Wednesday, October 9, 2024

ജിവിതയാത്രയിലെ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ..

ജീവിതത്തിലെ ചില നുറുങ്ങുകള്‍ അനുഭവങ്ങള്‍ ഒക്കെ കുറിച്ചു വെക്കുകയും പങ്കുവെക്കുകയും ചെയ്യറുണ്ട്. സ്‌കൂള്‍ അവധിക്കാലങ്ങളിലെ ബോം‌ബെ യാത്രയൊക്കെ ഓര്‍‌ത്തെടുത്ത് ഈയിടെ എഴുതിയതും പങ്കുവെച്ചിരുന്നു.ദോഹാ മെട്രോ അനുഭവങ്ങള്‍ തല്‍‌സമയം കുറിച്ചതും കൂട്ടത്തിലുണ്ട്.ചില ദിവസങ്ങളില്‍ പ്രത്യേകമായി മനസ്സുലിദിക്കുന്ന വിചാരങ്ങള്‍ ചിന്തകള്‍ മനസ്സില്‍ കിടന്ന്‌ പുകയാറുണ്ട്.ഒരു പക്ഷെ ആത്മസം‌വാദം പോലും നടത്താറുണ്ട്.ഇന്ന്‌ മനസ്സില്‍ വന്നത് അയല്‍‌പക്ക ബന്ധങ്ങള്‍ കൂട്ടു കുടും‌ബ ബന്ധങ്ങള്‍ സൗഹൃദങ്ങള്‍ എന്നിവയെ കുറിച്ചും ഒക്കെയായിരുന്നു.
അയല്‍ വീടുകളുമായി സന്തോഷ സന്താപങ്ങള്‍ പങ്കുവെച്ചിരുന്ന ഒരു സുവര്‍‌ണ്ണ കാലഘട്ടം,വീടുകള്‍ക്കിടയിലെ പുല്ലു മുളയ്‌ക്കാത്ത നടപ്പാതയിലൂടെ നിരന്തരം നടന്നു പോയിക്കൊണ്ടിരുന്ന ഹാര്‍‌ദ്ദമായ അയല്‍‌പക്ക ബന്ധം,വിശേഷപ്പെട്ട എന്തെങ്കിലും പാകം ചെയ്‌താല്‍ അയല്‍‌ക്കാരന്റെ ഓഹരിയെക്കുറിച്ച്‌ മറക്കാന്‍ കഴിയാതിരുന്ന പച്ചപിടിച്ച മനുഷ്യരുടെ വസന്തകാലം.മക്കള്‍‌ക്ക്‌ മാത്രമായി കൊണ്ടുവരുന്ന മധുര പലഹാരങ്ങൾ‍ തൊട്ട വീട്ടിലെ കുട്ടികള്‍ക്കും അവകാശപ്പെട്ടതാണെന്ന ബോധം സജീവമായിരുന്ന കാലം.ഇത്തരം അമൂല്യങ്ങളായ സം‌സ്‌ക്കാരങ്ങള്‍‌ക്ക് നല്ല പരിക്ക് പറ്റിയിരിക്കുന്നു.ഇതൊക്കെ ജീവിതത്തിലേയ്‌ക്ക്‌ പകര്‍‌ത്താനുള്ള ബോധപൂര്‍‌വ്വമായ പരിശ്രമങ്ങള്‍ പുരോഗമിക്കുമ്പോൾ‍ നഷ്‌ടപ്പെട്ടെന്നു കരുതുന്ന എല്ലാ പ്രതാപവും തിരിച്ചു വരും. മനസ്സും മസ്‌തിഷ്‌കവും ഇത്തരം ഹരിതാഭമായ ഓര്‍‌മ്മകളില്‍ മേഞ്ഞ് നടക്കുകയായിരുന്നു.കാലത്ത് 9 മണിക്ക് ശേഷം മുഷേരിബ് മെട്രോ സ്റ്റേഷനില്‍ ഗ്രീന്‍ ലൈന്‍ ട്രൈന്‍ കാത്തു നില്‍‌ക്കുമ്പോള്‍ ഷാമിന ഹിഷാമും അവരുടെ സുഹൃത്തും അരികിലേക്ക് വന്നു.കുശലങ്ങള്‍ പറഞ്ഞു.നിമിഷങ്ങളുടെ ദൈര്‍‌ഘ്യമുള്ള സം‌ഭാഷണം.യാത്ര പറഞ്ഞു പിരിഞ്ഞു.മുല്ലശ്ശേരി പാവറട്ടി മേഖലയിലെ സാമൂഹ്യ സേവന രം‌ഗത്ത് കൊട്ടിഘോഷങ്ങളില്ലാതെ സേവനനിരതനായ അബൂബക്കര്‍ സാഹിബിന്റെ മകളാണ്‌ ഷാമിന.
മഞ്ഞിയിൽ എന്നത് ഒരു പ്രദേശത്തിന്റെ പേരാണെന്നായിരുന്നു ഷാമിന മനസ്സിലാക്കി വെച്ചിരുന്നത് .ആ ധാരണ തിരുത്തി കൊടുത്തു. നാമൊരു ഒരു പ്രദേശത്തു കാരാണെന്നും കൂടുതൽ‍ വിശദീകരിച്ചാൽ‍ ഒരുപക്ഷെ കുടും‌ബക്കാരാകാൻ സാധ്യതയുണ്ടെന്നും പറഞ്ഞു കൊടുത്തു.എല്ലാറ്റിലുമുപരി ഈ സ്‌നേഹ സൗഹൃദമുണ്ടല്ലോ...അതാണ്‌ വലിയ കാര്യം.മെട്രോ സ്റ്റേഷനില്‍ ട്രൈന്‍ കാത്ത് നില്‍‌ക്കുന്ന ഈ സാധുവിനെ തിരിച്ചറിഞ്ഞതിനോളം വരില്ല ഒരു ബന്ധവും സ്‌നേഹവും സൗഹൃദവും.
തിരിച്ചവുകൾ‍ നഷ്‌ടപ്പെട്ട കാലത്തെ ഓര്‍‌ത്ത് നടക്കുമ്പോൾ‍,എന്തിനിങ്ങനെ അസ്വസ്ഥനാകുന്നു എന്നു ചോദിച്ചു വന്നപോലെ അനുഭവപ്പെട്ടു പ്രിയ സഹോദരിയെ കണ്ടതും കേട്ടതും. സ്‌നേഹത്തോടെ.. ============ മഞ്ഞിയിൽ

Wednesday, September 25, 2024

നോവോര്‍‌മ്മകള്‍

സങ്കടപ്പെട്ട കാര്‍‌മേഘങ്ങളുടെ ആകാശകാഴ്‌‌ചയില്‍ തൊയക്കാവ്‌ ജുമാ‌അത്ത് ഖബര്‍‌സ്ഥാനിലെ നനഞ്ഞ മണ്ണ്‌ പ്രിയ കൂട്ടുകാരന്‍ ഏര്‍‌ച്ചം വീട്ടില്‍ അഹമ്മദിന്റെ ഭൗതിക ശരീരം ഏറ്റുവാങ്ങിയിട്ട് ഒരു വര്‍‌ഷം.(സപ്‌തം‌ബര്‍ 2023 )

മാമാടെ മകന്‍ എന്നതിലുപരി സമപ്രായക്കാരും സ്നേഹ നിധിയായ കളിക്കൂട്ടുകാരനുമായിരുന്നു.

അവധി ദിവസങ്ങളില്‍ കൂട്ടു കുടും‌ബങ്ങളിലേക്ക് വിരുന്നു പോയിരുന്ന പഴയകാലങ്ങളൊന്നും ഇന്നത്തെ തലമുറക്ക് പരിചയമുണ്ടായിക്കൊള്ളണമെന്നില്ല. പെരിങ്ങാട് നിന്നും ഇടിയഞ്ചിറ കടന്ന് തങ്ങന്മാരുടെ വളപ്പുകള്‍‌ക്കരികിലൂടെ നടന്ന്‌ പോയിരുന്ന കാലം ഓര്‍‌മ്മയിലുണ്ട്.

കാരക്കോസ് പള്ളിയും കടന്ന് മൂന്നു നാല്‌ ഇടുങ്ങിയ തിരിവുകള്‍ കഴിഞ്ഞാല്‍ അല്‍‌പം ഉയരത്തിലുള്ള പറമ്പിന്റെ മുകളില്‍ അപ്പൂപ്പന്റെ പെട്ടി കടയുണ്ട്.നടന്നു പോകുമ്പോള്‍ അതൊരു ഇടത്താവളമായിരുന്നു.അഞ്ചോ പത്തോ പൈസയിലൊതുങ്ങുന്ന തേന്‍‌നിലാവും നാരങ്ങ സത്തും വാങ്ങിയിട്ടാണ്‌ ബാക്കി ദൂരം താണ്ടുക. അന്നത്തെ മധുരമിഠായികളില്‍ പേരെടുത്ത ഇനങ്ങളായിരുന്നു ഇതൊക്കെ.

കുറച്ചു ദൂരം കൂടെ നടന്നാല്‍ ഷാപ്പിന്റെവിടെ എന്നു പ്രസിദ്ധമായിരുന്ന സെന്ററില്‍ എത്തും.സെന്ററില്‍ നിന്നും നേരെ വീണ്ടും നടന്നാല്‍ ചൂനാമനയും അവരുടെ താവളങ്ങളുമാണ്‌.തൊയക്കാവ് മുട്ടിക്കല്‍ സെന്ററില്‍ എത്തും മുമ്പേ കിഴക്കോട്ടുള്ള വഴിയിലൂടെ കുറച്ചു ദൂരം കഴിഞ്ഞാല്‍ മേനോത്തകായില്‍ അഥവാ വൈദ്യന്മാരുടെ തറവാടായ ഏര്‍‌ച്ചം വീട്ടില്‍ അമ്മുണ്ണി വൈദ്യരുടെ വീട്.

കേരളത്തിലെ പ്രഗത്ഭരും പ്രശസ്ഥരുമായ പണ്ഡിത വര്യന്മാരുടെ ചികിത്സാലയമായി തൊയക്കാവ്‌ മുട്ടിക്കലിനടുത്തുള്ള മേനോത്തകായില്‍ അറിയപ്പെട്ടിരുന്നു.പരമ്പരാഗത ആയുര്‍വേദ ചികിത്സാ രംഗത്തെ കുലപതികളുടെ പാരമ്പര്യം ശ്രേഷ്‌ഠമായി നില നിര്‍ത്തിപ്പോരുന്നതില്‍ തൊയക്കാവ്‌ മേനോത്തകായില്‍ വൈദ്യ കുടും‌ബത്തിലെ പുതിയ തലമുറക്കാര്‍ പ്രതിജ്ഞാ ബദ്ധരത്രെ.

അമ്മുണ്ണി വൈദ്യരുടെ മകന്‍ കുഞ്ഞു ബാവു വൈദ്യര്‍.വൈദ്യരുടെ മക്കളാണ്‌ മുഈനുദ്ദീന്‍ വൈദ്യര്‍, നഫീസ, റാബിയ ,ഹവ്വ,ഹാജറു, അഹമ്മദ്‌, റസാഖ്‌, ആമിനക്കുട്ടി,ഉസ്‌മാന്‍.അഥവാ വിടപറഞ്ഞ അഹമ്മദ് കുഞ്ഞു ബാവു വൈദ്യരുടെ ആറാമത്തെ മകനാണ്‌.

പറഞ്ഞു വന്നത് അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ എത്തിയതിനെക്കുറിച്ചാണ്‌.പെരിങ്ങാട്ടേക്ക് തിരിച്ചു പോരുന്നത് വരെ അഹമ്മദുമായിട്ടാണ്‌ പിന്നീടുള്ള ഓരോ നിമിഷവും.മുട്ടിക്കല്‍ പീടികയിലേക്കുള്ള പോക്കുവരവുകള്‍ മുതല്‍ പൊന്നാന്റെ കുളത്തിലെ വിസ്‌തരിച്ചുള്ള കുളിയിലും കളിയിലും അഹമ്മദിന്റെ അനുജന്‍ റസാഖും കൂടെയുണ്ടാകും.

വീടിനോട് ചേര്‍‌ന്നുള്ള കയ്യാലയുടെ തൊട്ടുള്ള മുറിയിലായിരുന്നു ഉറക്കം.കഥകളും തമാശകളും പറഞ്ഞ് ഉറങ്ങാന്‍ വൈകുമ്പോള്‍ മക്കളുറങ്ങണില്ലേ എന്നു ഒരു അന്വേഷണം കേള്‍‌ക്കാം.കയ്യാലയില്‍ ആരെങ്കിലും അതിഥികള്‍ സാധാരണയുണ്ടാകും. അവരിലാരെങ്കിലുമായിരിക്കും ഇങ്ങനെ അന്വേഷിക്കുന്നത്.ഒരു പക്ഷെ യാത്രയില്‍ ഇടത്താവളമായി തങ്ങിയവര്‍,അതുമല്ലെങ്കില്‍ ദൂരെ ദിക്കില്‍ നിന്നും വന്നു തല്‍‌ക്കാലം തിരിച്ചു പോകാത്തവര്‍,അതുമല്ലെങ്കില്‍ പ്രത്യേക ചികിത്സക്ക് എത്തിയവര്‍.ഏതായാലും പിന്നെയും അടക്കിപ്പിടിച്ച പോലെ സം‌സാരങ്ങള്‍ തുടരും.

നേരം വെളുത്താല്‍ പിന്നെ തിരിച്ചു പോക്കിനെ കുറിച്ചുള്ള വേവലാധിയായിരിയ്‌ക്കും. പറഞ്ഞ സമയത്തും കാലത്തും തിരിച്ചെത്തിയില്ലെങ്കില്‍ പെരിങ്ങാട്‌ നിന്നും അന്വേഷിക്കാന്‍ ആരെയെങ്കിലും പറഞ്ഞയക്കും.അതിനാല്‍ കൃത്യസമയത്ത് തിരിച്ചു പോകാന്‍ നിര്‍‌ബന്ധിതനാണ്‌.

തൊയക്കാവില്‍ നിന്നുള്ള തിരിച്ചുവരവ് പലപ്പോഴും ബസ്സിലായിരിക്കും. മേച്ചേരിപ്പടി വരെ നടന്ന്‌ വരുമ്പോള്‍ ബസ്സ്‌ സ്റ്റോപ്പ് വരെ അഹമ്മദും കൂടെ വരുമായിരുന്നു. അവിടെ നിന്നും മുല്ലശ്ശേരി ബ്ലോക് സ്റ്റോപ്പില്‍ ബസ്സിറങ്ങും.ബ്ലോക്കില്‍ നിന്നും പടിഞ്ഞാറ് ഭാഗത്തുള്ള വഴിയിലൂടെ കോഴിത്തോട് കടന്ന് (ഇന്നത്തെ കനാല്‍ ഭാഗം) പെരിങ്ങാടെത്തും.അന്നു മേച്ചേരിപ്പടിയിലേക്ക് വന്നിരുന്ന വഴിയിലാണ്‌ അഹമ്മദിന്റെയും റസാഖിന്റെയും പുതിയ വീടുകള്‍ തറവാട്ടില്‍ മുഈനുദ്ദീന്‍ വൈദ്യരും. മുല്ലശ്ശേരി ബ്ലോക്കില്‍ ബസ്സിറങ്ങി പറങ്കിമാവിന്‍ കാടെന്നു പറയാവുന്നത്ര തിങ്ങി നിറഞ്ഞ പഴയകാലത്തെ ഗൃഹാതുരത്വമുണര്‍‌ത്തുന്ന വഴിയിലെ തിരിവിലാണ്‌ ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന ഇടം.

