Saturday, February 9, 2019

പ്രാര്‍‌ഥന

ദോഹ ഉമ്മു ഗ്വാളിന ചെറിയ പള്ളിയിലെ ഈ വാരം ജുമുഅ ഖുത്വുബയില്‍ പരാമര്‍‌ശിക്കപ്പെട്ടത്‌ ഹ്രസ്വമായി പങ്കുവെക്കാം.

ഒരാളുടെ മരണ ശേഷം അയാള്‍‌ക്ക്‌ ഉപകാരപ്പെടുന്ന മൂന്ന്‌ കാര്യങ്ങള്‍ പ്രവാചകന്‍ പറഞ്ഞു തന്നിട്ടുണ്ട്‌.പ്രാര്‍‌ഥിക്കുന്ന സന്താനം,നിലയ്‌ക്കാത്ത ദാനധര്‍‌മ്മം (സദഖ ജാരിയ ),ഉപകരിക്കുന്ന വിജ്ഞാനം.വിശദീകരണം ആവശ്യമില്ലാത്ത വിധം കാര്യം സുവ്യക്തം.

മാതാ പിതാക്കള്‍‌ക്ക്‌ വേണ്ടി പ്രാര്‍‌ഥിക്കുന്ന സന്താനങ്ങള്‍ എന്നത്‌ പോലെ മക്കള്‍‌ക്ക്‌ വേണ്ടി പ്രാര്‍‌ഥിക്കുന്ന രക്ഷിതാക്കള്‍ എന്നതും പഠിപ്പിക്കപ്പെട്ട കാര്യമത്രെ.ഇരു വിഭാഗങ്ങളുടേയും പ്രാര്‍‌ഥന ജീവിച്ചിരിക്കുമ്പോഴും മരണ ശേഷവും ഉപകരിക്കുമെന്നും ഖത്വീബ്‌ ഓര്‍‌മ്മിപ്പിച്ചു.

മരണാനന്തരം തങ്ങള്‍‌ക്ക്‌ ലഭിക്കുന്ന അനുഗ്രഹീതമായ സ്വര്‍ഗീയ സൗകര്യങ്ങള്‍ ആസ്വദിച്ച്‌ കൊണ്ട്‌ അത്ഭുതം കൂറുന്ന ആത്മാവുകളോട്‌ പറയപ്പെടുമത്രെ.ഇവ്വിധമുള്ള ശ്രേഷ്‌ഠ സൗഭാഗ്യങ്ങള്‍‌ക്ക്‌ കാരണം സദ്‌വൃത്തരായ സന്താനങ്ങള്‍ പ്രിയപ്പെട്ടവര്‍‌ക്കായി നിര്‍‌വഹിക്കുന്ന ദാനധര്‍‌മ്മങ്ങളും പരലോക  മോക്ഷ പ്രാര്‍‌ഥനകളുമാണ്‌ എന്ന്‌.ഖുത്വുബയില്‍ വിശദീകരിച്ചു.

തന്റെ മുന്നില്‍ വെച്ച്‌ നിഷേധികളുടെ ഗണത്തില്‍ പെട്ട്‌ മുങ്ങിമരിച്ച നൂഹ്‌ നബിയുടെ മകന്റെ ചിത്രവും,വിശ്വാസത്തിന്റെ വഴിയില്‍ വരാതെ ധിക്കാരിയായി വഴിതെറ്റിയ ഇബ്രാഹീം നബിയുടെ പിതാവ്‌ ആസറിന്റെ പര്യവസാനവും കൂട്ടത്തില്‍ പരാമര്‍‌ശിച്ചു.നൂഹ്‌ നബി തന്റെ മകനേയും ഇബ്രാഹീം നബി തന്റെ പിതാവിനേയും രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ പരാജയപ്പെട്ട ചരിത്രവും വിശദീകരിക്കപ്പെട്ടു.

ചുരുക്കത്തില്‍ :- പ്രാര്‍‌ഥനയുടെ വിശിഷ്യാ പാപമോചന പ്രാര്‍‌ഥനയുടെ  ഗുണഭോക്താക്കള്‍ വ്യക്തമായ നിഷേധികളാണെങ്കില്‍ ഫലം നാസ്‌തി.
അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

മഞ്ഞിയില്‍