Sunday, April 5, 2009

ഓര്‍‌മ്മകള്‍ മരിക്കുന്നില്ല

ഓര്‍‌മ്മകള്‍ മരിക്കുന്നില്ല..
====================
റമദാന്‍ 17 നായിരുന്നു ഐസമോള്‍‌ത്താടെ വേര്‍‌പാട്‌.വ്രത വിശുദ്ധിയുടെ അനുഗ്രഹീതമായ ഒരു ദിനം.വിശ്വാസികളുടെ ഹൃദയാന്തരങ്ങളില്‍ ഒരു ചരിത്ര ഭൂമിക അത്മീയോര്‍‌ജ്ജത്തില്‍ ഉണരുന്ന ബദറിന്റെ രാവില്‍. കൃത്യമായി കുറിച്ചാല്‍ ഹിജ്‌റ വര്‍‌ഷം 1429 ഇം‌ഗ്ലീഷ്‌ വര്‍‌ഷം 2008 ല്‍.വര്‍‌ഷങ്ങളേറെ  പിന്നിട്ടിരിക്കുന്നു. 

ഓര്‍‌മ്മകള്‍ മരിക്കുന്നില്ല..

ജീവിതത്തിലെ എല്ലാവിധ തിരക്കുകള്‍‌ക്കിടയിലും തൂലികയില്‍ നിന്നുതിര്‍ന്ന്‌‌ വീണ ഹരിതാഭമായ ചില ബാല്യകാല ഓര്‍‌മ്മകള്‍.

കാഥികരും കഥിക്കപ്പെടുന്നവരും കഥാവശേഷരായാലും,കഥ ശേഷിക്കുന്നു. വീണ്ടും വീണ്ടും വായിക്കപ്പെടുന്നു.ഓര്‍‌മ്മിക്കപ്പെടുന്നു.സാഹിത്യ  ലോകത്തെ ഒരു വര്‍‌ത്തമാനമത്രെ ഇത്‌.ഇനി കഥ പറയാം.കേവല ആണ്ടറുതികളിലെ യാന്ത്രികമായ ഓര്‍‌‌മ്മയല്ല;ഹൃദയ തന്ത്രികളിലെവിടെയൊ ഒരു ശിഖിരത്തില്‍ ഒരു ഊഞ്ഞാല്‍ കിളിയുടെ കൂടു പോലെ തൂങ്ങിയാടുന്ന, ഒരു താലോലം പോലെ ഇടക്കിടെ മൂളി ഉണരുന്ന ബാല്യകാലോര്‍‌മ്മകളുടെ തൊങ്ങും തൂവലും പൊതിഞ്ഞ കഥയാണ്‌.

ഓര്‍‌മ്മകളുടെ കലവറയായ മഞ്ഞിയില്‍ പള്ളിയും പള്ളിക്കുളവും തട്ടും തട്ടും-പുറവും പൂമുഖവുമുള്ള ഒരു നാല്‌കെട്ടും,കണ്ടം പറമ്പും, പൊന്നേങ്കടവും മാക്കിരിപ്പറമ്പും അഞ്ച്‌ ദശാബ്‌ദങ്ങള്‍‌ക്ക്‌ മുമ്പുള്ള ചിത്രവും ചരിത്രവും കല്ലില്‍ കൊത്തിയ മാതിരി.അല്ല അതിലും മനോഹരമായി വാര്‍‌ന്നു നില്‍‌ക്കുന്നുണ്ട്‌.വീടിന്റെ മേല്‍ തട്ടിലെ പറമ്പിലായിരുന്നു വൃദ്ധ സഹോദരിമാരായ ഉമ്മോത്തിത്താടെയും ബിയ്യുത്താടെയും വീട്‌.അതിന്റെയും മേല്‍‌തട്ടില്‍ തിത്തുട്ടിത്തയുടെ വീടായിരുന്നു.പറമ്പിന്റെ തെക്കെ മൂലയില്‍ ആമിന അമ്മായി,അതിനു തൊട്ടു താഴെ ഇറക്കില്‍ റുഖിയത്താടെ വീട്‌.മാക്കിരി പറമ്പില്‍ ഹമീദ്‌ക്കയായിരുന്നു താമസം.പിന്നീട്‌ പാത്തോമത്തയുടെ വീടായി മാറി.പള്ളിയുടെ വടക്ക്‌ ഭാഗത്ത്‌ ബീരാവുക്കയും അതേ പറമ്പില്‍ ഒരു മൂലയില്‍ പാത്തീവിത്താടെയും വീടാണ്‌ ഉണ്ടായിരുന്നത്.‌