ഇവിടെ പരാമര്‍‌ശിച്ചു പോയ സ്ഥലങ്ങള്‍‌ക്കും പെരുവഴികള്‍‌ക്കും പൊതുവഴികള്‍‌ക്കും എല്ലാം എന്തെക്കെ മാറ്റങ്ങള്‍ സം‌ഭവിച്ചിരിക്കുന്നു.യാത്രാ സൗകര്യങ്ങളും പരസ്‌‌പരം കാണാനും കേള്‍‌ക്കാനുമുള്ള ഇന്നത്തെ സൗകര്യങ്ങള്‍ അന്നൊന്നും ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല.

എന്നാല്‍ പ്രയാസമാണെന്നു കരുതപ്പെടുന്ന കാലത്തെ സ്നേഹോഷ്‌‌മളമായ ബന്ധങ്ങളും സൗഹൃദങ്ങളും ഏറെ ധന്യമായിരുന്നു. നിഷ്‌‌പ്രയാസം എന്തിനും സാധ്യതയുള്ള സൗകര്യമുള്ള പുതിയ കാലത്ത് ഇതെല്ലാം അസ്‌‌തമിച്ചു കൊണ്ടിരിക്കുകയാണ്‌. 

2023 അവധിയില്‍ നാട്ടിലുള്ളപ്പോള്‍ കണ്ടതും കേട്ടതും ഒക്കെ അവസാനത്തെ കൂടിയിരുത്തമായിരുന്നെന്ന്‌ ഓര്‍‌ക്കുമ്പോള്‍ വല്ലാതെ നോവുന്നു.

ഇവിടെ ഏതൊക്കെ ഇടങ്ങളിലും ഭവനങ്ങളിലുമായിരുന്നെങ്കിലും ശാശ്വതമായ ഗേഹം അതത്രെ പ്രധാനം.

ദീര്‍‌ഘനാളത്തെ മാനസിക ശരീരികാസ്വസ്ഥതകള്‍ പാപമോചനത്തിനുള്ള ഉപാധിയായി നാഥന്‍ സ്വീകരിച്ച് ശാശ്വതമായ സ്വര്‍‌ഗീയാരാമങ്ങളില്‍ ഇടം നല്‍‌കി അനുഗ്രഹിക്കട്ടെ.

പെയ്‌തിറങ്ങുന്ന ഈ അനുഗ്രഹത്തിന്റെ മഴയോരത്ത് പ്രപഞ്ച നാഥന്റെ അനുഗ്രഹ വര്‍‌ഷത്തില്‍ ഒരിറ്റു കണ്ണീരോടെ പ്രതീക്ഷയോടെ കൈകളുയര്‍‌ത്തി പ്രാര്‍‌ഥന പൂര്‍‌വ്വം. 

മഞ്ഞിയില്‍ ...

സഹധര്‍‌മ്മിണി:നഫീസ.മക്കള്‍:- ഫാഹി യാസിര്‍,  അനസ്, ഫാസില്‍.

Tuesday, September 3, 2024

മറക്കാനാകാത്ത ഒരു മധ്യാഹ്നവും ഊണും

എമ്പതുകളിലെ പ്രവാസ കഥകള്‍ പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്.ഇതാ ഒരു വിരുന്നൂട്ടിന്റെ കഥ.
മറക്കാനാകാത്ത ഒരു മധ്യാഹ്നവും ഊണും ..
==============
എമ്പതുകളിലെ റുവൈസ് കാലം.ഏകാന്തതയുടെ തുരുത്തില്‍ നിന്നും റുവൈസിലേക്ക് മുച്ചക്ര വാഹനത്തില്‍ ഇടക്ക് ഒരു സവാരി നടത്താറുണ്ട്. പുറപ്പെടും മുമ്പുള്ള വേഷം മാറ്റം കാണുമ്പോള്‍ തന്നെ കൂടെയുള്ള ശുനകന്മാര്‍‌ക്ക് കാര്യം മനസ്സിലാകും. കടലോരത്തു കൂടെയുള്ള മണല്‍ വഴിയിലൂടെ എന്നോടൊപ്പം ഓടിയെത്താനുള്ള തയാറെടുപ്പിലായിരിക്കും സാലയും സ്റ്റല്ലയും.അരമണിക്കൂറിലധികം യാത്ര ചെ‌യ്‌താല്‍ റുവൈസിലെത്തും. ഞാനെത്തും മുമ്പ് തന്നെ അവര്‍ ലക്ഷ്യസ്ഥാനത്ത് എത്തി കാത്ത് നില്‍‌ക്കും.റുവൈസ് പൊലീസ് സ്‌റ്റേഷന്റെ തൊട്ടടുത്തുള്ള കോഴിക്കോട്ടുകാരന്റെ കടയുടെ ചാരത്ത്. ഈ കടയുടെ വിലാസത്തിലായിരുന്നു കത്തുകള്‍ വന്നിരുന്നത്.

പോസ്റ്റ് ബോക്‌സില്‍ എന്തെങ്കിലും ഉണ്ടോ എന്നതായിരിക്കും ആദ്യത്തെ അന്വേഷണം.അതിനു ശേഷമാണ്‌ ദാഹജലം പോലും കുടിക്കുമായിരുന്നുള്ളൂ. നായ്‌ക്കള്‍‌ക്കും അവരുടെ വിഹിതം കൊടുക്കും. ആധുനികവൽകരണത്തിൻ്റെ പ്രാരം‌ഭ ഘട്ടത്തിൽ റുവൈസ് സിറ്റിയുടെ തെക്ക് ഭാഗത്ത് ഒരു പെട്രോള്‍ സ്റ്റേഷനും അതിനോടനുബന്ധിച്ച്‌ ഒരു ഗ്രോസറിയും ടീ സ്റ്റാളും ഉണ്ടായിരുന്നു.മലബാര്‍ ഭാഗത്ത് നിന്നുള്ള മലയാളികളായിരുന്നു എല്ലാ ജോലിക്കാരും.അവിടെയുള്ള കാരണവര്‍ എപ്പോഴും ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുമായിരുന്നെങ്കിലും സ്‌നേഹത്തോടെ നിരസിക്കാറാണ്‌ പതിവ്.

ഇത്തവണ എന്തുകൊണ്ടോ കഴിച്ചിട്ട് പോകാമെന്നു തീരുമാനിച്ചു. അപ്പോഴേക്കും തൊട്ടടുത്തുള്ള പള്ളിയില്‍ നിന്നും മധ്യാഹ്ന അദാൻ മുഴങ്ങുന്നുണ്ടായിരുന്നു.നിസ്‌ക്കാരാനന്തരം ഇടവേളയില്‍ ഗ്രോസറിയോട് ചേര്‍‌ന്ന താമസ സ്ഥലത്ത് എല്ലാവരും ഭക്ഷണം കഴിക്കാനിരുന്നു.

ബാസ്‌മത്തിയുടെ ചോറും ചെറിയമത്തി മുളകിട്ടതും മീന്‍ വറുത്തതും പപ്പടവുമായിരുന്നു വിഭവങ്ങള്‍.സുപ്രയുടെ ഒരു വശത്ത് ഒരു പാത്രത്തില്‍ മുറിക്കാത്ത ജര്‍ജീര്‍ഇല അതില്‍ ചെറുനാരങ്ങ മുറിച്ച് വെച്ചിട്ടുണ്ട്.കൂടാതെ നാരങ്ങാ അച്ചാറും.ഉള്ളത് പറഞ്ഞാല്‍ വായില്‍ കപ്പലോടാനുള്ള വെള്ളമുണ്ടായിരുന്നു.

ആദ്യം എല്ലാവരുടെ പാത്രത്തിലും കുറച്ച് ചോറും കറിയും ഓരോ മത്സ്യവും വിളമ്പി.എല്ലാവരും ഉണ്ണാന്‍ തുടങ്ങി.ചൂടുള്ള ചോറ് കുറേശെയായി വിളമ്പിയെടുത്ത് അവരോടൊപ്പം തുടക്കമിട്ടു. മാസത്തിലൊരിക്കല്‍ ദോഹയില്‍ പോകുമ്പോള്‍ മാത്രമായിരുന്നു അരിഭക്ഷണം കഴിച്ചിരുന്നുള്ളൂ. സൂക്ഷിച്ചു വെച്ച റൊട്ടി ചൂടാക്കിയാണ്‌ കഴിച്ചിരുന്നത്. മത്സ്യം ഓവണില്‍ അതുമല്ലെങ്കില്‍ കനലില്‍ വെച്ചു പാകം ചെയ്യുകയാണ്‌ പതിവ്‌.മറ്റു രീതികളൊന്നും വശമില്ലായിരുന്നു. ചോറ് പാകം ചെയ്യാന്‍ പോലും പിന്നീടാണ്‌ പഠിച്ചത്.ഏതായാലും ദീര്‍‌ഘനാളായി അരിഭക്ഷണം കഴിക്കാന്‍ അവസരം കിട്ടാത്ത എനിക്ക് തികച്ചും ഒരു സ്വര്‍‌ഗീയവിരുന്നു പോലെയായിരുന്നു...

പലരും പലതും പറയുന്നുണ്ടായിരുന്നു ഒപ്പം ചിരിയോട് ചിരിയാണ്‌.എന്തിനാണ്‌ അവരൊക്കെ ചിരിക്കുന്നതെന്ന്‌ പൂര്‍‌ണ്ണമായും മനസ്സിലായിരുന്നില്ല എന്നതാണ്‌ സത്യം.കളിയും കാര്യവും തിരിച്ചറിയാനാവാത്ത വിധമുള്ള കുറേ ആളുകള്‍ എന്ന്‌ വേണമെങ്കില്‍ പറയാം.ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴും വാതോരാത്ത സം‌സാരം.

ഇടവേളക്ക് ശേഷം കിട്ടിയ നാടന്‍ വിഭവങ്ങള്‍ ആസ്വദിക്കുന്നതിലും കഴിക്കുന്നതിലുമായിരുന്നു ഈസാധുവിന്റെ മുഴുവന്‍ ശ്രദ്ധയും. അതിനാൽ വിളമ്പിക്കൊണ്ടിരുന്നതിന്റെ അളവും ഒരു വേള മറന്നു പോയിട്ടുണ്ടാകണം. ഇതിന്നിടയിൽ പൊതുവെ തമാശാ ഭ്രമമുള്ളവരുടെ കല്ലുവെച്ച കലപിലാ നര്‍‌മ്മങ്ങള്‍ക്ക് കാത് കൊടുത്തപ്പോൾ എല്ലാവരും കൂടെ വാരിവലിക്കുകയാണ്‌ എന്ന് ബോധ്യമായി.

കൂട്ടത്തിലൊരാള്‍ തൊട്ടടുത്തുള്ള സുഹൃത്തിനോടെന്നവണ്ണം ചോദിക്കുന്നത് കേട്ടു.ഇദ്ദേഹം മന്ത്രിയുടെ അതിഥി മന്ദിരത്തിലാണെന്നല്ലേ പറഞ്ഞത്. അര്‍‌ധോക്തിയില്‍ ....ഒന്നുല്ല്യ എന്നിട്ട് ഒന്നു കുലുങ്ങി ചിരിച്ചു.തമാശയാണ്‌ ഒന്നും വിചാരിക്കരുത്...

കഴിച്ചതെല്ലാം ആവിയായിപ്പോയതു പോലെ..
അല്ല ഞാന്‍ തന്നെ ദഹിച്ചു പോയതു പോലെ ...
കൂടുതല്‍ സമയം അവിടെ നില്‍‌ക്കാന്‍ എന്തുകൊണ്ടോ മനസ്സ് അനുവദിച്ചില്ല.
വേഗം നന്ദി പറഞ്ഞു പിരിഞ്ഞു.

തിരക്കിട്ട് യാത്ര പറഞ്ഞ്‌ ഇറങ്ങിയെങ്കിലും വളരെ സാവകാശമായിരുന്നു താവളത്തിലേക്കുള്ള സഞ്ചാരം.ചിന്തകളില്‍ ഒരു കടന്നല്‍ കൂട് രൂപപ്പെട്ടതുപോലെ.ഇയാള്‍‌ക്കെന്തു പറ്റി എന്ന ഭാവത്തില്‍ സാലയും സ്റ്റല്ലയും പ്രതികരിക്കുന്നുണ്ടായിരുന്നു.എന്റെ ഓരോ ഭാവമാറ്റവും അവര്‍‌ക്ക് നന്നായി മനസ്സിലാകുമായിരുന്നു.

വര്‍‌ഷങ്ങള്‍ കഴിഞ്ഞിട്ടും മരുഭൂമിയുടെ ഓരത്തെ നാടന്‍ സുപ്രയും വിഭവങ്ങളും വട്ടമിട്ടിരുന്നതും ഭക്ഷിച്ചതും ആതിഥേയരുടെ തമാശകള്‍‌ക്കിരയായതും ഓര്‍‌ക്കുമ്പോള്‍ ....
ഇപ്പോഴും മനസ്സ് അസ്വസ്ഥമാകാറുണ്ട്.
=============
മഞ്ഞിയിൽ

Monday, August 5, 2024

ഒരു പഴങ്കഥ ഓര്‍‌ത്തെടുത്തപ്പോള്‍

ഹൈസ്‌ക്കൂള്‍ പഠനകാലത്ത് വേനലവധികളില്‍ ബോം‌ബെക്ക് പോകാറുണ്ട്.ഒന്നൊ രണ്ടൊ മാസം ബോംബെയില്‍ കഴിച്ചുകൂട്ടാന്‍ ലഭിക്കുന്ന ദിവസങ്ങളെക്കാള്‍ പോക്കുവരവിലെ തീവണ്ടി യാത്രാ കൗതുകങ്ങളും സൗഹൃദങ്ങളുമായിരുന്നു ഏറെ സന്തോഷം നല്‍‌കിയിരുന്നത്.

അന്നൊക്കെ തീവണ്ടി എന്നായിരുന്നു പറഞ്ഞിരുന്നത്.അക്ഷരാര്‍‌ഥത്തില്‍ തീവണ്ടി തന്നെ.യാത്ര കഴിഞ്ഞാല്‍ പുകപുരണ്ട വസ്‌ത്രങ്ങള്‍ ഈ പ്രയോഗത്തെ ബലപ്പെടുത്തിയിരുന്നു.

ബോം‌ബെക്കുള്ള യാത്രകള്‍ എപ്പോഴും പുലര്‍‌ച്ചക്കായിരുന്നു. ടൈനിന്റെ സമയം ഉച്ചയോടടുത്താണെങ്കില്‍ പോലും പുലര്‍‌ച്ചക്ക് വിട്ടില്‍ നിന്നും പുറപ്പെടും.ഉപ്പയോടൊപ്പമായിരുന്നു യാത്രകള്‍.തിരുനെല്ലൂരില്‍ നിന്നും പുവ്വത്തൂര്‍ വരെ നടന്നു പോയിട്ട് വേണം തൃശൂരിലേക്ക് ബസ്സ് കയറാന്‍.ഏകദേശം അരമണിക്കൂര്‍ നടക്കണം.ബീരാവുക്കയൊ ദാവൂദ്ക്കയൊ തുണക്ക് പുവ്വത്തൂര്‍ വരെ ഉണ്ടാകും.വെളുപ്പാന്‍ നേരത്ത് കുരച്ച് ചാടുന്ന നായ്‌ക്കളെ നേരിടാനുള്ള ഒരു കുറുവടിയൊക്കെ കാരണവര്‍ കരുതിയിട്ടുണ്ടാകും.ഞങ്ങള്‍ ഇതിലെ പോകുന്നുണ്ട് എന്ന് വിളിച്ചു പറഞ്ഞു കൊണ്ടാണ്‌ പല വീടുകളുടെയും മുറ്റത്ത് കൂടെ കടന്നു പോകുക.

