Wednesday, November 6, 2019

ഒരു നവം‌ബര്‍ സായാഹ്നം

നവം‌ബര്‍ 5 കാലത്ത്‌ 09.15 ന്‌ ഡ്രൈവര്‍ ഫസലിന്റെ റിങ്.ഉടനെ താമസസ്ഥലത്തു നിന്നിറങ്ങി എം.പി ട്രേഡേര്‍‌സിന്റെ പരിസരത്ത്‌ നിര്‍‌ത്തിയിട്ട വാഹനത്തില്‍ കയറി പേള്‍‌ ഖത്തറിലേയ്‌ക്ക്‌ പുറപ്പെട്ടു.ഏകദേശം അരമണിക്കൂര്‍ യാത്ര.വീട്ടിലേയ്‌ക്ക്‌ വിളിച്ചു.ജോലിക്ക്‌ പൊയ്‌കൊണ്ടിരിയ്‌ക്കുന്നതായി അറിയിച്ചു.മറ്റന്വേഷണങ്ങളും തിരക്കി.കൂട്ടത്തില്‍ പുതിയ വാട്ട്‌സാപ്പ്‌ ഗ്രൂപ്പ്‌ വിശേഷങ്ങളും സഹധര്‍‌മ്മിണിയോട്‌ പങ്കുവെച്ചു.യാത്രാ വേളയിലെ അരമണിക്കൂര്‍ സമയം ഇതു പോലെ ഉപയോഗപ്പെടുത്താറാണ്‌ പതിവ്‌.

ഓഫീസിലെത്തി ചൂടുള്ള ഒരു കാപ്പിയൊക്കെ കുടിച്ച് കമ്പ്യൂട്ടറില്‍ വാട്ട്‌സാപ്പ്‌ കണക്‌റ്റ് ചെയ്‌തു.ആദ്യം ഒരു ഓട്ട പ്രദിക്ഷണം.പിന്നീട്‌ വിശദമായി നിരീക്ഷണം.ഈയിടെ പ്രഥമ പരിഗണന കൊടുക്കാറുള്ളത് തറവാട്ട്‌ ഗ്രൂപ്പിന്‌ തന്നെ.അങ്ങിനെ കണ്ടും കേട്ടും ഇരിക്കുമ്പോള്‍ 11.55 ന്‌ മൊബൈല്‍ മുഴങ്ങി.സി എന്ന ലറ്റര്‍ കണ്ടപ്പോള്‍ തറവാട്ട് അം‌ഗങ്ങളാരെങ്കിലുമാകുമെന്നു പെട്ടെന്നു മനസ്സിലാക്കി.ഗ്രൂപ്പ്‌ അം‌ഗങ്ങളുടെ പേരിന്റെ വാലില്‍ സി ചേര്‍‌ത്തു കൊണ്ടാണ്‌ സേവ്‌ ചെയ്‌തു വെച്ചിട്ടുള്ളത്.അതെ ബഷീര്‍ ഭായി ആയിരുന്നു.വിശേഷങ്ങള്‍ തിരിക്കിയതിനു ശേഷം വൈകീട്ട്‌ 6 മണിക്ക്‌ ഗറാഫയിലുള്ള വീട്ടിലേയ്‌ക്കുള്ള ക്ഷണമായിരുന്നു.സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചു.

ഓഫീസ്‌ സമയം കഴിഞ്ഞ്‌ വീട്ടിലെത്തി വിശ്രമവും മഗ്‌രിബ്‌ നമസ്‌കാരവും കഴിഞ്ഞാല്‍ ലളിതമായി എന്തെങ്കിലും കഴിക്കും. പിന്നെ മെട്രോ വഴി ബിദ പാര്‍‌ക്കിലേയ്‌ക്ക്‌ പോകുകയാണ്‌ പതിവ്‌.തൊണ്ണൂറുകളില്‍ കുടും‌ബവുമായി താമസിച്ചിരുന്നത്‌ ഈ പരിസരത്തായിരുന്നു.അതിനാല്‍ ഈ പ്രദേശം ഏറെ ഗൃഹാതുരമായ ഓര്‍‌മ്മകള്‍ സമ്മാനിക്കുന്ന ഇടമാണെനിക്ക്‌.ദോഹ ജദീദ്‌ സ്റ്റേഷന്റെ തൊട്ടടുത്താണ്‌ ഇപ്പോള്‍ ഞങ്ങളുടെ താമസ സ്ഥലം.ഒരു മണിക്കൂര്‍ നടത്തവും പാര്‍‌ക്കിലെ പള്ളിയില്‍ ഇഷാ നമസ്‌കാരവും കഴിഞ്ഞ്‌ മടങ്ങും.

