Thursday, January 7, 2010

ഓര്‍‌മ്മകളിലെ മുസ്‌ഹഫ്‌ കെട്ടുകാരന്‍

ഓര്‍‌മ്മകളിലെ മുസ്‌ഹഫ്‌ കെട്ടുകാരന്‍

ബാല്യകാല റമദാനുകളിലെ ഓര്‍മയില്‍ മായാതെ നില്‍ക്കുന്ന മുഖമാണ് ഉണ്ണീന്‍ക്കയുടേത്. മധ്യ മലബാറിലെവിടൊയോ ആയിരിക്കാം ഉണ്ണീന്‍ക്കയുടെ നാട്. എല്ലാ വര്‍ഷവും റമദാന്‍ തുടങ്ങുന്നതിനു മുമ്പ് ഈ മധ്യവയസ്‌കന്‍ ഞങ്ങളുടെ ഗ്രാമത്തിലെത്തും. ഗ്രാമത്തിലെത്തിയാല്‍ ഒരു ദിവസം തങ്ങും പിറ്റേ ദിവസം തിരിച്ചു പോകും. ഇതായിരുന്നു രീതി. കള്ളി മുണ്ടുടുത്ത് നീളന്‍ ജുബ്ബയും ധരിച്ച് കള്ളി ഉറുമാല്‍ തലയിലും കെട്ടി തോളിലൊരു തുകല്‍ പെട്ടിയും തൂക്കി ഒരു വാടിയ ചിരിയുമായി നിസ്‌കാരപ്പള്ളി മുറ്റത്ത് വന്നു നില്‍ക്കുന്ന ചിത്രം മായാതെ കിടക്കുന്നു. തുകല്‍ പെട്ടി പള്ളി വരാന്തയില്‍ വെച്ച് പള്ളിക്കുളത്തില്‍ നിന്നും കയ്യും കാലും കഴുകി ദീര്‍ഘ നിശ്വാസത്തോടെ വരാന്തയിലിരിക്കും. 'മോനേ കുറച്ച് കഞ്ഞി വെള്ളം വേണം'കേട്ടതു പാതി ഞാന്‍ വീട്ടിലേയ്‌ക്കോടും. കപ്പ് നിറച്ച് കഞ്ഞി വെള്ളം കൊണ്ടു വന്നു കൊടുക്കും. രണ്ട് കൈ കൊണ്ടും പിടിച്ചുയര്‍ത്തി ആര്‍ത്തിയോടെ കഞ്ഞി വെള്ളം കുടിക്കുന്നത് കൗതുകത്തോടെ നോക്കി നില്‍ക്കും. കഞ്ഞി വെള്ളം കുടിച്ച് കഴിഞ്ഞാല്‍ ദാഹവും വിശപ്പും തീര്‍ന്ന പ്രതീതി ആമുഖത്ത് കാണാനാകും.

പഴയ മുസ്ഹഫുകള്‍ക്ക് പുതിയ ചട്ടകള്‍ പൊതിയുക. ഏടുകള്‍ പറിഞ്ഞ ഗ്രന്ഥങ്ങള്‍ തുന്നിപ്പിടിപ്പിക്കുക, കീറിപ്പറിഞ്ഞ ഏടുകള്‍ പരമാവധി സൂക്ഷ്മതയോടെ ക്രമീകരിക്കുക തുടങ്ങിയ പണികളില്‍ ഉണ്ണീന്‍ക്ക വിദഗ്ദനാണ്. പള്ളിയുടെ തൊട്ടടുത്തുള്ള ഓത്തു പള്ളിയില്‍ നിന്നും കുട്ടികള്‍ ഇറങ്ങിയാല്‍ ഉണ്ണീന്‍ക്ക വിളിച്ചു പറയും. 'മക്കളേ ഉണ്ണീന്‍ക്ക വന്നേക്കണേന്നു പറേ... മുസഹഫ് കെട്ടാന്‍... 'കുട്ടികള്‍ ഒന്നടങ്കം സമ്മതം മൂളി ഓടും.

