്നു നോമ്പു തുറന്നത്.ഒരുമിച്ച്‌ മഗ്‌രിബ്‌ നമസ്‌കരിച്ച്‌ വളരെ കുറഞ്ഞ സമയത്തെ സം‌ഭാഷണവും ഇടപഴക്കവും മാത്രം.യാത്ര പറഞ്ഞു പോരുമ്പോള്‍ മേല്‍ വിലാസം ആവശ്യപ്പെട്ടു.അതു കൊടുത്തു.കൂട്ടത്തില്‍ രണ്ട്‌ പുസ്‌തകങ്ങളും തന്നു.

ഒന്ന് വളരെ ചെറിയ ഒരു പുസ്‌തകവും മറ്റൊന്നു തെറ്റിദ്ധരിക്കപ്പെട്ട മതം എന്ന പുസ്‌തകവും ആയിരുന്നു.ചെറിയ പുസ്‌തകം ബസ്സിലിരുന്നു തന്നെ ഏകദേശം വായിച്ചു തീര്‍‌ത്തു.ദാഹം തീര്‍‌ത്തു വെള്ളം കുടിക്കും പോലെ.മറ്റൊന്നു താമസിയാതെ വായിച്ചു തുടങ്ങി.ഇതോടെ ഞാന്‍ അന്വേഷിച്ചു കൊണ്ടിരുന്ന വായനാ ലോകം മലര്‍‌ക്കെ തുറന്ന പ്രതീതി.പിന്നെ തപാലില്‍ പ്രബോധനവും വരാന്‍ തുടങ്ങി.

പതിനേഴാമത്തെ വയസ്സില്‍ 1977 ൽ തിരുനെല്ലൂരിലേയും സമീപ പ്രദേശത്തേയും കലാകാരന്മാർ ഒരുക്കിയ ശാസ്‌ത്രീയ സംഗീത പ്രാധാന്യമുള്ള നാടകത്തിന്‌ ഗാനങ്ങളെഴുതാനുള്ള അവസരമാണ്‌ കലാ സാഹിത്യ രംഗത്തേയ്‌ക്കുള്ള കടന്നു വരവിന്റെ പ്രാരംഭം.രാഗം പുവ്വത്തൂരിലെ വേലായുധന്‍ വേപ്പുള്ളി ആയിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്‌. സംഗീത സംവിധാന മേഖലയിൽ പ്രസിദ്ധനായ മോഹൻ സിത്താരയെപ്പോലെയുള്ള കലാകാരന്മരുടെ ആദ്യ കാല സംഗീതക്കളരിയായിരുന്നു രാഗം പുവ്വത്തൂര്‍.രാഗം തിയറ്റേ‌ഴ്‌സിന്റെ യുവവാണി പരിപാടികളിലെ ഗാനങ്ങള്‍‌ക്ക് രചന നിര്‍‌വഹിച്ചിട്ടുണ്ട്.പ്രസ്‌‌തുത കലാ സമിതിയുടെ തന്നെ വഴികാട്ടിയും ഗുരുവുമായ പ്രസിദ്ധ ഗായകൻ കെ.ജി സത്താറിന്റെ ശബ്‌ദത്തിൽ ആകശവാണിവിയിലൂടെ മഞ്ഞിയില്‍ രചനകള്‍ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്.

1980 ല്‍ പലരും പലവഴി പിരിഞ്ഞു(ഞാന്‍ ഖത്തറിലേയ്‌ക്ക്‌ പോന്നു). മുഹ്‌യിദ്ദീന്‍ സാഹിബിന്റെ ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തിരുനെല്ലൂര്‍ കേന്ദ്രീകരിച്ച്‌ നടന്നിരുന്നു.1982 ഒക്‌ടോബര്‍ മാസത്തിലാണ്‌ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അംഗീകൃത വിദ്യാര്‍ത്ഥി വിഭാഗമായ എസ്‌.ഐ.ഒ രൂപം കൊണ്ടത്‌.അതേ കാലയളവില്‍ തന്നെ തിരുനെല്ലൂരിലും യൂണിറ്റ്‌ രൂപീകരിച്ചിരുന്നു. 