നവം‌ബര്‍ 5 ലെ അജണ്ട ബഷീര്‍ ഭായിയുടെ വീട്ടിലേയ്‌ക്ക്‌ പോകുക എന്നതു മാത്രമായിരുന്നു.യാത്ര പുറപ്പെട്ട്‌ പകുതി ദൂരം കഴിഞ്ഞ്‌ 05.54 ന്‌ ബഷീര്‍ ഭായിയുടെ റിങ്.ലൊക്കേഷന്‍ മാപ്പ്‌ കിട്ടിയിട്ടുണ്ട്.15 മിനിറ്റിനകം എത്തുമെന്ന്‌ മറുപടിയും കൊടുത്തു.കൃത്യം 6.19 ന്‌ ഗറാഫയിലെ ഗള്‍‌ഫ്‌ സ്‌ക്കൂള്‍ പരിസരത്തുള്ള വീട്ട്‌ പടിക്കല്‍ എത്തി.താമസിയാതെ ബഷീര്‍ ഭായി പുറത്തു വന്നു.പഴയ കാല ഹിന്ദി സിനിമയാണ്‌ ആദ്യം ഓര്‍‌മ്മ വന്നത്‌.അറ്റുപോയ കണ്ണി ഒരു മാന്ത്രിക നിമിഷത്തില്‍ കൂട്ടിയിണക്കപ്പെടുന്ന ഹര്‍‌ഷ പുളകിത നിമിഷം.ഞങ്ങള്‍ പരസ്‌പരം ആലിംഗന ചെയ്‌തു.അത്‌ യാന്ത്രികമായൊരു കെട്ടിപ്പിടുത്തമായിരുന്നില്ല.മറിച്ച്‌ മുറിവ്‌ കൂടുന്ന പോലെ ഒരനുഭവമായിരുന്നു.

ശൈത്യകാല ഖൈമ വീട്ടു മുറ്റത്തൊരുക്കിയിട്ടുണ്ട്‌.പക്ഷെ ഞങ്ങള്‍ അകത്തേക്ക്‌ കയറി.ഗൃഹ നാഥ വന്നു പരിചയപ്പെട്ടു.വെങ്കിടങ്ങും മേച്ചേരിപ്പടിയും എന്നൊക്കെ കേട്ടപ്പോള്‍,മേനോത്തകായില്‍ ഏര്‍‌ച്ചം വീട്ടില്‍ അമ്മുണ്ണി വൈദ്യരുടെ പേരക്കുട്ടിയാണ്‌ എന്നു സ്വയം പരിചയപ്പെടുത്തി.ഞങ്ങള്‍ മാത്തൂരയിക്കാരാണെന്ന്‌ ഷാജിദ ബഷീറും പറഞ്ഞു.അഥവാ മാത്തൂരയില്‍ സെയ്‌തു മുഹമ്മദ്‌ സാഹിബിന്റെ മകളാണ്‌ ബഷീര്‍ ചാലിയത്തിന്റെ സഹധര്‍‌മ്മിണി എന്നു ചുരുക്കം.

ഡ്രൈവറെ കാത്തു നിര്‍‌ത്തേണ്ട കാര്യമില്ല എന്നു പറഞ്ഞ്‌ ഡ്രൈവറെ പറഞ്ഞു വിട്ടു.അപ്പോള്‍ തന്നെ എനിക്ക്‌ മനസ്സിലായി പെട്ടെന്നു തിരിച്ചു പോകാന്‍ കഴിയില്ല എന്ന്‌.ഉടനെ ഒരു ഫോട്ടൊ എടുത്ത്‌ ഗ്രൂപ്പില്‍ പോസ്റ്റു ചെയ്‌തു.ശേഷം കാരണവര്‍‌ക്ക്‌ വിളിച്ചു.വിളിച്ചയാള്‍‌ക്കും വിളിക്കപ്പെട്ടയാള്‍‌ക്കും വാക്കുകള്‍ മുറിഞ്ഞു കൊണ്ടിരുന്നു.