വര്‍ഗീസ് വൈദ്യരുടെ പീടികത്തിരിവ് കഴിഞ്ഞാല്‍ ഇടുങ്ങിയ തോടാണ്‌.ഇടതൂര്‍‌ന്ന് വളര്‍‌ന്ന കാട്ടു ചെടികള്‍ ദേഹത്ത് ഉരയും പോലെ തോന്നും.പേടിക്കൊന്നും വേണ്ട എന്ന് ദാവുദ്‌ക്ക പറയുമ്പോള്‍ ചെറിയൊരു പേടി തോന്നും. ചെമ്പേലെ കാവും കടന്ന് കോഴിത്തോട് മുറിച്ച് പിന്നെയും നടന്ന് പുവ്വത്തൂരിലെത്തും.കാലത്ത് ആദ്യം പുറപ്പെടുന്ന ബസ്സ് പറപ്പൂര്‍ റോഡിലുണ്ടാകും.

എഴുപതുകളില്‍ ബോം‌ബെക്കുള്ള യാത്രയില്‍ രണ്ട് രാത്രികള്‍ ട്രൈനില്‍ കഴിയേണ്ടിവരുമായിരുന്നു.ട്രൈന്‍ തൃശൂര്‍ സ്റ്റേഷന്‍ വിട്ട് താമസിയാതെ കേരളം വിടുന്നതോടെ കമ്പാര്‍‌ട്ടുമന്റില്‍ ഉള്ളവരൊക്കെ ഒരു കുടും‌ബമായി തീര്‍‌ന്നിട്ടുണ്ടാകും.സാങ്കേതികമായ കാരണങ്ങളാല്‍ അറിയപ്പെടാത്ത ഇടങ്ങളില്‍ വണ്ടി നിര്‍‌ത്തിയാല്‍ വിജനമായി തോന്നുന്ന സ്ഥലങ്ങളില്‍ നിന്നു പോലും കൊത്തിപ്പിടിച്ച്  ചിലര്‍ വണ്ടിയില്‍ കയറുമായിരുന്നു.ഈ വിദ്വാന്‍‌മാര്‍‌ക്ക് വേണ്ടി നിര്‍‌ത്തിയതാണെന്നു പോലും സം‌ശയം ജനിക്കും.

അതിമനോഹരമായി പാട്ടു പാടുന്നവരും വാദ്യോപകരണങ്ങള്‍ വായിക്കുന്നവരും ഗായക കുടും‌ബങ്ങള്‍ വരെ ഇടവിട്ട് കമ്പാര്‍‌ട്ടുമന്റില്‍ എത്തിക്കൊണ്ടിരിക്കും.ഇതിന്നിടയില്‍ യാത്രയില്‍ കഴിക്കാന്‍ കരുതിയ പലതും പരസ്‌പരം പങ്കുവെക്കും.അധികപേരും ബോം‌ബെക്കുള്ളവരാണെങ്കിലും വിവിധ സ്റ്റേഷനുകളില്‍ ഇറങ്ങാനുള്ളവരായിരിയ്‌ക്കും.യാത്രപറഞ്ഞിറങ്ങുമ്പോള്‍ സങ്കടപ്പെടുന്നവരുടെ മുഖം കുറേ നേരം മനസ്സില്‍ ഒരു വിങ്ങലായി അവശേഷിക്കും. 

മുഹമ്മദലി റോഡിനോട് ചേര്‍‌ന്ന് കാമ്പക്കര്‍ സ്ട്രീറ്റിലും തൊട്ടടുത്തുള്ള സ്ട്രീറ്റുകളിലും നാട്ടുകാരുടെ ടീ സ്റ്റാളുകളുടെ നിര തന്നെ ഉണ്ടായിരുന്നു. മേമന്‍ മൊഹല്ല എന്നും ഈ ഭാഗങ്ങള്‍ അറിയപ്പെട്ടിരുന്നു. ഇസ്‌മാഈല്‍ ഹബീബ് മസ്‌ജിദിനു തൊട്ട് ടീ സറ്റാള്‍ നമ്പര്‍ 122 എന്ന വിലാസം ഞങ്ങള്‍‌ക്ക് സ്വന്തം.തൊട്ടടുത്ത ഗലിയിലാണ്‌ പ്രസിദ്ധമായ മിനാര്‍ മസ്‌ജിദ്.

സുബഹി അദാന്‍ മുഴങ്ങും മുമ്പ് ടീ സ്റ്റാളുകള്‍ സജീവമായി തുടങ്ങും.സ്റ്റാളിന്റെ ഇറയത്ത് ഉറപ്പിച്ച ടാര്‍പോളിന്‍ ഷീറ്റ് താഴ്‌ത്തി വെച്ചതിന്റെ ചായ്‌വില്‍ കയര്‍ കട്ടിലുകളിലാണ്‌ പുലരുംമുമ്പ് ഉണരേണ്ട ചായക്കാരനു സഹായിയും വിശ്രമിക്കേണ്ടത്.ഉണര്‍‌ന്ന് പ്രാഥമിക കാര്യങ്ങള്‍‌ക്ക് തൊട്ടടുത്തുള്ള പള്ളികളിലെ കുളിമുറികളും ശൗചാലയങ്ങളാണ്‌ ഉപയോഗപ്പെടുത്തിയിരുന്നത്.

സുബഹിക്ക് ഏകദേശം അരമണിക്കൂര്‍ മുമ്പ് തന്നെ വിശ്വാസികള്‍ എത്തി തുടങ്ങും.ഗുജറാത്തില്‍ നിന്നുള്ള മുസ്‌ലിം കച്ചവടപ്രഭുക്കളായ താമസക്കാരായിരുന്നു മേമന്‍ മൊഹല്ലയിലെ ബഹുഭൂരിപക്ഷം പേരും.അഞ്ച് സമയങ്ങളിലെ നമസ്‌ക്കാരങ്ങളില്‍ കൃത്യത പുലര്‍‌ത്തുന്നവരായിരുന്നു അവരിലധികവും.സുബഹി നമസ്‌ക്കാരത്തിനു തന്നെ പള്ളിയില്‍ നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്.

നമസ്‌ക്കാരം കഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങുന്നതോടെ ടീ സ്റ്റാള്‍ സജീവമാകും.തൊട്ടടുത്തുള്ള ടീ സ്റ്റാളുകളിലും നല്ല തിരക്ക് അനുഭവപ്പെടും.

ഇത്തരത്തിലുള്ള എല്ലാ സ്റ്റാളുകളിലും ബാഹര്‍‌വാലമാരുണ്ടാകും. ആവശ്യക്കാര്‍‌ക്ക് ചായ എത്തിച്ചു കൊടുക്കുന്നവരാണ്‌ ഇവര്‍.ടീ സ്റ്റാള്‍ നമ്പര്‍ 122 ല്‍ ഒരു ഡസനിലധികം ബാഹര്‍‌വാലമാരുണ്ടായിരുന്നു.ഓരോ ബാഹര്‍‌വാലയും തങ്ങളുടെ ജോലി തുടങ്ങും മുമ്പ് ടീ സ്റ്റാളുകളുടെ 100 രൂപക്ക്‌ തുല്യമായ ടോക്കനുകള്‍ എടുത്തിരിക്കണം.ഓരോ ടോക്കനിലും വിവിധ നാണയ മൂല്യങ്ങള്‍ മുദ്രണം ചെയ്‌തിരിക്കും.പ്രസ്‌തുത ടീ സ്റ്റാള്‍ നാണയമാണ്‌ ബാഹര്‍‌വാലയും ടീ സ്റ്റാളും തമ്മിലുള്ള വിനിമയ മാധ്യമം.പാതിരാത്രി കഴിഞ്ഞ് ഹിസാബ് (കണക്ക്) നല്‍‌കി,തങ്ങള്‍ ചെയ്‌ത കച്ചവടത്തിന്റെ നിശ്ചിത വിഹിതം നിജപ്പെടുത്തിയിട്ടാണ്‌ തിരിച്ച് പോകുക.

122 നമ്പര്‍ ടീ സ്റ്റാളില്‍ ഒരു ദിവസം 40 ലിറ്ററിലധികം പാല്‍ ആവശ്യമായിരുന്നു. പഴയ പാല്‍ ചെമ്പ് ഇന്നും വീട്ടിലുണ്ട്.പ്രത്യേക ആവശ്യങ്ങള്‍ വരുമ്പോള്‍ ബിരിയാണിയും നെയ്‌ചോറും ഒക്കെ പാകം ചെയ്യാന്‍ ഉപയോഗിച്ചു പോരുന്നു.

ബോം‌ബെ കാഴ്‌ചകള്‍ വിസ്‌മയകരമായിരുന്നു.ഓരോ ഗലികളിലും വൈകുന്നേരമാകുന്നതോടെ വഴിവാണിഭക്കാരുടെ തിരക്കായിരിയ്‌ക്കും. സാധാരണക്കാരും അല്ലാത്തവരും ഉയര്‍‌ന്ന ഉദ്യോഗസ്ഥരും എന്ന വ്യത്യാസമൊന്നുമില്ലാതെ വഴിയോര വിഭവങ്ങള്‍ വാങ്ങുന്നതും ഒതുങ്ങി നിന്നു കുടിക്കുകയും കഴിക്കുകയും ചെയ്യുന്നത് ഏറെ ആശ്ചര്യപ്പെടുത്തിയിരുന്നു. 

ജനങ്ങള്‍ തിങ്ങി നിരങ്ങി നീങ്ങുന്നതിനിടയില്‍ വിവിധ വേഷക്കാരും ഭാഷക്കാരും ശബ്‌ദമുഖരിതമായ അന്തരീക്ഷവും ഗലികളിലെ പട്ടണക്കാഴ്‌ചകളും വിവരണാതീതം.

ബോം‌ബെയിലുള്ളപ്പോള്‍ ബാഹര്‍‌വാലകള്‍‌ക്ക് ടോക്കണ്‍ കൊടുക്കുന്നതും ഹിസാബ് വാങ്ങിക്കാനും ഉള്ള ചുമതലമാത്രമേ എനിക്കുണ്ടാകാറുള്ളൂ. അധിക നേരവും പുട്ട്കച്ചവടക്കാരന്‍ മുഹമ്മദ്ക്കാടെ തൊട്ട് ചെന്നിരുന്ന് നാട്ടുവീട്ടുവര്‍‌ത്തമാനങ്ങള്‍ പറഞ്ഞിരിക്കും.

ബാല്യകാല വിശേഷങ്ങളും ബോം‌ബെയിലെത്തിയ ആദ്യകാലം മുതലുള്ള കഥകളും പറഞ്ഞു തരും.തികച്ചും കേരളീയമായ ഒരു വിഭവം രാജ്യത്തിന്റെ ഇതരഭാഗത്തുള്ളവര്‍‌ക്ക് കൂടെ പ്രിയമുള്ളതാക്കിയ മുഹമ്മദ്‌ക്ക ഒരു സം‌ഭവം തന്നെയായിരുന്നു.

ഒരിക്കല്‍ ബോം‌ബെയില്‍ നടന്ന ക്രുരമായൊരു കൊലപാതകവും സമര്‍‌ഥരായ രഹസ്യാന്വേഷണ വിഭാഗം അവരെ പിടികൂടിയ കഥയും പങ്കുവെച്ചു.

മുഹമ്മദ്‌ക്കാടെ സ്വതസിദ്ധമായ ശൈലിയില്‍ ഏതു കഥയും കേള്‍‌ക്കാന്‍ നല്ല രസമായിരുന്നു.ആവശ്യക്കാര്‍‌ക്ക് പുട്ട് പൊതിഞ്ഞു കൊടുക്കുമ്പോളും കഥ പറഞ്ഞു കൊണ്ടേയിരുന്നു.

അഥവാ കൊലപാതകത്തിനു ശേഷം വെട്ടി നുറുക്കി അടയാളം പോലും ശേഷിപ്പിക്കാത്ത പാതകിയുടെ കഥയായിരുന്നു വിവരിച്ചത്. ഗലിയിലെ പ്രസിദ്ധനായ കീമക്കച്ചവടക്കാരന്റെ അടുത്ത് പുതുതായി ഒരാള്‍ ജോലിക്കെത്തി.ഏറെ താമസിയാതെ അയാളുടെ പ്രിയപ്പെട്ടവനായിമാറി. തൊട്ടടുത്ത ഷോപ്പുകളിലുള്ളവര്‍ പോലും ഇവരുടെ സ്‌നേഹ സൗഹൃദം കണ്ട് അമ്പരന്നിരുന്നുവത്രെ.ഒരു ദിവസം കച്ചവടക്കാരനെ ചൊടിപ്പിക്കുന്ന വിധം ഒരു പ്രതികരണം ജോലിക്കാരന്റെ ഭാഗത്ത് നിന്നും ഉണ്ടായി.വളരെ ക്ഷുപിതനായി അയാള്‍ അലറിയതിനു ഗലിയിലെല്ലാവരും സാക്ഷിയായി.തൊട്ടടുത്തുള്ള എല്ലാവരും ഈ ജോലിക്കാരന്റെ സ്വഭാവമാറ്റത്തില്‍ അത്ഭുതം കൂറി.ദിവസങ്ങള്‍ വീണ്ടും നീങ്ങി.ഒരിക്കല്‍ കൂടെ പ്രകോപിപ്പിച്ചു.

നോക്ക് ഇന്നയിന്ന ആളെ നിനക്ക് അറിയോ.... അവനെ ഇതുകൊണ്ട് കൊത്തിയരിഞ്ഞ് അടയാളം പോലും ഇല്ലാതാക്കിയവനാണ്‌ ഞാന്‍.കയ്യിലുണ്ടായിരുന്ന വെട്ടുകത്തി ഉയര്‍‌ത്തി അയാള്‍ അക്രോശിച്ചു.

പ്രസ്‌തുത കേസന്വേഷണം ഇങ്ങനെയായിരുന്നത്രെ സമാപിച്ചത്.

കഴിഞ്ഞ ദിവസം സയണിസ്റ്റ് തലവന് തുര്‌ക്കി ഭരാണാധികരിയോട് പറഞ്ഞതും ഈ ഇറച്ചിവെട്ടുകാരന്റെ ഭാഷതന്നെയായിരുന്നു

സത്യത്തില്‍ ഈ കൊടും പാതകിയുടെ കഥ ഓര്‍‌ത്തെടുത്തപ്പോള്‍ ബോം‌ബെ ഓര്‍‌മകള്‍ കൂടെ തൂലികയില്‍ നിന്നും അടര്‍‌ന്നു വീഴുകയായിരുന്നു.

