എന്റെ ഉമ്മയുടെ മൂത്ത സഹോദരിയുടെ (വല്യുമ്മ) മകനാണ് പാടൂര്‍ അബ്‌ദുറഹ്‌മാന്‍ കേലാണ്ടത്ത്.കാരണവര്‍, ഉടപ്പിറപ്പ്, സഹോദരന്‍ കൂട്ടുകാരന്‍ ഒരുവേള ഗുരുനാഥന്‍ എന്നൊക്കെ വിശേഷിപ്പിക്കാവുന്നതാണ്.
എഴുപതുകളില്‍ എന്റെ കൗമാര കാലത്ത് ജീവിതത്തിലെ സുപ്രധാന വഴിത്തിരിവുകളില്‍ ദിശാബോധം നല്‍കിയതില്‍ കേലാണ്ടത്തിന്റെ പങ്ക് വളരെ വലുതാണ്.
എനിക്കെന്നല്ല എന്റെ കൂട്ടുകാര്‍, സഹപാഠികള്‍, സമപ്രായക്കാര്‍ പ്രദേശത്തെ പലര്‍ക്കും അബ്‌ദുറഹ്‌മാന്‍ക്കയുടെ സഹവാസവും സമാഗമവും ഒത്തു ചേരലുകളും ഭാവി ജീവിതത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്നതില്‍ വിലപ്പെട്ട സംഭാവനകളായി മാറിയിരിക്കണം.
കേവല സാമുദായികതക്കപ്പുറമുള്ള മതദര്‍ശന ധാര്‍മികതയെ മാനുഷികതയെ ആത്മീയതയെ വിശുദ്ധ വചന സുധയുടെ വഴിയിലേക്കും വെളിച്ചത്തിലേക്കും തിരിച്ചു വിടാനുള്ള സര്‍ഗാത്മകമായ ഈ സാധുവിന്റെ - നിഷ്‌കളങ്കനായ മനുഷ്യന്റെ പ്രയത്നങ്ങള്‍ ഉപകരിച്ചിട്ടുണ്ട്.
അബ്‌ദുറഹ്‌മാന്‍ക്ക ഈ വര്‍ഷം ഹജ്ജ് കര്‍മത്തിന് പുറപ്പെടുകയാണ്.ഈ അവസരത്തില്‍ അദ്ദേഹം എഴിതിയ യാത്രാ മൊഴി എല്ലാവര്‍ക്കുമായി പങ്കുവെക്കുന്നു.
പ്രസവിച്ചു വീണ കുഞ്ഞിനെപ്പോലെ ഈ പരിശുദ്ധ കര്‍മ്മം നിര്‍വഹിച്ചു തിരുച്ചുവരാന്‍ അല്ലാഹു അനുവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ എന്ന് പ്രാര്‍ഥിക്കുന്നു...
യാത്രാമൊഴി ...
ഒരിക്കലും വറ്റാത്ത സംസമിന്റെ നാട്ടിലേക്ക്, ഒരിക്കലും ചീയാത്ത ഈത്തപ്പഴത്തിന്റെ നാട്ടിലേക്കു, ഒട്ടും തളരാതെ നടന്നു നീങ്ങുന്ന ഒട്ടകക്കൂട്ടങ്ങളുടെ താഴ്‌വരയിലേക്ക്, ലബ്ബൈകല്ലാഹ് എന്ന തൽബിയത്തിന്റെ ആരവം മുഴങ്ങുന്ന മക്കാനഗരിയിലേക്ക്, ഇന്നോളം വിളക്കണഞ്ഞിട്ടില്ലാത്ത മസ്‌ജിദുല്‍ ഹറാമിന്റെ അകത്തളത്തിലേക്കു, സർവ്വോപരി ഭൂമദ്ധ്യബിന്ദുവിൽ നാഥന്റെ പ്രഥമ ഭവനമായി പണികഴിക്കപ്പെട്ട തൗഹീദിന്റെ പ്രഭാ കേന്ദ്രമായ വിശുദ്ധ കഅബാ മന്ദിരത്തിലേക്ക്.....
നിങ്ങളുടെ ഈ വിനീതനായ ഞാൻ അല്ലാഹുവിനാൽ ക്ഷണിക്കപ്പെട്ട അതിഥിയായിക്കൊണ്ട് യാത്ര പുറപ്പെടുകയാണ്.
മുത്ത് റസൂലിന്റെ റൗളാ ശരീഫും ജന്നത്തുൽ ബഖിഅയും ബദറിന്റെ രണഭൂമിയും ഉഹ്ദിന്റെ മലമടക്കുകളും ഖുബാമസ്‌ജിദും എല്ലാമെല്ലാം കൺകുളിർക്കെ കാണാനുള്ള ആർത്തിയോടെ.....
ഞാൻ പുറപ്പെടുകയാണ്.
ഇൻശാഅല്ലാഹ്... ഈ മാസം 30 നാണ് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാനയാത്ര.പ്രാർത്ഥനയിലുണ്ടവണേ.....
എന്റെ ഇടപെടലുകളിൽ ഇടപാടുകളില്‍ അരോചകമായി വല്ലതും വന്ന് പോയിയിട്ടുണ്ടെങ്കിൽ പൊരുത്തപ്പെട്ടു തരണേ.
സ്നേഹ ബാഷ്‌പങ്ങളോടെ
നിങ്ങളുടെ
അബ്‌ദുറഹ്‌മാൻ,
കേലാണ്ടത്ത്.
99618 99185
22-05-25
=============