ഞങ്ങള്‍ സോഫയില്‍ ചേര്‍‌ന്നിരുന്ന്‌ വീണ്ടും ഫൊട്ടോകള്‍ എടുത്തു.രണ്ട്‌ പേരും ഉമര്‍ക്കയെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു.അല്‍‌പ സമയം കുശലാന്വേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കേ ചില ബന്ധുക്കള്‍ വരുന്നുണ്ട്‌ എന്നു പറഞ്ഞു വാതില്‍ തുറന്നു.ഹാജി അബ്‌ദു റഹിമാന്‍ പാലപ്പറമ്പില്‍,മകന്‍ ഡോ.നസീര്‍ കുടും‌ബവുമൊക്കെയായിരുന്നു കടന്നു വന്നത്.ഹാജി എന്നെ കണ്ട്‌ ആശ്ചര്യഭരിതനായി.അസീ ഇവിടെ ഉണ്ടോ..?അതെ എന്നു ഞാന്‍ പ്രതിവചിച്ചു.ഹാജി തന്റെ മകന്‍ ഡോ.നസീറിനു എന്നെ പരിചയപ്പെടുത്തി.ഞങ്ങള്‍ ഈയിടെ ഫോണിലുടെ സംസാരിച്ചിരുന്നു എന്നു ഡോ.നസീറിന്റെ മറുപടി ഹാജിയെ സന്തോഷിപ്പിച്ചെന്നു തോന്നി.ഡോ.നസീര്‍ അടുത്തിടെയാണ്‌ ദോഹയില്‍ ആരോഗ്യ കേന്ദ്രത്തില്‍ നിയമിതനായത്.

പിന്നെ ഞങ്ങള്‍ എല്ലാവരും ചേര്‍ന്നിരുന്ന്‌ വീണ്ടും ഫോട്ടോകള്‍ എടുത്തു.മധുരമൊക്കെ നുണഞ്ഞ്‌ വിശേഷങ്ങള്‍ സം‌സാരിച്ചു കൊണ്ടിരുന്നു.ഇമ്പാര്‍ക്ക്‌ മഞ്ഞിയില്‍ കുടും‌ബമൊക്കെയായി മറ്റൊരു വിധത്തില്‍ ബന്ധമുള്ളവരാണ്‌ പാലപ്പറമ്പില്‍ കുടും‌ബം.ഹാജിയുടെ മൂത്താപ്പയുടെ ഭാര്യ മഞ്ഞിയില്‍ ബാപ്പുട്ടിയുടെ മകളാണെന്ന വിവരങ്ങളൊക്കെ ബഷീര്‍ ഭായിയെ ധരിപ്പിച്ചു.വേറേയും ബന്ധങ്ങള്‍ ഹാജിയും വിശദീകരിച്ചു കൊടുത്തു.

സംസാരം തുടര്‍‌ന്നു കൊണ്ടിരിക്കേ ലണ്ടനില്‍ നിന്നും വീഡിയോ കോള്‍ ഹാജിയുടെ പേര മകന്‍ ആഷിക് ആയിരുന്നു.അഥവാ ജാസ്‌മിയുടെ മകനാണ്‌ ബഷീര്‍ ഭായിയുടെ മകള്‍ ഷബ്‌നയെ വിവാഹം ചെയ്‌തിരിക്കുന്നതെന്നു മനസ്സിലായി. ഡോ.സമീറിന്റെ സഹോദരി സീമയുടെ മകള്‍ സുഹയെയാണ്‌ ബഷീര്‍ ചാലിയത്തിന്റെ മകന്‍ ഷബിന്‍ ചാലിയത്ത് വിവാഹം ചെയ്യാന്‍ പോകുന്നത്.മറ്റു രണ്ട്‌ പെണ്‍ മക്കള്‍ ശൈഖയും, ഷഹമയും ലണ്ടനില്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്‌.ഷബ്‌നം ആഷിക്‌ നല്ല കലാകാരിയാണ്‌. ഷബ്‌നയുടെ പെയിന്റുങ്ങുകളും ഇതര കലാരൂപങ്ങളും സ്വീകരണമുറിയെ ഏറെ പ്രൗഢമാക്കുന്നുണ്ട്‌.