പിന്നെ ഉണ്ണീന്‍ക്ക പോകുന്നതു വരെ പള്ളി വരാന്ത ഉണ്ണീന്‍ക്കാക്ക് സ്വന്തം. ഓലത്തട്ടി കെട്ടി മറച്ച വരാന്തയിലിരുന്ന് ഉണ്ണീന്‍ക്ക പണി തുടങ്ങും. മദ്രസ്സയിലെ കുട്ടികളും കാഴ്ച കാണാന്‍ പൊതിയും. സൂക്ഷ്മമായി ചെയ്യുന്ന ജോലിക്കിടെ തല ഉയര്‍ത്തി 'ഇതിലെന്താ ഇത്ര വലിയ കാഴ്ച. മക്കളേ പോകീന്‍... 'പിന്നെ എന്നെ നോക്കി പ്രത്യേകം പറയും മോനോടല്ലേ... 'പള്ളിയില്‍ മുസാഫറീങ്ങള്‍ ആരു വന്നാലും അവര്‍ക്ക് ഭക്ഷണം ഞങ്ങളുടെ വീട്ടിലായിരിയ്ക്കും. ഉണ്ണീന്‍ക്കാക്കും. ഇതായിരിക്കാം എന്നോടുള്ള പരിഗണനയ്ക്ക് കാരണം. എന്റെ വല്യുപ്പയാണ് ഈ പള്ളി പണി കഴിപ്പിച്ചത്. അതിനാല്‍ ഞങ്ങളുടെ കുടുംബ നാമത്തിലാണ് പള്ളി അറിയപ്പെടുന്നത്. മഞ്ഞിയില്‍ പള്ളി. പള്ളിയോട് തൊട്ട് തന്നെയാണ് വീടും.

ചില ഉമ്മമാര്‍ ഇളം പ്രായമുള്ള കുട്ടികളുമായി വരുന്നത് കാണാം. മുസ്ഹഫ് ചുമക്കാനാണ് കുട്ടികളെ കൊണ്ട് വരുന്നത്. ഒരു തുണി ഉറയും തൂക്കി ഉമ്മമാരുടെ അരികു പറ്റി ഓരോരുത്തരും വരും. അംഗ ശുദ്ധിയില്ലാതെയും ഖുര്‍ആന്‍ സ്പര്‍ശിക്കാമെന്നതാണ് ഉമ്മമാര്‍ കുട്ടികളെ കൂട്ടുന്നതിലെ രഹസ്യം. മുസ്ഹഫുകള്‍ മാത്രമല്ല. മൗലിദ് കിതാബുകളും അറബി മലയാള ജില്‍ദു ഗ്രന്ഥങ്ങളും ചട്ടയിട്ട് പുതുക്കാന്‍ ഉണ്ടാകും. ആരും എത്രവേണമെന്നു ചോദിക്കാറില്ല. ഇത്രവേണമെന്നു ഉണ്ണീന്‍ക്ക പറയാറുമില്ല. ഒരോരുത്തരും തങ്ങളുടെ മനോധര്‍മ്മം പോലെ കൊടുക്കും. എന്തായാലും ഉണ്ണീന്‍ക്കയെ ആരും വെറുപ്പിക്കാറില്ലെന്നതാണ് സത്യം. വേദ ഗ്രന്ഥമാണല്ലൊ പൊതിയുന്നതും തുന്നുന്നതും.

ആളുകള്‍ ഒഴിഞ്ഞ നേരത്ത് ഉണ്ണീന്‍ക്ക പല കഥകളും പറയും. മറ്റാരുടേയെങ്കിലും പാദ സ്പന്ദനം കേട്ടാല്‍ സ്വിച്ചിട്ട വേഗത്തില്‍ നിശബ്ദമാകും. അതു കൊണ്ട് തന്നെ എല്ലാവരുടേയും ധാരണ ഉണ്ണീന്‍ക്ക മിത ഭാഷിയാണെന്നാണ്. എന്നാല്‍ ഉണ്ണീന്‍ക്ക വാചാലനാണെന്നു എനിക്കു മാത്രമേ അറിയൂ. ചില മുസ്ഹഫുകള്‍ ചട്ടയിട്ടതോ തുന്നിപ്പുതുക്കിയതോ വാങ്ങിക്കാന്‍ സ്ത്രീകള്‍ അവരുടെ ചെറുമക്കളുമായി വന്നു ഏറ്റുവാങ്ങുമ്പോള്‍ അദ്ദേഹം പറയും. 'മോളൂ ഇതു പടച്ചോന്റെ കലാമാണ്. ഇതു കുട്ട്യോളൊന്നുമല്ല കൈകാര്യം ചെയ്യേണ്ടത്.' അപ്പോള്‍ ചില കുട്ടികള്‍ പറയും 'ന്റുമ്മാക്ക് വുദു ഇല്ലാ... 'ങാഹ്' ഉണ്ണീന്‍ക്ക മൂളും.

