Thursday, May 2, 2024

തെളിനീര്‌

ഉഷ്‌ണകാലം ഇത്രയും ചുട്ടു പഴുപ്പിക്കുന്ന വിധമൊന്നും അനുഭവപ്പെട്ടിട്ടില്ല. കാലാവസ്ഥയുമായി ബന്ധപ്പെട്ട് അധികൃതരുടെ മുന്നറിയിപ്പുകള്‍ അതിവര്‍‌ഷക്കാലത്ത് കേള്‍‌ക്കാറുള്ളതിലും കൂടുതല്‍ ഈ കടുത്ത വേനലില്‍ മീഡിയകളിലൂടെ പ്രസരിക്കുന്നുണ്ട്.

മുല്ലശ്ശേരി കുന്നും പുറത്താണ്‌ എന്റെ വീട്.ഇരുപത്തിയഞ്ച് അടി താഴ്‌ചയുള്ള സ്വാഭാവികമായ കല്‍‌കിണറ്റില്‍ ജലലഭ്യതയില്‍ നേരിയ കുറവ് ഉണ്ടാകാറുണ്ടെങ്കിലും ജലമുപയോഗിക്കുന്നതില്‍ ചെറിയൊരു ജാഗ്രതയുണ്ടായാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമേ ഉണ്ടാകുമായിരുന്നുള്ളൂ.എന്നാല്‍ ഇത്തവണ കിണറ്റിന്റെ നെല്ലിപ്പടി ശരിക്കും വെളിവായി.ചെറിയൊരു കുഴിയില്‍ ഇത്തിരിവെള്ളം.അതില്‍ പോലും വശങ്ങള്‍ ഇടിഞ്ഞ് മണ്ണ് വീണ്‌ ചെളിവെള്ളമാകുന്ന അവസ്ഥയും.ഏതായാലും കിണര്‍ വൃത്തിയാക്കാന്‍ തീരുമാനിച്ചു.ഒപ്പം മണ്ണിടിച്ചലിനു പരിഹാരമുണ്ടാക്കാനും.കിണര്‍ വൃത്തിയാക്കാനും കിണറ്റിന്റെ വിസ്‌താരത്തിനൊത്ത കളിമണ്‍ വാര്‍‌പ്പുകള്‍ ഇറക്കാനും  പരിചയസമ്പന്നരായ ജോലിക്കാരെ ഏല്‍‌പിച്ചു.

കോരിയെടുക്കാത്ത കിണറുകളില്‍ പ്രാണവായുവിന്റെ അളവ് വേണ്ടത്ര ഉണ്ടാകുകയില്ല.പകരം കാർബൺ മോണോക്സൈഡ് പോലെയുള്ള വിഷവാതകങ്ങളായിരിക്കും ഉണ്ടാകുക.തൊട്ടി ഉപയോഗിച്ചു വെള്ളം കോരിയെടുക്കാത്തതിനാൽ വെള്ളം ഇളകുന്നില്ല. ഇങ്ങനെയുള്ള കിണറുകളിൽ ആവശ്യത്തിനു ശുദ്ധവായു കാണില്ല.കിണറ്റിലിറങ്ങുന്നതിനു മുൻപായി ശുദ്ധവായു ഉണ്ടെന്ന് ഉറപ്പാക്കണം. ഇതിനായി മെഴുകുതിരി ജലനിരപ്പിനു മുകളിലെത്തിക്കണം. പെട്ടെന്ന് കെട്ടുപോയാൽ ശുദ്ധവായു ഇല്ലെന്ന് ഉറപ്പിക്കാം. പ്രാണവായു എത്തിക്കാൻ പച്ചിലകൾ കെട്ടിയ വലിയ കമ്പ് കയറിൽക്കെട്ടി വെള്ളത്തിനു മുകളിലെത്തിച്ച് പലതവണ ഉയർത്തുകയും താഴ്ത്തുകയും ചെയ്യണം. വിഷവാതകം പുറത്തു പോകാൻ ഇതു സഹായിക്കും. കിണറ്റിലിറങ്ങുമ്പോൾ കയറിന്റെ ഒരറ്റം അരയിൽ കെട്ടിയതിനുശേഷം മറ്റേ അറ്റം ബലമുള്ള മരത്തിലോ മറ്റോ കെട്ടണം. കിണറ്റിലിറങ്ങുന്ന സമയത്ത് അബോധാവസ്ഥയിലായാൽ പെട്ടെന്ന് വലിച്ചുകയറ്റാൻ ഇതു സഹായിക്കും. 

ചുരുക്കത്തില്‍ എല്ലാ മുന്‍ കരുതലോടും ജ്രാഗതയോടെയും കിണര്‍ ശുചീകരണം കഴിഞ്ഞു. കളിമണ്ണു കൊണ്ടുണ്ടാക്കിയ നാല്‌ വാര്‍‌പ്പുകള്‍ ഇറക്കി.കളിമണ്‍ വാര്‍‌പ്പ് വൃത്തത്തിന്‌ .ചുറ്റിലും കരിങ്കല്ല് ചീളുകള്‍ പാകി. കിണറ്റിന്റെ ഏറ്റവും ആഴത്തില്‍ ഇടിഞ്ഞു നില്‍‌ക്കുന്ന മണ്ണ്‌ വീണ്ടും കിണറ്റില്‍ വീഴുന്ന സാഹചര്യം റിങ്ങുകള്‍ ഇറക്കുന്നതോടെ ഇല്ലാതായി.കണ്ണീര്‌ പോലെയുള്ള തെളിനീര്‌ കൊണ്ട് കിണര്‍ സമൃദ്ധം.ദൈവത്തിന്‌ സ്‌തുതി.