മഞ്ഞിയില്‍

=============

Friday, July 19, 2024

ഉമ്മ യാത്രയായിട്ട്‌ ഏഴുവര്‍‌ഷങ്ങള്‍

ഉമ്മ യാത്രയായിട്ട്‌ ഏഴുവര്‍‌ഷങ്ങള്‍...പത്തുമക്കളുടെ ഉമ്മ പേരമക്കളും മക്കളും അവരുടെ മക്കളും എല്ലാമായി അനുഗ്രഹീതരായ കുടും‌ബാം‌ഗങ്ങളുടെ ഉമ്മയും - ഉമ്മൂമയും യാത്രയായിട്ട്‌ അറബ് കലണ്ടര്‍ പ്രകാരം മുഹറം 15ന്‌ ഏഴ് വര്‍‌ഷങ്ങള്‍.എല്ലാം ഇന്നും ഇന്നലെയും എന്ന പോലെ തോന്നും.ദൈവവും ദൂതനും കഴിഞ്ഞാല്‍ ഉമ്മയാണ്‌ എല്ലാം.

ഏര്‍ച്ചം വീട്ടില്‍ അമ്മുണ്ണി വൈദ്യരുടെ പുന്നാര മോള്‍. ഹാജി കുഞ്ഞു ബാവു വൈദ്യരുടെ പ്രിയപ്പെട്ട പെങ്ങള്‍.രായം മരക്കാര്‍ വിട്ടില്‍ മഞ്ഞിയില്‍ ബാപ്പുട്ടി സാഹിബിന്റെ മകന്‍ ഖാദര്‍ ബാപ്പുട്ടിയുടെ നല്ലപാതി ഐഷ.പ്രായാധിക്യത്തിന്റെ പരിമിതികളും അടയാളങ്ങളും തരിമ്പുപോലും ആര്‍‌ക്കും പിടികൊടുക്കാത്ത പോലെ പ്രസന്നവദയായ സ്‌നേഹനിധിയായ പൊന്നുമ്മ.

പത്രവായന ശീലമാക്കിയ വിവേകമതി.കേട്ടറിവിനെക്കാള്‍ വായിച്ചറിവിന്‌ പ്രധാന്യമുണ്ടെന്നു പറയുകയും അതിനനുസൃതമായി വായനകള്‍‌ക്കും അന്വേഷണങ്ങള്‍‌ക്കും സാധ്യമാകുന്നത്ര സമയം കണ്ടെത്തുകയും ചെയ്‌തിരുന്ന പ്രകൃതക്കാരി. 

ഇഷ്‌ടങ്ങളും അനിഷ്‌ടങ്ങളും വെട്ടിത്തുറന്നു പറയുന്ന തന്റേടക്കാരി. പ്രദേശത്തെ പ്രസിദ്ധനായ പണ്ഡിതന്റെ പ്രഭാഷണം ഏറെ ഹൃദ്യമാണെന്ന വിവരം അദ്ധേഹത്തെ നേരിട്ടറിയിക്കണമെന്ന്  ശാഠ്യമുള്ള തനി നാട്ടിന്‍പുറത്തുകാരി.അമ്മായിയമ്മ എന്ന പ്രയോഗം പോലും നിരര്‍‌ഥകമെന്ന് ജീവിതത്തിലൂടെ പാഠം നല്‍‌കിയ വാത്സല്യനിധി.

കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ചരിത്ര പ്രസിദ്ധങ്ങളായ ഇടങ്ങളും കാണാന്‍ പുറപ്പെടുന്നതില്‍ കുഞ്ഞു മക്കളെപ്പോലെ ആവേശം കാണിക്കുമായിരുന്നു.മൂത്ത പെണ്‍‌മക്കളുമായി ഹജ്ജ് കര്‍‌മ്മം നിര്‍‌വഹിച്ചു വന്നതിനു ശേഷം,ഇനി നമുക്കൊന്നു പോകണം, എന്ന് സ്‌നേഹത്തോടെ ആവശ്യപ്പെട്ടതനുസരിച്ച് ഞങ്ങള്‍ കുടും‌ബ സമേതം ഉം‌റ നിര്‍‌വഹിച്ച് അവരുടെ ആഗ്രഹം സഫലീകരിക്കാന്‍ കഴിഞ്ഞതിലുള്ള ആത്മസം‌തൃപ്‌തി പറഞ്ഞറിയിക്കാനാകില്ല.

ഉമ്മയുമൊത്തുള്ള ദിനേനയുള്ള ഹറമിലേക്കുള്ള പോക്കുവരവുകളും അഞ്ച് നേരങ്ങളിലെ നമസ്‌ക്കാരങ്ങളും മനസ്സില്‍ ഹരിതാഭമായ ഓര്‍‌മ്മകളാണ്‌. ഉമ്മയുടെ കൈപിടിച്ചുള്ള തവാഫും ചേര്‍‌ത്ത് നിര്‍‌ത്തിയുള്ള പ്രാര്‍‌ഥനകളും,മനം നിറഞ്ഞൊഴുകിയ  നിഷ്‌കളങ്കമായ കണ്ണീര്‍ തുള്ളികള്‍ മണ്ണില്‍ നിന്നും വിണ്ണിലേക്ക് ഭാഷ്‌പീകരിച്ചുണ്ടായ മേഘപാളികളിലൂടെ ഒരു പക്ഷെ പറന്നുയര്‍‌ന്നതും അനുഭൂതിദായകമായ ദിനരാത്രങ്ങളായിരുന്നു. പ്രസ്‌തുത യാത്രാ വിശേഷങ്ങളിലെ ഓരോ നിമിഷവും വിവരണാതീതം.അഥവാ സ്വര്‍‌ഗീയം.

ശാരീരികമായി ഏറെ പ്രയാസങ്ങളുണ്ടായിട്ടും 2017ല്‍ വലിയപെരുന്നാളിന്‌ ഈദ്‌ ഗാഹിലേക്ക് എല്ലാവരും കൂടെ പോകുന്നതില്‍ കൂടുതല്‍ ഔത്സുക്യം കാണിച്ചിരുന്നു.അവരുടെ ജീവിതത്തിലെ ഒടുവിലത്തെ പെരുന്നാളായിരുന്നു അത് എന്നോര്‍‌ക്കുമ്പോള്‍ ഹൃദയം നുറുങ്ങുന്നു.

തൊട്ടടുത്ത മുല്ലശ്ശേരി ആരോഗ്യ കേന്ദ്രത്തിലെത്തുന്നവര്‍ ആരെങ്കിലും ഒരിക്കലെങ്കിലും കുടിവെള്ളമന്വേഷിച്ചൊ,ഒഴിഞ്ഞ കുപ്പികള്‍ തേടിയൊ വീട്ടിലെത്തിയാല്‍ പിന്നീട് നിത്യ സന്ദര്‍‌ശകരായി മാറുകയാണ്‌ പതിവ്. ഒരാവശ്യം മാത്രമന്വേഷിച്ചു വരുന്നവരുടെ എത്രയൊ അനിവാര്യമായ ആവശ്യങ്ങള്‍ അങ്ങോട്ട് ചോദിച്ചറിയുന്ന പൊന്നുമ്മ.ഉമ്മയുടെ വിയോഗ വിവരമറിയാതെ ഒരിക്കല്‍ വീട്ടിലെത്തിയ ഒരു വൃദ്ധയോട് ഉമ്മ യാത്രയായ വിവരം ബോധിപ്പിച്ചപ്പോള്‍ സ്‌തബ്‌ധയായി നിന്നു നെഞ്ചില്‍ കൈവെച്ച് വേദനയോടെ ഏറെ നേരം നിന്ന്‌ പ്രാര്‍‌ഥിച്ചാണ്‌ അവര്‍ മടങ്ങിയത്.

ഉമ്മയുടെ അന്ത്യനാളുകളിലെ ഓരോ രം‌ഗവും ഇപ്പോഴും മനസ്സിലുണ്ട്.മുഹറം അവധിയില്‍ മകന്‍ അന്‍‌സാര്‍ നാട്ടിലെത്തി.എല്ലാവരും നോമ്പെടുത്തു ഒരുമിച്ച്‌ നോമ്പ്‌ തുറന്നു.സഹോദരന്‍ ഹമീദ്‌ക്കയും അന്ന്‌ വീട്ടിലെത്തിയിരുന്നു.ഇഫ്‌താറിനു ശേഷം ഉമ്മയുടെ ചില ആശങ്കകള്‍ ദൂരീകരിക്കാനാകുന്ന പ്രവാചകാധ്യാപനങ്ങള്‍ പറഞ്ഞു കൊടുത്തു. അന്നേദിവസം രാത്രി എല്ലാവരും കൂടെ ദീര്‍‌ഘനേരം പ്രാര്‍‌ഥനയും നടത്തി.മനസ്സിലുണ്ടായിരുന്ന അസ്വസ്ഥകള്‍ നീങ്ങിയെന്നും എല്ലാം അല്ലാഹുവില്‍ ഭരമേല്‍‌പ്പിക്കുന്നു എന്നും ഉമ്മ പറഞ്ഞു.ഭയപ്പെടേണ്ട അടുത്ത ദിവസം തൃശൂര്‍ ആശുപത്രിയിലേയ്‌ക്ക്‌ പോകാമെന്നു സമാശസിപ്പിച്ചു.

2017 ഒക്‌ടോബര്‍ രണ്ടിന്‌ വൈകുന്നേരം എല്ലാവരും കൂടെയുള്ള തൃശൂര്‍ യാത്ര ഈ സന്തുഷ്‌ട കുടും‌ബത്തിന്റെ ഉമ്മൂമയുമായുള്ള അനര്‍‌ഘ നിമിഷങ്ങള്‍ സമ്മാനിച്ച അവസാന യാത്രയായിരിക്കുമെന്നു നിനച്ചതേയില്ല. മരണത്തിന്റെ തൊട്ടു മണിക്കൂറുകള്‍‌ക്ക്‌ മുമ്പ്‌വരേയും തന്നെ സന്ദര്‍‌ശിക്കാനെത്തിയവരെ വേണ്ടത് പോലെ  പരിഗണിക്കാന്‍ പരിചരിക്കാന്‍ മക്കള്‍‌ക്ക് നിര്‍‌ദേശം നല്‍‌കുന്നതില്‍ അവര്‍ പ്രത്യേകം ജാഗ്രത കാണിച്ചിരുന്നു.

ഉമ്മ ഞങ്ങള്‍‌ക്ക്‌ വേണ്ടി പ്രാര്‍‌ഥിക്കണമെന്ന് അവസരോചിതമായി  ഇളയ സഹോദരി നേര്‍‌ത്ത സ്വരത്തില്‍ ആവശ്യപ്പെട്ടപ്പോള്‍, നോക്കട്ടെ ഓര്‍‌മ്മയില്‍ വരുന്നതിനെക്കുറിച്ചൊക്കെ പടച്ചോനോട്‌ പറഞ്ഞു നോക്കാം... എന്ന നര്‍‌മ്മം പറഞ്ഞു ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്‌ത സ്‌നേഹ നിധിയായ പൊന്നുമ്മ.

2017 ഒക്‌ടോബര്‍ നാലിനു വൈകുന്നേരം പ്രത്യേക പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.പാതിരായ്‌ക്ക്‌ ശേഷം സങ്കീര്‍‌ണ്ണമാണെന്ന അറിയിപ്പ്‌  നല്‍‌കപ്പെട്ടു.അഥവാ 2017 ഒക്‌ടോബര്‍ 5 (ചന്ദ്രമാസ കണക്കനുസരിച്ച്‌ ഹിജ്‌റ 1439 മുഹറം 15) പുലര്‍‌ച്ചയ്‌ക്ക്‌  ഒന്നരയോടെ മരണത്തിന്റെ അനുഗ്രഹത്തിന്റെ മാലാഖമാരുടെ സാന്നിധ്യം ഞങ്ങള്‍ തിരിച്ചറിഞ്ഞു. ജീവിച്ചിരിക്കുന്ന എല്ലാ മക്കളും ഞാനും കുടും‌ബിനിയും മക്കളും ഉമ്മയുടെ അന്ത്യയാത്രയ്‌ക്ക്‌ സാക്ഷ്യം വഹിച്ചു.

ഉമ്മയുടെ വേര്‍‌പാടിനു ശേഷം വര്‍‌ഷങ്ങള്‍ പിന്നിട്ടിട്ടും മുല്ലശ്ശേരി അബ്‌സ്വാര്‍ കോര്‍‌ണറില്‍ നൊമ്പരപ്പെടുത്തുന്ന ശാന്തത ഇപ്പോഴും  തളം കെട്ടിനില്‍‌ക്കുന്ന പ്രതീതി.

വാര്‍‌ദ്ധക്യ സഹജമായ നേര്‍‌ത്ത ചില അടയാളങ്ങള്‍ പോലും പൂനിലാവൊളിയുള്ള തൂമന്ദഹാസത്തിലൊളിപ്പിച്ചു വെച്ച ഞങ്ങളുടെ ഉമ്മ.. ഉമ്മൂമ ശാന്തിയുടെ സമധാനത്തിന്റെ ലോകത്തേയ്‌ക്ക്‌ യാത്രയായിട്ട്‌ നീണ്ട ഏഴുവര്‍‌ഷങ്ങള്‍.

പ്രാര്‍‌ഥനാ പൂര്‍‌വ്വം.
മഞ്ഞിയില്‍
15.01.1446



Wednesday, May 22, 2024

നന്ദി ആരോട് ചൊല്ലേണ്ടു ഞാന്‍...

ഏപ്രില്‍ രണ്ടാം വാരം മുതല്‍ നാട്ടിലുണ്ട്.പുസ്‌തക പ്രകാശനവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു.ഉഷ്‌ണമേഖലകളായി അറിഅയപ്പെടുന്ന ചുട്ടുപൊള്ളുന്ന പ്രദേശങ്ങളെ വെല്ലുന്ന ചൂട് അസഹ്യമായിരുന്നു. മെയ്‌ ആദ്യവാരം മുതലാണ്‌ കാലാവസ്ഥയില്‍ ചെറിയൊരു മാറ്റം അനുഭവപ്പെട്ട് തുടങ്ങിയത്.

പ്രസാധകരോടും പ്രിയപ്പെട്ടവരോടും കൂടിയാലോചിച്ച്, സച്ചിദാനന്ദന്‍ സാറിന്റെ സമയവും സൗകര്യവും കൂടെ പരിഗണിച്ച് മെയ്‌ 20 ന്‌ സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളില്‍ 'മഞ്ഞു തുള്ളികളുടെ' പ്രകാശനം നടത്താന്‍ തീരുമാനിച്ചു.

വചനം ഡയറക്‌ടര്‍ സിദ്ദീഖ് കുറ്റിക്കാട്ടൂര്‍,സക്കീര്‍ ഹുസൈന്‍ തൃശൂര്‍,അഡ്വ.ഖാലിദ് അറക്കല്‍,എ.വി.എം ഉണ്ണി എന്നിവരും പ്രിയപ്പെട്ടവരും ആദ്യാന്തം കൂടെയുണ്ടായിരുന്നു.പ്രഭാഷകരുടെ എണ്ണം കുറച്ചു കൊണ്ട് പരമാവധി ചുരുങ്ങിയ അജണ്ട എന്നതായിരുന്നു പൊതുവെ സ്വീകരിക്കപ്പെട്ടത്.പുസ്‌തകത്തിന്റെ പകര്‍‌പ്പും അജണ്ടയും മുന്‍‌കൂട്ടി അതിഥികള്‍‌ക്ക് കൈമാറി.പ്രകാശന വാര്‍‌ത്താ വര്‍‌ത്തമാനങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചു.പ്രത്യേകം നിര്‍‌ദേശിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ പ്രസ്സ്ക്ലബ്ബിലെ മീഡിയാ ന്യൂസ് ബോക്‌സുകളില്‍ വാര്‍‌ത്താ കുറിപ്പുകള്‍ നല്‍‌കി.തൊട്ടടുത്ത ദിവസം സ്ഥിരമായി വായിക്കുന്ന പത്രത്തില്‍ ഒഴികെ എല്ലാ പത്ര  മാധ്യമങ്ങളിലും  'ഇന്നത്തെ പരിപാടിയില്‍' പ്രകാശന വാര്‍‌ത്ത സ്ഥലം പിടിച്ചു.