അവര്‍ നടന്നു നീങ്ങിയാല്‍ അദ്ദേഹം പാഠം വെച്ച ഭാഗം പിന്നേയും തുടങ്ങും. 'ഓതാനൊക്കെ ഇരിക്കുമ്പോള്‍ അതിന്റേതായ ഒരു റാഹത്തൊക്കെ വേണം. 'ആദരവിന്റെ പേരില്‍ സമൂഹത്തിന്റെ ഇടയില്‍ നിന്നകറ്റപ്പെടേണ്ട ഒന്നാണോ ഖുര്‍ആന്‍.... എന്ന ആശങ്ക അദ്ദേഹം വളരെ സങ്കടത്തോടെയായിരുന്നു പറഞ്ഞിരുന്നത്. വലത്തു നിന്നെഴുതപ്പെട്ടതെല്ലാം കനല്‍കട്ടയെന്നോണം കൈകാര്യം ചെയ്യുന്ന സമൂഹത്തിന്റെ പാപ്പരത്തം പറഞ്ഞു തുടങ്ങിയാല്‍ ധാരമുറിയാതെ ഒഴുകിക്കൊണ്ടിരിക്കും. എന്നോട് മാത്രമല്ല ലോകത്തോടാണ് ഈ വൃദ്ധന്റെ വിലാപം എന്നു എനിക്ക് തോന്നിയിരുന്നു.  

തൊട്ടടുത്ത ദിവസം ഉച്ചയാകും മുമ്പ് ഉണ്ണീന്‍ക്ക പുറപ്പെടാനൊരുങ്ങും. മറ്റൊരു താവളത്തിലേയ്ക്ക്. 'ഇനി യോഗമുണ്ടെങ്കില്‍ അടുത്ത വര്‍ഷം...' എന്റെ മൂര്‍ദ്ധാവില്‍ ഒരു സ്‌നേഹ സമ്മാനം തന്ന് നിറമിഴികളോടെയാണ് യാത്ര പറയുക. 'അസ്യേ....' ആ വിളിയില്‍ പറഞ്ഞറിയിക്കാനാകാത്ത എല്ലാം ഉണ്ട്. പിന്നെ കുറച്ചു കൂടെ വ്യക്തമായി 'അബ്ദുല്‍ അസീസ് മോനെ അല്ലാഹു നന്നാക്കും'. ഹൃദയാവര്‍ജ്ജകമായ സ്വരവും വാത്സല്യമുള്ള കൈകളിലെ തണുപ്പും ഇന്നും അനുഭവപ്പെടാറുള്ളതു പോലെ. പത്താം തരം കഴിയും മുമ്പ് തന്നെ ഖുര്‍ആന്‍ പൂര്‍ണ്ണമായും വായിക്കാന്‍ ഈ സാധുവിന്റെ സാമിപ്യം കാരണമായിട്ടുണ്ട്.

സലാം പറഞ്ഞ് പുറപ്പെടുമ്പോള്‍ തന്നിലര്‍പ്പിതമായ ഉത്തരവാദിത്തം പൂര്‍ത്തീകരിച്ച ഭാവം നമുക്ക് വായിച്ചെടുക്കാനാകും. ഉണ്ണീന്‍ക്ക നടന്നു മറയുന്നതു വരെ നിറ മിഴികളോടെ ഞാന്‍ നോക്കി നില്‍ക്കും. കൗമാര പ്രായത്തിലെ ഈ ഓര്‍മ്മ പച്ചയായി ഇന്നും മനസ്സില്‍ ഉണ്ട്. ഈ മുസ്ഹഫ് കെട്ടുകാരന്റെ ഓര്‍മ്മയുടെ ചരടില്‍ ഗൃഹാതുരത്വം നിറഞ്ഞ ഒരു കാലഘട്ടത്തിന്റെ ഗ്രാമീണ ചിത്രം മനസ്സില്‍ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു.

14.06.2016
ഇസ്‌ലാം ഓണ്‍‌ലൈവിനു വേണ്ടി