പറമ്പിന്റെ വടക്ക്‌ പടിഞ്ഞാര്‍ മൂലയില്‍ മുളം കൂടിനോട്‌ ചേര്‍‌ന്ന്‌ കല്‍ കിണര്‍.പരിസരത്തെ അഞ്ചോ ആറോ വീട്ടുകാരുടെ കുടിവെള്ള സ്രോതസ്സ്‌.കുറച്ച്‌ വീടുകളും ഒഴിഞ്ഞ പറമ്പുകളും.കാലാവസ്ഥയുടെ ഗതി മാറ്റങ്ങള്‍‌ക്കൊത്ത്‌ പറമ്പുകളില്‍ ഇടവിളകള്‍ വിതയ്‌ക്കും.പുല്ലും പയറും വാഴയും ഒക്കെയുണ്ടാകും.എന്നാല്‍ പടര്‍‌ന്നു കയറിയ പയര്‍ കൃഷി പറമ്പുകളില്‍ നിറഞ്ഞു നില്‍‌ക്കുന്നത് ഇന്നും പച്ച പിടിച്ച ഓര്‍‌മ്മയാണ്‌.

പുതുതായി എന്തെങ്കിലും വിത്തിട്ടാല്‍ കോഴിയെ നോക്കുന്ന വലിയ പണിയൊക്കെ കുട്ടികളുടെ ഉത്തരവാദിത്തമാണ്‌.പ്രസ്‌തുത ഉത്തരവാദിത്തം അതി ഗം‌ഭീരമായി ആഘോഷിക്കുന്ന പാവം കുസൃതിക്കാരനായിരുന്നു അസീസ്‌.ഈ കുട്ടിയെ അനുനയിപ്പിച്ച്‌ കുളിപ്പിച്ച്‌ സന്ധ്യയോടെ വീട്ടില്‍ കയറ്റുന്ന അതി സമര്‍‌ഥകളായ ഉദ്യോഗക്കാരായിരുന്നു ഇയ്യയും (പാത്തുത്ത)  ഐസ‌മോള്‍ത്തയും.

കിണറ്റിന്‍ കര എപ്പോഴും സജീവമായിരിയ്‌ക്കും.മണ്‍ കുടങ്ങളില്‍ വെള്ളം കോരി നിറച്ച്‌ വീടുകളിലേയ്‌ക്ക്‌ കൊണ്ടു പോകുന്നവര്‍,കുട്ടികളെ കിണറ്റിന്‍ കരയില്‍ നിര്‍‌ത്തി കുളിപ്പിക്കുന്നവര്‍..ഇവരുടെയൊക്കെ തിരക്ക് കൊണ്ട്‌ കിണറ്റിന്‍ കര വീര്‍‌പ്പു മുട്ടും‌.കോരി ഒഴിക്കുന്ന വെള്ളത്തിന്റെ തണുപ്പകറ്റാന്‍ കൂകി വിളിക്കുന്ന കുട്ടികള്‍ കിണുങ്ങിക്കരയുന്ന കുസൃതികള്‍,ഏറെ ആസ്വദിച്ചു കുളിക്കുന്നവര്‍ ഒക്കെ ബഹു രസമാണ്‌.പറമ്പുകളില്‍ ഓല വെട്ടി മെടയാന്‍ വിട്ടു പോയ ഓലക്കീറുകള്‍ ഉണക്കം പിടിച്ചാല്‍ കിണറ്റിന്‍ കരയില്‍ കൊണ്ടു വന്നിടും.ഒന്നു നനഞ്ഞു കിട്ടിയാലെ വീണ്ടും മെടയാനാകുകയുള്ളൂ.

ഇത്തരം ഉണങ്ങിയ ഓലക്കീറില്‍ നിര്‍‌ത്തി കോരി വെച്ച വെള്ളത്തില്‍ നിന്നും കുളിപ്പിച്ച്‌ തീരും വരെ പാട്ടും പയക്കവും സറപറാ പെയ്‌തു കൊണ്ടിരിയ്‌ക്കും‌.ഒരു പാള വെള്ളം കിണറ്റില്‍ നിന്നും കോരി ഒഴിക്കുന്നതോടെയാണ്‌ നീരാട്ട്‌ തീരുക.ഈ ബഹളങ്ങള്‍ കാണാന്‍ രണ്ട്‌ വൃദ്ധ സഹോദരിമാരായ ഉമ്മോത്തിത്തയും ബിയ്യുത്തയും എന്റെ പൊന്നുമ്മയും വെല്ലിത്തയും ഉണ്ടാകും.നിഷ്‌കളങ്കരായ ആ മഹതികള്‍ ഇന്നില്ല.നര ബാധിക്കും മുമ്പ്‌ യാത്ര പറഞ്ഞ ഇയ്യയും,ഐസമോള്‍‌ത്തയും ഇന്നില്ല.എന്നാലും ഓര്‍‌മ്മകളുടെ ഹരിതാഭമായ താഴ്‌വരകളില്‍ ഈ കഥാ പാത്രങ്ങള്‍ അനശ്വരകളാണ്‌.