ഡോ.സമീര്‍ എത്താന്‍ ഇനിയും വൈകും നമുക്ക്‌ നമ്മുടെ ക്ലിനിക് വരെ ഒന്നു പോകാം.ബഷീര്‍ ഭായി സൂചിപ്പിച്ചു.അങ്ങിനെ തൊട്ടടുത്തുള്ള ആയുര്‍‌വേദ ക്ലിനിക്കിലേയ്‌ക്ക്‌ പോയി.വീടിന്റെ അടുത്തുള്ള സ്‌ക്കൂളിനെ കുറിച്ചും ബഷീര്‍ ഭായി വിശദീകരിച്ചു.

ആയുര്‍‌വേദ ക്ലിനിക്കിലേയ്‌ക്ക്‌ കടന്നപ്പോള്‍ രാമച്ചവും പച്ചമരുന്നു കലര്‍‌ന്ന നേര്‍‌ത്ത സുഗന്ധം.പേരെഴുതിയില്ലെങ്കില്‍ പോലും ആയുര്‍‌വേദ ആശുപത്രിയെന്നു പറഞ്ഞു പോകും.ഖത്തറില്‍ ആദ്യമായി അംഗീകരം ലഭിച്ച ആയുര്‍‌വേദ ചികിത്സാ കേന്ദ്രമാണ്‌ എന്ന മുഖവുരയോടെ ബഷീര്‍ ഭായി സംസാരിച്ചു കൊണ്ടിരുന്നു...

ലോയ്‌ഡന്‍‌സ്‌ ആയുര്‍‌വേദ യൂനിറ്റിനു പുറമെ ലോയ്‌ഡന്‍‌സിന്റെ കീഴിലുള്ള വിവിധ സംരം‌ഭങ്ങളെക്കുറിച്ചും പരിചയപ്പെടുത്തി.ലോയ്‌ഡന്‍‌സ്‌ എനര്‍‌ജി,ലോയ്‌ഡന്‍‌സ്‌ അക്കാഡമി,ലോയ്‌ഡന്‍‌സ്‌ നര്‍‌സറി,ലോയ്‌ഡന്‍‌സ്‌ റന്റെകാര്‍,ലോയ്‌ഡന്‍‌സ്‌ റിയലസ്റ്റേറ്റ്,ലോയ്‌ഡന്‍‌സ്‌ റസ്റ്റോറന്റ്‌ തുടങ്ങി വിവിധ സംരം‌ഭങ്ങളെക്കുറിച്ചും ബഷീര്‍ ഭായി വിശദീകരിച്ചു

കടന്നു ചെല്ലുന്ന വഴിയും വാതിലും ചുമരും ചിത്രവും എല്ലാം ഏറെ ആകര്‍‌ഷകമായി തോന്നി.ഏകദേശം നാലായിരം ചതുരശ്ര അടിയില്‍ പടുത്തുയര്‍‌ത്തിയ അതി നുതന സൗകര്യങ്ങളോടു കൂടിയ അത്യാധുനിക ആതുരാലയം.കിഴിയും ഉഴിച്ചിലും പിഴിച്ചിലും ധാരയും തുടങ്ങിയ ആയുര്‍‌വേദ ആശുപത്രിയുടെ സകലമാന സൗകര്യങ്ങളും ഒരുക്കിയ  ഒരു വിശ്രമ ഗേഹം.ഓരോ ഭാഗവും ഞങ്ങള്‍ ചുറ്റി നടന്നു കണ്ടു.യോഗ നടത്താന്‍ മാത്രമായുള്ള വിശാലമായ ഹാളും മുകള്‍ നിലയില്‍ സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്‌.