1980 കളിൽ ബോംബെയിൽ നിന്നിറങ്ങിയിരുന്ന ഗൾഫ് മലയാളിയിൽ നിന്നു തുടങ്ങി നിരവധി ഓൺലൈൻ മാഗസിനുകളിലും ആനുകാലികങ്ങളിലും എഴുതുന്നുണ്ട്.

ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന്‌ ശേഷം ബോംബയിൽ കച്ചവടം നടത്തിയിരുന്ന പിതാവിനൊപ്പം ചേർന്നു.ബോംബയിൽ സായാഹ്ന കോളേജിൽ പഠനം തുടര്‍‌ന്നു.

1985 ഏപ്രില്‍ ഒന്നിനായിരുന്നു വിവാഹം.1990 ജനുവരി 5 നായിരുന്നു ആദ്യത്തെ കണ്‍‌മണി അബ്‌സ്വാറിന്റെ ജനനം.പതിമൂന്നാമത്തെ വയസ്സില്‍ അല്ലാഹുവിലേയ്‌ക്ക്‌ യാത്രയായി.ഐ.പി എച് പ്രസിദ്ധീകരിച്ച മണിദീപം അബ്‌സ്വാറിന്റെ കവിതാ സമാഹാരമാണ്‌.

1992ല്‍ മുല്ലശ്ശേരി മേഖലയിലെ മഹല്ലുകള്‍ കേന്ദ്രീകരിച്ച്‌ പാവറട്ടി ആസ്ഥാനമാക്കി ഉദയം പഠനവേദിയ്‌ക്ക്‌ രൂപം കൊടുക്കുന്നതില്‍ പ്രദേശത്തെ സഹൃദയരോടൊപ്പം സഹകരിച്ചു.പ്രദേശത്തെ പ്രാസ്ഥാനിക ചലനങ്ങള്‍‌ക്ക്‌ നാന്ദി കുറിച്ചത് ഉദയം പഠനവേദിയായിരുന്നു.

1993ല്‍ എന്റെ മാണിക്യച്ചെപ്പ് എന്ന കവിതാ സമാഹാരം പ്രതീക്ഷാ തൃശൂര്‍ പ്രസിദ്ധീകരിച്ചു.2024ല്‍ മഞ്ഞു തുള്ളികള്‍ കവിതാ സമാഹാരം വചനം കോഴിക്കോട് പ്രകാശനം ചെയ്‌തു.എ.വി എം ഉണ്ണിയുടെ ഉമറുബ്‌നു അബ്‌‌ദില്‍ അസീസ് എന്ന ചരിത്രാഖ്യായികയ്ക്ക് വേണ്ടി ഗാനങ്ങള്‍ എഴുതി. തൊണ്ണൂറുകളില്‍ പ്രവാസി നാടകക്കാരൻ അഡ്വ:ഖാലിദ് അറയ്ക്കൽ എഴുതി അവതരിപ്പിച്ച എല്ലാ നാടകങ്ങളുടേയും ഗാന രചയിതാവാണ്‌.

തൊണ്ണൂറുകളില്‍ ദോഹയിലെ ഫാമിലി കമ്പ്യൂട്ടര്‍ എന്ന സാങ്കേതിക വിജ്ഞാന ശാഖയില്‍ നിന്നും കമ്പ്യൂട്ടര്‍ പരിജ്ഞാനം നേടുകയും വെബ്‌ ഡവലപ്‌മന്റ്‌ കോഴ്‌സ്‌ പൂര്‍‌ത്തിയാക്കുകയും ചെയ്‌തു.1999 അവസാനത്തിൽ മധ്യേഷ്യയിൽ നിന്നുള്ള ആദ്യത്തെ ദ്വിഭാഷ വെബ്‌സൈറ്റ് (മലയാളം ഇംഗ്‌ളീഷ്‌)ലോഞ്ച് ചെയ്‌തു കൊണ്ടായിരുന്നു ഇന്റർനെറ്റ്‌ ലോകത്തേക്കുള്ള പടികയറ്റം.സജീവ ബ്‌ളോഗ് എഴുത്തിനോടൊപ്പം സോഷ്യല്‍ മീഡിയകളിലെ സര്‍‌ഗാത്മക സാന്നിധ്യമാകാന്‍ ശ്രമിച്ചു പോരുന്നു.പ്രാദേശിക സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ രംഗങ്ങളിൽ വിശിഷ്യാ ഓൺലൈൻ രം‌ഗത്തും സജീവം.