മെയ്‌ 20 മാനം കൂടുതല്‍ കനക്കുന്നതായി അനുഭവപ്പെട്ടിരുന്നു.വചനം ഡയറക്‌ടര്‍ സിദ്ദീഖ് കുറ്റിക്കാട്ടൂരും പി.ടി കുഞ്ഞാലിമാഷും നേരത്തോടെ തൃശൂരില്‍ എത്തും വിധം കോഴിക്കോട് നിന്നും യാത്ര പുറപ്പെട്ട് മധ്യാഹ്നത്തോടെ തൃശൂരില്‍ എത്തിയിരുന്നു.അറക്കല്‍ ഖാലിദും എ.വി.എം ഉണ്ണിയും നാല്‌ മണിക്ക് മുമ്പ് തന്നെ സാഹിത്യ അക്കാഡമിയില്‍ സാന്നിധ്യം അറിയിച്ചു.ഡോ.സലീല്‍ ഹസന്‍ അനിവാര്യമായ കാരണത്താല്‍ പങ്കെടുക്കാന്‍ കഴിയില്ല എന്ന് അറിയിച്ചതിനാല്‍ സൈനബ് ചാവക്കാടിനെ പുസ്‌തകം സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു.സൈനബ് ചാവക്കാടും മഞ്ഞിയിൽ കുടും‌ബംവും ഒരുമിച്ചായിരുന്നു സാഹിത്യ അക്കാഡമിയില്‍ എത്തിയത്.

വൈകുന്നേരം 5.15 നാണ്‌ അജണ്ട പ്രകാരം പരിപാടി തുടങ്ങേണ്ടത്.വേദിയും ശബ്‌ദ സം‌വിധാനവും ബന്ധപ്പെട്ടവര്‍ ക്രമീകരിച്ചു.ഞങ്ങൾ സച്ചിദാനന്ദന്‍ സാറിന്റെ ഓഫീസില്‍ ചെന്നു കണ്ടു കൃത്യസമയത്ത് തന്നെ പരിപാടി ആരം‌ഭിക്കുമെന്നു ഓര്‍‌മ്മപ്പെടുത്തി.

പരിപാടി തുടങ്ങാനുള്ള സമയം അടുക്കും തോറും നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരുന്നു.ഏറെ പ്രതീക്ഷയുണ്ടായിരുന്ന സഹോദരങ്ങള്‍ ആരും ഹാജറുണ്ടായിരുന്നില്ല.

പ്രിയപ്പെട്ടവരും ബന്ധുമിത്രാധികളും അവസരത്തിനൊത്ത് ഉണര്‍‌ന്നതിനാല്‍ യഥാ സമയം പരിപാടി ആരം‌ഭിക്കാന്‍ സാധിച്ചു.

വിമല്‍ വാസുദേവിന്റെ ശബ്‌ദത്തില്‍ പൊന്നുമ്മ എന്ന കവിതയുടെ ശബ്‌ദലേഖനം വൈലോപ്പിള്ളിഹാളില്‍ പ്രതിധനിച്ചപ്പോള്‍ എന്തു കൊണ്ടോ ഹൃദയം നൊന്തു.

ഒരു അക്കാഡമിക് പ്രഭാഷണമൊന്നും ചെയ്യാനുദ്ദേശിക്കുന്നില്ല എന്ന്  സച്ചിദാനന്ദന്‍ സാര്‍ ആമുഖമായി പറഞ്ഞുവെങ്കിലും ഒന്നാന്തരം ക്ലാസിക് പ്രഭാഷണത്തിന്‌ സദസ്സ് സാക്ഷ്യം വഹിച്ചു.അധ്യക്ഷന്‍ പി.ടി കുഞ്ഞാലി മാഷ് തന്റെ സ്വതസിദ്ധ ശൈലിയില്‍ സദസ്സിന്റെ മനം കവര്‍‌ന്നു.അറക്കലും ഖുറൈഷിയും സൈനബും  സക്കീര്‍ ഹുസ്സൈനും വചനം സിദ്ദീഖും തങ്ങളുടെ ഊഴങ്ങള്‍ ഹൃദയാവര്‍‌ജ്ജകമാക്കി.ഇര്‍‌ഫാന കല്ലയില്‍ മഞ്ഞിയില്‍ കവിതക്ക് ചിറക് തുന്നിയപ്പോള്‍ സദസ്സിലുള്ളവരും കൂടെ പറന്നു.കവിക്ക് പറയാനുള്ളത് പുസ്‌തകത്തിലുണ്ടെന്നായിരുന്നു കവിയുടെ മറുപടി.പൊന്നുമ്മക്ക് വേണ്ടി സമര്‍‌പ്പിച്ച പുസ്‌തകം എന്നു തൊണ്ടയിടറാതെ പറയാന്‍ കഴിയാത്ത കവി എന്തു മറുപടിപറയാനാണ്‌.

എല്ലാ മം‌ഗളമായി തീരുന്നത് വരെ ആദരണീയനായ സച്ചിദാനന്ദന്‍ സാര്‍ വേദിയിലുണ്ടായിരുന്നു.

വാര്‍‌ത്തകള്‍ ഓണ്‍ ലൈന്‍ ഓഫ് ലൈന്‍ ഇതരമീഡിയകള്‍ എല്ലാം പ്രാധാന്യം ചോരാതെ പ്രസിദ്ദീകരിച്ചു.പ്രിയപ്പെട്ട പത്രം ഇവിടെയും നിരാശരാക്കി. 

പ്രസാധനവുമായി ബന്ധപ്പെട്ട് ആദ്യാന്തം എല്ലാ അര്‍‌ഥത്തിലും സഹകരിച്ചവര്‍‌ക്കും സഹായിച്ചവര്‍‌ക്കും പ്രാര്‍‌ഥിച്ചവര്‍‌ക്കും നന്ദി പ്രകാശിപ്പിക്കുന്നു.

=============

അബ്‌ദുല്‍ അസീസ് മഞ്ഞിയില്‍

Tuesday, May 21, 2024

മഞ്ഞു തുള്ളികള്‍

തൃശൂര്‍:അസീസ് മഞ്ഞിയിലിന്റെ മഞ്ഞു തുള്ളികള്‍ എന്ന കവിതാസമാഹാരം പ്രൊ.കെ സച്ചിദാനന്ദന്‍ പ്രകാശനം ചെയ്‌തു.സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളില്‍ വെച്ച് നടന്ന ശാന്ത ഗം‌ഭീരമായ സദസ്സില്‍ കവയിത്രി സൈനബ് ചാവക്കാട് പുസ്‌തകം ഏറ്റുവാങ്ങി.

തന്റെ ബോധ്യങ്ങള്‍ ഹൃദ്യമായും സൂക്ഷ്‌മമായും അനുവാചകനെ ധരിപ്പിക്കാനുള്ള ആസ്വദിപ്പിക്കാനുള്ള കവിയുടെ ശ്രമങ്ങളാണത്രെ കവിതകള്‍.പ്രൊ.കെ സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. കാവ്യഭാഷയിൽ മിടിക്കുന്ന ഒരു സൂക്ഷ്മ വാദ്യമാണ് മഞ്ഞു തുള്ളികളിലെ ഓരോ കവിതയും.അനുഭവം മാത്രമല്ല ചരിത്രവും  സ്വപ്നകാമനകളും സത്യസാക്ഷ്യവും സ്വത്വകാംക്ഷയും നീതിബോധവും സന്ദേഹവും കവിതയിൽ പൊലിക്കുന്നു.മഞ്ഞു തുള്ളികള്‍ പോലെ നിഷ്‌കളങ്കമാണ്‌ മഞ്ഞിയില്‍ കവിതകള്‍.പറഞ്ഞറിയിക്കാന്‍ കഴിയാത്ത അനുഭൂതി ലോകങ്ങളെ ആവിഷ്‌ക്കരിക്കുന്നതാണ്‌ കവിത.വര്‍‌ത്തമാന കാലവും ലോകവും രാഷ്‌ട്രീയവും എല്ലാം കൃത്യമായി അടയാളപ്പെടുത്തുന്നതാണ്‌ ഈ കവിതാ സമാഹാരം.സദസ്സ് വിലയിരുത്തി.

സാഹിത്യ നിരൂപകന്‍ പി.ടി കുഞ്ഞാലി മാഷിന്റെ അധ്യക്ഷതയില്‍ ചേര്‍‌ന്ന പ്രകാശനച്ചടങ്ങില്‍,എ.വി.എം ഉണ്ണി പുസ്‌തക പരിചയം നടത്തി.സൈനബ് ചാവക്കാട്,സക്കീര്‍ സാഹിബ് (തനിമ),സൈനുദ്ദീന്‍ ഖുറൈഷി തുടങ്ങിയവര്‍ ആശം‌സകള്‍ നേര്‍‌ന്നു.ഇര്‍‌ഫാന കല്ലയില്‍ താഴ്‌വരയുടെ കണ്ണീര്‍ എന്ന മഞ്ഞിയിലിന്റെ കവിത ആലപിച്ചു.അസിസ് മഞ്ഞിയില്‍ മറുപടി പറഞ്ഞു.ശ്രീ വിമല്‍ വാസുദേവ് ആലപിച്ച പൊന്നുമ്മ എന്ന കവിതയുടെ ശബ്‌ദലേഖനത്തോടെ പ്രാരം‌ഭം കുറിച്ച സായാഹ്ന സം‌ഗമത്തില്‍ അഡ്വ.അറക്കല്‍ ഖാലിദ് സ്വാഗതമാശം‌സിച്ചു.വചനം ഡയറക്‌ടര്‍ സിദ്ദീഖ് കുറ്റിക്കാട്ടൂര്‍ നന്ദി പ്രകാശിപ്പിച്ചു.

----------------------------

ഏകാധിപത്യത്തിനെതിരേയുള്ള  നിരന്തര പ്രതിരോധമാവണം കവിത".

സച്ചിദാനന്ദൻ

"മഞ്ഞുതുള്ളികൾ " പ്രകാശനം ചെയ്തു.

തൃശൂർ: നമ്മുടെ രാജ്യത്തെ സമഗ്രമായി ഗ്രസിക്കുന്ന മഹാവിപത്താണ് അരിച്ചിറങ്ങുന്ന ഫാഷിസവും അത് മുന്നോട്ട് വെയ്ക്കുന്ന ഏകാധിപത്യ ജ്വരവും.

പ്രകൃതിക്ഷോഭങ്ങൾ മനുഷ്യനെ ദുഃഖിതനാക്കുന്നു. അതേ പോലെ സമഗ്രാധിപത്യവും സ്വേച്ഛാധിപത്യവും നമ്മെ സംഘർഷത്തിലാക്കുന്നു. എപ്പോഴാണ് നാം അപരമാക്കപ്പെടുന്നതെന്നത് രാജ്യത്തെ വലിയൊരു വിഭാഗം പൗരൻമാരുടെ വേവലാതിയാണ്. മത ന്യൂനപക്ഷങ്ങൾ ഇന്നിന്ത്യയിൽ ഒരു ദുരിത സാനുവിലാണ്. അസത്യങ്ങൾ സത്യങ്ങളായി അവതരിക്കുന്നു.

ഈ ഭീകരാവസ്ഥ നിലനിൽക്കുന്ന സാമൂഹിക അന്തരീക്ഷത്തിൽ കവിതകൾ തീക്ഷണമായ പ്രതിരോധമായി മാറണമെന്ന് പ്രൊഫ: സച്ചിതാനന്ദൻ അഭിപ്രായപ്പെട്ടു.

അസീസ് മഞ്ഞിയിലിൻ്റെ മഞ്ഞുതുള്ളികൾ " എന്ന കവിതാ സമാഹാരം തൃശൂർ സാഹിത്യ അക്കാഡമിയിലെ വൈലോപ്പള്ളി ഹാളിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കവയിത്രി സൈനബ് ചാവക്കാട് പുസ്തകം ഏറ്റുവാങ്ങി.

ഏത് ജനതയുടേയും സന്തോഷത്തിലും ആഘോഷത്തിലും കവിയുണ്ടാവും, അവരുടെ ദു:ഖത്തിൽ വിശേഷിച്ചും. അതയാളുടെ അവതാരലക്ഷ്യമാണ്", സച്ചിദാനന്ദൻ ഓർമിപ്പിച്ചു.

കവികളും കലാകാരന്മാരും ഒരേ ഗോത്രത്തിൽ നിന്നാണ് വരുന്നത്. ആ ഗോത്രം മനുഷ്യ ഗോത്രമാണ്. അവരുടെ സുരക്ഷ കവിയുടെ ധർമമാണ് ''തൻ്റെ ഗോത്രം എന്ന കവിത ചൊല്ലിക്കൊണ്ട് അദ്ദേഹം തുടർന്നു.

സാഹിത്യ നിരൂപകനും, എഴുത്തുകാരനുമായ പി.ടി. കുഞ്ഞാലി അധ്യക്ഷതവഹിച്ചു. കവിതയുടെ സൂക്ഷ്മമണ്ഡത്തിലേക്കിറങ്ങി പി ടി കുഞ്ഞാലി നടത്തിയ നിരീക്ഷങ്ങളെ ഏറ്റെടുത്തു കൊണ്ടാണ് സച്ചിതാനന്ദൻ പ്രഭാഷണം മുഴുമിപ്പിച്ചത്.

ഇർഫാന കല്ലയിൽ കവിതാലാപനം നടത്തി.മാധ്യമപ്രവർത്തകൻ സക്കീർ ഹുസൈൻ തൃശൂർ, സൈനുദ്ദീൻ ഖുറൈശി എന്നിവർ ആശംസകൾ നേർന്നു.

തൻ്റെ മാതാവിന് സമർപ്പിച്ച കവിതാ സമാഹാരത്തെ കുറിച്ച് കവി അസീസ് മഞ്ഞിയിൽ സംസാരിച്ചത് വികാരഭരിതനായാണ്.ഖാലിദ് അറക്കൽ സ്വാഗതവും സിദ്ദീഖ് കുറ്റിക്കാട്ടൂർ നന്ദിയും പറഞ്ഞു.കോഴിക്കോട് വചനം പബ്ലിഷിംഗ് ഹൗസാണ് പ്രസാധകർ.

-------

വചനം

Thursday, May 2, 2024

തെളിനീര്‌

ഉഷ്‌ണകാലം ഇത്രയും ചുട്ടു പഴുപ്പിക്കുന്ന വിധമൊന്നും അനുഭവപ്പെട്ടിട്ടില്ല. കാലാവസ്ഥയുമായി ബന്ധപ്പെട്ട് അധികൃതരുടെ മുന്നറിയിപ്പുകള്‍ അതിവര്‍‌ഷക്കാലത്ത് കേള്‍‌ക്കാറുള്ളതിലും കൂടുതല്‍ ഈ കടുത്ത വേനലില്‍ മീഡിയകളിലൂടെ പ്രസരിക്കുന്നുണ്ട്.