ചക്കമുല്ലകള്‍ കാട്‌ പോലെ പടര്‍‌ന്നു നില്‍‌ക്കുന്ന മാവിന്റെ ചുവട്ടില്‍ പച്ച മടല്‍ ഒതുക്കിവെച്ച്‌ ഉണ്ണിപ്പുരയുണ്ടാക്കും.ഓലത്തുമ്പ്‌ നിരത്തി‌ മെത്ത വിരിയ്‌ക്കും.അതില്‍ അമ്പഴങ്ങ കൊത്തിയരിഞ്ഞ്‌ ഉപ്പും‌ മുളകും കലര്‍ത്തി ഉണ്ണിച്ചോറും കറിയും വിളമ്പും ഇതിന്റെയൊക്കെ മുന്‍ നിരയില്‍ വെല്ലിത്തയുണ്ടാകും കൂടെ ഇയ്യയും ഐസമോള്‍ത്തയും.ഇതൊന്നും ഒരുക്കിത്തരാതെ കൊത്തം‌ കല്ല്‌ കളിക്കാന്‍ കുസൃതിച്ചെക്കന്‍ സമ്മതിക്കുകയില്ല.ചക്കമുല്ല പൂത്ത പോലെ ഈ ഓര്‍‌മ്മകളൊക്കെ മനസ്സിന്റെ ഇറയത്ത്‌ ആടിയുലയുകയാണ്‌.സുഗന്ധം പരത്തുന്ന തെന്നലലകളുടെ പരിമളം ഇപ്പോഴും ആസ്വദിക്കാന്‍ കഴിയുന്നുണ്ട്‌.എന്റെ മനസ്സിന്റെ അടിത്തട്ടില്‍ പൂത്തുലയുന്ന മലരും മണവും പ്രിയപ്പെട്ട ഇയ്യമാരുടെ പാരത്രിക ലോകത്തും വസന്തം വിരിയിക്കുന്നുണ്ടാകും. 

എനിക്ക്‌ മാത്രമായി പത്തിരി ചുടുന്ന,മീന്‍ പൊരിച്ചു കാത്തിരുന്നിരുന്ന ഉമ്മാമമാര്‍ മണ്‍ മറഞ്ഞു പോയി.വിശേഷ രാവുകളില്‍ ഒരു ഫാത്വിഹ അതുമല്ലെങ്കില്‍ ഒരു യാസീന്‍ ഉമ്മറത്തെ വരാന്തയില്‍ പുല്‍ പായയില്‍ ഇരുന്ന്‌ ഓതിക്കൊടുക്കണം.ഓതി തീരും വരെ പ്രാര്‍‌ഥിച്ചു തീരും വരെ മുഖത്ത്‌ നിന്ന്‌ കണ്ണെടുക്കുകയില്ല.പിന്നെ വിളമ്പി വെച്ചത് മുഴുവന്‍ തിന്നു തീരാതെ വിടുകയും ഇല്ല. വയോവൃദ്ധകളായ സ്‌നേഹ നിധികളായ ഉമ്മമാര്‍ ഇന്നും ഓര്‍‌മ്മകളിലെ നൊമ്പരങ്ങളാണ്‌.

മനസ്സിന്റെ പൂമുറ്റത്തൊരു തുള്ളി അടര്‍‌ന്നു വീഴാതെ ഓര്‍‌ക്കാനാകാത്ത മണ്‍ മറഞ്ഞ ഇയ്യമാര്‍.

പഴയ കാലത്തിന്റെ നിഷ്‌കളങ്കമായ നാളും നാള്‍ വഴികളും ഓര്‍‌ത്തെടുക്കുന്നതു പോലും എന്തു മധുരമാണെന്നോ..?  പച്ചയായ മനുഷ്യര്‍ എത്ര പാവങ്ങളായിരുന്നെങ്കിലും ഏറെ സമ്പന്നരായിരുന്നു എന്നതത്രെ വാസ്‌തവം.

