Thursday, May 27, 2010

റുവൈസിലെ ഏകാന്ത തീരം

റുവൈസിലെ ഏകാന്ത തീരം
ഖത്തറിലെ ചിര പുരാതന ജനവാസ കേന്ദ്രങ്ങളിലൊന്നാണ്‌ ബിദ.2000 പിറന്നതിനു ശേഷമാണ്‌ ഈ ഭാഗങ്ങള്‍ പൂര്‍‌ണ്ണമായും പൊളിച്ചു മാറ്റപ്പെട്ടത്.പ്രവാസി മലയാളി കുടും‌ബങ്ങള്‍ കൂടുതലും ബിദ റുമേല എന്നീ കടലോര പ്രദേശങ്ങളിലായിരുന്നു തിങ്ങി പാര്‍ത്തിരുന്നത്. ഇന്ത്യന്‍ പല വ്യഞ്ജനങ്ങള്‍‌ക്കും മലയാള പത്ര മാധ്യമങ്ങള്‍‌ക്കും പ്രസിദ്ധമായിരുന്ന അലി ഷോപ്പും ഇന്ത്യന്‍ സൂപ്പര്‍ മാര്‍‌ക്കറ്റും ഒക്കെ ഈ ഭാഗത്തായിരുന്നു.മരണ ശിശ്രൂഷയും സം‌സ്‌കാരങ്ങളും ഒക്കെ ആതുരാലയങ്ങളിലേക്ക്‌ മാറ്റപ്പെടുന്നതിനു മുമ്പ് ബിദയിലെ കടലോര പള്ളിയില്‍ വെച്ചായിരുന്നു നടന്നിരുന്നത്.ഇപ്പോഴത്തെ ബിദ പാര്‍‌ക്കിന്റെ എതിര്‍‌ വശത്തായി കാണപ്പെടുന്ന പള്ളി പഴമകള്‍ നഷ്‌ടപ്പെടാതെ ഇന്നും സം‌രക്ഷിക്കപ്പെട്ടിട്ടുള്ളതായി കാണാം.

കോര്‍‌ണിഷ് സൗന്ദര്യ വല്‍‌കരണത്തിന്റെ്‌ പ്രാഥമിക ജോലികള്‍ നടന്നിരുന്ന എമ്പതുകളുടെ തുടക്കത്തിലാണ്‌ പ്രവാസിയായി ഖത്തറിലെത്തിയത്‌.കൃത്യമായി പറഞ്ഞാല്‍ ഇരുപതാമത്തെ വയസ്സില്‍ 1980 ഫെബ്രുവരി 15 നാണ്‌ ഗള്‍‌ഫ്‌ എയര്‍ വിമാനത്തില്‍ ദോഹയിലെത്തിയത്‌.മന്നായി റൌണ്ട്‌ എബൌട്ടിലെ മാഫ്‌കൊ എന്ന സ്ഥാപനത്തിലേക്കായിരുന്നു ബോം‌ബെയില്‍ നിന്നുള്ള ഈ നിയമനം .മധ്യേഷ്യയില്‍ നിന്നും പ്രത്യേകമായി തയാറാക്കി കൊണ്ടുവന്നിരുന്ന തമീമ എന്ന പാദ രക്ഷയുടെ പരിഷ്‌കരിച്ച പതിപ്പ്‌ ഇറ്റലിയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതിന്റെ വിതരണ ശൃംഖല ദോഹ കേന്ദ്രമാക്കി ആരംഭിക്കുന്നതിന്റെ ഭാഗമായിരുന്നു എന്റെ നിയമനം.1982 ല്‍ ബിദയിലായിരുന്നു തമീമയുടെ ആദ്യത്തെ വിപണന കേന്ദ്രം പ്രവര്‍ത്തന സജ്ജമായത്‌.
==========

1982 തമീമയില്‍ ജോലിയില്‍ നിയമിക്കുന്നന്തിനു മുമ്പത്തെ രണ്ട്‌ വര്‍‌ഷം ഏകാന്ത ജീവിതത്തിനായിരുന്നു നിയോഗം.അന്നത്തെ ഓര്‍‌മ്മകളാണ്‌ ഇവിടെ പങ്കുവയ്‌ക്കുന്നത്‌.