മുല്ലശ്ശേരി കുന്നും പുറത്താണ്‌ എന്റെ വീട്.ഇരുപത്തിയഞ്ച് അടി താഴ്‌ചയുള്ള സ്വാഭാവികമായ കല്‍‌കിണറ്റില്‍ ജലലഭ്യതയില്‍ നേരിയ കുറവ് ഉണ്ടാകാറുണ്ടെങ്കിലും ജലമുപയോഗിക്കുന്നതില്‍ ചെറിയൊരു ജാഗ്രതയുണ്ടായാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമേ ഉണ്ടാകുമായിരുന്നുള്ളൂ.എന്നാല്‍ ഇത്തവണ കിണറ്റിന്റെ നെല്ലിപ്പടി ശരിക്കും വെളിവായി.ചെറിയൊരു കുഴിയില്‍ ഇത്തിരിവെള്ളം.അതില്‍ പോലും വശങ്ങള്‍ ഇടിഞ്ഞ് മണ്ണ് വീണ്‌ ചെളിവെള്ളമാകുന്ന അവസ്ഥയും.ഏതായാലും കിണര്‍ വൃത്തിയാക്കാന്‍ തീരുമാനിച്ചു.ഒപ്പം മണ്ണിടിച്ചലിനു പരിഹാരമുണ്ടാക്കാനും.കിണര്‍ വൃത്തിയാക്കാനും കിണറ്റിന്റെ വിസ്‌താരത്തിനൊത്ത കളിമണ്‍ വാര്‍‌പ്പുകള്‍ ഇറക്കാനും  പരിചയസമ്പന്നരായ ജോലിക്കാരെ ഏല്‍‌പിച്ചു.

കോരിയെടുക്കാത്ത കിണറുകളില്‍ പ്രാണവായുവിന്റെ അളവ് വേണ്ടത്ര ഉണ്ടാകുകയില്ല.പകരം കാർബൺ മോണോക്സൈഡ് പോലെയുള്ള വിഷവാതകങ്ങളായിരിക്കും ഉണ്ടാകുക.തൊട്ടി ഉപയോഗിച്ചു വെള്ളം കോരിയെടുക്കാത്തതിനാൽ വെള്ളം ഇളകുന്നില്ല. ഇങ്ങനെയുള്ള കിണറുകളിൽ ആവശ്യത്തിനു ശുദ്ധവായു കാണില്ല.കിണറ്റിലിറങ്ങുന്നതിനു മുൻപായി ശുദ്ധവായു ഉണ്ടെന്ന് ഉറപ്പാക്കണം. ഇതിനായി മെഴുകുതിരി ജലനിരപ്പിനു മുകളിലെത്തിക്കണം. പെട്ടെന്ന് കെട്ടുപോയാൽ ശുദ്ധവായു ഇല്ലെന്ന് ഉറപ്പിക്കാം. പ്രാണവായു എത്തിക്കാൻ പച്ചിലകൾ കെട്ടിയ വലിയ കമ്പ് കയറിൽക്കെട്ടി വെള്ളത്തിനു മുകളിലെത്തിച്ച് പലതവണ ഉയർത്തുകയും താഴ്ത്തുകയും ചെയ്യണം. വിഷവാതകം പുറത്തു പോകാൻ ഇതു സഹായിക്കും. കിണറ്റിലിറങ്ങുമ്പോൾ കയറിന്റെ ഒരറ്റം അരയിൽ കെട്ടിയതിനുശേഷം മറ്റേ അറ്റം ബലമുള്ള മരത്തിലോ മറ്റോ കെട്ടണം. കിണറ്റിലിറങ്ങുന്ന സമയത്ത് അബോധാവസ്ഥയിലായാൽ പെട്ടെന്ന് വലിച്ചുകയറ്റാൻ ഇതു സഹായിക്കും. 

ചുരുക്കത്തില്‍ എല്ലാ മുന്‍ കരുതലോടും ജ്രാഗതയോടെയും കിണര്‍ ശുചീകരണം കഴിഞ്ഞു. കളിമണ്ണു കൊണ്ടുണ്ടാക്കിയ നാല്‌ വാര്‍‌പ്പുകള്‍ ഇറക്കി.കളിമണ്‍ വാര്‍‌പ്പ് വൃത്തത്തിന്‌ .ചുറ്റിലും കരിങ്കല്ല് ചീളുകള്‍ പാകി. കിണറ്റിന്റെ ഏറ്റവും ആഴത്തില്‍ ഇടിഞ്ഞു നില്‍‌ക്കുന്ന മണ്ണ്‌ വീണ്ടും കിണറ്റില്‍ വീഴുന്ന സാഹചര്യം റിങ്ങുകള്‍ ഇറക്കുന്നതോടെ ഇല്ലാതായി.കണ്ണീര്‌ പോലെയുള്ള തെളിനീര്‌ കൊണ്ട് കിണര്‍ സമൃദ്ധം.ദൈവത്തിന്‌ സ്‌തുതി.





Wednesday, April 24, 2024

ഖദീജ ഇമ്പാര്‍‌ക്ക്

എല്ലാവരും യാത്രയായി.ഓര്‍‌മ്മകളുടെ സുഗന്ധം ബാക്കിയാക്കി നായികയും. പരേതനായ ഇമ്പാർക്ക് കുഞ്ഞിമുഹമ്മദ് സാഹിബിന്റെ ഭാര്യ ഖദീജക്കുട്ടി (84) നിര്യാതയായി.ഖബറടക്കം വൈകുന്നേരം 4 മണിക്ക് മണത്തല ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.

മക്കൾ:മുബാറക് ഇമ്പാർക്ക്,ജമാൽ ഇമ്പാർക്ക്, ഹക്കീം ഇമ്പാർക്ക് (വൈറ്റ് കോളർ), നൂർജഹാൻ, ഹസീന.മരുമക്കൾ:മുഹമ്മദ് ഇഖ്‌ബാല്‍ (വൈറ്റ് കോളർ), മൊയ്‌നുദ്ധീൻ (ഖത്തർ),ജസീറ,സബീന.

------------

സ്‌നേഹ നിധിയായ താത്ത ഓര്‍‌മ്മകളുടെ സുഗന്ധം ബാക്കിയാക്കി പറന്നു പോയിരിക്കുന്നു.ഒരു ദേശത്തിന്റെ സാമൂഹിക സാം‌സ്‌ക്കാരിക മണ്ഡലങ്ങളിലെ ചൂടും ചൂരും നിറഞ്ഞ തറവാടിന്റെ പ്രതാപകാലം ജ്വലിച്ചു നിന്ന കാലത്തും ശേഷം തന്റെ നല്ലപാതിയുടെ ഇടം വലങ്ങളില്‍ കര്‍‌മ്മ നൈരന്തര്യങ്ങള്‍‌ക്കെല്ലാം സാക്ഷിയായപ്പോഴും പ്രസന്നവദയായി പ്രശോഭിച്ചിരുന്ന നെയ്‌തിരി അണഞ്ഞു പോയിരിക്കുന്നു.

കൃത്രിമങ്ങളുടെ അതിരുകളില്ലാത്ത വീട്ടുവരാന്തയിലെത്തുന്നവര്‍‌ക്ക് സുപരിചിതമായ സ്‌നേഹാഭിവാദ്യങ്ങള്‍ നിലച്ചു പോയിരിക്കുന്നു.അതിഥികളായത്തുന്നവരുടെ മുഖങ്ങളില്‍ വെണ്ണിലാവുദിപ്പിക്കുന്ന തൂവെളിച്ചം അസ്‌തമിച്ചിരിക്കുന്നു.തന്നെ സന്ദര്‍‌ശിക്കുന്ന ഓരോരുത്തരേയും പ്രത്യേകം പ്രത്യേകം പരിഗണിക്കുകയും സ്വീകരിക്കുകയും ചെയ്‌തിരുന്ന വിനീതയായ മഹതി ദൈവ വിളിക്കുത്തരം നല്‍‌കി യാത്രയായിരിക്കുന്നു.ഇടത്താവളത്തിലൊരുക്കിയ കൂട്ടില്‍ അവര്‍ പൊഴിച്ചിട്ട ഓര്‍‌മ്മകളുടെ പൊന്‍ തൂവലുകളില്‍ തൊട്ടു തലോടി ഓര്‍‌മ്മകളെ ജീവിപ്പിക്കാം.മനസ്സ് തൊട്ട് പ്രാര്‍‌ഥിക്കാം.

വിശുദ്ധ ഖുര്‍‌ആനിന്റെ ഭാഷയില്‍ എല്ലാ ആത്മാവും മരണത്തെ ആസ്വദിക്കുന്നതാണ്‌. പിന്നീട്‌ നമ്മുടെ അടുക്കലേക്ക്‌ തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.ആത്മാവിനെ കുറിച്ചുള്ള വിശദാം‌ശങ്ങള്‍ മനുഷ്യന്റെ വിഭാവനകളില്‍ ഒതുങ്ങാത്തതാണ്‌.ആത്മാവിനെ കുറിച്ച ജ്ഞാനം അല്‍‌പമല്ലാതെ മനുഷ്യന്‌ നല്‍‌കപ്പെട്ടിട്ടില്ല എന്നും വിശുദ്ധ വചനങ്ങളില്‍ നിന്നും വായിക്കാനാകും. കൊളുത്തി വെച്ച തിരി അണഞ്ഞു പോകുന്ന മാതിരി.ഒരു പ്രകാശ കിരണം കെട്ടു പോകുന്ന പോലെ.

അല്ലാഹുവിന്റെ മാലാഖമാര്‍ പ്രകാശം കൊണ്ടും,ജിന്നു വം‌ശത്തിലുള്ളവര്‍ അഗ്‌നി കൊണ്ടും സൃഷ്‌ടിക്കപ്പെട്ടപ്പോള്‍ മനുഷ്യന്‍ മണ്ണു കൊണ്ടാണ്‌ സൃ‌ഷ്‌ടിക്കപ്പെട്ടിട്ടുള്ളത്.മനുഷ്യ ശരീരത്തില്‍ ഉള്ളതെല്ലാം മണ്ണില്‍ നിന്നാണ്‌.മനുഷ്യന്‍ ജീവിച്ചിരിക്കുമ്പോള്‍ അവന്‍ ആഹരിച്ചു കൊണ്ടിരിക്കുന്നതെല്ലാം മണ്ണില്‍ നിന്നു തന്നെ.ജീവന്‍ നഷ്‌ടപ്പെടുന്ന സകല ജീവജാലങ്ങളും മണ്ണില്‍ മറമാടപ്പെടുകയും മണ്ണില്‍ ലയിച്ചു ചേരുകയുമാണ്‌.മനുഷ്യ ശരീരം എന്നത് ഈ ഭൂമിയില്‍ മനുഷ്യന്റെ ആത്മാവിനെ വഹിക്കുന്ന ഒരു കൂട് മാത്രമാണ്‌.നിര്‍‌ണ്ണയിക്കപ്പെട്ട അവധിയില്‍ ആത്മാവ് ഊരിയെടുക്കപ്പെടുന്നതോടെ മനുഷ്യ ശരീരം നിശ്ചലമാകുന്നു - നിര്‍‌ജീവമാകുന്നു.മാതാവിന്റെ ഗര്‍‌ഭപാത്രത്തില്‍ വെച്ച് സ്രഷ്‌ടാവ് സന്നിവേശിപ്പിച്ച ആത്മാവ് ശരീരത്തില്‍ ഉള്ളത്ര കാലമാണ്‌ മനുഷ്യന്റെ ആയുസ്സ്.

ആത്മാവ് ശരീരത്തില്‍ ഉള്ളപ്പോള്‍ ഉള്ള അവസ്ഥയായിരിക്കില്ല.അതില്‍ നിന്നും വേര്‍‌പ്പെട്ടാലുള്ള അവസ്ഥ.ആത്മാവ് ശരീരത്തില്‍ നിന്നും സ്വതന്ത്രമായി എന്നതിനര്‍‌ഥം സര്‍‌വതന്ത്ര സ്വതന്ത്രയായി എന്നല്ല.മറിച്ച് നിയോഗിക്കപ്പെട്ട മാലാഖമാരുടെ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണെന്നാണ്‌ പഠിപ്പിക്കപ്പെട്ടിട്ടുള്ളത്.മരണം സം‌ഭവിക്കുന്നതോടെ മൃതശരീരം ഭൗതിക ശരീരം മയ്യിത്ത് എന്നൊക്കെയാണ്‌ ഏതു മഹാനെകുറിച്ചും മഹതിയെ കുറിച്ചും പറയുകയുള്ളൂ.ഒപ്പം ആത്മാവിന്‌ ശാന്തി ലഭിക്കാനുള്ള പ്രാര്‍‌ഥനകളും.

പുണ്യാത്മാക്കള്‍ മരണവേളയില്‍ ശാന്തരായിരിക്കുമെന്ന് ഖുര്‍ആനിന്റെ പദപ്രയോഗത്തില്‍ നിന്നു മനസ്സിലാക്കാം. മരണത്തിന്റെ മാലാഖ വന്ന് അവരെ അഭിസംബോധന ചെയ്യുന്നതു തന്നെ ആത്മാവേ എന്നാകുന്നു. ശാന്തിയടഞ്ഞ ആത്മാവേ, നിന്റെ നാഥനിലേക്ക് സ്വയം തൃപ്തയും മറ്റുള്ളവര്‍ക്ക് തൃപ്തിയേകുന്നവളുമായി പുറപ്പെട്ടുകൊള്ളുക. എന്റെ ഇഷ്ടദാസന്മാരുടെ കൂട്ടത്തില്‍ പ്രവേശിക്കുക. എന്റെ സ്വര്‍ഗത്തിലും പ്രവേശിക്കുക. പരിശുദ്ധാത്മാവിന്റെ സമീപത്ത് എത്തിയാല്‍ മാലാഖമാര്‍ സലാം പറഞ്ഞ് അഭിസംബോധന ചെയ്യും.ആനന്ദകരമായ മടക്കയാത്രയ്ക്ക് സ്‌നേഹത്തോടെ ക്ഷണിക്കാനും സമാധാനത്തോടുകൂടി കൂട്ടിക്കൊണ്ടുപോകാനുമാണ് മാലാഖമാര്‍ വരുന്നത്. തങ്ങളെ അനുഗമിക്കുന്ന ആത്മാവിന് വിരഹ ദുഃഖം മറന്ന് പൂര്‍ണ ആനന്ദം ലഭിക്കണമെന്നു കരുതി അതിമനോഹരവും അത്യാകര്‍ഷകവുമായ അലങ്കാരവേഷം അണിഞ്ഞുകൊണ്ടാണ് നിയോഗിക്കപ്പെട്ട മാലാഖമാര്‍ അതിനെ സമീപിക്കുന്നത്. കണ്ണിനു മുന്നില്‍ ദൃശ്യം പ്രകടമാകും വിധം പ്രവാചകന്‍  വിശദീകരിക്കുന്നുണ്ട്.