തൂലിക,കവിത,രചന,സാമൂഹികം എന്നീ തലക്കെട്ടുകളിൽ മഞ്ഞിയിൽ എന്ന ബ്‌ളോഗ് ഓൺലൈൻ ലോകത്ത്‌ പ്രസിദ്ധമാണ്‌.പ്രാദേശിക വര്‍‌ത്തമാനങ്ങള്‍ പങ്കുവെക്കുന്ന ബ്ലോഗിന്‌ ലക്ഷത്തിലധികം സന്ദര്‍‌ശകരുണ്ട്‌‌.

2000 തുടങ്ങും മുമ്പ്‌ കുടും‌ബം ഖത്തറില്‍ നിന്നും നാട്ടിലേയ്‌ക്ക്‌ തിരിച്ചു.മുല്ലശ്ശേരിയില്‍ താമസമാക്കി.

പരമ്പരാഗത പള്ളി ദര്‍‌സ് പഠനത്തിലൂടെ വേണ്ടത്ര ശ്രദ്ധിക്കാനൊ പൂര്‍‌ത്തീകരിക്കാനൊ കഴിയാതെ പോയ അറബി ഭാഷാ പരിജ്ഞാനം മദീന യൂനിവാഴ്‌സിറ്റിയുടെ ഓണ്‍‌ലൈന്‍ പഠന സം‌വിധാനങ്ങളിലൂടെ 2013 ല്‍ പരിപോഷിപ്പിച്ചു.

2013 ല്‍ തിരുനെല്ലൂര്‍ മഹല്ല്‌ പ്രവര്‍‌ത്തക സമിതിയിലേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.തിരുനെല്ലൂര്‍ മഹല്ല്‌ വൈസ്‌ പ്രസിഡന്റ്‌ പദവിയും അലങ്കരിച്ചിട്ടുണ്ട്‌.പ്രാദേശിക കൂട്ടായ്‌മകളുടെയും മഹല്ല്‌ പ്രവാസി സം‌ഘടനകളുടെയും  പ്രവര്‍‌ത്തക സമിതികളില്‍ അം‌ഗമാണ്‌.

വിവിധ തലത്തില്‍ നിന്നുള്ള അം‌ഗീകാരങ്ങള്‍ 1980 കളിലും തൊണ്ണൂറുകളിലും ലഭിച്ചിട്ടുണ്ട്‌.2017 ല്‍ തിരുനെല്ലൂര്‍ ആഗോള പ്രവാസി കൂട്ടായ്‌മയായ ഗ്‌ളോബല്‍ തിരുനെല്ലുരിന്റെ പ്രത്യേക പുരസ്‌കാരത്തിനും 2018 ല്‍ കലാകായിക സാം‌സ്‌കാരിക കൂട്ടായ്‌മയായ തിരുനെല്ലൂര്‍ മുഹമ്മദന്‍‌സിന്റെ ഖത്തര്‍ മുഖമായ മുഹമ്മദന്‍‌സ്‌ ഖത്തറിന്റെ സമഗ്ര സം‌ഭാവനക്കുള്ള എക്‌സലന്‍സി അവാര്‍‌ഡിനും 2019 ല്‍ നന്മ തിരുനെല്ലുരിന്റെ ഗ്രാമീണ്‍ മീഡിയ അവാര്‍‌ഡിനും അര്‍‌ഹനായിട്ടുണ്ട്‌.

പ്രവര്‍‌ത്തന നൈരന്തര്യമില്ലാതെ ദീര്‍‌ഘ കാലം നിശ്ചലമായിരുന്ന ഖത്തറിലെ തിരുനെല്ലൂര്‍ പ്രവാസി കൂട്ടായ്‌മയെ പ്രവര്‍‌ത്തന സജ്ജമാക്കുന്നതില്‍ നിര്‍‌ണ്ണായക പങ്കു വഹിച്ചു.2006 ല്‍ പ്രഥമ തിരുനെല്ലൂര്‍ മഹല്ല്‌ അസോസിയേഷന്‍ പ്രവര്‍‌ത്തക സമിതിയില്‍ ജനറല്‍ സെക്രട്ടറി പദവും പിന്നീടുള്ള കാലയളവുകളില്‍ വിവിധ നേതൃ പദവികളും അലങ്കരിച്ചു.