ദോഹയില്‍ നിന്നും നൂറിലേറേ കിലോമീറ്റര്‍ അകലെ ഖത്തറിന്റെ വടക്കേ അതിര്‍ത്തിയും പഴയ കുടിയേറ്റ ജനവാസ കേന്ദ്രവുമായിരുന്ന റുവൈസിലായിരുന്നു അത്‌.റുവൈസില്‍ നിന്നും ഏകദേശം മൂന്ന്‌ കിലോമീറ്റര്‍ കിഴക്ക്‌ ഭാഗത്ത്‌ ശാന്ത സുന്ദരമായ കടലോരത്ത്‌ .അവിടെയാണ്‌ മാഫ്‌കൊയുടെ ഉടമയുടെ പിതാവും കൃഷി വകുപ്പ്‌ മന്ത്രിയുമായിരുന്ന ശൈഖ്‌ ഫൈസല്‍ ബിന്‍ ഥാനി അല്‍ ഥാനി യുടെ അതിഥി മന്ദിരം . വാരാന്ത്യത്തില്‍ വിനോദത്തിനും വിശ്രമത്തിനും പറ്റിയ വിശാലമായ മണല്‍ പുറം .ഇരു ചക്ര വാഹനങ്ങള്‍ മുച്ചക്ര വാഹനങ്ങള്‍ തുറന്ന ജീപ്പുകള്‍ വിവിധതരത്തിലുള്ള ബോട്ടുകള്‍ എല്ലാം ഇവിടെ സുസജ്ജം .ഇതിനെല്ലാം കാവലായി ഒരാളായിരുന്നു ഞാന്‍.അന്നേ വൈദ്യുതി ഉണ്ടായിരുന്ന അവിടെ ടലഫോണ്‍ സൌകര്യം 1981 ലാണ്‌ വന്നത്‌ .പ്രത്യേക റേഡിയോ ട്രാന്‍സ്‌മിറ്ററിന്റെ സഹായത്തോടെയായിരുന്നു ഇത്‌ പ്രര്‍‌ത്തിച്ചത്‌. വാരാന്തങ്ങളില്‍ മാത്രം സജീവമായിരുന്ന ഈ തുരുത്തില്‍ ഏകനായിരുന്നുവെന്ന്‌ പറയാനാകില്ല.കാരണം കൂട്ടിന്‌ രണ്ട്‌ ശുനകന്മാരും ഉണ്ടായിരുന്നു .സാ​​​ലയും 
സ്​​റ്റ​​​ല്ലയും ..

കടലിന്റെ അനന്തതയെനോക്കി നെടുവീര്‍പ്പിട്ടും കണ്ണെത്താത്ത മരുഭൂമിയെ നോക്കി ദികര്‍ ചൊല്ലിയും സമയം നീക്കുമായിരുന്നു .ദൈവത്തോട്‌ മാത്രം സംസാരിക്കുന്ന ദിവസങ്ങളായിരുന്നു അധികവും .ഒരു മനുഷ്യനെ കാണണമെങ്കില്‍ റുവൈസില്‍ വരണം .നിര്‍ണ്ണയമില്ലാത്ത പരുക്കന്‍ പാതയിലൂടെ ഒരു മുച്ചക്ര വാഹന സവാരി.റുവൈസിലെ കോഴിക്കോട്ടുകാരന്റെ റസ്റ്റോറന്റിലെ വിലാസത്തിലാണ്‌ നാട്ടില്‍ നിന്നും കത്തുകള്‍ വന്നിരുന്നത്‌.ബോംബെയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഗള്‍ഫ്‌ മലയാളി എന്ന മാഗസിനും പോസ്റ്റ്‌ വഴി കിട്ടുമായിരുന്നു.അതില്‍ മണല്‍ കാട്ടിലെ വിശേഷങ്ങള്‍ പങ്കുവയ്‌ക്കുകയും ചെയ്‌തിരുന്നു. മാസത്തിലൊരിക്കല്‍ ദോഹയില്‍ വരുമായിരുന്നു.കാലത്ത്‌ 7 മണിയ്‌ക്ക്‌ ബലദിയയുടെ മറൂണ്‍ നിറമുള്ള ബസില്‍ 2 റിയാല്‍ കൊടുത്താല്‍ ദോഹയിലെത്താം .എവി ഉണ്ണിയുടെ സിതാരയില്‍ ഒരു ദിവസം രാത്രി തങ്ങും .പോരുമ്പോള്‍ എല്ലാ പഴയ പത്രങ്ങളും മാഗസിനുകളും ഒരു ചുമട്‌ കൂടെ കൊണ്ടുപോരും . ഒരു മാസക്കാലം വായനക്കുള്ളവ.പഠന മനങ്ങള്‍‌ക്കായിരുന്നു കൂടുതല്‍ സമയവും ചെലവിട്ടത്.അറേബ്യന്‍ ചരിത്ര വീഡിയോകള്‍ കണ്ടും കേട്ടും അറബി സം‌സാര ഭാഷ മെച്ചപ്പെടുത്താന്‍ കഴിഞ്ഞിരുന്നു.വിലപ്പെട്ട ക്ലാസിക്കുകളും മലയാളത്തിലെ ഒട്ടേറെ സാഹിത്യ കൃതികളും വായിച്ചു തീര്‍‌ത്തതും ഇവിടെ വെച്ചായിരുന്നു.1992 ല്‍ പ്രതീക്ഷ പുറത്തിറക്കിയ എന്റെ മാണിക്യ ചെപ്പ്‌ എന്ന കവിതാ സമാഹാരത്തിലെ ഒട്ടുമിക്ക കവിതകളും വിരിഞ്ഞത്‌ ഈ മരുക്കാട്ടില്‍ വെച്ചായിരുന്നു.