മുത്തു മണികള്‍ പോലെ മഞ്ഞു പൊതിഞ്ഞ മലരിതളുകളുടെ വജ്ര കണ്ണുകള്‍ പോലെ തൊട്ടാല്‍ മൂളുന്ന തലോടിയാല്‍ കണ്ണീര്‍ തൂകുന്ന , നേര്‍‌ത്ത നൊമ്പര സം‌ഗീതം പോലെ ഓര്‍‌മ്മകള്‍ ഉണരുകയാണ്‌.അര്‍‌ഥനകള്‍ ഉയരുകയാണ്‌.

താരങ്ങള്‍ മിന്നും മട്ടില്‍ ചുണ്ടില്‍ മധുര മന്ത്രങ്ങള്‍....
‍തോരാ മഴ പോലേ പെയ്‌തിറങ്ങും മിഴിയോരങ്ങള്‍....
മലരിതളുകള്‍ മണ്ണില്‍ വീണുടയും മുഹൂര്‍ത്തങ്ങള്‍....
മണിവീണകള്‍ ശ്രുതിതേങ്ങി ഉണരും സുകൃതയാമങ്ങള്‍....
നാഥാ നീ അനുഗ്രഹിച്ചാലും......
=============

റഹ്‌മാന്‍ പി. അയച്ചു തന്ന പ്രതികരണം:-

പിൻനടന്നു പോയ ആ കാലത്തെയും അനുഭവങ്ങളെയും ഓർമ്മകളെയും  കാലത്തെ തന്നെ സാക്ഷി നിറുത്തി കഥയായും കവിതയായും ആഖ്യായികയായും ചരിത്രമായും വെറും പതംപറച്ചിൽ മാത്രമായും ഇനി, ഇതൊന്നുമല്ലാതെയും അടയാളപ്പെടുത്താനാകും.അത്രമേൽ തീവ്രതയുണ്ട് ആ ചരിത്ര സത്യങ്ങൾക്ക്.

നമ്മുടേത് ചെറിയൊരു ഗ്രാമമാണെങ്കിലും ഒരു നൂറ്റാണ്ടിന്റെ ഗ്രാമാനുഭവങ്ങളിലൂടെയും ഗ്രാമജീവിതങ്ങളിലൂടെയും അന്വേഷണ ബുദ്ധിയോടെ സഞ്ചരിച്ചാൽ കേവലമായ ഓർമ്മകൾക്കുമപ്പുറം രേഖീയമായ ഒട്ടേറെ ചരിത്ര സത്യങ്ങൾ തൊട്ടറിയാനാകും.അവയെല്ലാം ഒന്നൊന്നായി പെറുക്കിയെടുത്താൽ കിട്ടുന്ന മണി മുത്തുകൾക്ക് പത്തരമാറ്റ് തിളക്കമുണ്ടാകും .... പുസ്തകമാവുകയാണെങ്കിൽ അതിന് 1000 പുറങ്ങൾ തികയാതെയും വരും.

ശിഹാബിന്റെ ഉമ്മയുടേത് പോലെ നമ്മുടെ ഓരോരുത്തരുടെയും മാതാപിതാക്കൾ, സഹോദരങ്ങൾ, ബന്ധുക്കൾ, അയൽക്കാർ... എന്നിങ്ങനെ അവരുടെയെല്ലാം ഓർമ്മ ദിനങ്ങളിലൂടെ കടന്നുപോകുമ്പോൾ അനാവൃതമാകുന്ന നമ്മുടെ നാടിന്റെ മൂല്യവത്തായ ആ ഭൂമികയും ഉദാത്തമായ  മനുഷ്യ മൂല്യങ്ങളിൽ അടിയുറച്ച് ജീവിച്ച കുറേ യഥാർത്ഥ മുഷ്യരെയും ഒരു നല്ല കാലത്തെയും നമുക്ക് കണ്ടെത്താനാകും....

മരണം അനിവാര്യമാണ്.ആ യാഥാർത്ഥ്യം ഓരോ ഹൃദയമിടിപ്പിലും നമ്മുടെയെല്ലാം ഓർമ്മകളിൽ ഉണ്ടായാൽ അതിൽ പരം മനുഷ്യ ജീവിതത്തിൽ നന്മയുള്ളവരായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ കൈവരിക്കുന്ന അവാച്യമായ അനുഭൂതി വിവരണാതീതമാണ്...

ഐസമോൾത്ത ഉൾപ്പെടെ  നമ്മുടെ നാട്ടിൽ മരണപ്പെട്ട എല്ലാവരുടെയും , എല്ലാ വിശ്വാസികളുടെയും പാരത്രിക ജീവിതം അള്ളാഹു വിജയിപ്പിക്കുമാറാകട്ടെ - ആമീൻ...!