കേരളത്തിലെ പ്രസിദ്ധമായ ഡി 4 മീഡിയയുടെ ഇന്റർനെറ്റ്‌ പോർട്ടലിൽ ദീര്‍‌ഘകാലം നെറ്റുലകം പക്തി കൈകാര്യം ചെയ്‌തിട്ടുണ്ട്.മത സാമൂഹ്യ സാം‌സ്‌ക്കാരിക രാഷ്‌ട്രീയ സമകാലിക വിഷയങ്ങളില്‍ നൂറുകനക്കിന്‌ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.പ്രവാസ ലോകത്തെ മലയാളം റേഡിയോകളില്‍ ജുമുഅ മുബാറക്,വിശേഷകാല ഉദ്‌ബോധനങ്ങള്‍ തുടങ്ങിയ പരിപാടികളിലേയും ശബ്‌ദ സാന്നിധ്യമാണ്‌.

2021 കോവിഡ്‌ മഹാമാരിയുടെ പ്രതിസന്ധികാലത്ത്,അല്‍ ജാമിഅ വേള്‍‌ഡ് കാമ്പസിന്റെ ഓണ്‍ ലൈന്‍ പഠന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ ഉലൂമുല്‍ ഖുര്‍‌ആന്‍,മഖാസിദ് ശരീഅ എന്നീ കോഴ്‌സുകള്‍ പൂര്‍‌ത്തീകരിക്കാന്‍ ഭാഗ്യം ലഭിച്ചു.

പ്രവാസം തുടങ്ങിയിട്ട്‌ നാലരപതിറ്റാണ്ട് പിന്നിട്ടു.

മക്കള്‍ അന്‍‌സ്വാര്‍ ഹമദ്‌ ഹിബ അമീന ഇസ്‌ലാമിക പ്രാസ്ഥാനിക പ്രവര്‍‌ത്തനങ്ങളില്‍ പ്രദേശിക സം‌വിധാനങ്ങളില്‍ സജീവരാണ്‌.

അസോസിയേഷന്‍ (സി.ഐ.സി) പ്രാഥമിക അം‌ഗത്വം നേടിയത് 1989 ല്‍ ആണെന്നാണ്‌ രേഖ.സലീം മൗലവി കുഞ്ഞലവി സാഹിബ്‌ തുടങ്ങിയവര്‍ അന്നത്തെ ഹല്‍‌ഖയില്‍ ഉണ്ടായിരുന്നു.

1991 ല്‍ ആയിരുന്നു പ്രസ്ഥാന ചട്ടക്കൂട് അനുസരിച്ചുള്ള പ്രത്യേക പദവിയില്‍ എത്തിയത് . 2020 ലാണ്‌ അം‌ഗത്വം ലഭിച്ചത്.

തൊണ്ണൂറുകളില്‍ സി.ഐ.സി സം‌ഘടിപ്പിച്ചിരുന്ന കലാ പരിപാടികളുമായി ബന്ധപ്പെട്ട്‌ സഹകരിച്ചിരുന്നു.ഖാലിദ്‌ അറക്കല്‍,എ.വി.എം ഉണ്ണി കൂട്ട്‌ കെട്ടില്‍ അരങ്ങേറിയിരുന്ന നാടകങ്ങളില്‍ ഗാനങ്ങള്‍,മറ്റ്‌ നാടന്‍ മപ്പിളാ കലാരൂപങ്ങള്‍‌ തുടങ്ങിയവയുടെ രചനകളിലും സജീവമായിരുന്നു.ഖത്തറില്‍ ആദ്യമായി വില്ല്‌ പാട്ട്‌, ഉടുക്ക്‌ പാട്ട്‌,വഞ്ചിപ്പാട്ട്,ഓട്ടം തുള്ളല്‍ തുടങ്ങിയ കേരളീയ കലാ രൂപങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സഹകരിച്ചു.


ആഴിക്കടിയിലെ ചിപ്പിയാണ്‌ ഞാന്‍...