വളരെ വിരളമായാണെങ്കില്‍ പോലും ചില മലയാളി സം‌ഘങ്ങള്‍ അവിചാരിതമെന്നോണം ഇവിടെ എത്തി പ്പെടാറുണ്ട്‌.അത്തരത്തിലൊരു മലയാളി സം‌ഘം ഒരിക്കല്‍ ഇവിടെ വിരുന്നുകാരായി വന്നു.ഏറെ സന്തോഷത്തോടെയായിരുന്നു അവര്‍ യാത്ര പറഞ്ഞു പോയത്. കൂട്ടത്തില്‍ മാപ്പിള സം‌ഗീത ചുവയുള്ള എന്റെ ചില രചനകളും കൊണ്ടുപോയി.കേട്ടൂ ഖലീഫ ഉമറൊരു ഗാനം തുടങ്ങിയ രചനകള്‍ ഈ ഏകാന്ത തുരുത്തില്‍ ജനിച്ച വരികളായിരുന്നു. ഇതൊക്കെയാണ്‌ അവര്‍ കൊണ്ടു പോയത്‌.ഒരിക്കല്‍ ദോഹയിലെത്തി ഒരു കാസറ്റ് കടയുടെ മുന്നിലൂടെ കടന്നു പോകുമ്പോള്‍ അവിചാരിതമായി ആ ഗാനങ്ങള്‍ കേള്‍‌ക്കാനിടയായി.വില കൊടുത്തു വാങ്ങുകയും ചെയ്‌തു.ഏറെ ഹൃദ്യമായി സം‌ഗീതം നല്‍‌കപ്പെട്ടിരുന്നു വെങ്കിലും മനസ്സിനെ വല്ലതെ നൊമ്പരപ്പെടുത്തിയിരുന്നു.രചയിതാവിനെ പരിചയപ്പെടുത്താത്തതിലല്ല പ്രയാസം മറിച്ച്‌ രചനകളുടെ പിതൃത്വം മറ്റൊരാളില്‍ ചേര്‍‌ക്കപ്പെട്ടതിലായിരുന്നു സങ്കടം.

ഭക്ഷണം സ്വയം പാകം ചെയ്യുമായിരുന്നു.ചുട്ട മത്സ്യവും റൊട്ടിയും എന്നതായിരുന്നു വിഭവങ്ങളിലെ മുഖ്യ ഇനം .കടലില്‍ പോയി മത്സ്യം പിടിച്ചു കൊണ്ടുവന്നു വലിയ ഫ്രീസറില്‍ സൂക്ഷിക്കും .വേലിയേറ്റ നേരത്ത്‌ ഏകദേശം രണ്ട്‌ കിലോമീറ്റര്‍ കടലിലേയ്‌ക്ക്‌ ബോട്ടില്‍ പോയാല്‍ അവിടെ ഒരു ചെറിയ തുരുത്ത്‌ ഉണ്ട്‌ .പാറയും കണ്ടല്‍ കാടും കടല്‍ ചെടികളും ഒക്കെയുള്ള തുരുത്ത്‌.'ഖര്‍ഖുര്‍' എന്ന്‌ അറബികള്‍ പറയുന്ന ഒരു കുരുത്തിക്കൊട്ട കയറില്‍ കെട്ടി കടലിലെറിയും. കയറിന്റെ അറ്റം തുരുത്തിലെ പാറക്കല്ലില്‍ കെട്ടിയിടും .വെള്ളം ഇറങ്ങിയ സമയത്ത്‌ വീണ്ടും പോയി ഈ കുരുത്തി വലിച്ചു കയറ്റും . നിറയെ മത്സ്യങ്ങളുണ്ടായിരിക്കും .സാഫി എന്ന മത്സ്യമായിരിക്കും കൂടുതലും.