സത്യവിശ്വാസിയായ ദൈവദാസന്റെ ഐഹിക ജീവിതത്തിന്റെ അന്ത്യവും പാരത്രിക ജീവിതത്തിന്റെ ആരംഭവുമായിക്കഴിഞ്ഞാല്‍ സ്വര്‍ഗീയ വസ്ത്രങ്ങളും സുഗന്ധ ദ്രവ്യങ്ങളുമായി സൂര്യനെപ്പോലെ ജ്വലിക്കുന്ന തൂവെള്ള മുഖമുള്ള കുറേ മാലാഖമാര്‍ ആകാശത്തു നിന്നിറങ്ങി വന്ന് അവന്റെ കണ്‍ പീലി മുഴുക്കെ നിറഞ്ഞൊഴുകും വിധം ഇരിക്കുന്നു.പിന്നീട് മരണത്തിന്റെ മാലാഖ വന്ന് അവന്റെ തലഭാഗത്ത് ഇരുന്നിട്ട് ഇങ്ങനെ ക്ഷണിക്കുന്നു : പരിശുദ്ധാത്മാവേ, അല്ലാഹുവിന്റെ പാപമോചനത്തിലേക്കും പൊരുത്തത്തിലേക്കുമായി പുറപ്പെട്ടുകൊള്ളുക.അപ്പോഴേക്കും കൂജയില്‍ നിന്ന് വെള്ളം ഒഴുകിവരുന്നതുപോലെ ആത്മാവ് ഒഴുകിവരികയായി. ഉടനെ മരണത്തിന്റെ മാലാഖ അതിനെ സ്വാഗതം ചെയ്യുകയും പൊടുന്നനെ കൂടെയുള്ള മറ്റു മാലാഖമാരെ ഏല്‍പ്പിക്കുകയും അവരതിനെ സുഗന്ധം പൂശി സ്വര്‍ഗീയ വസ്ത്രങ്ങളിലാക്കുകയും ചെയ്യുന്നു.

ഭൂമിയില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന കസ്തൂരിയുടെ പരിമളം ഉണ്ടായിരിക്കും അതിന്. അങ്ങനെ അവര്‍ ആത്മാവുമായി ആകാശലോകത്തേക്ക് ഉയരുകയായി. വഴിയില്‍ കാണുന്ന എല്ലാ മാലാഖമാരും ഏതാണീ പരിശുദ്ധാത്മാവ് എന്ന് അന്വേഷിക്കുന്നു. അദ്ദേഹത്തിന് പറയാറുണ്ടായിരുന്ന ഏറ്റവും നല്ല പേരില്‍ അവര്‍ അതിനെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു.ഇതുപോലെ ഏറെ മനോഹരമായി മരണത്തെ കുറിച്ച് സജ്ജനങ്ങളുടെ ആത്മാവിനുള്ള സ്വര്‍‌ഗ്ഗീയമായ സ്വീകരണത്തെ കുറിച്ച് പ്രവാചക ശ്രേഷ്‌ഠന്‍ വിശദീകരിച്ചിട്ടുണ്ട്.

------------

ഇവ്വിധം സ്വീകരിക്കപ്പെട്ട ആത്മാക്കളുടെ ഗണത്തില്‍ പ്രിയപ്പെട്ടവരെ ഉള്‍‌പ്പെടുത്തി അനുഗ്രഹിക്കണേ....

നാഥാ .....

-----------

അസീസ് മഞ്ഞിയില്‍



 

Monday, April 8, 2024

2024 ലെ റമദാന്‍

ഒരു ഇടവേളക്ക് ശേഷം ഖത്തറിലായിരുന്നു ഇത്തവണ റമദാന്‍.മാര്‍‌ച്ച് ആദ്യവാരം അതിഥിയായെത്തിയ ആര്‍.പി സിദ്ദീഖ് സാഹിബും കൂടെ ഉണ്ടായിരുന്നു.റമദാനിനു തൊട്ടുമുമ്പുള്ള വെള്ളിയാഴ്‌ച ഇമാം മുഹമ്മദ് ബിന്‍ അബ്‌‌ദുല്‍ വഹാബ് മസ്‌ജിദിലായിരുന്നു ജുമ‌അ നിര്‍‌വഹിച്ചത്. ഉദയം പ്രവര്‍‌ത്തക സമിതി അം‌ഗം എന്‍.പി ജാസിമും കൂടെയുണ്ടായിരുന്നു.
----------
സാന്ദര്‍‌ഭികമായി ഇമാം മുഹമ്മദ് ബിന്‍ അബ്‌‌ദുല്‍ വഹാബ് മസ്‌ജിദിനെക്കുറിച്ച്:-

അല്‍ ഖുവൈറില്‍ പണിതീര്‍ത്ത രാജ്യത്തെ ഏറ്റവും വലിയ പള്ളി . ഖത്തറിന്റെ പരമ്പരാഗത നിര്‍മാണ പ്രൗഢിയും ആധനുനികതയുടെ രൂപകല്‍പനാ വൈഭവവും ശില്‍പവൈദഗ്ധ്യത്തിന്റെ ദൃശ്യഭംഗിയും സമ്മേളിക്കുന്ന പള്ളി രാജ്യത്തെ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഏറ്റവും നൂതനമായ അടയാളം കൂടിയായിരിക്കും.

ഒരേ സമയം പതിനായിരം പേര്‍ക്ക് പ്രാര്‍ഥന നിര്‍വഹിക്കാന്‍ കഴിയുന്ന പള്ളിയോടനുബന്ധിച്ച് ഗ്രന്ഥശാല അടക്കമുള്ള മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിലവിലെ ഏറ്റവും വലിയ പള്ളിയായ സ്‌പൈറല്‍ മോസ്‌കിനെ രണ്ടാം സ്ഥാനത്താക്കിക്കൊണ്ടാണ് നിര്‍മാണത്തിലും രൂപകല്‍പനയിലും സൗകര്യങ്ങളിലും ഏറെ സവിശേഷതകളുള്ള അല്‍ ഖുവൈറിലെ പള്ളി വലുപ്പത്തില്‍ ഒന്നാം സ്ഥാനം കൈയ്യടക്കുന്നത്.

ഇരുപത്തിയഞ്ചോളം വലിയ താഴികക്കുടങ്ങളും നിരവധി ചെറിയ താഴികക്കുടങ്ങളും നാല് മിനാരങ്ങളുമുള്ള പള്ളിയുടെ നിര്‍മാണം 2006 ലായിരുന്നു ആരംഭിച്ചത്.
ഒന്നേമുക്കാല്‍ ലക്ഷം ചതുരശ്രമീറ്റര്‍ സ്ഥലത്ത് 19,500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിലാണ് പള്ളി നിര്‍മിച്ചിരിക്കുന്നത്. 14,877 ചതുരശ്രമീറ്റര്‍ സ്ഥലത്ത് വിശാലമായ പാര്‍ക്കിംഗ് സൗകര്യവുമൊരുക്കിയിട്ടുണ്ട്. പുരുഷന്‍മാര്‍ക്ക് അംഗശുദ്ധി വരുത്തുന്നതിനുള്ള സൗകര്യവും ബാത്‌റൂമുകളും 3,853 ചതുരശ്രമീറ്റര്‍ സ്ഥലത്താണ് ഒരുക്കിയിരിക്കുന്നത്.

12,117 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണം വരുന്ന ഗ്രൗണ്ട് ഫേ്‌ളാറിലാണ് പുരുഷന്‍മാര്‍ക്ക് നമസ്‌കാരത്തിനുള്ള പ്രധാന ഹാള്‍ . സ്ത്രീകള്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും അംഗശുദ്ധി വരുത്തുന്നതിനുള്ള സൗകര്യവും ബാത്‌റൂമുകളും വെവ്വേറെ സജ്ജീകരിച്ചിട്ടുണ്ട്. ഒന്നാം നിലയിലാണ് ലൈബ്രറി. ഇവിടെ തന്നെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം പ്രാര്‍ഥനാ ഹാളുകളുമുണ്ട്.

പള്ളി നിര്‍മാണത്തിന്റെയും മേല്‍നോട്ടത്തിന്റെയും ചുമതല എസ്.എം.ഇ.സി കമ്പനിക്കായിരുന്നു. ആസ്‌ത്രേലിയ, ആഫ്രിക്ക, പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക, ദക്ഷിണേഷ്യ, ഏഷ്യ പസഫിക് എന്നിവിടങ്ങളിലായി 40ഓളം ഓഫീസുകളും നാലായിരത്തോളം ജീവനക്കാരുമുള്ള കമ്പനിയുടെ മേഖലാ ആസ്ഥാനം ഖത്തറാണ്.
----------
പ്രത്യേകം നിര്‍‌ദേശിക്കപ്പെട്ട പോലെ വിശുദ്ധ ഖുര്‍‌ആനിലെ ഇസ്‌റാ‌അ്‌ എന്ന അധ്യായം പഠനവിധേയമാക്കി.പ്രസ്‌തുത അധ്യായത്തെ ആസ്‌പദപ്പെടുത്തി സി.ഐ.സി തുമാമ സോണ്‍ ഒരുക്കിയ പാഠ പഠനങ്ങളും ദിനേനയുള്ള പ്രശ്‌നോത്തരിയുമായി ബന്ധപ്പെട്ടും സഹകരിക്കാനുള്ള സുവര്‍‌ണ്ണാവസരം യഥാവിധി ഉപയോഗപ്പെടുത്തി.

റമദാനിനോടനുബന്ധിച്ച് ഖുര്‍‌ആന്‍ ആസ്വാദനം എന്ന പഠന പരമ്പര അവതരിപ്പിക്കാന്‍ ഭാഗ്യമുണ്ടായി.സി.ഐ.സി തുമാമ സോണ്‍ സൗഹൃദ വേദിയുടെ ഹ്രസ്വ സന്ദേശങ്ങള്‍ പങ്കുവെക്കുന്നതിലും  ഖത്തറിലെ പ്രസിദ്ധമായ മലയാളം റേഡിയൊ 98.6 ല്‍ മജ്‌ലിസ് റമദാന്‍ പ്രഭാഷണങ്ങളിലും പങ്കാളിയാകാന്‍ കഴിഞ്ഞു.

സി.ഐ.സി വിജ്ഞാന വിരുന്നും,ഖിയാഫ് ഇഫ്‌താര്‍ സം‌ഗമവും,തനിമയുടെ അമൃതവാണിയും,സൗഹൃദവേദിയുടെ ഇഫ്‌താറും,പ്രാദേശിക ഒത്തു കൂടലുകളും എല്ലാം ഹരിതാഭമായ ഓര്‍‌മ്മകളായി മനസ്സിലുണ്ട്.

തിരക്ക് പിടിച്ച ദിനരാത്രങ്ങള്‍‌ക്കൊടുവില്‍ റമദാന്‍ വിടപറയുകയാണ്‌.
സര്‍‌വലോക പരിപാലകനായ നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ.
============
അസീസ് മഞ്ഞിയില്‍
 


 


 

Monday, April 1, 2024

അടര്‍‌ന്നു വീണ 39 വര്‍‌ഷം

1985 ഏപ്രില്‍ ഒന്നിനായിരുന്നു ഞങ്ങളുടെ നിഖാഹ്‌.വിവാഹാഘോഷം നാലിനും.മണ്ണില്‍ വീണുടഞ്ഞ 39 വര്‍‌ഷം.വിവാഹനന്തരം അഞ്ച്‌ വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം 1990 ജനുവരി അഞ്ചിനായിരുന്നു ആദ്യത്തെ കണ്‌മണി.എന്നാല്‍ പതിമൂന്നാമത്തെ വയസ്സില്‍ 2003 ജൂണ്‍ 26 ന്‌ അബ്‌സ്വാര്‍ തിരിച്ചു വിളിക്കപ്പെട്ടു.എല്ലാ സുഖ ദുഃഖങ്ങളിലും പ്രായാധിക്യത്തിലും തളരാതെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന പ്രിയപ്പെട്ട ഉമ്മ 2017 ഒക്‌ടോബറില്‍ ദൈവത്തിന്റെ വിളിക്ക്‌ ഉത്തരം നല്‍‌കി.


അന്‍‌സാര്‍ വിവാഹിതനാണ്‌.കല്ലയില്‍ ഇസ്‌ഹാഖ്‌ സാഹിബിന്റെ മകള്‍ ഇര്‍‌ഫാനയാണ്‌ ഇണ.ഹിബമോളുടെ പ്രിയതമന്‍ ഷമീര്‍ മന്‍‌സൂര്‍ നമ്പൂരിമഠം.ഹമദ് (ജോലി അന്വേഷണത്തിലാണ്‌) പഠനം തുടരുന്നു.അമീനമോള്‍ പഠനം തുടരുന്നു.കഴിഞ്ഞു പോയ സമ്മിശ്രമായ നാള്‍ വഴികള്‍ ഓര്‍‌ത്തെടുക്കുന്ന അവസരത്തില്‍ പ്രാര്‍‌ഥനാ പൂര്‍‌വ്വം ദൈവത്തെ സ്‌മരിക്കുകയാണ്‌.

 

  

 

Sunday, March 17, 2024

ബദരീങ്ങളെ ആണ്ടില്‍ പതിഞ്ഞ നോമ്പോര്‍‌മ്മ

വ്രത വിശുദ്ധിയുടെ അനുഗ്രഹീതമായ ദിനങ്ങളില്‍ റമദാന്‍ പാതി കഴിയുന്നതോടെ വിശ്വാസികളുടെ ഹൃദയാന്തരങ്ങളില്‍ ദഫ്‌ മുട്ടി ഉണരുന്ന ബദറിന്റെ രാവുകളായിരിയ്‌ക്കും. ബദറില്‍ ശഹീദായവരുടെ ഓര്‍‌മ്മക്കായ് നടത്തുന്ന ബദരീങ്ങളുടെ ആണ്ട് നേര്‍‌ച്ച ബാല്യകാല നോമ്പോര്‍‌മ്മകളിലെ സവിശേഷ ദിനമാണ്‌.

നോമ്പ്‌ തുടങ്ങുന്നതിനു മുമ്പ് തന്നെ നേര്‍‌ച്ചയുടെ ഒരുക്കങ്ങള്‍ പുരോഗമിച്ചിട്ടുണ്ടാകും.ബീരാവുക്കയും അയമുക്കയുമാണ്‌ ഇക്കാര്യത്തില്‍ ഉപ്പയുടെ സഹായികളും സഹയാത്രികരും.റമദാനിലെ ആദ്യ നാളുകളില്‍ തന്നെ ബന്ധുമിത്രാധികളോടും മഹല്ലിലെ എല്ലാ വീടുകളിലും നേര്‍‌ച്ചയുടെ ക്ഷണം നടന്നിരിയ്‌ക്കും.

നാട്ടുകാരെ ക്ഷണിക്കാന്‍ എവിടെയൊക്കെ ആരൊക്കെ പോകണമെന്ന് മുന്‍ കൂട്ടി തിരുമാനിക്കപ്പെട്ടിരിയ്‌ക്കും.ഓരോ വീട്ടിലും ചെന്ന്‌ ഉമ്മറപ്പടി കയറുമ്പോള്‍ തന്നെ വീട്ടിലെ ഉമ്മമാര്‍ 'ദേ നേര്‍‌ച്ചക്ക് വിളിക്കാന്‍ വന്നിരിക്കണ്‌' എന്നു പറയും.'അല്ലാ...മോനേ ഇവുടുന്ന് ഉപ്പ മാത്രം മതിയോ അതല്ല എല്ലാവരും വരണോ..?'എന്നിത്യാദി ചോദ്യങ്ങള്‍‌ക്കുള്ള ഉത്തരം ഒരുചിരിയിലൊതുക്കി തിരിച്ചു പോരുമ്പോള്‍ 'അദേ ഞങ്ങള്‍‌ക്ക്‌ള്ളത് കൊടുത്തയച്ചാല്‍ മതി...'അടക്കിപ്പിടിച്ച സ്വരത്തില്‍ ഉമ്മൂമമാര്‍ പറയുമായിരുന്നു.