കയ്യിലെരിയുന്നുണ്ട്‌‌ കൈതിരി 

തുടങ്ങിയ നാടക ഗാനങ്ങള്‍ ജനപ്രിയങ്ങളായി ഗണിക്കപ്പെടുന്നു.

വിവിധ തലത്തില്‍ നിന്നുള്ള അം‌ഗീകാരങ്ങള്‍ 1980 കളിലും തൊണ്ണൂറുകളിലും ലഭിച്ചിട്ടുണ്ട്‌.2017 ല്‍ തിരുനെല്ലൂര്‍ ആഗോള പ്രവാസി കൂട്ടായ്‌മയായ ഗ്‌ളോബല്‍ തിരുനെല്ലുരിന്റെ പ്രത്യേക പുരസ്‌കാരത്തിനും 2018 ല്‍ കലാകായിക സാം‌സ്‌കാരിക കൂട്ടായ്‌മയായ തിരുനെല്ലൂര്‍ മുഹമ്മദന്‍‌സിന്റെ ഖത്തര്‍ മുഖമായ മുഹമ്മദന്‍‌സ്‌ ഖത്തറിന്റെ സമഗ്ര സം‌ഭാവനക്കുള്ള എക്‌സലന്‍സി അവാര്‍‌ഡിനും 2019 ല്‍ നന്മ തിരുനെല്ലുരിന്റെ ഗ്രാമീണ്‍ മീഡിയ അവാര്‍‌ഡിനും അര്‍‌ഹനായിട്ടുണ്ട്‌.

2021 കോവിഡ്‌ മഹാമാരിയുടെ പ്രതിസന്ധികാലത്ത്,അല്‍ ജാമിഅ വേള്‍‌ഡ് കാമ്പസിന്റെ ഓണ്‍ ലൈന്‍ പഠന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഉലൂമുല്‍ ഖുര്‍‌ആന്‍,മഖാസിദ് ശരീഅ എന്നീ കോഴ്‌സുകള്‍ പൂര്‍‌ത്തീകരിക്കാന്‍ ഭാഗ്യം ലഭിച്ചു.

-----------

 പ്രവാസത്തിന്റെ ബാക്കി പത്രം.

ഇരുപതാമത്തെ വയസ്സില്‍ 1980 ഫിബ്രുവരി 15 നായിരുന്നു ഖത്തറില്‍ എത്തിയത്.

1982 ലാണ്‌ മാഫ്‌കൊ എന്ന സ്ഥാപനത്തിന്റെ തമീമ ട്രേഡിങ് ഡിവിഷനില്‍ ജോലി ആരംഭിച്ചത്.

1982 ഡിസം‌ബര്‍ മാസത്തിലായിരുന്നു ഉപ്പാടെ ആസ്‌മിക വിയോഗം.

1985 ഏപ്രില്‍ ഒന്നിനായിരുന്നു വിവാഹം.1990 ജനുവരി 5 നായിരുന്നു ആദ്യത്തെ കണ്‍‌മണി അബ്‌സ്വാറിന്റെ ജനനം.92,95,97 വര്‍‌ഷങ്ങളില്‍ ഹിബ,ഹമദ് എന്നീ സന്താനങ്ങള്‍ പിറന്നു.

2000 തുടങ്ങും മുമ്പ്‌ കുടും‌ബം ഖത്തറില്‍ നിന്നും നാട്ടിലേയ്‌ക്ക്‌ തിരിച്ചു.മുല്ലശ്ശേരിയില്‍ താമസമാക്കി.

2003 ജൂണ്‍ 26 നായിരുന്നു അബ്‌സ്വാർ വിടപറഞ്ഞത്.

2006 ഏപ്രില്‍ മാസത്തിലായിരുന്നു അമീനമോളുടെ ജനനം.

1994 ലായിരുന്നു പാലയൂര്‍ ഉപ്പാടെ മരണം,രണ്ട് പതിറ്റാണ്ടുകള്‍‌ക്ക്‌ ശേഷം  ഉമ്മയുടേയും.

2006 മുതല്‍ മുതല്‍ മാഫ്‌കൊ ഹെഡ് ഓഫിസിന്റെ കീഴിലുള്ള ഫാക്‌ടറി അനുബന്ധ ജോലിയിലേയ്‌ക്ക്‌ മാറി.2010 വരെ ഫാക്‌ടറിയുടെ ഓഫീസ്‌ ചുമതലകളില്‍ തുടര്‍‌ന്നു.