മനുഷ്യന്റെ ചെത്തവും ചുരുമില്ലാത്ത ഈ ഏകാന്ത തീരം വാരാന്തങ്ങളില്‍ സജീവമാകും. സര്‍വ സന്നാഹങ്ങളും പരിചാരകരുമടങ്ങിയ ഒരു പട തന്നെയുണ്ടാകും.ഓരോ വാരാന്തവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കും.പച്ച മനുഷ്യനെ കണ്‍ നിറയെ ഒന്നു കാണാന്‍.അകലെ നിന്നുതന്നെ പൊടി പാറിച്ചു കൊണ്ടുള്ള വാഹന പ്പെരുക്കത്തോടെയായിരിക്കും വാരാന്തത്തിന്റെ തുടക്കം .മഗ്‌രിബ്‌ നമസ്‌കാരം കഴിഞ്ഞാല്‍ കാല്‍പന്തു കളി തുടങ്ങും .ഒരു ടീമില്‍ ഗോള്‍ കീപറായി ഞാനും ഉണ്ടാകും. അന്ന്‌ ഒപ്പം കളിച്ചവര്‍ ഇന്ന്‌ ഖത്തറിലെ വിവിധ മന്ത്രാലയങ്ങളിലും ഔദ്യോഗിക രംഗങ്ങളിലും ഉന്നത സ്ഥാനം അലങ്കരിക്കുന്നവരാണ്‌.കളിയും കുളിയും കഴിഞ്ഞ്‌ വിസ്‌തരിച്ചുള്ള മച്‌ബൂസ്‌ വട്ടം .പിന്നെ പുലരുവോളം ദഫ്‌ മുട്ടിയും പാട്ടുപാടിയും ബഹളമയമായിരിക്കും .എല്ലാം കഴിഞ്ഞു എല്ലാവരും പോയിക്കഴിഞ്ഞാല്‍ പിന്നെയും ഏകാന്തത മാത്രം .

റുവൈസ്‌ ജീവിതത്തിലെ റമദാനുകള്‍ ഓര്‍മ്മയിലെ ജ്വലിക്കുന്ന അനുഭവങ്ങളാണ്‌. കാരക്കയും വെള്ളവുമായി കടലോരത്തിരിക്കുമ്പോള്‍ വിങ്ങിപ്പൊട്ടുന്ന ചക്രവാളവും പടച്ച തമ്പുരാനും മാത്രമുള്ള ലോകത്തിരുന്ന്‌ നോമ്പു തുറന്ന മഗ്‌രിബുകള്‍ .കളിമണ്ണുരുട്ടി പണിത പള്ളിയുടെ വരാന്തയില്‍ ഒറ്റക്കായിരുന്നു നമസ്‌കരിച്ചിരുന്നതെങ്കിലും ഒരു ലോകം മുഴുവന്‍ പിന്നിലുള്ള പ്രതീതിയിലായിരുന്നു......

അനിര്‍വചനീയമായ മുഹൂര്‍ത്തങ്ങള്‍.
കണ്ണീരുണങ്ങാത്ത ദിനരാത്രങ്ങള്‍.
ചക്രം പോലെന്‍ ഖല്‍ബിന്‍
വക്രങ്ങള്‍ നൊമ്പരക്കുഴിയിലുരുളുമ്പോള്‍
ചക്കിലാട്ടും തനി എണ്ണക്കുരു പോലെ
ചിത്തം തകരുന്നേ ..................
എന്നൊക്കെ അറിയാതെ എഴുതിയിട്ട നാളുകള്‍.. .

മാധ്യമം പ്രസിദ്ധീകരിച്ചത്.

27.05.2017