ഈ ആവശ്യങ്ങളൊക്കെ നൂറു ശതമാനവും പ്രതീക്ഷയോടെയും ആഗ്രഹത്തോടെയും ആയിരുന്നു എന്നതാണ്‌ യാഥാര്‍‌ഥ്യം..

മാംസം വേവുന്നതിന്റെ നെയ്‌ചോറിന്റെയൊക്കെ മണം പോലും കേള്‍‌ക്കാന്‍ കൊതിയോടെ കാത്തിരുന്ന കാലം അത്ര അകലെയൊന്നും അല്ലായിരുന്നു.

മഞ്ഞിയില്‍ പള്ളിയില്‍ റമദാനിന്റെ തുടക്കം മുതല്‍ തന്നെ ദിനേനയുള്ള ഇഫ്‌ത്വാറിനുള്ള തയാറെടുപ്പുകള്‍ നടക്കുമായിരുന്നു.ഒരു ചീള്‌ കാരക്കയും മണ്‍‌ ചട്ടിയില്‍ കുറച്ച്‌ പാല്‍ ചായയും കൂടെ കൂട്ടാന്‍ പൊന്തപ്പമോ റസ്‌കോ ഇതായിരുന്നു വിഭവം.ചായയുണ്ടാക്കാനുള്ള അടുപ്പ്‌ പൂട്ടുന്നതും വിറക്‌ ശേഖരിക്കുന്നതും അതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിലും കുട്ടികള്‍ വലിയ ആവേശത്തോടെ സഹകരിക്കും.ഒരു പക്ഷെ മത്സരിച്ച്‌ പങ്കെടുക്കും. ചായയുണ്ടാക്കുന്നത്‌ പള്ളി മുറ്റത്ത്‌ തന്നെയായിരിയ്‌ക്കും.അസര്‍ നിസ്‌കാരം കഴിഞ്ഞുടന്‍ തന്നെ ഇതിനുള്ള ചിട്ട വട്ടങ്ങള്‍ തുടങ്ങും.കാരയ്‌ക്ക മുറിച്ചിരുന്നത് വയോവൃദ്ധനായ കുഞ്ഞി സെയ്‌തുക്കയായിരുന്നു.അതിനു പറ്റിയ കത്തി അദ്ധേഹത്തിന്റെ താക്കോല്‍ കൂട്ടത്തില്‍ തന്നെ ഉണ്ടാകും.ഒരു കാരയ്‌ക്ക നാലു പേര്‍‌ക്ക്‌ എന്നതായിരുന്നു കണക്ക്‌.നാട്ടിലെ ചില പ്രമാണിമാരുടെ നോമ്പുതുറ ഊഴം വരുമ്പോള്‍ ഒരു കാരയ്‌ക്ക രണ്ട്‌ പേര്‍ക്കെന്ന വീതത്തില്‍ മുറിക്കപ്പെടും. കൂടാതെ രണ്ടല്ലി മധുര നാരങ്ങയോ മുന്തിരിങ്ങയോ പ്രത്യേകമായും ഉണ്ടാകും.

വലിയ കൂടകളിലാണ്‌ ഇന്ന്‌ ഈത്തപ്പഴം കൊണ്ട്‌വരുന്നത്.പളുങ്കു പാത്രങ്ങളിലാണ്‌ പഴങ്ങളും വിഭവങ്ങളും വിളമ്പുന്നത്.ആളോഹരിയാക്കി വീതം വെച്ചിരുന്നതിനു പകരം താല നിറയെ വിളമ്പി വെക്കുകയാണ്‌.ഇഷ്‌ടാനുസാരം എടുത്ത്‌ ഭക്ഷിക്കാന്‍.

പറഞ്ഞു വന്നത് നേര്‍‌ച്ചയെ കുറിച്ചാണ്‌.അസര്‍ നമസ്‌ക്കാരത്തിനു ശേഷമാണ്‌ മൗലിദ് പാരായണവും മറ്റു കര്‍‌മ്മങ്ങളും നടക്കുക.പള്ളിയിലെ ഖതീബിന്റെ നേതൃത്തത്തില്‍ നടക്കുന്ന ഈ ചടങ്ങില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ മാത്രമേ ഉണ്ടാകുകയുള്ളൂ.പൂമുഖത്ത് പുല്‍ പായ വിരിച്ച് ഒരുക്കിയത് കൂടാതെ നിര്‍‌ണ്ണിതമായ ഒരു ഭാഗത്ത് പ്രത്യേക വിരിപ്പുകള്‍ വിരിച്ചും തലയിണകള്‍ വെച്ചും സജ്ജമാക്കിയിട്ടുണ്ടാകും.ഇത് വിശിഷ്‌ട വ്യക്തികള്‍‌ക്കുള്ള ഇരിപ്പിടമാണ്‌.അഥവാ മജ്‌ലിസ്.നേര്‍‌ച്ച കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍‌ക്ക് 'കൈമടക്ക്' അഥവാ പാരിതോഷികം കൊടുക്കാന്‍ ഉപ്പ വാതില്‍‌ക്കല്‍ തന്നെ നില്‍‌പ്പുണ്ടാകും.ഓരോരുത്തരും തങ്ങളുടെ കൈമടക്കും വാങ്ങിയാണ്‌ പുറത്തിറങ്ങുക.

നേര്‍‌ച്ച ചൊല്ലിക്കഴിയുമ്പോഴേക്കും മഞ്ഞിയില്‍ പറമ്പും പരിസരവും നിറഞ്ഞു കവിഞ്ഞിരിയ്‌ക്കും.നിസ്‌ക്കാരപ്പള്ളിയുടെ അകവും പുറവും ഉമ്മറവും കഴിഞ്ഞ്‌ മുറ്റത്ത് പെരുമ്പായ വിരിച്ചാണ്‌ മഗ്‌രിബ് നിസ്‌ക്കാരം നിര്‍‌വഹിക്കുക.

ഈത്തപ്പഴച്ചീളും ജീരകക്കഞ്ഞിയും തരിക്കഞ്ഞിയുമൊക്കെയാകും വിശേഷ ദിവസത്തെ നോമ്പു തുറയെ ആഘോഷമാക്കുന്ന ഘടകം.

ഉസ്‌താദുമാര്‍‌ക്കും കൂടെയുള്ളവര്‍‌ക്കും പൂമുഖത്ത് പ്രത്യേകം ഒരുക്കിയ ഇടത്തില്‍ ഭക്ഷണം വിളമ്പും.അധികപേരും മുറ്റത്തെ കളത്തിലിരുന്നാണ്‌ ഭക്ഷിക്കുക.

കളിമണ്ണ്‌ കൊണ്ട് കളം മെഴുകിയ മുറ്റത്ത് പായകള്‍ വിരിച്ച് അന്നദാനം തുടങ്ങും.ഇലയിലായിരുന്നു ബിരിഞ്ചിയും കറിയും വിളമ്പിയിരുന്നത്. ബദരീങ്ങളെ നേര്‍‌ച്ചക്ക് ബിരിഞ്ചി എന്നതായിരുന്നു നാട്ട്നടപ്പ്.തേങ്ങാ ചോറ് എന്നും ഇത് അറിയപ്പെടുന്നുണ്ട്.ഓലകൊണ്ട് മെടഞ്ഞ കൊട്ടകളുമായി വരി നില്‍‌ക്കുന്ന വിശേഷിച്ചും സ്‌ത്രീകള്‍‌ക്ക് പ്രത്യേകം വിളമ്പി കൊടുക്കും.

ഭക്ഷണം കഴിച്ച് ആത്മ നിര്‍‌വൃതിയോടെ അതിലുപരി തെളിഞ്ഞ മുഖത്തോടെ കൂട്ടം കൂട്ടമായി ആളുകള്‍ പോയിരുന്നത് ഇന്നും കണ്ണിലെ കരളിലെ ചിത്രങ്ങളാണ്‌.സ്വാദിഷ്‌ടമായ ഭക്ഷണത്തിന്‌ ഇതുപോലൊരു ആണ്ടറുതിയെ പ്രതീക്ഷിക്കുന്നവരായിരുന്നു അധികവും.

പരിമിതികള്‍‌ക്കിടയില്‍ നിന്നു കൊണ്ട്‌ ഉള്ളതു കൊണ്ട്‌ തൃപ്‌തിപ്പെട്ടിരുന്ന കാലം അസ്‌തമിച്ചിരിക്കുന്നു.കണ്ണു കഴക്കാത്ത കാത്തിരിപ്പില്‍ പോലും നിരാശരാകാത്ത പഴയ കാലം തിരിച്ചു വരാനാകാത്ത വിധം ദൂരത്താണ്‌.ദാരിദ്ര്യത്തിലും സമ്പന്നമായ മനസ്സിന്റെ ഉടമകളുടെ സൗഹൃദ സാഹോദര്യത്തിന്റെ സുഗന്ധം അനുഭൂതിദായകമായിരുന്നു.



Sunday, December 17, 2023

അബൂബക്കർ നിര്യാതനായി

നാട്ടിക:വലപ്പാട് കോതകുളം പരേതനായ കാവുങ്ങൽ മുഹമ്മദ് ഹാജി മകൻ അബൂബക്കർ നിര്യാതനായി. പരേതനായ കുഞ്ഞു ബാവു വൈദ്യരുടെ മകള്‍ റാബിയ (മണ്ണുത്തി) യുടെ മകള്‍ ഫസീലയുടെ ഭര്‍‌ത്താവാണ്‌ അബൂബക്കര്‍.ഹൃദയാഘാധമാണ്‌ മരണ കാരണം എന്ന് അറിയുന്നു.

ഷാര്‍‌ജയില്‍ നിന്നും ഈയിടെ ഉമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അവധിക്ക് വന്നതായിരുന്നു.ഖബറടക്കം നാട്ടിക മഹല്ല്‌ ഖബര്‍‌സ്ഥാനില്‍ നടന്നു.അല്ലാഹു പരലോകം പ്രകാശ പൂര്‍‌ണ്ണമാക്കി കൊടുക്കുമാറാകട്ടെ.

Thursday, October 26, 2023

മലയാളി ഗൾഫ്

പ്രവാസം സാധ്യമാക്കിയ മലയാളി ഗൾഫ് സാംസ്കാരിക കൈമാറ്റങ്ങളെ സമഗ്രമായി അടയാളപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ‘മലയാളി ഗൾഫ്: സാംസ്‌കാരിക അടയാളങ്ങൾ’. ഗൾഫ് പ്രവാസം കേരളത്തിൽ സാധ്യമാക്കിയ സാമ്പത്തിക വികസനം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. എന്നാൽ ഭാഷ, വേഷം, ദേശം, ഭക്ഷണം, മതം, സാഹിത്യം, ശബ്ദം, തൊഴിൽ, കൂട്ടായ്മകൾ തുടങ്ങി നിരവധി വ്യവഹാരങ്ങൾ  നിർണയിക്കുന്ന സാംസ്കാരികം എന്ന സുപ്രധാന ഉള്ളടക്കത്തെ വേണ്ട രീതിയിൽ അടയാളപ്പെടുത്തുന്ന രചനകൾ കുറവാണ്. 

എഴുത്തുകാരും ഗവേഷകരും അണിനിരക്കുന്ന ഈ ലേഖന സമാഹാരം  മലയാളി ഗൾഫിന്‍റെ  സാംസ്കാരിക കലർപ്പിനെ  അടയാളപ്പെടുത്തുന്നു.

വി. മുസഫർ അഹമ്മദ്, ഡോ. നിഷ മാത്യു, ഡോ. ഷെഫീക്ക് വളാഞ്ചേരി, പ്രഫ. എം.എച്ച്. ഇല്യാസ്, സെബാസ്റ്റ്യൻ കസ്റ്റലിയർ, കെ.കെ. ബാബുരാജ്, റഫീക്ക് തിരുവള്ളൂർ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, കരീംഗ്രഫി, ഇ.കെ. ദിനേശൻ, ബഷീർ ഉളിയിൽ, അഫീഫ് അഹ്മദ്, മുഹമ്മദ്‌ ഫർഹാൻ, ഡോ. ഹുദൈഫ റഹ്മാൻ, രൂപേഷ് കുമാർ, എം.സി.എ. നാസർ, അഷ്‌റഫ്‌ താമരശ്ശേരി, ഡോ.താജ് ആലുവ, ഡോ. വി.എം.മുനീർ, പ്രസന്നൻ കെ.പി, അബ്ദുൽ അസീസ് മഞ്ഞിയിൽ എന്നിവരാണ് രചയിതാക്കൾ. ബോൾഡ് പേജ് പബ്ലിക്കേഷനാണ് പ്രസാധകർ. ഐ.പി.എച്ച് ആണ് വിതരണം.

Thursday, October 19, 2023

ഇര്‍‌ഫാനയുടെ പുതിയ ചുവടുവയ്‌പ്

ഇര്‍ഫാന മോള്‍ ആദ്യമായി ഒരു ഇന്റര്‍ നാഷണല്‍ പ്രസന്റേഷനില്‍ പങ്കെടുത്തു.AI GENERATED LITERATURE : CREATIVITY AND AUTHORSHIP എന്നതായിരുന്നു വിഷയം. ST: ALOYSIUS കോളേജിലായിരുന്നു പ്രൗഡോജ്ജ്വലമായ വേദി.ഇതില്‍ ഭാഗഭാക്കാകുന്നതിന്റെ ഭാഗമായി നിശ്ചിത ദിവസത്തിനകം പ്രസ്‌‌തുത വിഷയത്തിന്റെ ഹ്രസ്വ വിശദീകരണം സമര്‍‌പ്പിക്കുന്നത് അം‌ഗീകരിക്കുന്നതോടെയാണ്‌ അവതരിപ്പിക്കാനുള്ള അസുലഭാവസരം ലഭിക്കുന്നത്.

ഇതിലൂടെ  പരിഗണിക്കപ്പെടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നതോടെ ISBN  പോലുള്ള പ്രമുഖ ജേര്‍‌ണലുകളില്‍ പ്രകാശിപ്പിക്കപ്പെടും.അത് ഭാവി പഠനത്തിനും പഠനേതര കാര്യങ്ങളിലും മുതല്‍ കൂട്ടാകുകയും ചെയ്യും.വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള അഥവാ ഒരു അന്തര്‍ദേശീയതലത്തിലുള്ള ചര്‍‌ച്ചാ വേദിയില്‍ അവസരം ലഭിക്കുന്നതും വലിയ നേട്ടമായി കാണുന്നു.

മനസ്സും മസ്‌തിഷ്‌‌കവും എല്ലാ അര്‍‌ഥത്തിലും വികസിക്കേണ്ട കാലത്ത് വൈജ്ഞാനിക മേഖലയുടെ വിവിധ മാനങ്ങളില്‍ ഭാവി തലമുറ ഉയര്‍‌ന്നു നില്‍‌ക്കേണ്ടതിന്റെ അനിവാര്യമായ കാലത്ത് കൊച്ചു കാല്‍‌വെപ്പുകള്‍ പരസ്‌‌പരം അറിയുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും വേണം എന്നതിന്റെ തിരിച്ചറിവിലാണ്‌ കാര്യങ്ങള്‍ പങ്കുവെക്കുന്നത്.

പ്രാര്‍‌ഥനകളില്‍ ഓര്‍‌ക്കുമല്ലോ നാഥന്‍ അനുഗ്രഹിക്കട്ടെ. 

============