ആതുരാലയത്തിന്റെ ഒരോ ഭാഗവും വൈവിധ്യമാര്‍‌ന്ന അലങ്കാരങ്ങളാല്‍ സമ്പന്നം.ചുമര്‍ ചിത്രങ്ങളും കൊത്തു പണികളും ശില്‍‌പങ്ങളും ജലധാരയും എല്ലാം ഏറെ മനോഹരം.എല്ലാം കണ്ട്‌ പുറത്തിറങ്ങിയപ്പോള്‍ ഏതോ ഒരു ആയുര്‍‌വേദ പ്രദര്‍‌ശന ഗാലറിയില്‍ ന്നിന്നും പുറത്തിറങ്ങിയ പ്രതീതി.

ഞങ്ങള്‍ തിരിച്ച്‌ വീട്ടിലെത്തി.എല്ലാവരും ഒരുമിച്ച്‌ ഇഷാ നമസ്‌കാരം നിര്‍‌വഹിച്ചു.കൂട്ടത്തില്‍ കാരണവര്‍ ഹാജിയായിരുന്നുവെങ്കിലും.നേതൃത്വം നല്‍‌കിയത്‌ ഞാനായിരുന്നു.മുസ്വല്ലയില്‍ നില്‍‌ക്കുമ്പോളും ആദരണീയനായ കാരണവര്‍ മനസ്സില്‍ തെളിഞ്ഞു നിന്നു.ആദ്യ റക്‌അത്തില്‍ അല്ലാഹു നൂറുസ്സമാവാതി എന്നു തുടങ്ങുന്ന സൂക്തമായിരുന്നു പാരായണം ചെയ്‌തത്‌.കാരണം ഇക്കാക്ക്‌ ഏറെ ഇഷ്‌ടമുള്ള സൂക്തമയതു കൊണ്ടായിരുന്നു അതു തന്നെ പാരായണം ചെയ്‌തത്.

നമസ്‌കാരം കഴിഞ്ഞ്‌ വീണ്ടും വിശ്രമ മുറിയില്‍ വന്നിരുന്നു.നാട്ടു വര്‍‌ത്തമാനങ്ങളും വിശേഷാല്‍ മഹല്ല്‌ വിശേഷങ്ങളും കുടും‌ബ വിശേഷങ്ങളും മതവും രാഷ്‌ടീയവും ഒക്കെ ചര്‍‌ച്ചാ വിഷയമായി.അധികം താമസിയാതെ ഡോ.സമീര്‍ കലന്തനും കുടും‌ബവും വന്നു.ഡോ.സമീറും ഞാനും കുറച്ച്‌ കാലമായി പരസ്‌പരം കണ്ടിട്ട്.അതു കൊണ്ട്‌ തന്നെ ഞങ്ങളുടെ സമാഗമവും ഏറെ ആഹ്ലാദകരമായിരുന്നു.

ഉദയം വര്‍‌ത്തമാനങ്ങളാണ്‌ ഡോ.സമീര്‍ ആദ്യം ആരാഞ്ഞത്.ഉദയം പഠനവേദിയുടെ ആദ്യകാല സഹകാരികളിലൊരാളാണ്‌ ഡോ.സമിര്‍.മുല്ലശ്ശേരി മേഖലയിലെ മഹല്ലുകള്‍ കേന്ദ്രികരിച്ച്‌ പാവറട്ടി ആസ്ഥാനമായി പ്രവര്‍‌ത്തിക്കുന്ന സംഘടനായാണ്‌ ഉദയം പഠനവേദി.നാട്ടില്‍ ഉദയം ചെയര്‍‌മാന്‍ ഡോ.സെയ്‌തു മുഹമ്മദ്‌ ആണ്‌.ഖത്തറിലെ അധ്യക്ഷന്‍ ഈയുള്ളവനും.