2010 മുതല്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ചികിത്സയും മറ്റു പരിചരണങ്ങള്‍‌ക്കും ദീര്‍‌ഘമായ അവധിയില്‍ കഴിയാനും സാവകാശമുള്ള പോക്കുവരവുകള്‍‌ക്കും അനുവാദം നൽകപ്പെട്ടു.

2017 മാര്‍ച്ച്‌ മാസത്തില്‍ ചെന്നൈയിൽ ഒരു കമ്പനിയില്‍ അന്‍‌സാര്‍  ജോലിയില്‍ പ്രവേശിച്ചു.

2017 ഒക്‌ടോബര്‍ 5ന് (മുഹറം15) സ്നേഹ നിധിയായ  ഉമ്മ ഈ ലോകത്തോട്‌ വിടപറഞ്ഞു.

(റുഖിയ, ഫാത്തിമ എന്നീ സഹോദരിമാരും അളിയന്മാര്‍ അബു, മുഹമ്മദ്, മജീദ്‌ എന്നിവരും നേരത്തെ വിടപറഞ്ഞിരുന്നു)

2018 ഡിസം‌ബര്‍ മാസത്തില്‍ ഹിബമോള്‍ വിവാഹിതയായി.വരന്‍ ഷമീര്‍ മന്‍സൂര്‍ നമ്പൂരി മഠം.

2019 അവസാനം മുതല്‍ മുതല്‍ ഓഫീസ് അഡ്‌മിനിസ്‌ട്രേഷന്‍ പുതിയ ചില മാറ്റങ്ങള്‍ക്ക്‌ വിധേയമായി.ജോലിയില്‍ അനിശ്ചിതത്വം ഉണ്ടായി

2020 ല്‍ ഒരു വ്യാഴവട്ട കാലത്തെ ഇടവേളക്ക്‌ ശേഷം  തമീമ ട്രേഡിങ് വിഭാഗത്തില്‍ വീണ്ടും‌ നിയമിതനായി.

2020 ആഗസ്റ്റ് 23 ന്‌ അന്‍സാര്‍ വിവാഹിതനായി.വധു ഇര്‍‌ഫാന ഇസ്‌ഹാക്‌ കല്ലയില്‍.

2021 ഇരട്ടകളായ പേരമക്കള്‍ മുഹമ്മദ് ഫലഖ്,മുഹമ്മദ് ഫായിഖ്

2023 ഓക്‌ടോബര്‍  മലയാളി ഗൾഫ് സാംസ്കാരിക അടയാളങ്ങൾ പ്രകാശനം

2024 മെയ്‌മാസം 22 ന്‌ മഞ്ഞു തുള്ളികള്‍ പ്രകാശനം ചെയ്യപ്പെട്ടു.

2024 ജൂണ്‍ 27 പ്രവാസി വെൽഫെയർ കൾച്ചറൽ ഫോറം ആദരം

2024 ഓക്‌ടോബര്‍ മേഘമല്‍ഹാര്‍  ആദരം

2025 തനിമ ഖത്തര്‍ ആദരം.

2025 സപ്‌തം‌ബര്‍ തമീമ മാള്‍ ഓഫ് ഖത്തറിന്‌ വിരാമം.

2025 ഡിസം‌ബര്‍ 20 ഹമദ് വിവാഹിതനാകുന്നു.ബുഖാറയില്‍ ഹിബ ഷിബിലിയാണ്‌ വധു

അത്യത്ഭുതത്തോടെ കഴിഞ്ഞ കാലത്തേക്ക്‌ തിരിഞ്ഞു നോക്കുമ്പോഴും ഇനിയും ശേഷിക്കുന്ന ഭാവിയിൽ  വരാനിരിക്കുന്ന സാധ്യതകളും സാധുതകളും എന്തൊക്കെ ഏതൊക്കെയാണെന്ന്‌ പരതിക്കൊണ്ടിരിക്കുകയാണ്‌.നാഥനിൽ ഭരമേൽപ്പിച്ച് ശുഭ പ്രതീക്ഷ കൈവിടാതെ...

പ്രാർത്ഥനയിൽ ഉണ്ടാകണം.അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.