പിന്നെ ഭക്ഷണത്തിനുള്ള ഒരുക്കമായി ഖലീജി ഭക്ഷണ രീതിയില്‍ വലിയ താലയില്‍ ഏറെ കൗതുകകരമായി ഭക്ഷണം വിളമ്പിയിട്ടുണ്ടായിരുന്നു.എല്ലാം ഒന്നിനൊന്നു രുചികരം.മാംസ വിരോധമൊക്കെ പറയുന്നവരും മാം‌സം കണ്‍ മുന്നില്‍ വന്നാല്‍ അതു തന്നെ പ്രഥമന്‍.മാംസം അധികരിച്ചാലെന്ത്‌ ? നാളത്തെ ഓട്ടം 500 മീറ്റര്‍ കൂട്ടിയാല്‍ മതി എന്ന ഫത്‌വയിലായിരുന്നു ഭക്ഷണതളിക കറങ്ങികൊണ്ടിരുന്നത്.വിരുന്നൂട്ടുന്നതില്‍ ഏറെ താല്‍പര്യമുള്ള ആതിഥേയര്‍ കൂടെ ആയപ്പോള്‍ കാര്യങ്ങള്‍ വിശദികരിക്കാതിരിക്കുന്നതായിരിയ്‌ക്കും ഭം‌ഗി.മെല്ലെ തിന്നാല്‍ മുള്ളും എന്ന പഴമൊഴിയെ സാര്‍‌ഥകമാക്കാന്‍ ഈയുള്ളവനും ശ്രമിച്ചു. കാരണവരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു 2019 ലെ നവം‌ബര്‍ വിപ്ലവത്തിനു ചാലിയത്ത് തീന്‍ മേശ സാക്ഷിയായി. 

എല്ലാം കഴിഞ്ഞ്‌ വീണ്ടും വിശ്രമ സങ്കേതത്തിലെത്തിയപ്പോല്‍ അതാ വീണ്ടും മറ്റൊരു മധുരം.ചുരുക്കത്തില്‍ മധുരത്തോട്‌ മധുരം.

ഡോ.നസീറിന്റെ മക്കള്‍ ഓരോരുത്തരായി സോഫയില്‍ കിടന്ന്‌ ഉറക്കം തുടങ്ങിയിരുന്നു.അങ്ങിനെ ആദ്യം അവര്‍ യാത്ര പറഞ്ഞിറങ്ങി.പിന്നെ ഞാനും.ഷബിന്‍ മോന്‍ എന്നെ കൊണ്ടു വിടാന്‍ ഒരുങ്ങി വന്നു.അങ്ങിനെ ചരിത്ര പ്രസിദ്ധമായ ഒരധ്യായം പോലെ 2019 നവം‌ബര്‍ 5 രേഖപ്പെടുത്തപ്പെടുമാറ്‌ സമാഗമം സമാപിച്ചു.

ഷബിനും ഞാനും യാത്രാ മധ്യേ പലതും സംസാരിച്ചു.കിട്ടിയ സമയത്തിനുള്ളില്‍ ഒട്ടേറെ കാര്യങ്ങള്‍ പങ്കുവെച്ചു.

വീട്ടിലെത്തി ഉറങ്ങാനൊരുങ്ങിയപ്പോള്‍ നിത്യേനയുള്ള പ്രാര്‍‌ഥനയില്‍ ഒരു പ്രവിശാലമായ കുടും‌ബ കണ്ണികള്‍ കണ്ണുകളില്‍ മിന്നി മറയുന്നതു പോലെ.അതു വിളക്കി ചേര്‍ക്കാന്‍ കാര്‍‌മികത്വം കൊടുത്തവര്‍‌ വിശേഷിച്ചും മനസ്സില്‍ തെളിഞ്ഞു നിന്നു.

ഊണിനും ഉറക്കിനും വിശ്രമത്തിനും അളന്നു മുറിച്ച്‌ സമയം ചിട്ടപ്പെടുത്താറുള്ള എന്റെ ക്രമീകരണങ്ങള്‍ അല്‍‌പ സ്വല്‍‌പം മാറ്റങ്ങള്‍‌ക്ക്‌ വിധേയമായി എന്നത് നേരായിരുന്നു.എന്നാല്‍ നവം‌ബര്‍ 6 പ്രഭാതം ഏറെ ഊര്‍‌ജ്ജസ്വലതയുള്ളതായിട്ടാണ്‌ അനുഭവം.

പരിസരം സുഗന്ധ പൂരിതമാകുമെങ്കില്‍ ചുട്ടു പൊള്ളിയാലെന്ത് എന്നാണത്രെ യഥാര്‍‌ഥ ഊദിന്റെ ആത്മഗതം.